columns
സി.പി.എമ്മിന്റെ വനിതാ സ്‌നേഹം
വിവാഹിതയായാലും അല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു താമസിക്കാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അവകാശമുള്ള നാടാണിത്. എല്ലാ ധാര്‍മിക ബോധങ്ങളെയും വൈരുദ്ധ്യാധിഷ്ടിത ബൗധികവാദത്തില്‍ മുക്കിക്കൊല്ലുന്ന സി.പി.എമ്മാണ് ദലിത് വെറിയുടെ പുതിയ മതിലുകള്‍ പണിയുന്നത്.
ലുഖ്മാന്‍ മമ്പാട്
സ്വന്തം കുഞ്ഞിനെ വീണ്ടുകിട്ടണമെന്ന അനുപമയുടെ ആവശ്യം പരിഹരിക്കാന്‍ കഴിയാത്തതില്‍ കുറ്റബോധമുണ്ട്. പരാതി അറിഞ്ഞത് വൃന്ദാകാരാട്ടിലൂടെയാണ്. അനുപമയുമായി ഫോണിലൂടെയും നേരിട്ടും മണിക്കൂറുകളോളം സംസാരിച്ചു. പാര്‍ട്ടിയിലെ വനിതാനേതാക്കളെ വിളിച്ചുനോക്കിയിരിക്കുന്നതില്‍ നാണമില്ലെയെന്ന് ചോദിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ വിളിച്ചും കേസെടുക്കാന്‍ ആവശ്യപ്പെട്ടു. പരാതി പരിഹരിക്കാന്‍ കഴിയാത്തത് പരാജയമാണ്. കോടതിയെ സമീപിച്ചാലല്ലാതെ നീതി ലഭിക്കില്ല
മുന്‍ മന്ത്രി പി.കെ ശ്രീമതി
(സി.പി. എം കേന്ദ്രകമ്മിറ്റിം അംഗം)
ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്‌നെ ഡു മോറിയറിന്റെ ‘നോ മോട്ടീവ്’ എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി പവിത്രന്‍ സംവിധാനം ചെയ്ത ഉത്തരം എന്ന സിനിമ 1989ലാണ് പുറത്തുവരുന്നത്. നല്ല കുടുംബജീവിതം നയിക്കവെ മാത്യു ജോസഫിന്റെ (സുകുമാരന്‍) ഭാര്യയും കവയിത്രിയുമായ സെലീന (സുപര്‍ണ്ണ) സ്വയം വെടിവെച്ച് മരിക്കുന്നു. സുഹൃത്ത് പത്രപ്രവര്‍ത്തകനായ ബാലചന്ദ്രന്‍ (മമ്മൂട്ടി) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി നടത്തുന്ന അന്വേഷണത്തിനൊടുവില്‍ ഞെട്ടിക്കുന്ന ഉത്തരത്തിലെത്തിച്ചേരുന്നു. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ ആകസ്മികമായി മയക്കുമരുന്ന് സംഘത്തിലെത്തിപ്പെട്ട് അബോധാവസ്ഥയില്‍ ഉറങ്ങുമ്പോള്‍ സെലീന ഗര്‍ഭിണിയാവുന്നു. പ്രസവിക്കപ്പെട്ട് ദിവസങ്ങള്‍ക്കകം പിതാവ് കൈമാറിയ ആ കുഞ്ഞിനെ പത്തു വര്‍ഷത്തിനിപ്പുറം ആക്രിപൊറുക്കാന്‍ തന്റെ വീട്ടില്‍ വന്നവരുടെ കൂട്ടത്തില്‍ കണ്ടെത്തിയ മനോവിഷമത്തിലാണ് സെലീനയുടെ മരണം. ഉദ്വേഗം നിറഞ്ഞ ഈ സിനിമ കഥയെയും വെല്ലുംവിധം പേരൂര്‍കടയില്‍ നിന്നുള്ള അമ്മയുടെ സെക്രട്ടേറിയറ്റ് നടയില്‍നിന്ന് നിലവിളിയെ ഞങ്ങളും അമ്മയാണെന്ന കോറസ് കൊണ്ട്മുക്കിക്കളയാന്‍ സി. പി.എമ്മും ദാസ്യം ചെയ്യുന്ന മാധ്യമങ്ങളും പിത്തലാട്ടവും തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം പേരൂര്‍ക്കട ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റായിരുന്ന അജിത്തുമായി പ്രണയത്തിലായിരുന്നു എസ്.എഫ്.ഐ നേതാവായ അനുപമ. ദലിതനായ അജിത്തുമായുള്ള ബന്ധം സി.പി.