Connect with us

Culture

വീല്‍ചെയറല്ല, വീണയുടെ വിക്ടറിചെയര്‍

Published

on

-ടി.കെ ഷറഫുദ്ദീന്‍

‘ഞാന്‍ ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ല…. ഈ ചക്രങ്ങള്‍ ആയിരിക്കും എന്റെ ജീവിത യാത്രയില്‍, സുന്ദരമായ കാഴ്ചകളിലേക്ക് എന്നെ നടത്തുന്ന കാലുകളായി മാറുകയെന്ന്’… മസിലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് വീല്‍ചെയറിലേക്ക് വിധി കൊണ്ടെത്തിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിനി വീണ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്… രണ്ട് വര്‍ഷം മുന്‍പ് വിധി നല്‍കിയ വേദനയുടെ പേരില്‍ തളര്‍ന്നിരിക്കാന്‍ അവള്‍ തയാറായിരുന്നില്ല… പരിമിതികളെ മറികടന്ന് സ്വപ്നങ്ങളിലേക്ക് കുതിച്ച ഈ പെണ്‍കുട്ടിയിപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ വീല്‍ചെയര്‍ ടിവി അവതാരക എന്ന ചരിത്രനേട്ടത്തിലാണ്.. ദൃഢനിശ്ചയവും ആത്മവിശ്വാസവും കൈമുതലാക്കി ചക്രകസേരയിലിരുന്ന് സ്വപ്നംകാണാന്‍ പഠിപ്പിക്കുകയും തന്റെലക്ഷ്യങ്ങളിലേക്കുള്ള പ്രയാണം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്ന വീണ വേണുഗോപാലിന്റെ ജീവിതത്തിലേക്ക്

വീല്‍ചെയര്‍ ജീവിതത്തിലേക്ക് എത്തിപ്പെട്ടത്
-കുട്ടിക്കാലം മുതലേ പിന്തുടരുന്ന ശാരീരിക പ്രയാസം പിന്നീട് ജീവിതത്തെ മാറ്റിമറിക്കുന്ന നൊമ്പരമായി മാറുകയായിരുന്നു. ചെറിയക്ലാസില്‍ പഠിക്കുന്ന സമയംമുതലേ നടത്തത്തില്‍ പ്രശ്‌നം നേരിട്ടു. കുറച്ച് ദൂരം സഞ്ചരിച്ചാല്‍ വീണുപോകുന്ന അവസ്ഥ. പടികള്‍ കയറാനും ഇരുന്ന്എഴുന്നേല്‍ക്കാനുമെല്ലാം ബുദ്ധിമുട്ടുണ്ടായി. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു അന്നൊക്കെ സ്‌കൂളില്‍ പോയിരുന്നത്. ചികിത്സനടത്തിയെങ്കിലും കാര്യമായമാറ്റമുണ്ടായില്ല. അല്‍പം ശ്രദ്ധചെലുത്തിയാല്‍ നടക്കാമായിരുന്നു അന്നൊക്കെ.
കാലക്രമേണെ മസിലുകള്‍ക്ക് ബലക്ഷയം കുറഞ്ഞുവരികയാണെന്ന തിരിച്ചറിവിലെത്തിയത് എസ്.എന്‍.എം കോളജ് മാലിയങ്കരയില്‍ പി.ജി പഠനത്തിന് ശേഷമായിരുന്നു. 2017 അവസാനത്തില്‍ പൂര്‍ണമായി വീല്‍ചെയറിലേക്ക് മാറേണ്ടിവന്നു. തനിക്കിനി പഴയതുപോലെ നടക്കാനാവില്ലെന്നറിഞ്ഞതോടെ മാനസികമായി തളര്‍ന്നുപോയി. ജീവിതത്തില്‍ നിന്ന് ഉള്‍വലിയാനാണ് ആദ്യം വീണ ശ്രമിച്ചത്. കുറച്ചുസമയമെടുത്തു അതില്‍ നിന്നും മോചിതയായി തിരിച്ചുവരാന്‍.

