Connect with us

Article

സ്വേച്ഛാധിപതിക്ക് മുമ്പില്‍ നിവര്‍ന്ന് നില്‍ക്കുന്നവര്‍

രണ്ട് പേരാണ്് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഫിലിപ്പൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയയും റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ദിമിത്രി മുറാതോവും.

Published

on

ഷംസീര്‍ കേളോത്ത്‌

‘സ്വേച്ഛാധിപതിക്ക് മുമ്പില്‍ നിവര്‍ന്ന് നില്‍ക്കുന്നതെങ്ങനെ?’ എന്നത് 2022 ഏപ്രിലില്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു പുസ്തകത്തിന്റെ പേരാണ.് വളരെയധികം വിറ്റുപോകാനിടയുള്ള പുസ്തകമായിരിക്കും ഇത്. കാരണം മറ്റൊന്നുമല്ല, സ്വേച്ഛാധിപത്യ ഭരണത്തെ തുറന്നെതിര്‍ത്ത ഒരു മാധ്യമപ്രവര്‍ത്തകയാണ് അതിന്റെ രചയിതാവ് എന്നതാണ്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയവരിലൊരാളായ മരിയ റെസ്സയാണ് ആ മാധ്യമപ്രവര്‍ത്തക. രണ്ട് പേരാണ്് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഫിലിപ്പൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയയും റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ദിമിത്രി മുറാതോവും. മരിയയുടെ വരാനിരിക്കുന്ന പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുംപോലെ സ്വേച്ഛാധിപത്യത്തോട് അല്ലെങ്കില്‍ സമാന പ്രവണതകളോട് നിരന്തര കലഹത്തിലേര്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരാണ് ഇരുവരും. നൊബേല്‍ സമ്മാന കമ്മിറ്റി ഈ വര്‍ഷത്തെ സമ്മാനത്തിനായി ഇവരെ തെരഞ്ഞടുത്തശേഷം പറഞ്ഞത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് ആവിഷ്‌കാര സ്വാതന്ത്ര്യവും അത് ഉറപ്പാക്കുന്ന മാധ്യമങ്ങളുമെന്നാണ്. മാധ്യമങ്ങളുടെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്താന്‍ സ്വതന്ത്ര നിര്‍ഭയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നൊബേല്‍ സമ്മാനം നല്‍കുന്നതിലൂടെ സാധിച്ചേക്കുമെന്നാണ് കരുതുന്നത്.

