Connect with us

Views

രാഹുല്‍ വരുമ്പോള്‍ ‘എലി.ഡി.എഫിന്റെ’ വെപ്രാളം

Published

on

ലുഖ്മാന്‍ മമ്പാട്

”അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് പരാജയ ഭീതിയെന്ന് കുമ്മനം; രാഹുല്‍ഗാന്ധിക്ക് അമേഠിയില്‍ പരാജയഭീതിയെന്ന് കോടിയേരി” വെയിലേറ്റാല്‍ ഇരു കൊടിയും നിറം ഒരുപോലെയാകുന്ന ഇവരുടെ മനസ്സിലിരിപ്പും ഒന്നു തന്നെ. ഇരട്ട പെറ്റതാണെങ്കിലും പരസ്പരം മാറിപ്പോകാതിരിക്കാന്‍ തല്‍ക്കാലം ബാഹ്യ അടയാളങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി. ഒരാള്‍ക്ക് നരച്ച താടിയും മുടിയുമാണ്. മറ്റേ ആള്‍ക്ക്, വയസ് അല്‍പം കൂടുമെങ്കിലും കറുപ്പിച്ച മുടിയും ക്ലീന്‍ ഷേവുമാണ്.
”പുലിയെ പിടിക്കാന്‍ എലിമാളത്തിലെത്തിയ രാഹുല്‍ജി. പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ്. ശ്ശെടാ.. പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ”. സംശയിക്കേണ്ട, പിണറായി വിജയന് പ്രസംഗം എഴുതിക്കൊടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി പദത്തിലെത്തിയ വ്യക്തിയുടേതാണ് നിലപാട്. ബി.ജെ.പിയെ പുലിയെന്നും സി.പി.എമ്മിനെ എലിയെന്നും മന്ത്രി കെ.ടി ജലീല്‍ സിദ്ധാന്തിക്കുമ്പോള്‍ ചരിത്രത്തില്‍ ഡോക്ടറേറ്റ് എടുത്ത മഹാനാണ് അദ്ദേഹം എന്നത് മറക്കരുത്. മുഖ്യ ശത്രു ആരെന്ന് പറയില്ലെന്ന് ശഠിക്കുന്ന സി.പി.എമ്മുകാരെ രാഹുല്‍ ഗാന്ധിക്കുള്ള വോട്ടെത്തിക്കാനുള്ള പോസ്റ്റുമാനാക്കാന്‍ ചിലരെങ്കിലും ആലോചിക്കുമ്പോഴാണ് കമ്മിക്കുരു ഇങ്ങനെ പൊട്ടിയൊലിക്കുന്നത്.
പിണറായി, എസ്.ആര്‍.പി, കോടിയേരി മുതല്‍ ഷാഹിദ കമാലില്‍ വരെ ഒരു ശശികല കുടിയിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിനായി. ഇവര്‍ ഓര്‍ക്കാത്ത ഒരു ചരിത്രമുണ്ട്. കുറച്ചുകാലം മുമ്പാണ്. പ്രതിപക്ഷത്തിന്റെ മുഖ്യ റോള്‍ കൈകാര്യം ചെയ്തിരുന്ന, സി.പി.എമ്മിന് പാര്‍ലമെന്റില്‍ നിലയും വിലയുമുണ്ടായിരുന്നൊരു കാലം. ലോക്‌സഭയിലെ സി.പി.എം പാര്‍ട്ടി ലീഡര്‍ എ.കെ.ജി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോടൊരു വെല്ലുവിളി. കേരളത്തില്‍ വന്ന് ഞങ്ങള്‍ക്കെതിരെ മത്സരിക്കാന്‍ തയ്യാറുണ്ടോ. കാലചക്രം കറങ്ങിയപ്പോള്‍ നെഹ്‌റുവിന്റെ മകളുടെ പേരമകന്‍ കേരളത്തില്‍ വന്ന് മത്സരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ സമനില നഷ്ടപ്പെടുകയാണ്.
