Connect with us

kerala

തളിക്കണം സഹിഷ്ണുതയുടെ തെളിനീര്‍

മറ്റു മതങ്ങളെ ഭര്‍ത്സിക്കുന്ന പ്രവണതയെ ആരും പ്രോത്സാഹിപ്പിക്കരുത്.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

മതവിശ്വാസികള്‍ക്കിടയില്‍ അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ‘ലഹരികള്‍’ വിതറി വിശ്വാസികളുടെ ഹൃദയങ്ങളില്‍ അന്ധകാരം പടര്‍ത്തുന്ന പ്രവണതകളാണ് അടുത്തകാലങ്ങളിലായി സംസഥാനം കണ്ടുകൊണ്ടിരിക്കുന്നത്. ഏതൊന്നിനെയും വര്‍ഗീയമായി നിരീക്ഷിക്കുന്ന അവസ്ഥയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നു. വളരെ അപകടകരമായ ഈ സ്ഥിതിവിശേഷം നാടിനെ സ്‌ഫോടനാത്മകമാക്കിക്കൊണ്ടിരിക്കുന്നു. അതിശക്തമായ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടു സംഘ്പരിവാര്‍ ഒരുക്കുന്ന കെണിയില്‍ അറിഞ്ഞോ അറിയാതെയോ മതനേതാക്കള്‍ പെട്ടുപോകുന്നു എന്നത് പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥയെയാണ് ബോധ്യപ്പെടുത്തുന്നത്. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളില്‍ ചിലര്‍ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി പ്രശ്‌നങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വേണ്ടി നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നു. മതവും സമുദായവും പറഞ്ഞ് പരസ്പരം കടിച്ചുകീറുന്ന അവസ്ഥയിലേക്ക് ചാനല്‍ ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളിലെ തര്‍ക്കങ്ങളും മാറിയിരിക്കുന്നു. ഇതെല്ലാം കണ്ടിട്ടും സഹിഷ്ണുതയുടെ തെളിനീര്‍ തളിക്കാന്‍ നവോത്ഥാനത്തിന്റെ പെരുമ പറയുന്ന കേരളീയ പൊതുസമൂഹത്തിന് സാധിക്കുന്നില്ലെങ്കില്‍ കേരളം ആര്‍ജ്ജിച്ചെടുത്തുവെന്ന് ഉല്‍ഘോഷിക്കുന്ന ഉന്നതമായ മതനിരപേക്ഷത കാപട്യമാണെന്ന് പറയേണ്ടിവരും.

കേരളം വിവിധ മതവിഭാഗങ്ങള്‍ പണ്ടുമുതലേ സഹിഷ്ണുതയോടെ ജീവിച്ചുവന്ന നാടാണ്. എല്ലാ സമുദായങ്ങളില്‍നിന്നും തലയെടുപ്പുള്ള പരിഷ്‌കര്‍ത്താക്കള്‍ ഉണ്ടായിട്ടുണ്ട്. ചാവറയച്ചനും ശ്രീനാരായണഗുരുവും വക്കം മൗലവിയുമെല്ലാം ജനിച്ചുവളര്‍ന്ന മണ്ണ് മതസൗഹാര്‍ദ്ദത്തിന്റെയും സാമുദായിക സഹിഷ്ണുതയുടെയും ഈറ്റില്ലമായാണ് അറിയപ്പെട്ടത്. കേരളത്തിലെ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ വളരെ സൗഹാര്‍ദ്ദത്തോടെയാണ് ജീവിച്ചുവന്നത്. സംഘ്പരിവാറിന് രാഷ്ട്രീയമായി മുന്നേറാന്‍ സാധിക്കാതിരിക്കുന്നതിന്റെ പ്രധാന കാരണവും ഈ സൗഹാര്‍ദ്ദം നിര്‍മ്മിച്ചെടുത്ത മതനിരപേക്ഷ മതിലാണ്. മലപ്പുറത്ത് ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനുണ്ടായ തടസ്സം ഇല്ലാതാക്കിയത് അവിടുത്തെ മുസ്‌ലിംകളായിരുന്നു എന്നാണ് ചരിത്രം. പി.എം.എസ്.എ പൂക്കോയതങ്ങളായിരുന്നു അതിന് മുന്നില്‍നടന്നത്. അങ്ങാടിപ്പുറത്തെ ക്ഷേത്രമതിലിന് സാമൂഹ്യദ്രോഹികള്‍ തീകൊളുത്തിയപ്പോള്‍ അത് ശമിപ്പിക്കാനും പുനര്‍നിര്‍മ്മിക്കാനും മുന്നില്‍നിന്നത് അദ്ദേഹത്തിന്റെ പുത്രന്‍ ശിഹാബ് തങ്ങളായിരുന്നു. സാമൂതിരി നല്‍കിയ ഭൂമിയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കുറ്റിച്ചിറ മിശ്ക്കാല്‍ പള്ളി ഇന്നും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി നില്‍ക്കുന്നു. ഇങ്ങനെ പരസ്പരം കൊണ്ടും കൊടുത്തുമാണ് കേരളത്തിലെ എല്ലാ മതവിഭാഗങ്ങളും തോളോട് തോളുരുമ്മി ജീവിച്ചുവന്നത്.