എം നേതാക്കളായ അനുപമയുടെ മാതാപിതാക്കള്‍ എതിര്‍ത്തു. ഗര്‍ഭിണിയായി എട്ടാം മാസമാണ് വീട്ടിലറിഞ്ഞത്. വിവാഹത്തിന്മുമ്പ് ഗര്‍ഭം ധരിച്ചതറിഞ്ഞ വീട്ടില്‍ ബഹളമായി. അനുപമ കോവിഡ് പോസിറ്റീവായ സമയം, 2020 ഒക്ടോബര്‍ 19ന് പ്രസവിക്കുന്നു. ഇതുകൊണ്ടുതന്നെ കുഞ്ഞിനെ മുലയൂട്ടാനോ, ഉമ്മവെക്കാനോ ഒരിക്കല്‍പോലും കഴിഞ്ഞിട്ടില്ല. പിന്നീട് വീട്ടുതടങ്കലിലെന്ന പോലെയായിരുന്നു. സഹോദരിയുടെ വിവാഹത്തിന് വസ്തുവില്‍ക്കാനെന്ന പേരില്‍ കുറച്ച് പേപ്പറില്‍ തന്നെ കൊണ്ട് ഒപ്പിടുവിച്ചു. സഹോദരിയുടെ വിവാഹം കഴിയുംവരെ കുഞ്ഞിനെ മാറ്റിനിര്‍ത്തുകയാണ്, അത് കഴിഞ്ഞ് തിരികെ തരുമെന്ന് വീട്ടുകാര്‍ ഉറപ്പുപറഞ്ഞപ്പോള്‍ സമ്മതിച്ചു.
അജിത്തിനെയും അനുപമയെയും കുടുംബത്തെയും നേരിട്ടറിയുന്ന എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഡി.വൈ.എഫ്.ഐ സെക്രട്ടേറിയറ്റ് അംഗവുമായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ നിര്‍ദ്ദേശപ്രകാരം ഒക്ടോബര്‍ 22 രാത്രി 12.30ന് അമ്മത്തൊട്ടിലിന്റെ മുന്നില്‍നിന്ന് കുഞ്ഞിനെ ജീവനക്കാര്‍ ഏറ്റുവാങ്ങുന്നു. രാത്രി 12.45ന് തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞ് ‘പെണ്‍കുട്ടി’യാണെന്ന് വ്യാജമായി രേഖപ്പെടുത്തുന്നു. 23ന് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ സമിതിക്ക് കൈമാറിക്കിട്ടിയ ‘പെണ്‍കുഞ്ഞിന്’ മലാല എന്നു പേരിട്ടതായി ഷിജുഖാന്റെ പത്രക്കുറിപ്പ്. എന്നാല്‍, തൈക്കാട് ആശുപത്രിയിലെ ചില ജീവനക്കാര്‍ സത്യം പുറത്തുവിട്ടതോടെ, അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് കുട്ടിക്ക് ‘എഡ്‌സണ്‍ പെലെ’ എന്നു പേരിട്ടതായി അടുത്തദിവസം തിരുത്തിയ പത്രക്കുറിപ്പിറക്കുന്നു. എന്നാല്‍, 23ന് രാത്രിയില്‍ ലഭിച്ച മറ്റൊരു കുട്ടിക്കാണ് ‘എഡ്‌സണ്‍ പെലെ’ എന്നു പേരിട്ടത്. അനുപമയുടെ കുഞ്ഞിന് സിദ്ധാര്‍ത്ഥ് എന്നു പേരിട്ടതുള്‍പ്പെടെയെല്ലാം രഹസ്യമാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ചേച്ചിയുടെ വിവാഹം കഴിഞ്ഞശേഷവും കുഞ്ഞിനെ തിരികെ ലഭിച്ചില്ല. കുഞ്ഞിനെ എങ്ങോട്ടോ മാറ്റിയെന്ന് ബോധ്യമായതോടെ മാര്‍ച്ചില്‍ അജിത്തിനെ വിളിച്ച്‌വരുത്തി വീട്ടില്‍ നിന്നിറങ്ങി, പ്രസവിച്ച് മൂന്ന് ദിവസത്തിന്‌ശേഷം കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയി എന്നും വിട്ടുകിട്ടാന്‍ നടപടി ഉണ്ടാവണമെന്നും അനുപമ സി.പി.എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പനെയും പി.ബി അംഗം കോടിയേരി ബാലകൃഷ്ണനെയും സംസ്ഥാന സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എ വിജയരാഘവനെയും സന്ദര്‍ശിച്ച് പരാതി നല്‍കി. പി.ബി അംഗമായ വൃന്ദ കാരാട്ടിനും പരാതി നല്‍കി. പരാതി ടേക്കപ്പ് ചെയ്യാന്‍ വൃന്ദ പി.കെ ശ്രീമതി ടീച്ചറെ ചുമതലപ്പെടുത്തി. ആദ്യം പിന്തുണച്ചെങ്കിലും അവര്‍ പിന്‍വലിഞ്ഞു.
