Connect with us

Sports

അവകാശവാദങ്ങളില്ലാതെ അറബികള്‍

Published

on

 

കമാല്‍ വരദൂര്‍

ജൂണ്‍ പതിനാലിന് റഷ്യക്കെതിരെ ലുസിനിക്കി സ്റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങുമ്പോള്‍ തന്നെ സഊദി അറേബ്യ ചരിത്രം കുറിക്കും-ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ പന്ത് തട്ടുന്ന ആദ്യ ഏഷ്യന്‍ രാജ്യം. ഇതാദ്യമായല്ല സഊദിക്കാര്‍ വലിയ വേദിയില്‍ കളിക്കുന്നത്. ഇതിനകം നാല് തവണ അവര്‍ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. നേട്ടങ്ങള്‍ കാര്യമായില്ലെന്ന് മാത്രം. ഫിഫ റാങ്കിംഗില്‍ 63 ല്‍ നില്‍ക്കുന്ന രാജ്യം ഇത്തവണ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് അന്നാട്ടിലെ കളി പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഗ്രൂപ്പ് എ യില്‍ റഷ്യയും ഉറുഗ്വേയും പിന്നെ ഈജിപ്തുമാണ് സഊദിക്കൊപ്പം കളിക്കുന്നത്. റാങ്കിംഗ് നോക്കുമ്പോള്‍ ഗ്രൂപ്പിലെ പിന്നോക്കാക്കാരാണ് സഊദി. പക്ഷേ 90 മിനുട്ട് പോരാട്ടത്തില്‍ ഏത് എതിരാളികളെയും വെല്ലുവിളിക്കാന്‍ പ്രാപ്തരായ താരനിര ഉണ്ടെന്നതാണ് ടീമിന്റെ ശക്തി.
ലോകകപ്പ് മുന്‍നിര്‍ത്തി സഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വന്തം താരങ്ങളില്‍ ചിലരെ യൂറോപ്യന്‍ ലീഗുകളിലേക്ക് അയച്ചിരുന്നു. യഹിയ അല്‍ ഷെഹ്‌രി, സാലീം അല്‍ ദാസിരി, ഫഹദ് അല്‍ മുവല്ലദ് എന്നിവര്‍ സ്പാനിഷ് ലാലീഗ ക്ലബുകളിലെ താരങ്ങളാണ്. മറ്റ് ആറ് താരങ്ങളെ സ്പാനിഷ്, ഇംഗ്ലീഷ് ലീഗുകളിലേ ചെറിയ ക്ലബുകള്‍ക്കാണ് നല്‍കിയത്. ഈ താരങ്ങളെ സഊദി ഫെഡറേഷന്‍ തന്നെ അയക്കാന്‍ കാരണം അവര്‍ക്ക് യൂറോപ്യന്‍ ഫുട്‌ബോള്‍ പരിചയപ്പെടാനാണ്. ക്ലബുകളല്ല താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത്-സഊദി ഫെഡറേഷന്‍ തന്നെയാണ്. പക്ഷേ വലിയ പ്രശ്‌നമായി ബാക്കി നില്‍ക്കുന്നത് ഈ താരങ്ങള്‍ക്കൊന്നും യൂറോപ്യന്‍ ക്ലബ് ടീമുകളിലെ ആദ്യ ഇലവനില്‍ ഇടമില്ല എന്നതാണ്. മിക്ക സമയത്തും ഇവര്‍ റിസര്‍വ് ബഞ്ചിലാണ്. താരങ്ങളെ യൂറോപ്പിലേക്ക് അയക്കുകയും ചെയ്തു-പക്ഷേ അവര്‍ക്ക് കളിക്കാന്‍ അവസരവുമില്ല എന്ന സത്യാവസ്ഥയില്‍ ഈ നീക്കം തിരിച്ചടിയായോ എന്ന് അറിയണമെങ്കില്‍ ലോകകപ്പിലെ ഗ്രൂപ്പ് മല്‍സരങ്ങള്‍ കഴിയണം. മുഹമ്മദ് അല്‍ സഹ്‌ലാവിയാണ് ടീമിലെ സൂപ്പര്‍ താരം. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ പതിനാറ് ഗോളുകളാണ് ഈ മുപ്പതുകാരന്‍ സ്‌ക്കോര്‍ ചെയ്തത്. യോഗ്യതാ മല്‍സരങ്ങളില്‍ ടോപ് സ്‌ക്കോറര്‍ പദവിയും സഹ്‌ലാവിക്കാണ്. പോളണ്ടിന്റെ ബയേണ്‍ മ്യൂണിച്ച് താരം റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയും ഇത്രയും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തിട്ടുണ്ട്. അല്‍ നാസര്‍ ക്ലബിന്റെ താരമായ സഹ്‌ലാവി മൈതാനത്തെ അവസരവാദിയാണ്. രണ്ട് തവണ സഊദി ലീഗിലെ ടോപ് സ്‌ക്കോററായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സഊദിക്കാര്‍ വലിയ നേട്ടം കൈവരിച്ച ലോകകപ്പ് 1994 ല്‍ അമേരിക്കയിലേതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി അവര്‍ രണ്ടാം റൗണ്ടില്‍ കടന്ന ലോകകപ്പ്. ഹോളണ്ട്, ബെല്‍ജിയം, മൊറോക്കോ എന്നിവരുടെ ഗ്രൂപ്പ് എഫിലായിരുന്നു ടീം. ആദ്യ മല്‍സരത്തില്‍ ഡച്ചുകാരുടെ സൂപ്പര്‍ നിരക്ക് മുന്നില്‍ 1-2ന് തോറ്റു. എന്നാല്‍ മല്‍സരത്തില്‍ മൊറോക്കോയെ 2-1ന് തോല്‍പ്പിച്ചതോടെ ആദ്യ വിജയമായി. മൂന്നാം മല്‍സരത്തില്‍ ശക്തരായ ബെല്‍ജിയത്തെ അട്ടിമറിച്ച് കൊണ്ട് രണ്ടാം ജയവും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനവും നേടി. പക്ഷേ പ്രി ക്വാര്‍ട്ടറില്‍ സ്വീഡന് മുന്നില്‍ 1-3ന് തോറ്റു. ഡള്ളാസിലായിരുന്നു പ്രി ക്വാര്‍ട്ടര്‍ . 65 000 ത്തിലധികം കാണികള്‍. ഭൂരിപക്ഷവും സഊദിക്കാര്‍. സ്വന്തം ടീമിന്റെ കളി കാണാന്‍ അമേരിക്കയിലെത്തിയവര്‍. വീറുറ്റ പോരാട്ടം നടത്തിയിട്ടും അല്‍ ഗസായന്റെ ഗോള്‍ മാത്രമായിരുന്നു ആശ്വാസം. സയ്യദ് അലി ഒവൈറാനായിരുന്നു ആ ലോകകപ്പിലെ സഊദി ഹീറോ. ബെല്‍ജിയത്തിനെതിരെ അദ്ദേഹം നേടിയ ഗോള്‍ ലോക ഫുട്‌ബോള്‍ എന്നുമെന്നുമോര്‍ക്കും. എട്ട് പേരെ മറികടന്നുള്ള അതിസുന്ദര ഗോള്‍. 1984 ലെ മെക്‌സിക്കോ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനയുടെ ഡിയാഗോ മറഡോണ നേടിയ ഗോളിന്റെ അതേ സൗന്ദര്യമുള്ള ഗോള്‍. ഈ ഗോളിന്റെ പേരില്‍ ദീര്‍ഘകാലം ഫുട്‌ബോള്‍ നഭസ്സിലെ താരമായിരുന്നു ഒവൈറാന്‍.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.