Connect with us

kerala

സൈദ് മുഹമ്മദ് നിസാമി:സമന്വയത്തിന്റെ സൗന്ദര്യം പ്രസരിപ്പിച്ച ധിഷണാശാലി

ദുല്‍ഹിജ്ജ -2:നിസാമി ഉസ്താദിന്റെ ഓര്‍മ്മകള്‍ക്ക് നാലാണ്ട്

Published

on

ഡോ. അലി ഹുസൈന്‍ വാഫി

വിശ്വാസപരമായും സാമൂഹികമായും ഉത്കൃഷ്ടമായ സ്വയം ശാക്തികരിക്കപ്പെട്ടൊരു സമൂഹം പിറവി കൊള്ളണമെങ്കില്‍ പിന്നാക്ക ജനതകള്‍ ആചരിച്ച് വരുന്ന അനഭിലഷണീയമായ ചില സമ്പ്രദായങ്ങള്‍ ഉപേക്ഷിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടി വരും.സമൂഹം അത് എളുപ്പത്തില്‍ ഉള്‍ക്കൊള്ളില്ല.ശീലിച്ചു പോരുന്ന ചില സമ്പ്രദായങ്ങള്‍ക്ക് യുക്തിയുടേയോ പ്രത്യയ ശാസ്ത്രത്തിന്റേയോ പിന്‍ബലം ഇല്ലെങ്കില്‍ പോലും അത് പരിപാലിക്കാനും ശക്തിപ്പെടുത്താനുമാണ് സാധാരണ വ്യക്തികളും അവരുടെ നേതാക്കളും ഇഷ്ടപ്പെടുക. സമൂഹത്തിന്റെ അനിഷ്ടം നേരിടേണ്ടി വരുമോ എന്ന ഭീതിയില്‍ പരിഷ്‌കരണങ്ങള്‍ക്ക് മുതിരാതെ ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണധികവും.അത്തരം നേതാക്കളെ അവര്‍ ജീവിക്കുന്ന സമൂഹങ്ങള്‍ ആഘോഷിച്ചേക്കും,ജനപ്രിയ സംഘടനകള്‍ ഏറ്റെടുക്കും. പക്ഷേ,ദീര്‍ഘ വീക്ഷണമില്ലാത്ത നയങ്ങള്‍ നടപ്പിലാക്കുന്ന നേതാക്കളെ ശേഷം വരുന്ന തലമുറകള്‍ നിശിതമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കും.

അതേസമയം,പ്രലോഭനങ്ങളില്‍ വീണ് പോകാതെ ജനതകള്‍ക്ക് ദിശ നിര്‍ണ്ണയിച്ച് നല്‍കാന്‍ ജീവിതം മാറ്റിവെക്കുന്ന ചില വ്യക്തിത്വങ്ങളുണ്ടാകാറുണ്ട്.തങ്ങളുടെ സമൂഹം കാലത്തിനൊപ്പം സഞ്ചരിക്കാന്‍ അവര്‍ കാലത്തിന് മുമ്പേ നടക്കും.എളുപ്പത്തില്‍ ദഹിക്കാത്ത ആശയങ്ങള്‍ പറയുന്നതിനാല്‍ അവര്‍ നിരന്തരം ക്രൂഷിക്കപ്പെടും. ആവേശക്കമ്മറ്റിക്കാരുടെ കഥയറിയത്ത തെറി വിളികള്‍ക്ക് പാത്രമാകും. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ധിഷണാശാലികളെ അവര്‍ തിരിച്ചറിഞ്ഞ് അവരുമായി കൂട്ട് കൂടും. കാലം അപൂര്‍വമായി മാത്രം സമ്മാനിക്കുന്ന അത്തരം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സൈദ് മുഹമ്മദ് നാസാമി.

പാരമ്പര്യത്തെ പാടേ തള്ളിപ്പറഞ്ഞ് പൊള്ളയായ അവകാശവാദങ്ങള്‍ സ്ഥാപിക്കലല്ല നവോത്ഥാനം. പഴമയും പുതുമയും സമന്വയിപ്പിക്കലാണ്. ആ ദിശയില്‍ നോക്കുമ്പോള്‍ , പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപിടിച്ച് മുഖ്യധാരാ മുസ്ലിം സമുദായത്തെ ആധുനിക കാലത്തിനൊപ്പം നടത്താന്‍ ശ്രമിച്ച പണ്ഡിതാനായിരുന്നു സൈദ് മുഹമ്മദ് നിസാമി ഉസ്താദ് എന്ന് പറയാന്‍ സാധിക്കും.

പ്രഭാഷകന്‍, എഴുത്തുകാരന്‍, പണ്ഡിതന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിസാമിയുടെ ജീവിതം സാംസ്‌കാരിക സമ്പന്നവും കൂലിനവുമായിരുന്നു. പുതിയ അറിവുകളും ചിന്തയും പ്രദാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണ ശൈലി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ക്ക് സ്വീകാര്യമായിരുന്നു.പ്രഭാഷണത്തെ കേവലം ആസ്വാദനം എന്നതിനപ്പുറം ചിന്താപരമായും സാംസ്‌കാരികമായും ഔന്നത്യം സൂക്ഷിക്കുന്ന ഒരു ജനതയുടെ സൃഷ്ടിപ്പിനുള്ള ചാലകശക്തിയായി അദ്ദേഹം വിനിയോഗിച്ചു.
ഇസ്ലാമിന്റെ പ്രതാപ കാലത്തിന്റെ കഥകള്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൃദ്യമായ ശൈലിയില്‍ അദ്ദേഹം പകര്‍ന്നു നല്‍കി. ചരിത്രം, വിദ്യാഭ്യാസം, കല, ഇസ്ലാമിക സംസ്‌കാരം,ആത്മീയത തുടങ്ങിയവയില്‍ അദ്ദേഹം കൈമാറിയ അറിവും കാഴ്ചപ്പാടും ഹൃദ്യവും ആഴമേറിയതുമായിരുന്നു.