രാഹുല്‍ വയനാട്ടിലേക്ക് മത്സരിക്കാന്‍ എത്തുന്നു എന്ന വാര്‍ത്തയോട് ക്രിയാത്മകമായി പ്രതികരിക്കുമെന്ന് കരുതിയ സി.പി.എമ്മില്‍ നിന്നുണ്ടായ വെപ്രാളം അത്ര നിസാരമല്ല. പിണറായി വിജയന്‍, ”രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് ബി.ജെ.പിയോട് മത്സരിക്കാനല്ല; ഇടതുപക്ഷത്തോട് മത്സരിക്കാനാണ്. ഈ ഒരു നില ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തക്ക് ചേര്‍ന്നതാണോ എന്നത് കോണ്‍ഗ്രസ് സ്വയം ആലോചിക്കേണ്ട കാര്യമാണ്. ബി.ജെ.പിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് ഇതിലൂടെ രാജ്യത്തിന് നല്‍കുന്നത്” എന്ന് പറയുമ്പോള്‍ ബംഗാളില്‍ പോലും കോണ്‍ഗ്രസുമായി നീക്കു പോക്കുണ്ടാക്കാന്‍ കൂട്ടാക്കാത്ത കേരള നേതാക്കളുടെ രോദനം മാത്രമായേ അതു കാണാനാവൂ.
സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ബംഗാളില്‍ നിന്ന് രാജ്യസഭയില്‍ വീണ്ടും എത്തിക്കാന്‍ കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അതു വേണ്ടെന്ന് വെച്ച് ശത്രുപക്ഷത്ത് നിര്‍ത്തിയ പിണറായി വിജയനാണ് ഇതു പറയുന്നത് എന്നത് കാവ്യനീതിയാണ്. തൊട്ടു തലേദിവസം യു.ഡി.എഫിനെതിരെ കോലീബി ആരോപിച്ചതും ഇതേ പിണറായിയായിരുന്നു. ”പല തരത്തിലുള്ള സഖ്യനീക്കങ്ങളാണ് നടക്കുന്നത്. ഒരു കച്ചവടത്തിലൂടെയും യു.ഡി.എഫ് രക്ഷപ്പെടില്ല. യു.ഡി.എഫ് എത്രമാത്രം ഗതികേടിലാണെന്നാണ് ഈ കച്ചവടം തെളിയിക്കുന്നത്. ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും സഖ്യമാണെന്നാണ് വാര്‍ത്തകള്‍. രണ്ടു കക്ഷികളും ഉളളതുകൊണ്ട് മതനിരപേക്ഷമെന്ന ഗണത്തില്‍ പെടുത്താമെന്നാണ് യു.ഡി.എഫ് പക്ഷം.” എന്ന് നാലുദിവസം ആരോപിച്ച അതേ നുണ തന്നെ ആവര്‍ത്തിക്കുന്ന പിണറായിയെക്കാള്‍ ഒരു പടി കൂടി കടന്നാണ് കോടിയേരിയുടെ അട്ടഹാസം.