ഇതിനിടെ നീതി തേടി പാര്‍ട്ടിക്കോടതിയിലെത്തിയ അനുപമയെയും അജിത്തിനെയും സി. പി.എം പുറത്താക്കി. ഇതോടെ കുഞ്ഞിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഏപ്രിലില്‍ പൊലീസിന് പരാതി കൊടുത്തു. അതില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഒടുവില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി കൊടുത്തു. ഡി.ജി. പി ഓഫീസില്‍നിന്ന് കൈമാറിക്കിട്ടിയ പരാതിയില്‍ പേരൂര്‍ക്കട സി.ഐ മൊഴിയെടുത്തു. പാര്‍ട്ടിയുടെയും അച്ഛന്റെയും സ്വാധീനം കാരണം കേസെടുക്കാതിരുന്നപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചു. ശിശുക്ഷേമ സമിതിക്കാണ് അച്ഛന്‍ കുട്ടിയെ കൈമാറിയതെന്ന് പൊലീസിനോട് പറഞ്ഞതായി അറിഞ്ഞതോടെ ഓഗസ്റ്റ് 11ന് അവിടെയെത്തി. സ്വന്തം കുഞ്ഞായ സിദ്ധാര്‍ത്ഥ് അവിടെ ഉണ്ടായിട്ടും ‘എഡ്‌സണ്‍ പെലെയെ’ കാണിച്ച് കബളിപ്പിച്ചു മടക്കിയയച്ചു. സംശയത്തിന്റെ പേരില്‍ ഡി.എന്‍.എ ടെസ്റ്റിന് അപേക്ഷ നല്‍കി. ഒന്നര മാസത്തിന്‌ശേഷം ഫലം വന്നപ്പോള്‍ നെഗറ്റീവ്. അനുപമയുടെയും അജിത്തിന്റെയും പരാതി നിലനില്‍ക്കെ സിദ്ധാര്‍ത്ഥിന്റെ എല്ലാ വിവരങ്ങളും അറിയുന്ന ഷിജുഖാനും സമിതിയും കുട്ടിയെ ആന്ധ്ര സ്വദേശികള്‍ക്ക് ദത്ത് നല്‍കി.
പാര്‍ട്ടിയിലും നേതാക്കളിലും പൊലീസിലും പരാതി നല്‍കിയിട്ടും നീതികിട്ടാതെ വന്നപ്പോഴാണ് മാധ്യമങ്ങളെ സമീപിച്ചതും ഒരു വര്‍ഷത്തെ നൊമ്പരം പൊതുജനം അറിയുന്നതും. ഇതോടെയാണ് പൊലീസ് കേസ് എടുത്തത്. ഇപ്പോഴും മൊഴിയെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ സി.പി.എം കോടതിയെ മറികടന്നു പൊലീസിനു കഴിയുന്നില്ല. കുഞ്ഞിന്റെ മുഖം മൂന്ന് ദിവസം മാത്രമാണ് ഞാന്‍ കണ്ടതെന്നും മുലയൂട്ടാനോ ഉമ്മ കൊടുക്കാനോ കോവിഡ് പോസിറ്റീവ് ആയതിനാല്‍ സാധിച്ചിരുന്നില്ലെന്നും അനുപമ സങ്കടപ്പെടുന്നു. ‘എനിക്കെന്റെ കുഞ്ഞിനെ വേണം. ആന്ധ്രയിലുണ്ടെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. അതു തന്റെ കുഞ്ഞാണോയെന്ന് ഉറപ്പില്ല. ആവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍, എന്റെ കുഞ്ഞിനെ അവര്‍ എന്തു ചെയ്തിട്ടുണ്ടാവുമെന്ന് ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നുവെന്നും അനുപമ കണ്ണീരണിയുമ്പോള്‍ സി.പി.എം മാതൃത്വത്തിന് നല്‍കുന്ന വില എത്രയെന്ന ചോദ്യം ബാക്കിയാവുന്നു. എസ്.എഫ്.ഐയിലെ ഒന്നിച്ചുള്ള പ്രവര്‍ത്തനം മൂലം നാസിയയുമായി അജിത്തിന് ആദ്യ വിവാഹം ഏര്‍പ്പാടാക്കിയതും ഇപ്പോള്‍ രണ്ടു മക്കളോടൊപ്പം അവരെ അനാഥമാക്കിയതും സി.പി.എമ്മാണ്.
