Connect with us

Magazine

ട്രംപിന്റെ ഹെയര്‍സ്റ്റൈലിന് 51 ലക്ഷം രൂപ, ഇവാന്‍കയ്ക്ക് മേക്കപ്പിടാന്‍ 73 ലക്ഷം! – ട്രംപിന്റെ നികുതി വെട്ടിപ്പുകള്‍ പുറത്ത്

യുഎസ് സര്‍ക്കാറിന്റെ ഇന്റേണല്‍ റവന്യൂ സര്‍വീസിന് മുമ്പില്‍ ട്രംപ് വെളിപ്പെടുത്തിയ വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്.

Published

on

വാഷിങ്ടണ്‍: വിശ്വസിച്ചാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഹെയര്‍ സ്‌റ്റൈലിനായി ഒരിക്കല്‍ ചെലവഴിച്ചത് എഴുപതിനായിരം യുഎസ് ഡോളറാണ്. നിലവിലെ മൂല്യപ്രകാരം 5,194,223 ഇന്ത്യന്‍ രൂപ. വിഖ്യാത യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ദ അപ്രന്റിസില്‍ മുഖം കാണിക്കാനാണ് അരക്കോടി രൂപ ചെലവഴിച്ച് ട്രംപ് മുടിയും മുഖവും സ്റ്റൈലാക്കിയത്. ഷോയിലെ ഹോസ്റ്റായിരുന്നു ട്രംപ്. ഇതു കൂടാതെ മകള്‍ ഇവാന്‍ക ട്രംപിന്റെ മുടിക്കും മേയ്ക്ക് അപ്പിനുമായി ട്രംപിന്റെ ഒമ്പത് സ്ഥാപനങ്ങള്‍ ചെലവഴിച്ചത് ഒരു ലക്ഷം യുഎസ് ഡോറളാണ്. 73 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ!

ട്രംപിന്റെ നുകുതി വെട്ടിപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. തെരഞ്ഞെടുപ്പ് ജയിച്ച 2016 ലും തൊട്ടടുത്ത വര്‍ഷത്തിലുംട്രംപ് ആദായ നികുതി അടച്ചത് വെറും 750 ഡോളറാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞ 15 വര്‍ഷത്തില്‍ പത്തു വര്‍ഷമായി ട്രംപ് നികുതിയടച്ചിട്ടില്ലെന്നും ലോങ് കണ്‍സീല്‍ഡ് റെക്കോര്‍ഡ് ഷോ ട്രംപ്‌സ് ക്രോണിക് ലോസക് ആന്‍ഡ് ഇയേഴ്‌സ് ഓഫ് ടാക്‌സ് അവോയ്ഡന്‍സ് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 18 വര്‍ഷത്തെ പ്രസിഡണ്ടിന്റെ നികുതി റിട്ടേണുകളാണ് പത്രം പരിശോധിച്ചത്. ഇതില്‍ 11 വര്‍ഷവും ട്രംപ് നികുതി അടച്ചിട്ടില്ല.

യുഎസ് സര്‍ക്കാറിന്റെ ഇന്റേണല്‍ റവന്യൂ സര്‍വീസിന് മുമ്പില്‍ ട്രംപ് വെളിപ്പെടുത്തിയ വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്. ഏതെങ്കിലും സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ വിവരങ്ങല്ല ഇതെന്നും പത്രം വ്യക്തമാക്കി. 2018ലെ ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ 766-ാം സ്ഥാനത്താണ് ട്രംപ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

നമസ്‌കരിക്കുന്ന മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നില്‍ക്കുന്ന സിഖുകാര്‍; കര്‍ഷക പ്രതിഷേധത്തിലെ ഈ ചിത്രമാണ് ഇന്ത്യ!

പ്രതിഷേധ ഭൂമിയില്‍ നമസ്‌കാരം നടക്കുന്ന സ്ഥലത്ത് കാവല്‍ പോലെ നില്‍ക്കുകയാണ് സിഖ് സമൂഹം.

Published

on

ന്യൂഡല്‍ഹി: ധാരാളം മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭൂമിയാണ് ഇന്ത്യ. വൈവിധ്യവും ബഹുസ്വരതയുമാണ് രാജ്യത്തിന്റെ മുദ്രവാക്യം. പരസ്പരം ബഹുമാനിച്ച് മുമ്പോട്ടു പോകുന്ന ജനമാണ് ഇന്ത്യയുടെ കാതല്‍. അത്തരമൊരു കാഴ്ച കാണാനായി ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ നിന്ന്.

പ്രതിഷേധത്തിനെത്തിയ മുസ്‌ലിംകള്‍ നമസ്‌കരിക്കുമ്പോള്‍ അവര്‍ക്ക് നിന്നു കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സിഖുകാരുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.