ശനിയാഴ്ച കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം എഫ്.ബിയില്‍ സാമാന്യം സുദീര്‍ഘമായി തന്നെ വയനാട്ടില്‍ രാഹുല്‍ വരുന്നതിനെ വിമര്‍ശിക്കുന്നുണ്ട്. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ് ”വയനാട് രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ഡലമാണ്. അവിടെ രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥിയാവുന്നത് എല്‍.ഡി.എഫില്‍ യാതൊരു വിഹ്വലതയും ഉണ്ടാക്കില്ല. എന്നാല്‍, വയനാട്ടിലേക്ക് രാഹുല്‍ മത്സരിക്കുവാനെത്തുന്നത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്. അമേഠി സുരക്ഷിതമല്ലെന്ന് രാഹുല്‍ മനസിലാക്കിയിരിക്കുന്നു. പരാജയഭീതിയില്‍ നിന്നുണ്ടായ തീരുമാനമാണ് വയനാട്ടിലേക്കുള്ള വരവ്. യു.പിയില്‍ തോല്‍വി സമ്മതിച്ചാണ് രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വരുന്നത്.”,
‘വേണുഗോപാലാണ് ഈ തീരുമാനത്തില്‍ സമ്മര്‍ദ്ദശക്തിയായത്. ഇതോടെ കോണ്‍ഗ്രസിലെ സംഘര്‍ഷം മൂര്‍ച്ചിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇടതുപക്ഷത്തിന് വയനാട്ടില്‍ നല്ല നിലയില്‍ കേന്ദ്രീകരിക്കാന്‍ കഴിയും. ഇത്തവണ എല്‍.ഡി.എഫിന് നല്ല വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് വയനാട്. അതേസമയം, യുഡിഎഫിന്റെ നില കൂടുതല്‍ പരിതാപകരമാവുകയാണു ചെയ്യുക. രാഹുലിനെ പ്രീതിപ്പെടുത്താനായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വയനാട്ടില്‍ കേന്ദ്രീകരിക്കുന്നതോടെ മറ്റു മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് നേതാക്കളും പ്രവര്‍ത്തകരും ഇല്ലാതാകും.
രാഹുല്‍ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുകയാണല്ലൊ ജയിച്ചാല്‍ ഇതില്‍ ഏതില്‍ നിന്ന് രാജിവെക്കുമെന്ന് ആദ്യമേ പ്രഖ്യാപിക്കാന്‍ തയ്യാറാവണം. ഇവിടെ നിന്ന് ജയിക്കുകയാണെങ്കില്‍ വയനാട്ടിലെ വോട്ടര്‍മാരോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കാന്‍ രാഹുലിന് കഴിയുമോ?. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് പരാജയപ്പെട്ടാല്‍ അതോടെ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും രാഷ്ട്രീയ അന്ത്യമാകുമെന്നതില്‍ സംശയം വേണ്ട.”കോടിയേരി പറഞ്ഞതിന്റെ ഗുട്ടന്‍സ് ഇതാണ്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതോടെ മറ്റൂള്ള 19 മണ്ഡലങ്ങളിലും എല്‍.ഡി.എഫ് പ്രചരണത്തെ പോലും നേരിടാതെ ജയിക്കും. വയനാടും ജയിക്കും. അഥവാ, രാഹുല്‍ വന്നാല്‍ 20ല്‍ 20 സീറ്റും എല്‍.ഡി.എഫ് നേടും. അപ്പോള്‍, ”ഈ ഒരു നില ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേര്‍ന്നതാണോ എന്നത് കോണ്‍ഗ്രസ് സ്വയം ആലോചിക്കേണ്ട കാര്യമാണ്” എന്ന പിണറായി പറഞ്ഞതിന്റെ അര്‍ത്ഥം എന്താണ്.
പക്ഷെ, ‘രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് ബി.ജെ.പിയോട് മത്സരിക്കാനല്ല; ഇടതുപക്ഷത്തോട് മത്സരിക്കാനാണ്” എന്ന ആരോപണമാണ് കൗതുകം. കേരളത്തിലെ മറ്റേതൊരു മണ്ഡലവും പോലെ പത്തു ശതമാനത്തോളം വോട്ട് നേടാന്‍ ബി.ജെ.പിക്ക് കഴിയുന്ന മണ്ഡലമാണ് വയനാടും. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ വയനാട്ടില്‍ നാലു ശതമാനം വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ ഒമ്പതു ശതമാനത്തോളം വോട്ടാണ് (80752) ബി.ജെ.പി നേടിയത് എന്നത് വിസ്മരിക്കരുത്. രാഹുല്‍ഗാന്ധി വന്നാല്‍ വയനാട്ടില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഇറക്കുന്നത് പരിഗണിക്കുമെന്ന ബി.ജെ.പി പ്രഖ്യാപനവും കൂട്ടിവായിക്കണം.