വഴിത്തിരിവായി മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി(മൈന്‍ഡ്)
-ജീവിതത്തില്‍ ഇനിയെന്ത് എന്ന് ചിന്തയില്‍ നില്‍ക്കുമ്പോഴാണ് മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി(മൈന്‍ഡ്)എന്ന സംഘടന ജീവിതത്തിലെ വഴിത്തിരിവായി എത്തിയത്. വീല്‍ചെയറിലേക്ക് ജീവിതം ചുരുങ്ങിയിട്ടും വലിയ സ്വപ്നങ്ങള്‍ കാണുന്ന, പ്രതീക്ഷയോടെ മുന്നോട്ട്‌പോകുന്ന വ്യക്തികളുടെ കൂട്ടായ്മ. മൈന്‍ഡിലെ പി.എസ് കൃഷ്ണകുമാര്‍ ചേട്ടനുമായുള്ള സൗഹൃദം ചിന്തകളെ മാറ്റിമറിച്ചെന്ന് വീണ പറയുന്നു. തന്റെ സമാനമായ അവസ്ഥയിലുള്ള അദ്ദേഹത്തിന്റെ അറിവുകളും വാക്കുകളും വലിയപ്രതീക്ഷ നല്‍കുന്നതായിരുന്നു.
വ്യത്യസ്ത കഴിവുള്ളവര്‍, ജീവിതത്തെ പോസറ്റീവായി മാത്രം കണ്ടിരിക്കുന്നവര്‍ ഇവരുമായുള്ള സഹവാസം പുതിയൊരു കാഴ്ചപ്പാടാണ് ഈ പെണ്‍കുട്ടിയിലുണ്ടാക്കിയത്. നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയിടത്ത് സാധ്യമാണ് പലതും എന്ന ചിന്തയിലേക്ക് കൂട്ടികൊണ്ടുപോയി മൈന്‍ഡ്. ജീവിതം എങ്ങനെ അര്‍ത്ഥവത്തായി പ്രയോചനപ്പെടുത്താമെന്ന് ചിന്തിച്ചുതുടങ്ങിയതും ഇവിടെനിന്നാണ്.

ഇന്ത്യയിലെ ആദ്യ ടി.വി വീല്‍ചെയര്‍ അവതാരക എന്ന ലക്ഷ്യത്തിലേക്ക്
-വീല്‍ചെയര്‍ ടിവി അവതാരകയാകണമെന്ന ആഗ്രഹം വീണ ആദ്യം പങ്കുവെച്ചത് മൈന്‍ഡ് സംഘടനയിലുള്ളവരുമായാണ്. വലിയപിന്തുണയാണ് എല്ലാവരില്‍നിന്നുമുണ്ടായത്. മാനസികമായി ആത്മവിശ്വാസമേകി ഇവരുടെ വാക്കുകള്‍. പിന്നീട് ഒരുവര്‍ഷകാലം സ്വപ്നത്തിലേക്കുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രവാസി വിഷന്‍ ഓണ്‍ലൈന്‍ ചാനലില്‍ ആദ്യഅവസരം ലഭിച്ചു. ഫ്‌ളോറില്‍ എങ്ങനെ നില്‍ക്കണമെന്നും ക്യാമറയെ അഭിമുഖീകരികരിക്കണ്ടതിനെകുറിച്ചുമെല്ലാം വ്യക്തത ലഭിച്ചത് ഇവിടെനിന്നായിരുന്നു. പിന്നീട് ഗുഡ്‌നസ് ടിവിയിലേക്ക് ക്ഷണമെത്തിയത് ചരിത്രനേട്ടത്തിലേക്കുള്ള ആദ്യപടിയായി. ഈകഴിഞ്ഞ ഓണത്തിന് ഗുഡ്‌നസ് ടിവിയില്‍ ഓണവിശേഷങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയുടെ ആംഗറായി അവസരംലഭിച്ചതോടെ അതിജീവനത്തിന്റെ ആദ്യസ്വപ്ന സാക്ഷാത്കാരം.
പ്രോഗ്രാം ചെയ്തതിന് ശേഷമാണ് തിരിച്ചറിഞ്ഞത് ഇന്ത്യയില്‍തന്നെ വീല്‍ചെയറില്‍ അവതാരകയായി പ്രത്യക്ഷപ്പെടുന്ന ആദ്യപെണ്‍കുട്ടിയാണെന്നത്. ഒരുപാട്‌പേര്‍ അഭിനന്ദനവുമായെത്തി. വീല്‍ചെയറില്‍ ജീവിക്കുന്ന നിരവധി കുട്ടികളുടെ മാതാപിതാക്കള്‍ ഇവര്‍ക്കെല്ലാം പ്രചോദനമാണെന്ന് അഭിപ്രായം പങ്കുവെച്ചതോടെ താന്‍ എടുത്ത പരിശ്രമത്തിന് ഫലമുണ്ടായെന്ന് തിരിച്ചറിഞ്ഞു. സമൂഹത്തില്‍ തങ്ങളെ അംഗീകരിക്കാന്‍ മടിക്കുന്ന വിഭാഗത്തിന്റെ കാഴ്ചപ്പാട് മാറ്റിയെടുക്കുക കൂടിയുണ്ടായിരുന്നു ഈ ഉദ്യമത്തിന് പിന്നില്‍.