വിവാഹിതയായാലും അല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു താമസിക്കാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അവകാശമുള്ള നാടാണിത്. എല്ലാ ധാര്‍മിക ബോധങ്ങളെയും വൈരുദ്ധ്യാധിഷ്ടിത ബൗധികവാദത്തില്‍ മുക്കിക്കൊല്ലുന്ന സി.പി.എമ്മാണ് ദലിത് വെറിയുടെ പുതിയ മതിലുകള്‍ പണിയുന്നത്. പാര്‍ട്ടിയും ഭരണകൂടവും ഒന്നാകെ ചേര്‍ന്ന് കുട്ടികടത്തു സംഘമാവുമ്പോള്‍ പുരോഗമനം ജനാധിപത്യം സ്ത്രീ സംരക്ഷണം തുടങ്ങിയ പദങ്ങളുടെ മൊത്തക്കുത്തക നെറ്റിയിലൊട്ടിച്ച് നടക്കുന്നവരുടെ തനിനിറമാണ് തൊലിയുരിക്കപ്പെടുന്നത്. ‘ഒരാളെ ഒറ്റയ്ക്ക് ആക്രമിക്കുന്നതാണോ എസ്.എഫ്.ഐയുടെ ജനാധിപത്യം, എന്ത് ജനാധിപത്യമാണ് ഇവര്‍ക്കുള്ളത്, ആദ്യം ജനാധിപത്യമെന്ന് എഴുതി പഠിക്കെടാ…ആര്‍.എസ്.എസുകാരാവല്ലെടാ എന്ന് കോട്ടയത്ത് യൂണിവേഴ്‌സിറ്റി കോളജ് അങ്കണത്തില്‍ എ.ഐ. എസ്.എഫ് സംസ്ഥാന ജോ.സെക്രട്ടറി മുഖത്തു ചൂണ്ടി പൊട്ടിത്തെറിക്കുന്നത് ഇതോട് ചേര്‍ത്തുവെക്കണം.
‘(ചില പദങ്ങള്‍ ഇവിടെ ചേര്‍ക്കാനാവില്ല, അത്രയും മോശമാണ്) , ഇനിയും എസ്.എഫ്.ഐയെ എതിര്‍ത്താല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും…’ കോട്ടയം യൂണിവേഴ്‌സിറ്റി കോളജിലെ എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷയുടെ പരാതിയില്‍ നിന്നുള്ള വരികളാണ്. ഈ ഹിനകൃത്യത്തെ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായിത്തന്നെ ന്യായീകരിച്ച് രംഗത്തുവന്നപ്പോഴാണ് അവളുടെ മാറില്‍ കടന്നുപിടിച്ചതുമൊരു വിപ്ലവമാണെന്ന് പലര്‍ക്കും ബോധ്യപ്പെട്ടത്. ‘ദേഹത്ത് കടന്ന് പിടിക്കുകയും വസ്ത്രം വലിച്ച് കീറാന്‍ ശ്രമിക്കുകയും ചെയ്തു. കഴുത്തിലും മാറിലും കയറിപ്പിടിച്ചു. ശരീരത്തില്‍ പാടുകളുണ്ട്. നടുവില്‍ ചവിട്ടേറ്റു. ആക്രമിച്ചവരില്‍ ഒരാള്‍ തന്റെ സഹപാഠിയായിരുന്നു. കൂട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ്് കെ.എം അരുണുമുണ്ട്’. എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ സമ്മതമില്ലാതെ നോമിനേഷന്‍ കൊടുത്തതാണ് എ.ഐ.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ ചെയ്ത തെറ്റ്. കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കാത്ത സ്വാതന്ത്ര്യം സ്വന്തം മുന്നണിയിലായാലും എ.ഐ.എസ്.എഫിനും ലഭിക്കില്ല.
