Connect with us

Sports

റാഷിദ് ഖാനും ബെയർസ്റ്റോയും നയിച്ചു; പഞ്ചാബിനെ 69 റണ്‍സിന് തകര്‍ത്ത് ഹൈദരാബാദ്

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് എടുത്തത്. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ 55 പന്തുകളില്‍ നിന്നും 97 റണ്‍സും ഡേവിഡ് വാര്‍ണര്‍ 40 പന്തുകളില്‍ നിന്നും 52 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതാണ് സണ്‍റൈസേഴ്സിന് ഈ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Published

on

ദുബൈ: റാഷിദ് ഖാന്റെ നേതൃത്വത്തില്‍ ബോളിങ് നിരയും ബെയര്‍സ്റ്റോയുടെ റണ്‍വേട്ടക്കുംമുന്നില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 69 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി കിങ്സ് ഇലവന്‍ പഞ്ചാബ്. 77 റണ്‍സുമായി നിക്കോളാസ് പൂരന്‍ പൊരുതി നോക്കിയെങ്കിലും ഹൈദരാബാദ് ബൗളര്‍മാര്‍ ഒരു പഴുതും നല്‍കാതെ പന്തെറിഞ്ഞതോടെ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

സണ്‍റൈസേഴ്സിന് വേണ്ടി റാഷിദ് ഖാന്‍ ഗംഭീരമായ ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. നാലോവറില്‍ വെറും 12 റണ്‍സ് മാത്രം 3 വിക്കറ്റെടുത്തു. വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാമതെത്തി. കളിച്ച 6 മത്സരങ്ങളില്‍ അഞ്ചാം തോല്‍വിയോടെ പഞ്ചാബ് അവസാന സ്ഥാനത്ത് തുടരുകയാണ്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് എടുത്തത്. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ 55 പന്തുകളില്‍ നിന്നും 97 റണ്‍സും ഡേവിഡ് വാര്‍ണര്‍ 40 പന്തുകളില്‍ നിന്നും 52 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതാണ് സണ്‍റൈസേഴ്സിന് ഈ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 160 റണ്‍സിന്റെ കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ നേടി. എന്നാല്‍ ഇത്രയും മികച്ച തുടക്കം കിട്ടിയിട്ടും അവസാന ഓവറുകളില്‍ സണ്‍റൈസേഴ്സ് അവിശ്വസനീയമായി തകരുകയായിരുന്നു. ബെയര്‍സ്റ്റോയും വാര്‍ണറും ചേര്‍ന്ന് ഐ.പി.എല്ലില്‍ നേടുന്ന അഞ്ചാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്.

സീനിയര്‍ താരങ്ങള്‍ നന്നായി റണ്‍സ് വഴങ്ങിയപ്പോള്‍ പഞ്ചാബിന് വേണ്ടി യുവതാരങ്ങളായ രവി ബിഷ്ണോയി മൂന്നും അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിക്കുന്ന വിക്കറ്റ് ഷമി സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ എഴ് ഓവറുകള്‍ക്കുള്ളില്‍ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ നഷ്ടമായി. സ്‌കോര്‍ 11-ല്‍ നില്‍ക്കെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ റണ്‍ ഔട്ടായി. പിന്നാലെയെത്തിയ പുതുമുഖതാരം പ്രഭ്സിമ്രാനും തിളങ്ങാനായില്ല. സിമ്രാനെ ഖലീല്‍ അഹമ്മദ് പുറത്താക്കി. പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ രാഹുലും നിക്കോളാസ് പൂരനും ചേര്‍ന്ന് ഇന്നിങ്സ് കരകയറ്റുന്നതിനിടെ രാഹുലിനെയും പഞ്ചാബിന് നഷ്ടമായി. അഭിഷേക് ശര്‍മയാണ് രാഹുലിനെ പുറത്താക്കിയത്.

മൂന്നു വിക്കറ്റ് നേടിയ റാഷിദ് ഖാന് പുറമെ ഖലീല്‍ അഹമ്മദ്, നടരാജന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ അഭിഷേക് ശര്‍മ ഒരു വിക്കറ്റ് വീഴ്ത്തി.

 

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.