അധികാര ദുരുപയോഗം തുറന്ന്കാട്ടിയവര്‍

മരിയ റെസ്സയും ദിമിത്രി മുറാതോവും കലുഷിതമായ സാഹചര്യങ്ങളില്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയവരാണ്. അധികാരികളെ അവരുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദിത്തമുള്ളവരാക്കുക എന്ന ദൗത്യം നിര്‍വഹിച്ചവരാണ്. സര്‍ക്കാര്‍ പ്രചാരണങ്ങളും കള്ളങ്ങളും വാര്‍ത്തയായി അവതരിപ്പിക്കപ്പെടുന്ന കാലത്ത് നേരിന്റെ ‘മാധ്യമമാവുക’ എന്ന ധര്‍മ്മം പല മാധ്യമങ്ങളും മറന്നുപോവാറുണ്ട്. ഒഴുക്കിനൊപ്പം നീന്തുക എളുപ്പമാണെന്ന് തിരിച്ചറിഞ്ഞ് ഏകാധിപത്യത്തിന് ജനാധിപത്യവിരുദ്ധതയ്ക്ക് കുടപിടിക്കുന്ന പ്രവണത ഏറിവരികയാണ്. ഒഴുക്കിനെതിരെ നീന്തിയാല്‍ പീഡനത്തിന് വിധേയമാക്കപ്പെട്ടേക്കാമെന്ന ഭയം മാത്രമല്ല, അധികാരികള്‍ക്ക് കുടപിടിച്ചാല്‍ അവരുടെ ഹീനമായ ചെയ്തികളെ വെള്ളപൂശിയാല്‍, അത് മറച്ചുപിടിച്ചാല്‍ പരിഗണനയും സൗജന്യങ്ങളും ലഭിച്ചേക്കുമെന്ന ചിന്തയുമാണ് മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും തങ്ങളുടെ ജോലി ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഏറെക്കാലം സി.എന്‍.എന്‍ പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ജോലി നോക്കിയതിന്‌ശേഷം ഫിലിപ്പൈന്‍സില്‍ മാധ്യമപ്രവര്‍ത്തനത്തിറങ്ങിയ വ്യക്തിയാണ് മരിയ റെസ്സ. 2012ല്‍ മരിയയും കുറച്ച് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് തുടങ്ങിയ റാപ്ലര്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്താവെബ്‌സൈറ്റിലൂടെയാണ് അവര്‍ ഫിലിപ്പൈന്‍സില്‍ മാധ്യമപ്രവര്‍ത്തനമാരംഭിച്ചത്. ഏകാധിപത്യ സ്വഭാവം പലവുരു പ്രകടിപ്പിച്ചിട്ടുള്ള പ്രസിഡന്റ് റോഡ്രിഗോ ദ്യുതര്‍ത്തെയുടെ മയക്കുമരുന്ന് വേട്ട വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായിരുന്നു. പതിനായിരക്കണക്കിണ് പേരാണ് നിയമവിരുദ്ധമായി കൊല്ലപ്പെട്ടത്. ഫിലിപ്പൈന്‍സില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്ന്‌വെക്കാന്‍ മരിയക്കും സംഘത്തിനുമായി. ഭരണകൂട വേട്ടയായിരുന്നു നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ പരിണിത ഫലം. നിരവധി കേസുകളാണ് ആ മാധ്യമ സ്ഥാപനവും മേധാവിയെന്ന നിലയില്‍ മരിയയും നേരിട്ടത്. പ്രസിഡന്റ് ദ്യുതര്‍ത്തെ പരസ്യമായി റാപ്ലറിനെതിരെ രംഗത്തെത്തി. മണിക്കൂറില്‍ 90 വീതം തെറിവിളിയാണ് ഓണ്‍ലൈനില്‍ തനിക്കെതിരെ വന്നുകൊണ്ടിരുന്നതെന്ന് മരിയ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഏറെക്കുറെ സമാന അനുഭവമാണ് ദിമിത്രിയുടെതും. സോവിയറ്റ് കാലത്തെ ചാരസംഘടനയായ കെജിബിയില്‍ പ്രവര്‍ത്തിച്ചിരുന്ന പുടിന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പ്രതിപക്ഷത്തെയും എതിര്‍ശബ്ദങ്ങളെയും നിര്‍ദാക്ഷിണ്യമായാണ് നേരിടാറുള്ളത്. സര്‍ക്കാറിനെതിരെയുള്ള ശബ്ദങ്ങളൊക്കെ നിശബ്ദരാക്കപ്പെടുകയാണ് പതിവ്. അവിടെയാണ് ദിമിത്രിയുടെ പത്രത്തിന്റെ പ്രസക്തി. റഷ്യയില്‍ നിലവിലുള്ള ഏക സ്വതന്ത്ര പത്രമാണ് ദിമിത്രി എഡിറ്ററായുള്ള നവായെ ഗസറ്റെയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പത്രത്തിന്റെ നിരവധി റിപ്പോര്‍ട്ടര്‍മാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതിലേറെ പേരും സര്‍ക്കാറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ തുറന്ന്കാട്ടിയവരുമാണ്. അന്ന പൊളിറ്റ്‌കൊസ്‌കായ എന്ന മാധ്യമപ്രവര്‍ത്തക രണ്ടാം ചെച്‌നിയിന്‍ യുദ്ധത്തില്‍ റഷ്യ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ നവായ ഗസറ്റയിലൂടെ തുറന്ന് കാട്ടിയിരുന്നു. 2006ല്‍ തന്റെ വീടിനടുത്ത്‌വെച്ച് അവര്‍ വെടിയേറ്റു മരിച്ചു. വിഷം നല്‍കിയും മര്‍ദ്ദനത്തിന് വിധേയമാക്കിയും വെടിയേറ്റും കൊല്ലപ്പെട്ട ആറോളം നവായ ഗസറ്റ പത്രപ്രവര്‍ത്തകര്‍ക്കാണ് ഈ അവാര്‍ഡെന്നാണ് ദിമിത്രി നൊബേല്‍ സമ്മാന പ്രഖ്യാപനത്തിന്‌ശേഷം പ്രതികരിച്ചത്.

മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്‍

സമാധാനത്തിനുള്ള നൊബേല്‍ നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിന് നല്‍കിയുള്ള പ്രഖ്യാപനം വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സിദ്ദീഖ് കാപ്പനെന്ന മലയാളി പത്രപ്രവര്‍ത്തകന്‍ യു.പിയിലെ ജയിലിലടയ്ക്കപ്പെട്ടതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായതെന്നത് യാദൃച്ഛികമാവാം. നിര്‍ഭയമായി സത്യം വിളിച്ചുപറഞ്ഞതിന് ജയിലലടയ്ക്കപ്പെട്ടിട്ടുള്ള മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് കാപ്പന്‍. മാസങ്ങളും വര്‍ഷങ്ങളുമായി ജയിലഴികള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ ഏറെയാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സമൂലാര്‍ഥത്തില്‍ രണ്ട് രീതിയിലുള്ള പ്രശ്‌നങ്ങളെയാണഭിമുഖീകരിക്കുന്നത്. അതിലാദ്യത്തേത്, ഭരണകൂടത്തിന്റെയും മറ്റ് സാമൂഹ്യ ഗ്രൂപ്പുകളുടെയും ഭാഗത്തുനിന്നുള്ള ശത്രുതാപരമായ സമീപനമാണ്. രണ്ടാമത്തേത്, മാധ്യമധര്‍മ്മം മറക്കുന്നവരായി മാറുന്ന മാധ്യമപ്രവര്‍ത്തകരാണ്. ഒന്ന് പുറത്ത് നിന്നുള്ള ഭീഷണിയാണെങ്കില്‍ രണ്ടാമത്തേത് ആഭ്യന്തരമായുള്ള വെല്ലുവിളിയാണ്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ഞടഎ) എന്ന അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മ വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന മാധ്യമസ്വാതന്ത്ര്യ ഇന്‍ഡക്‌സില്‍ ഈ വര്‍ഷം 142 ാം സ്ഥാനത്താണ് ഇന്ത്യ. മാധ്യമ പ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെടുന്നു. കൊല ചെയ്യപ്പെടുന്നു. വലിയതോതില്‍ ആള്‍ക്കൂട്ട സൈബര്‍ വിചരാണക്കും തെറിയഭിഷേകങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നു. ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊല വീഡിയോയില്‍ പകര്‍ത്തിയതിനാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതെന്ന് കുടുംബം ആരോപിച്ചത് ഈയടുത്താണ്. ഫ്രീഡം ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ ഇതൊക്കെ വളരെ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഭരണകക്ഷിയും അവര്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളുമാണ് രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ മുന്‍പന്തിയിലെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. കശ്മീരിലെ മാധ്യമ സെന്‍സര്‍ഷിപ്പ് ഓര്‍വീലിയിന്‍ സ്റ്റേറ്റിനോട് താരതമ്യം ചെയ്യാന്‍ പറ്റുന്ന തരത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫിലിപ്പൈന്‍സിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ തുറന്നുകാട്ടിയതിനാണ് മരിയ റെസ്സക്ക് അവാര്‍ഡ് കിട്ടിയതെങ്കില്‍ ഫ്രീഡം റാങ്കിങ്ങില്‍ ഇന്ത്യ ഫിലിപ്പൈന്‍സിനേക്കാള്‍ പിറകിലാണെന്ന വസ്തുത ഏറെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. 