ഇസ്ലാമിന്റെ സുതാര്യതയും ബഹുസ്വര സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ എങ്ങനെ പ്രബോധനം ചെയ്യണമെന്നും അദ്ദേഹം വരച്ച് കാണിച്ചു. പ്രഭാഷണം അദ്ദേഹത്തിനൊരു തൊഴിലായിരുന്നില്ല. താന്‍ പഠിച്ച വിഷയങ്ങള്‍ക്ക് മാര്‍ക്കറ്റുണ്ടാക്കാന്‍ വിവാദവും ഭീതിയും അദ്ദേഹം പരത്തിയില്ല.ഇസ്ലാമിക ചരിത്രത്തിലെ വിജയ കഥകള്‍ മാത്രമല്ല; ഭരണാധികാരികളും നേതൃത്വവും ഉപജാപക സംഘത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ തകര്‍ന്നു പോയ സാമ്രാജ്യങ്ങളെയും സമൂഹങ്ങളേയും അദ്ദേഹം പരിചയപ്പെടുത്തി.

ഇതര പ്രത്യയശാസ്ത്രങ്ങളെ പഠിച്ചറിഞ്ഞ്,താരതമ്യ വിശകലനങ്ങള്‍ നടത്തിയാണ് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. മതവും മാര്‍ക്സിസവും തമ്മിലുള്ള ചിന്താപരമായ വൈരുദ്ധ്യങ്ങള്‍ നിസാമിയെ പോലെ ആഴത്തിലറിഞ്ഞ പണ്ഡിതര്‍ വിരളമായിരുന്നു.സമസ്തയുടെ വേദികളിലെന്നപോലെ സാമുദായിക രാഷ്ട്രീയ പഠന ക്ലാസുകളിലും അദ്ദേഹം നിറഞ്ഞു നിന്നു.

വിദ്യാഭ്യാസ രംഗത്തും അദ്ദേഹം ഇടപെട്ടു. ലക്ഷ്യബോധമില്ലാതെ ബദലൊരുക്കാനോ രംഗബോധമില്ലാതെ ആളാവാനോ അദ്ദേഹം ശ്രമിച്ചില്ല.രണ്ടായിരത്തിന്റെ ആദ്യത്തില്‍ ആരംഭിച്ച വാഫി വിദ്യാഭ്യാസ ചിന്തയെ ജനകീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം മുന്നില്‍ നിന്നു.മത ഭൗതിക സമന്വയ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാര്‍വത്രികമാവാത്ത കാലമായിരുന്നുവത്. സ്ഥാപന മേധാവികളിലും അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും സമന്വയ ചിന്ത രൂപപ്പെടുത്താന്‍ അബ്ദുല്‍ ഹകീം ഫൈസി ഉസ്താദിനൊപ്പം അദ്ദേഹം കേരളത്തിലെ പല ഭാഗത്തും സഞ്ചരിച്ചു. ഇന്ന് അന്താരാഷ്ട്ര ഇസ്ലാമിക് യുണിവേഴ്സിറ്റിസ് ലീഗ് നിര്‍വാഹക സമിതി അംഗത്വമുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി. ഐ. സി) അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാലം നന്ദിയോടെ സ്മരിക്കും.സമന്വയ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് അസ്തിവാരമിട്ട പല നിര്‍ണ്ണായക തീരുമാനങ്ങളും പിറവി കൊണ്ടത് ചേളാരിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു. മരണപ്പെടും വരെ സി.ഐ.സിയുടെ അക്കാദമിക് കൗണ്‍സില്‍ മീറ്റിംഗുകള്‍ നടന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു.

ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം സമൂഹത്തിന് പരിചയപ്പെടുത്തിയ അദ്ദേഹം വഫിയ്യ കോഴ്സിലൂടെ ഒരു വനിതാ വിദ്യാഭ്യാസ വിപ്ലവം സാധിച്ചെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. സ്ത്രീയുടെ പ്രവര്‍ത്തന ഇടം അടുക്കള മാത്രമാണെന്ന് സിദ്ധാന്തിക്കുന്ന വികലമായ സമീപനങ്ങളെ അദ്ദേഹം തുറന്ന് കാട്ടി.

പാരമ്പര്യ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ട് സമൂഹത്തെ ആധുനികമായി ചിന്തിക്കാനും അത്തരം ചിന്താ പ്രസ്ഥാനങ്ങളെ ജനകീയവല്‍ക്കരിക്കാനും മുന്നില്‍ നിന്ന അദ്ദേഹത്തെ മലയാളക്കര എന്നും പ്രാര്‍ത്ഥനാപൂര്‍വം ഓര്‍ക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.