Connect with us

Video Stories

കുവൈത്ത് അമീറിന്റെ ശ്രമങ്ങള്‍ തുടരുന്നു; മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വം ഖത്തറിനെന്ന് ബഹ്‌റൈന്‍

Published

on

റിയാദ്: ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീര്‍ സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഖത്തറിന് മാത്രമായിരിക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ഖലീഫ പറഞ്ഞു. കുവൈത്ത് നടത്തുന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ വിജയം ഖത്തര്‍ ഭരണാധികാരികളെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. എല്ലാവരെയും ഒരു മേശക്ക് ചുറ്റും ഇരുത്തുന്നതിന് കുവൈത്ത് അമീറിന് ഖത്തര്‍ അവസരം നല്‍കുന്നില്ല. മധ്യസ്ഥശ്രങ്ങളുടെ വിജയത്തിന്റെ ഉത്തരവാദിത്വം ഖത്തറിന് മാത്രമാണ്.

ഖത്തറിന്റെ രാഷ്ട്രീയ ശൈലി ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചത് ബഹ്‌റൈനെ ആണ്. ബഹ്‌റൈനില്‍ വിധ്വംസക ശക്തികള്‍ക്കും ഭീകര സംഘടനകള്‍ക്കും പിന്തുണ നല്‍കി ബഹ്‌റൈന് എതിരെ ഖത്തര്‍ ഗൂഢാലോചന നടത്തി. ബഹ്‌റൈനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഖത്തര്‍ വലിയ തോതില്‍ മാധ്യമപ്രചാരണവും നടത്തി. രാഷ്ട്രീയ നിലപാടുകളില്‍ തിരുത്തലുകള്‍ വരുത്തുകയും ഗള്‍ഫ് രാജ്യങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായ ഇറാനില്‍ നിന്ന് അകന്നുനില്‍ക്കുകയുമാണ് ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഉപാധി. ഗള്‍ഫ് രാജ്യങ്ങളില്‍ അധീശത്വം സ്ഥാപിക്കുന്നതിനാണ് ഇറാന്‍ ഗൂഢാലോചന നടത്തുന്നത്. ഇരുപത്തിയൊന്ന് വര്‍ഷമായി ഖത്തര്‍ ബഹ്‌റൈന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. 2011 ല്‍ ബഹ്‌റൈനില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ പിന്തുണക്കുന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. ബഹ്‌റൈനിലെ വിധ്വംസക ശക്തികള്‍ക്കു വേണ്ടിയാണ് ഖത്തര്‍ സംസാരിച്ചത്. അല്‍ജസീറ ചാനല്‍ ബഹ്‌റൈനും ബഹ്‌റൈനികള്‍ക്കും അപകീര്‍ത്തിയുണ്ടാക്കി. ബഹ്‌റൈന് മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്, മനുഷ്യാവകാശത്തെ ഒരു തൊഴിലെന്നോണം കാണുന്ന ചില അന്താരാഷ്ട്ര സംഘടനകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുകയാണ്. ബഹ്‌റൈനില്‍ മറ്റ് നിരവധി കാര്യങ്ങളിലും ഖത്തര്‍ ഇടപെട്ടിട്ടിട്ടുണ്ടെന്ന് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ഖലീഫ പറഞ്ഞു.
കുവൈത്ത് അമീര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ കാര്യമായ ഫലം ചെയ്യാത്ത പശ്ചാത്തലത്തിലാണ് ബഹ്‌റൈന്റെ പുതിയ മുന്നറിയിപ്പ്. ഖത്തറുമായുള്ള ബന്ധം സഊദി അറേബ്യയും മറ്റേതാനും രാജ്യങ്ങളും വിച്ഛേദിച്ചതിന്റെ തൊട്ടടുത്ത ദിവസം ജിദ്ദയിലെത്തി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തിയ കുവൈത്ത് അമീര്‍ ബുധനാഴ്ച യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തി. ബുധനാഴ്ച തന്നെ ദോഹയില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിയ കുവൈത്ത് അമീര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴികളെ കുറിച്ച് വിശകലനം ചെയ്തു. ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിന് പിന്നാലെ സല്‍മാന്‍ രാജാവുമായി ഫോണില്‍ ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ബുധനാഴ്ച അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനുമായും ഫോണില്‍ സംസാരിച്ചു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫയും ബുധനാഴ്ച ജിദ്ദയിലെത്തി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷാ ഭദ്രത തകര്‍ക്കുന്നതിന് ലക്ഷ്യമിടുന്ന ഭീകര ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും അയല്‍ രാജ്യങ്ങളിലെ ഇടപെടലുകളും ഖത്തര്‍ അവസാനിപ്പിക്കണമെന്നതാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ഉപാധിയായി സഊദി അറേബ്യയും മറ്റ് രാജ്യങ്ങളും ആവശ്യപ്പെടുന്നത്. ഖത്തറിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നതിന് തുര്‍ക്കിയും അമേരിക്കയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുറത്ത് നിന്നുള്ള ആരുടെയും മധ്യസ്ഥശ്രമം ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് ഗള്‍ഫ് സഹകരണ കൗണ്‍സിലിന് തന്നെ ശേഷിയുണ്ടെന്നും സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.