1924ല്‍ കേരളത്തില്‍ ആദ്യമായി മതസൗഹാര്‍ദ്ദ സമ്മേളനം നടന്നത് ആലുവ മണപ്പുറത്ത് വെച്ചായിരുന്നു. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ മതങ്ങളിലെ നേതാക്കളും പണ്ഡിതരും പങ്കെടുത്ത സമ്മേളന കവാടത്തില്‍ ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്നായിരുന്നു എഴുതിവെച്ചിരുന്നത്. പ്രസ്തുത സമ്മേളനത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് സംബന്ധിച്ചത് മഹാനായ ഇ.കെ മൗലവിയായിരുന്നു. മൗലവിയുടെ പ്രസംഗം കേട്ട് ഹര്‍ഷപുളകിതനായ ഗുരു മൗലവിയോട് പറഞ്ഞു: ‘എന്റെ സമുദായത്തിന്റെ ഏറ്റവും വലിയ ശാപം മദ്യപാനമാണ്. നിങ്ങളുടെ സമുദായത്തിന്റേത് വിദ്യാഭ്യാസമില്ലായ്മയും’. ഓരോ സമുദായത്തിന്റെയും പ്രശ്‌നങ്ങള്‍ പരസ്പരം പങ്കുവെച്ച് പരിഹാരം തേടിയിരുന്നവരായിരുന്നു പഴയകാല സമുദായനേതാക്കള്‍.

സമുദായങ്ങള്‍ പരസ്പരം ഒന്നിച്ചിരിക്കുന്നതിനും ആശയങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിനും പഴയകാലത്തെ പോലെയുള്ള സാഹചര്യങ്ങള്‍ കുറഞ്ഞിരിക്കുന്നു. 1959 ലെ വിമോചന സമരത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇ.എം.എസ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയമായിരുന്നു. ക്രിസ്ത്യന്‍ സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമത്തിനെതിരെ നടന്ന സമരം വിജയിച്ചത് സഹോദര സമുദായമെന്ന നിലക്ക് ബാഫഖി തങ്ങളുടെയും മുസ്‌ലിംലീഗിന്റെയും നേതൃത്വത്തില്‍ മുസ്‌ലിം സമുദായത്തിന്റെകൂടി പങ്കാളിത്തം വഴിയായിരുന്നു. ബാബരി മസ്ജിദ് വിവാദ കാലത്ത് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കുണ്ടുകുളം പോലെയുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന് ഊടുംപാവും നല്‍കിയിട്ടുണ്ട്. ഇങ്ങനെ പരസ്പരം സഹായിച്ചും സഹകരിച്ചുംകൊണ്ടാണ് കേരളത്തിലെ എല്ലാ സമുദായങ്ങളും ഇത്രയുംകാലം കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ പരിപോഷിപിപ്പിച്ചതും ഫാസിസം കേരളത്തിലേക്ക് നുഴഞ്ഞുകയറുന്നതിനെ പ്രതിരോധിച്ചതും. മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ ഇഴപിരിയാത്ത സഹോദര സമുദായങ്ങളാകുന്നു. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ‘ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം’ (ഖുര്‍ആന്‍ 5:82). ക്രിസ്തീയ സമുദായത്തിന്റെ സ്‌നേഹം, കാരുണ്യം തുടങ്ങിയ ഗുണങ്ങളെയും അവരിലെ വളരെ നല്ല ഭയഭക്തരെയും പ്രശംസിക്കാനും ഖുര്‍ആന്‍ വിട്ടുപോയിട്ടില്ല. ഇരുമതങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ ആരോഗ്യകരവും സ്‌നേഹത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ മാര്‍ഗങ്ങളിലൂടെ മാത്രമാണ് ചര്‍ച്ച ചെയ്യേണ്ടത്. പരസ്പരം വൈരവും വെറുപ്പും സമ്മാനിക്കുന്ന തരത്തിലുള്ള അനാരോഗ്യകരവും വിനാശകരവുമായ തര്‍ക്കങ്ങള്‍ ഒരു ഫലവും ചെയ്യില്ല. പരസ്പരം ആക്ഷേപിച്ചു സംസാരിക്കാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല.

