Sports
സലാഹ് ഇഫക്ട്; ലിവർപൂൾ നഗരത്തിൽ ഇസ്‌ലാം വിരോധം ഗണ്യമായി കുറഞ്ഞു
ലിവർപൂൾ: ഈജിപ്ഷ്യൻ ഫുട്‌ബോൾ താരം മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമയിർ ലീഗ് ക്ലബ്ബായ ലിവർപൂൾ എഫ്.സിയിൽ ചേർന്നതിനു ശേഷം ലിവർപൂൾ നഗരത്തിൽ മുസ്‌ലിംകൾക്കെതിരായ അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി പഠന റിപ്പോർട്ട്. സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കാര്യം പരാമർശിക്കുന്നത്. കുറ്റകൃത്യങ്ങൾ കുറഞ്ഞതിനു പുറമെ ലിവർപൂളിന്റെ ആരാധകർ ഇസ്ലാമോഫോബിയ നിറഞ്ഞ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് പകുതിയായി കുറഞ്ഞെന്നും ഇസ്ലാമിനോടുള്ള പരിചയം ലിവർപൂൾ കൗണ്ടിയിൽ വർധിച്ചുവരുന്നതായും സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റി ഇമിഗ്രേഷൻ പോളിസി ലാബ് നടത്തിയ പഠനത്തിൽ പറയുന്നു.
2017-ലാണ് ഇറ്റാലിയൻ ക്ലബ്ബ് എ.എസ് റോമയിൽ നിന്ന് സലാഹ് ഇംഗ്ലണ്ടിലേക്ക് കൂടുമാറിയത്. 2014 മുതൽ 2016 വരെ ചെൽസി ടീമംഗമായിരുന്നെങ്കിലും ഈജിപ്ഷ്യൻ താരത്തിന് കളിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നില്ല. 42 ദശലക്ഷം പൗണ്ട് എന്ന വൻതുകക്ക് ആൻഫീൽഡിലെത്തിയ താരം പിന്നീട് തുടർച്ചയായ മത്സരങ്ങളിൽ ഗോളടിച്ച് ശ്രദ്ധിക്കപ്പെട്ടു. ഇതിനകം 74 മത്സരങ്ങളിൽ നിന്നായി ലിവർപൂളിനു വേണ്ടി 54 ഗോൾ നേടിയ താരം ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും നിർണായക പങ്കുവഹിച്ചു.
ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞതിൽ സലാഹിന്റെ വ്യക്തിത്വത്തിന് പങ്കുണ്ടെന്ന് അനുമാനിക്കാവുന്ന തെളിവുകളുണ്ടെന്നും മറ്റൊരിടത്തും ഇതുപോലെയുള്ള വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ‘മുൻധാരണകളും സ്വഭാവങ്ങളും തിരുത്താൻ വലിയ കൂട്ടമാളുകളെ സെലിബ്രിറ്റികളുടെ പെരുമാറ്റം സഹായിക്കാറുണ്ട്. സലാഹിന്റെ മികച്ച വ്യക്തിത്വം ഇവിടെ പ്രധാനമാണ്.’
‘സ്വതസിദ്ധമായ പുഞ്ചിരിയോടെ സലാഹ് ടീമംഗങ്ങളുമായി തമാശ പങ്കിടുന്നതും മൈതാനത്തിനു പുറത്ത് തന്റെ മകളെ കളിപ്പിക്കുന്നതും എതിരാളികളെ വരെ ബഹുമാനിക്കുന്നതും തന്റെ മുൻ ക്ലബ്ബുകൾക്കെതിരെ ഗോൾ നേടുമ്പോൾ ആഘോഷിക്കാതിരിക്കുന്നതും ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഒരു മുസ്ലിം കളിക്കാരന്റെ വ്യക്തിജീവിതം അടുത്തറിയുക വഴി ഇസ്ലാം മതം ഭീഷണിയാണെന്ന മുൻവിധി തിരുത്താൻ പലരും തയ്യാറായി.’ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മത്സരങ്ങൾക്കു മുമ്പ് സലാഹ് പ്രാർത്ഥിക്കുന്നതും ഗോളടിച്ചാൽ സുജൂദ് ചെയ്ത് ആഘോഷിക്കുന്നതും, ഇത്തരം മതപരമായ പ്രവൃത്തികൾ ജനങ്ങളിൽ പരിചിതമാക്കാൻ സഹായിച്ചു. ലിവർപൂളിന്റെ മത്സരങ്ങൾക്കിടെ ആരാകർ മുസ്ലിം അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നത് പലപ്പോഴും ഉണ്ടായിട്ടുണ്ട്. – പഠനത്തിൽ പറയുന്നു.
ലണ്ടനിൽ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന ജനവിഭാഗങ്ങളിലൊന്നാണ് മുസ്ലിംകൾ. ബ്രിട്ടീഷ് പൊതുജീവിതത്തിൽ തങ്ങളുടെ മുസ്‌ലിം വ്യക്തിത്വം വെളിപ്പെടുത്താൻ വളരെ കുറച്ചാളുകൾ മാത്രമേ തയ്യാറാകാറുള്ളൂവെന്നും സലാഹ് അത്തരത്തിലൊരാളാണെന്നും പഠനം പറയുന്നു. 25 പൊലീസ് സ്റ്റേഷനുകളിലെ 2015-2018 കാലയളവിലെ വിവരങ്ങളും പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകളുടെ ആരാധകരുടെ 15 ദശലക്ഷം ട്വീറ്റുകളും 8060 ലിവർപൂൾ ആരാധകരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയിട്ടുള്ളത്.
News
ലണ്ടനിലെത്തി മഞ്ഞപ്പട
26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.
കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.
നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.
News
ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര
ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.
പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.
News
കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്
ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.
മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.
സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