സെനറ്റ് പോളിങ് അവസാനിച്ച് മടങ്ങിപോകാന്‍ തയ്യാറെടുക്കുമ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ സംഘം ചേര്‍ന്നെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പ്രവര്‍ത്തകനെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ രക്ഷിക്കാനാണ് സംസ്ഥാന നേതാവുകൂടിയായ നിമിഷ എത്തുന്നത്. സി.പി.എം തിട്ടൂരം ചെവിക്കൊള്ളാതെ പ്രസവിച്ചൊരു എസ്.എഫ്.ഐക്കാരി പാര്‍ട്ടിക്കോടതി നിര്‍ദേശ പ്രകാരം കടത്തിക്കൊണ്ടുപോയ സ്വന്തം കുഞ്ഞിനെ തേടി അലമുറയിട്ട് കരയുമ്പോള്‍ തന്നെയാണ് ചവിട്ടേറ്റ് വീണ എ.ഐ.എസ്.എഫുകാരിയായ നിമിഷ, എസ്.എഫ്.ഐക്കാരാല്‍ ബലാല്‍സംഗ ഭീഷണി നേരിടുന്നത്.
സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍ അനുപമ നൊന്തു പെറ്റ കുഞ്ഞിനെ തേടി ജില്ലാ സെക്രട്ടറി മുതല്‍ പി.ബി അംഗമായ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക്മുമ്പില്‍ കൈകൂപ്പി യാചിച്ച് അലമുറയിട്ട് കരയുമ്പോഴാണ് സ്വന്തം മുന്നിയിലെ പെണ്‍കുട്ടി സംസ്ഥാന മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള എസ്.എഫ്. ഐക്കാര്‍ക്കെതിരെ കേരളീയരോട് തുറന്നുപറയുന്നത്. ഇരു സംഭവത്തിലെയും മൂല കാരണവും സമാനതയും കമ്യൂണിസ്റ്റ് ഉപബോധത്തില്‍ കുത്തിനിറക്കപ്പെട്ട ജാതീയതയാണ്. ഗൗരിയമ്മ ഇ.എം.എസിനെതിരെ ഉന്നയിച്ച സവര്‍ണ ആണധികാര കേന്ദ്രീകൃതയില്‍ അഭിരമിക്കുന്ന അപകര്‍ഷകത്വം എസ്.എഫ്.ഐ മുതല്‍ സി.പി.എം വരെ തലമുറകളെ ഗ്രസിച്ചതിന്റെ ജീര്‍ണ്ണതയാണ് പുറത്തുവരുന്നത്.
മുന്നണി മര്യാദ പോലും മറന്ന് തരം കിട്ടിയപ്പോള്‍ ചവിട്ടി നടുവൊടിച്ച് ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നവന്റെ ജാതി മനം പുരട്ടി പുറത്തുചാടുന്നതും താഴ്ന്ന ജാതിയായി ഗണിക്കപ്പെടുന്നവന്റെ കുഞ്ഞിനെ മകളില്‍ നിന്ന് തട്ടിപ്പറിച്ചെറിയുന്നതും തലമുറ കൈമാറുന്ന സി.പി.എം മാടമ്പിത്തരമല്ലാതെ മറ്റെന്താണ്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വര്‍ഗീയതയും ഭൂര്‍ഷ്വാസിയും ജാതി വെറിയും അമിത ഡോസില്‍ കുത്തിവെക്കപ്പെട്ടവരില്‍നിന്ന് പുറംപൂച്ചിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടെന്നാണ് സി.പി.എം-സി.പി. ഐ നേതാക്കള്‍ പുലര്‍ത്തുന്ന മൗനം. പാര്‍ട്ടിക്കോടതി വിധിയെ തുടര്‍ന്ന് എതിരാളികളെ ആസൂത്രിതമായി കൊന്നുതള്ളുകയും പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന പൊതു ഖജനാവിലെ കോടികള്‍ ഒഴുക്കുകയും ചെയ്യുന്ന സി. പി.എമ്മിന്റെ വളര്‍ച്ചയുടെ അടയാളപ്പെടുത്തല്‍ കൂടിയാണ് എസ്.എഫ്.ഐ നേതാവ് അനുപമയുടെ കുഞ്ഞിനെത്തേടിയുള്ള അലച്ചില്‍.
columns
ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.
മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.
ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.
ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
columns
സത്യാന്വേഷി-പ്രതിഛായ
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.
‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.
ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.
columns
ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.
വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.
എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.
ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.
നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.
ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