എല്ലാ മതങ്ങളിലെയും പണ്ഡിതന്മാരെയും നേതാക്കളെയും ആദരിക്കുകയും മതങ്ങളിലെ അനുഷ്ഠാനാചാരങ്ങളെ പരസ്പരം അവഹേളിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് എല്ലാ മതങ്ങളുടെയും വേദഗ്രന്ഥങ്ങളും ഉത്തരവാദപ്പെട്ട പണ്ഡിതന്മാരും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനു വിരുദ്ധമായി ഏതെങ്കിലും ഒറ്റപ്പെട്ട പണ്ഡിതന്മാരോ നേതാക്കളോ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനാണ് സമൂഹം തയ്യാറാവേണ്ടത്. ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പോലെയുള്ള കാര്യങ്ങളില്‍ ഒരു സത്യവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കിയതാണ്. രാജ്യത്ത് നടക്കുന്ന പ്രതിലോമ പ്രവര്‍ത്തനങ്ങളുടെ കൂടെ ‘ജിഹാദ്’ എന്ന പദം കൂട്ടിച്ചേര്‍ത്ത് മുസ്‌ലിം വിരുദ്ധ മനോഭാവം വളര്‍ത്തിയെടുത്തുകൊണ്ടുള്ള രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കള്‍ സംഘ്പരിവാര്‍ ആണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പാവപ്പെട്ട ക്രിസ്ത്യന്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് അവരില്‍ മുസ്‌ലിം വിരുദ്ധ വര്‍ഗീയത വളര്‍ത്തിയെടുക്കാന്‍ സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

സംഘ്പരിവാര്‍ വളമിട്ട് പരിപോഷിപ്പിക്കുന്ന ഈ രാഷ്ട്രീയത്തെ തിരിച്ചറിയാതെ അതിന്റെ കൂടെ സഞ്ചരിക്കാനാണ് പാലായുടെ ചുറ്റുവട്ടങ്ങളിലുള്ള ചില രാഷ്ട്രീയനേതാക്കള്‍ ശ്രമിക്കുന്നത്. വോട്ടുബാങ്ക് മാത്രം മുന്നില്‍ കണ്ടുകൊണ്ട് ഇല്ലാത്ത കാര്യങ്ങള്‍ക്ക് ‘സര്‍ട്ടിഫിക്കറ്റ്’ നല്‍കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ചില പത്രമാധ്യമങ്ങളും ആ വഴിക്ക്തന്നെ സഞ്ചരിക്കുന്നു. എരിതീയില്‍ എണ്ണ ഒഴിക്കുന്ന നടപടി മാത്രമാണിത്. ആരോപണം സത്യമാണെങ്കില്‍ അതിന്റെ തെളിവുകള്‍ പൊലീസിന് കൈമാറുകയും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുകയും വേണം. പക്ഷേ തെളിവുകളില്ലാതെ അന്തരീക്ഷത്തിലേക്ക് ആരോപണങ്ങള്‍ തൊടുത്തുവിടുക മാത്രമാണെങ്കില്‍ ഏതു സമുദായത്തില്‍പെട്ടവരായാലും അതിനെ ന്യായീകരിക്കാന്‍ മുതിരരുത്. രാഷ്ട്രീയത്തിലും പൊതുകാര്യങ്ങളിലും നൈതികതയും സത്യസന്ധതയുമാണ് ആവശ്യം. അക്രമങ്ങള്‍ക്കും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കും മതമില്ല. എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരിലും കുറ്റകൃത്യങ്ങളുടെ ഭാഗമായുള്ളവരുണ്ട്. മദ്യവും ലഹരിയും പരസ്ത്രീ ബന്ധങ്ങളും അതികഠിനമായ പാരത്രിക ശിക്ഷ ലഭിക്കുന്ന വന്‍പാപങ്ങളാണെന്നാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. ആരോപണത്തിനുള്ള മറുപടി എന്ന നിലയില്‍ അശ്ലീലവും അപക്വതയും നിറഞ്ഞ പദവിസര്‍ജ്ജനങ്ങളിലൂടെ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും തടയപ്പെടേണ്ടതുണ്ട്. തിരിച്ചുപിടിക്കേണ്ടത് സൗഹൃദമാണ്.