ദേശീയ തലത്തില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ ‘കോലീബി’ നുണക്കഥ പറഞ്ഞ് യു.ഡി.എഫിനെ തളക്കാമെന്ന അധാര്‍മ്മിക നീക്കത്തിന് ലഭിച്ച പ്രഹരം കൂടിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തയോട് സി.പി.എം സ്വീകരിച്ച നിലപാടിലൂടെ മറനീക്കിയത്. 1977ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ആര്‍.എസ്.എസുമായി വേദി പങ്കിട്ട് പരസ്യബാന്ധവത്തിലൂടെയാണ് മത്സരിച്ചതെന്ന സത്യത്തെ ചില ഊഹാപോഹങ്ങളുടെ ഇല്ലാക്കഥ കൊണ്ട് മറച്ചുപിടിക്കുന്നതാണ് (1991ലെ വടകര മോഡല്‍ കോലീബി) മുപ്പതു കൊല്ലത്തിലേറെയായി സി.പി.എം ചെയ്യുന്നത്. സ്വയം എലിയായും ബി.ജെ.പിയെ പുലിയായും തിരിച്ചറിഞ്ഞ് വെട്ടിത്തുറന്നു പറയുന്ന സ്വന്തം ഉന്നത വിദ്യാഭ്യാസ മന്ത്രിയെയെങ്കിലും സി.പി.എം മുഖവിലക്കെടുക്കണം.
കഴിഞ്ഞ രണ്ടു ശനിയാഴ്ചയും കോലീബി ആരോപിച്ച് എഡിറ്റോറിയല്‍ എഴുതിയ ‘ദേശാഭിമാനി’ കണ്ടാലറിയാം സി.പി.എമ്മിന്റെ ആശയ ദാരിദ്ര്യം. ”ലീഗ് മത്സരിക്കുന്നത് രണ്ടു സീറ്റിലാണ്. ആ രണ്ടിടത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ വേണം എന്നാണോ, അതല്ല, സംസ്ഥാനത്താകെ സഖ്യം വേണം എന്നാണോ രാത്രി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത് എന്ന് വ്യക്തമാക്കേണ്ട ബാധ്യത യു.ഡി.എഫ് നേതൃത്വത്തിന് തന്നെയാണ്. ”എന്നു പറയുന്ന ദേശാഭിമാനി മലപ്പുറത്ത് എസ്.ഡി.പി.ഐയുടെ സംസ്ഥാന പ്രസിഡന്റും പൊന്നാനിയില്‍ സംസ്ഥാന സെക്രട്ടറിയും മത്സരിക്കുന്നുണ്ട് എന്നതെങ്കിലും അറിയാത്തവരല്ല.
കഴിഞ്ഞ 21ന് കോടിയേരി എഴുതിയത് ഇങ്ങനെയാണ്. ”ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് നടക്കുന്നത്. അഞ്ചു ലോക്‌സഭാ മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തി യു.ഡിഎഫിനെ സഹായിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി വടകര, കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി നിര്‍ത്തിയിരിക്കുന്നത്. പകരം തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ കോണ്‍ഗ്രസ് സഹായിക്കുമെന്നാണ് ധാരണ.”
ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അഞ്ചിടത്ത് ദുര്‍ബല സ്ഥാനാര്‍ത്ഥികളാവുമെന്നും ഇതു യു.ഡി.എഫിനെ സഹായിക്കാനാണെന്നും പ്രവചിക്കുന്ന കോടിയേരി ബി.ജെ.പിക്ക് ശക്തമായ സ്ഥാനാര്‍ത്ഥികള്‍ വരാത്തതില്‍ സങ്കടപ്പെടുകയും ചെയ്യുന്നതിന്റെ താല്‍പര്യമെന്താണ്. വടകര, കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ ബി.ജെ.പി ദുര്‍ബലരെ നിര്‍ത്തുമെന്ന് പറഞ്ഞ കോടിയേരി, കോഴിക്കോട്ട് മത്സരിക്കുന്ന യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബുവിനെയും എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയുമെല്ലാം ദുര്‍ബലരാക്കുന്നത് നാക്കില്‍ പിഴയാവില്ല. മലപ്പുറത്ത് മാറു തുറക്കല്‍ വത്തക്ക സമരം നടത്തിയ എസ്.എഫ്.ഐയുടെ നേതാവിന് സീറ്റു കൊടുത്ത സി.പി.എം, വടകരയില്‍ പി ജയരാജന്റെ വിജയത്തിനായി ബി.ജെ.പിയെ സമീപിച്ചതായ മാധ്യമവാര്‍ത്തകള്‍ നിഷേധിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്നു കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലെയും നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. ഒരാഴ്ച മുമ്പാണ് വി.ടി ബല്‍റാമും തുടര്‍ന്ന് കെ.എം ഷാജിയും രാഹുലിനെ വയനാട്ടിലേക്ക് പരസ്യമായി ക്ഷണിച്ചത്. യു.ഡി.എഫില്‍ അടക്കിപിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് ആഴ്ചകളായി. കോഴിക്കോട്ട് യു.ഡി.എഫ് സമ്മേളനത്തിന് എത്തിയ രാഹുല്‍ ഗാന്ധിയെ മലപ്പുറം ജില്ലയിലേക്ക് ക്ഷണിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട് പുഞ്ചിരിച്ച് തലയാട്ടിയ വാര്‍ത്ത കഴിഞ്ഞ 15ലെ ചന്ദ്രിക ഒന്നാം പേജില്‍ വാര്‍ത്തയാക്കിയിരുന്നു. രാഹുല്‍ ഗാന്ധി വരുന്നതിനോട് പൊതുവെ യു.ഡി.എഫിന് അനുകൂല സമീപനമാണുളളത്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് അന്തിമം.
രാജ്യത്താകെ മോദി വിരുദ്ധ തരംഗമാണെന്നും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും യു.പി.എ മുന്നണി നായകന്‍ മത്സരിച്ച് സാധ്യത വര്‍ധിപ്പിക്കണമെന്നും പറയുമ്പോള്‍ കോണ്‍ഗ്രസ് മൂന്നക്കം കടക്കില്ലെന്നാണ് ഇന്നലെ ദേശാഭിമാനി അവരുടെ മോഹം തുറന്നെഴുതിയത്. കോണ്‍ഗ്രസ് വിരോധം മാത്രം മുഖമുദ്രയാക്കിയവര്‍ക്ക് മാത്രമെ ഇങ്ങനെ പ്രവചിക്കാനാവൂ. ഒടുവില്‍ നടന്ന, ഹിന്ദി ഹൃദയഭൂമിയിലെ അഞ്ചു സംസ്ഥാനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കാലിടറിയിരുന്നു. മോദി അധികാരത്തിലേറുമ്പോള്‍ ബി.ജെ.പി കൈവശം വെച്ച ആറു സീറ്റുകളാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. ഉത്തര്‍പ്രദേശില്‍ സമീപകാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി യോഗിയുടെ ലോക്‌സഭാ സീറ്റില്‍ വരെ ബി.ജെ.പി തോറ്റു. മോദിതരംഗം ആഞ്ഞു വീശിയ 2014ല്‍ പോലും എസ്.പിയും ബി.എസ്.പിയും എതിര്‍ത്തിട്ടു പോലും രാഹുല്‍ഗാന്ധി ഒന്നേ മുക്കാല്‍ ലക്ഷം വോട്ടിന് സ്മൃതി ഇറാനിയെ തോല്‍പ്പിച്ച അമേഠിയില്‍ നിന്ന് തോല്‍വി പേടിച്ച് ഓടിയെന്ന് സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ വരെ പറയുമ്പോള്‍ ഉള്ളിലെ സംഘിസമല്ലാതെ മറ്റെന്താണ് പുറത്തു ചാടുന്നത്.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.