138ാം സ്ഥാനത്താണ് ഫിലിപ്പൈന്‍സ്. റണാ അയ്യൂബിനെയും രവീഷ് കുമാറിനെയും പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണികള്‍ ഭീകരമാണ്. സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബലാത്സംഗ ഭീഷണികള്‍പോലും സര്‍വസാധാരണമായി മാറിയിരിക്കുന്ന സാഹചര്യമാണ്. റഷ്യയിലായാലും ഫിലിപ്പൈന്‍സിലായാലും ഇന്ത്യയിലായാലുമൊക്കെ ഭരണകൂടങ്ങളും അവരോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്രൂപ്പുകളും മാധ്യമങ്ങളെ നിലക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗം വിമര്‍ശനമുന്നയിക്കുന്നവരെ വിദേശ ചാരന്‍മാരായി മുദ്രകുത്തുക എന്നതാണ്. നിര്‍ഭയമായി ജോലിനോക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വിദേശ ഫണ്ട് ലഭിക്കുന്നവരാണന്നും രാജ്യദ്രോഹികളാണെന്നും പ്രചരിപ്പിക്കുകയാണ് ചെയ്യുക. ഇത് വഴി പൗരന്‍മാര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാനും അവരുടെ വിശ്വാസ്യത തകര്‍ക്കാനും കഴിയുമെന്ന് അവര്‍ കരുതുന്നു. അതിന് സാധിച്ചില്ലെങ്കില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായും മറ്റും ബന്ധപ്പെട്ട കേസുകളില്‍പെടുത്തി വേട്ടയാടുകയാണ് പതിവ്. എന്‍.ഡി.ടി.വി, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ ഇത്തരം വേട്ടയാടലുകള്‍ നേരിട്ടിട്ടുണ്ട്.
മാധ്യമങ്ങള്‍ നേരിടുന്ന രണ്ടാമത്തെ പ്രധാന വെല്ലുവിളി ഉള്ളില്‍ തന്നെയുള്ള പുഴുക്കുത്തുകളാണ്. അടിയന്തരാവസ്ഥക്കാലത്തെ ചില മാധ്യമങ്ങളുടെ സര്‍ക്കാറനുകൂല സമീപനത്തെ കളിയാക്കി ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞ വാക്കുകള്‍ ഇന്ത്യയിലെ മാധ്യമ ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ‘അധികാരികള്‍ കുനിയാന്‍ പറയുമ്പോഴേക്ക് മാധ്യങ്ങള്‍ മുട്ടിലിഴയാന്‍ തുടങ്ങിയിരുന്നു’ എന്നാണ് അന്നത്തെ മാധ്യമ സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചത്. ജസ്റ്റിസ് കട്ജു ഈയടുത്ത് എഴുതിയ ലേഖനത്തില്‍ പറയുന്നത് അടിയന്തരാവസ്ഥ കാലത്തെ ആ സമീപനത്തില്‍ നിന്ന്് ഒരു പടി മുന്നോട്ട് പോയി ഇന്ന് ചില മാധ്യമങ്ങള്‍ ഭരണാധികാരികളുടെ കാല്‍ക്കീഴില്‍ സാഷ്ടാംഗം പ്രണമിക്കുകയാണെന്നാണ്. എന്‍.ഡി.ടി.വിയുടെ രവീഷ് കുമാര്‍, റണ അയ്യൂബ്, കരണ്‍ഥാപ്പര്‍ തുടങ്ങി ചുരുക്കം ചിലരാണ് ഇന്നും രാജ്യത്ത് മാധ്യമ ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച് സത്യം തുറന്ന്പറയുന്നത്. സര്‍ക്കാറനുകൂല മാധ്യമങ്ങളെ തുറന്നുകാട്ടാന്‍ രവീഷ് കുമാറിനെ പോലെയുള്ളവര്‍ ഉപയോഗിച്ച പദമാണ് ഗോദി മീഡിയ എന്നത്. അധികാരികളുടെ എല്ലാ ചെയ്തികളെയും ന്യായീകരിക്കുന്ന, സര്‍ക്കാര്‍ വിമര്‍ശകരെ മാധ്യമ വിചാരണയ്ക്ക് വിധേയമാക്കുന്ന ഒരു പറ്റം മാധ്യമങ്ങളെയാണ് ഇങ്ങനെയൊരു പദം കൊണ്ട് അര്‍ഥമാക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ രാജ്യത്തെ പ്രധാനമാധ്യങ്ങളില്‍ പലതും ഈ വിശേഷണത്തിന് അര്‍ഹരാണ് എന്നതാണ് വസ്തുത. പൗരത്വ പ്രക്ഷോഭത്തെയും കര്‍ഷക സമരത്തെയും വക്രീകരിച്ചുകാണിക്കാന്‍ മല്‍സരിക്കുകയായിരുന്നു ഇത്തരം ചാനലുകളും പത്രങ്ങളുമൊക്കെ. ജനരോഷവും പലപ്പോഴും ഇത്തരം മാധ്യമങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയതാണ് രാജ്യത്തെ മാധ്യമസ്വതന്ത്ര്യത്തെപറ്റിയുള്ള ആലോചനക്ക് വഴിവെച്ചത്. നേര് ഉറക്കെ പറയാനും ആരോരുമില്ലാത്ത അരികുവത്കിരക്കപ്പെട്ട സമൂഹങ്ങളുടെ സമുദായങ്ങളുടെ നീതിക്കായുള്ള മുറവിളികള്‍ ലോകത്തെ കേള്‍പ്പിക്കാനുമുള്ള ബാധ്യത ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്കുണ്ട്. അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, ഇരയെ വേട്ടക്കാരനാക്കി അക്രമിക്ക് കൂട്ട്‌നില്‍ക്കുന്നത് മാപ്പര്‍ഹിക്കാത്ത അനീതിയും.