മതം അടിച്ചേല്‍പ്പിക്കാനുള്ളതല്ല. ഭൗതിക വസ്തുക്കള്‍ നല്‍കി പ്രലോഭനത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണെന്നാണ് ഇസ്‌ലാമിന്റെ നിലപാട്. വൈദ്യസഹായം നല്‍കിയും വിദ്യാഭ്യാസം നല്‍കിയും മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നത് കുറ്റകരമാണ്. മതം ഒരാളുടെ ഹൃദയത്തിന്റെ ബോധ്യമാണ്. വേഷംകൊണ്ടോ പേരുകൊണ്ടോ ഒരാളും ഒരു മതത്തെ ഉള്‍ക്കൊള്ളുന്നില്ല. ‘എന്റെ ജനങ്ങളെ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിക്കുക, ഞാന്‍ എന്റെ നിലപാടാനുസരിച്ചും’ എന്നു പറയാനാണ് പ്രവാചകന്മാര്‍പോലും കല്‍പിക്കപ്പെട്ടിട്ടുള്ളത്. ബലാത്കാരമോ പ്രലോഭനങ്ങളോ വഴി മതപരിവര്‍ത്തനം നടത്തുന്നത് ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ കുറ്റകരമാണ്. കാരണം അത് ഒരാളുടെ മൗലിക സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. എന്നാല്‍ ഒരാള്‍ക്ക് സ്വയം ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ അയാള്‍ ഒരു മതം സ്വീകരിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശവുമില്ല. ‘വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അവയില്‍ നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരാണ് ബുദ്ധിമാന്മാര്‍’ എന്നാണ് ഖുര്‍ആനിക വീക്ഷണം. നമ്മുടെ ഭരണഘടനയും ഇതുതന്നെയാണ് പറയുന്നത്.

മറ്റു മതങ്ങളെ ഭര്‍ത്സിക്കുന്ന പ്രവണതയെ ആരും പ്രോത്സാഹിപ്പിക്കരുത്. അന്യമതനിന്ദ നടത്തിക്കൊണ്ട് സ്റ്റേജിലും പേജിലും സമൂഹ മാധ്യമങ്ങളിലും വിളയാടുന്നവരെയും നിയന്ത്രിക്കാന്‍ പൊതുസമൂഹം മുമ്പോട്ടുവരേണ്ടതുണ്ട്. മത സൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും പരസ്പര വിശ്വാസത്തിനും കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അതത് മതസമൂഹങ്ങളില്‍നിന്ന് തന്നെ ഉണ്ടാവേണ്ടതുണ്ട്. കേരളത്തിലെ വിവിധ വിഭാഗങ്ങളിലെ മതനേതാക്കള്‍ അങ്ങേയറ്റത്തെ സൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. വിവിധ മതവിഭാഗങ്ങളിലെ ഉന്നതരും പക്വമതികളുമായ പണ്ഡിതനേതാക്കള്‍ ഒന്നിച്ചിരുന്ന് പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തെളിനീരുകള്‍ തളിച്ച് ആളിപ്പടരുന്ന വര്‍ഗീയാഗ്‌നിയെ കെടുത്താന്‍ അതിനു മാത്രമേ സാധിക്കൂ.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.