യൂട്യൂബില്‍ ഡെക്കാല്‍ ഡൈജസ്റ്റ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഈ മനോഹര ദൃശ്യം പുറംലോകത്തെത്തിച്ചത്. പ്രതിഷേധ ഭൂമിയില്‍ നമസ്‌കാരം നടക്കുന്ന സ്ഥലത്ത് കാവല്‍ പോലെ നില്‍ക്കുകയാണ് സിഖ് സമൂഹം.

മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് അടക്കമുള്ളവര്‍ ഈ വീഡിയോ പങ്കുവച്ചു. ഇതെന്നെ വികാരഭരിതയാക്കി എന്നാണ് അവര്‍ കുറിച്ചത്. ജാതി-മത ഭേദമെന്യേ ലക്ഷക്കണക്കിന് കര്‍ഷകരാണ് കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമരമിരിക്കുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസിലെ പ്രവീണ്‍ ഖന്ന പകര്‍ത്തിയ ചിത്രം

പ്രതിഷേധത്തിന് നാള്‍ക്കുനാള്‍ പിന്തുണ വര്‍ധിച്ചു വരികയാണ്. സര്‍ക്കാര്‍ ഈയിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. സര്‍ക്കാറുമായി കര്‍ഷക സംഘടനാ പ്രതിനിധികള്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല.

Continue Reading

india

1500 രൂപയില്‍ നിന്ന് ആയിരം കോടിയുടെ സാമ്രാജ്യം ഉണ്ടാക്കിയ മസാല കിങ്- ഇത് ധരംപാല്‍ ഗുലാതിയുടെ ജീവിതം

1923ല്‍ പാകിസ്താനില്‍ ജനിച്ച ‘മഹാശയ്ജി’ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തുമ്പോള്‍ കൈയിലുണ്ടായിരുന്നത് ആയിരത്തി അഞ്ഞൂറു രൂപ.

Published

on

indiaന്യൂഡല്‍ഹി: ഇന്ത്യന്‍ മസാല വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അന്തരിച്ച മഹാശയ് ധരംപാല്‍ ഗുലാതി. എംഡിഎച്ച് എന്ന ബ്രാന്‍ഡിലൂടെ കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് മസാല കിങ് എന്ന വിളിപ്പേരു കിട്ടിയ സംരഭകന്‍. പുതുതലമുറയിലെ സംരഭകരുടെ പാഠപുസ്തകമാണ് ധരംപാല്‍. വ്യാഴാഴ്ച ഡല്‍ഹിയിലെ മാതാ ചനാന്‍ ദേവി ആശുപത്രിയില്‍ വച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. 97 വയസ്സായിരുന്നു.

വെറും 1500 രൂപയില്‍ നിന്ന് 1000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക് വളര്‍ന്ന ധരംപാലിന്റെ കഥയിങ്ങനെ.

1923ല്‍ പാകിസ്താനില്‍ ജനിച്ച ‘മഹാശയ്ജി’ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തുമ്പോള്‍ കൈയിലുണ്ടായിരുന്നത് ആയിരത്തി അഞ്ഞൂറു രൂപ. 650 രൂപയ്ക്ക് ഒരു ഉന്തുവണ്ടി വാങ്ങിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് ഖുതുബ് റോഡ് വരെ ആയിരുന്നു ഓട്ടം.

ഇക്കാലയളവില്‍ ഒരുപാട് ജോലികള്‍ ചെയ്തു. സോപ്പ് നിര്‍മാണം, വസ്ത്ര നിര്‍മാണം, ആശാരിപ്പണി, അരിക്കച്ചടവം… അങ്ങനെയങ്ങനെ… എന്നാല്‍ ഒന്നും ക്ലച്ചുപിടിച്ചില്ല. പിന്നീട് അച്ഛന്റെ മസാലക്കടയായ മഹാശ്യന് ഡി ഹട്ടിയില്‍ ചെന്ന് അവിടെ ജോലിക്കു ചേര്‍ന്നു. ഇതേ പേരു തന്നെയാണ് പില്‍ക്കാലത്ത് എംഡിഎച്ച് എന്ന പേരില്‍ ധരംപാല്‍ കൂടെക്കൂട്ടിയത്.

പയ്യെപ്പയ്യെ കുടുംബം ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ ഒരു സ്വത്തുവാങ്ങി. അവിടെ ഒരു സുഗന്ധവ്യഞ്ജനക്കട തുടങ്ങി. 1953ലായിരുന്നു അത്. ബിസിനസ് മെല്ലെ പച്ചപിടിച്ചു തുടങ്ങുമ്പോള്‍ അത് ടെലിവിഷന്‍ വഴിയെല്ലാം പരസ്യപ്പെടുത്തി ധരംപാല്‍. തൊട്ടുപിന്നാലെ ചാന്ദ്‌നി ചൗക്കില്‍ മറ്റൊരു കടയും ആരംഭിച്ചു.