പാക്കിസ്ഥാന്‍ മോട്ടിവേഷന്‍ സ്പീക്കര്‍ മുനീബ മസാരി പ്രചോദനമായത്
-ജീവിതത്തിലെ നിര്‍ണായകഘട്ടത്തില്‍ നേരിട്ട പ്രയാസത്തില്‍ തളര്‍ന്നിരിക്കുന്നവള്‍ക്ക് മുന്നില്‍ ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി വീട്ടുകാരും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പുസ്തകങ്ങളും മോട്ടിവേഷന്‍ പ്രസംഗങ്ങളും വീഡിയോകളുമെല്ലാം വീണയ്ക്ക് മുന്നിലെത്തി. അങ്ങനെയൊരിക്കല്‍ ലഭിച്ച ലേഖനമായിരുന്നു പാക്കിസ്ഥാന്‍ മോട്ടിവേഷന്‍ സ്പീക്കര്‍ മുനീബ മസാരിയുടെ ‘ടേണിംഗ് അഡൈ്വസിറ്റീസീസ് ഇന്‍ടു ഓപ്പര്‍ച്യൂണിറ്റീസ്’. യൗവനത്തിന്റെ തുടക്കത്തില്‍ അപ്രതീക്ഷിത ദുരന്തം ജീവിതം തകര്‍ത്തെങ്കിലും ചക്രകസേരയില്‍ സഞ്ചരിച്ച് നഷ്ടസൗഭാഗ്യങ്ങള്‍ ഓരോന്നായി തിരിച്ചുപിടിച്ച ഉരുക്കുവനിത.
തന്റെ ജീവിതത്തിലെ മാറ്റത്തിനുള്ള തുടക്കം അവിടെനിന്നായിന്നുവെന്ന് പറയുന്ന വീണ, മുനീബയ്ക്ക് അവരുടെ നാട്ടില്‍ സാധ്യമാണെങ്കില്‍ ഇവിടെയും മാറ്റംകൊണ്ടുവരാനാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. പിന്നീടുള്ളതെല്ലാം സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു.

മാറിവരേണ്ടതുണ്ട്… കാഴ്ചപാടുകള്‍ ചിന്തകള്‍
-വീല്‍ചെയര്‍ സൗഹൃദമായിട്ടില്ല ഇനിയും നമ്മുടെ നഗരങ്ങളും പൊതു ഇടങ്ങളും. ബീച്ചിലും പാര്‍ക്കിലും മറ്റുസ്ഥലങ്ങളിലും പരസഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് സ്വന്തം അനുഭവവെളിച്ചെത്തില്‍ വീണ പറയുന്നു. സ്റ്റെപ്പുകള്‍ക്ക് പുറമെ വീല്‍ചെയറില്‍വരുന്നവര്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്നവിധത്തില്‍ റാമ്പുകള്‍ സ്ഥാപിക്കുമെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും ഇതുവരെ നടപ്പായില്ല. ഇന്നും പലയിടത്തും എത്താനാകാതെ തിരിച്ചുപോരേണ്ട അവസ്ഥയുണ്ടായി.

വാഹനം ഡ്രൈവ് ചെയ്യണം, യാത്രപോകണം, സ്വന്തമായൊരു ജോലി
-യാത്രയെ ഏറെഇഷ്ടപ്പെടുന്നയാളാണ് വീണ വേണുഗോപാല്‍….തന്റെ പരിമിതികള്‍ അതിനൊരു തടസമാകുന്നില്ലെന്ന് അവള്‍ ഉറച്ചശബ്ദത്തില്‍ പറയു#്‌നു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ മോഡിഫൈ ചെയ്ത വാഹനങ്ങള്‍വരെ ഇന്ന് വിപണിയിലുണ്ട്. നിരവധിപേരാണ് ഇത്തരം വാഹനങ്ങളില്‍ ദീര്‍ഘയാത്രയടക്കംപോയി ചരിത്രംകുറിച്ചത്. ഇതെല്ലാം പ്രചോദനമാണ്. സ്വന്തമായൊരു ജോലി വലിയൊരു സ്വപ്നമായി കൊണ്ടുനടക്കുന്നു. അതിനായുള്ള പരിശ്രമവും തുടരുന്നു. ഇതോടൊപ്പം തനിക്ക് താങ്ങുംതണലുമായ മൈന്‍ഡ് സംഘടനയുമായി ചേര്‍ന്ന് വിവിധ പ്രവര്‍ത്തനങ്ങളുമായി സജീവമാകുകയും വേണം… ഒരുനിമിഷംപോലും വെറുതെയിരിക്കാതെ അവള്‍ ജീവിതയാത്രയിലെ തിരക്കുകളിലേക്ക്..

                                               

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.