 

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Article

അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.

Published

on

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്‍കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്‍ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.

ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്‍ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്‍ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.

Continue Reading

Article

ബാപ്പാന്റെ ആറ്റപ്പൂ-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.

Published

on

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.

1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.

കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്‍. ആ നിലക്കും ബാപ്പാക്ക് വലിയ സ്‌നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.

ഹൈദരലി തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.

സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം

എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.

ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്‌ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.

ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്‌ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്‌ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്‌ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്‍. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.

വിദ്യാഭ്യാസം, സാമൂഹികം, സംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന്‍ തരുന്നവന്‍ മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

Continue Reading

Article

പ്രവാചകനും പ്രബോധന വിജയത്തിന്റെ രഹസ്യവും

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും
കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു പോലും ഇറങ്ങിയത്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടംകൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

Published

on

By

ടി.എച്ച് ദാരിമി

മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്‌ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്‌ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്‌നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്‍മാര്‍ നന്നായി പ്രബോധനം ചെയ്‌തെങ്കിലും ഇസ്‌ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്‌ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്‌ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.

ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്‌ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.

ലബനാനിലേതിനേക്കാളും മുസ്‌ലിംകള്‍ ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്‍ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്‌ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.

ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്‌ലിമാണെങ്കില്‍ അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്‌കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.

ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്‍മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്‍അമീന്‍ എന്നു വിളിച്ചത്. പില്‍ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്‌യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്‌യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.

തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്‌നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്‌നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്‌ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

 

 

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.