1959ല്‍ ഡല്‍ഹിയിലെ കൃതിനഗറില്‍ നിര്‍മാണ യൂണിറ്റായി കുറച്ചു സ്ഥലം വാങ്ങി. പിന്നീട് ധരംപാലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2016 സാമ്പത്തിക വര്‍ഷത്തില്‍ 21 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം. രാജ്യത്തുടനീളം 15 ഫാക്ടറികളും ആയിരത്തിലേറെ ഡീലര്‍മാരും കമ്പനിക്കു കീഴില്‍ ഉണ്ടായി.

ഡല്‍ഹിയിലെ ഇടുങ്ങിയ മുറിയില്‍ നിന്ന് ദുബൈയിലും ലണ്ടനിലും ഓഫീസുകളുണ്ടായി. ആയിരത്തിലേറെ രാഷ്ട്രങ്ങളിലേക്ക് സ്വന്തം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. 60 ഉത്പന്നങ്ങളാണ് എംഡിഎച്ച് പുറത്തിറക്കിയിരുന്നത്. അതിനിടെ, സേവനത്തിന് പരമോന്നത പുരസ്‌കാരങ്ങളില്‍ ഒന്നായ പത്ഭൂഷണ്‍ വരെ അദ്ദേഹത്തെ തേടിയെത്തി.

സ്വന്തം ശമ്പളത്തിന്റെ പത്തു ശതമാനം മാത്രമേ അദ്ദേഹം ഉപയോഗിച്ചിരുന്നുള്ളൂ. ബാക്കി മഹാശയ് ചുനി ലാല്‍ ചാരിറ്റ്ബ്ള്‍ ട്രസ്റ്റിനാണ് അദ്ദേഹം കൈമാറിയിരുന്നത്. ഡല്‍ഹിയില്‍ 250 ബെഡുള്ള ഒരു ആശുപത്രിയും നാലു സ്‌കൂളുകളും ഈ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

india

ഏല്‍ക്കേണ്ടി വന്നത് കണ്ണീര്‍വാതകവും ജലപീരങ്കിയും; എന്നിട്ടും പൊലീസിന് വെള്ളവും ഭക്ഷണവും നല്‍കി കര്‍ഷകര്‍!

ഒരു കൂട്ടം പൊലീസുകാര്‍ വരി നിന്ന് കര്‍ഷകര്‍ നല്‍കുന്ന ഭക്ഷണം വാങ്ങുന്നതാണ് ചിത്രം. യൂണിഫോമില്‍ ചിരിച്ചു കൊണ്ടാണ് അവര്‍ ഭക്ഷണം വാങ്ങി മടങ്ങിപ്പോകുന്നത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ ഊട്ടുക എന്നതാണ് കര്‍ഷകരുടെ അടിസ്ഥാന ദൗത്യം. ആ ദൗത്യം പ്രതിഷേധച്ചൂടിലും അവര്‍ മറന്നില്ല. തങ്ങളെ കണ്ണീര്‍വാതകവും ജലപീരങ്കിയും കൊണ്ട് നേരിട്ട പൊലീസിന് കര്‍ഷകര്‍ നല്‍കിയത് കുടിവെള്ളവും ഭക്ഷണവും!.

ഹരിയാനയിലെ പ്രതിഷേധത്തില്‍ നിന്നാണ് ഈ മനോഹരമായ കാഴ്ച. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഒരു കൂട്ടം പൊലീസുകാര്‍ വരി നിന്ന് കര്‍ഷകര്‍ നല്‍കുന്ന ഭക്ഷണം വാങ്ങുന്നതാണ് ചിത്രം. യൂണിഫോമില്‍ ചിരിച്ചു കൊണ്ടാണ് അവര്‍ ഭക്ഷണം വാങ്ങി മടങ്ങിപ്പോകുന്നത്.

മറ്റൊരു ചിത്രത്തില്‍ കര്‍ഷകരുടെ ട്രക്കില്‍ നിന്ന് പൊലീസുകാര്‍ വെള്ളം കുടിക്കുന്നതായും കാണാം.

ഏതായാലും കര്‍ഷക പ്രതിഷേധത്തിനു മുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ മുട്ടുമടക്കി. ഏതാനും ദിവസം പൊലീസിനെ ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പിന് ശേഷമാണ് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയത്. ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനാണ് അനുമതി നല്‍കിയത്.

ഉത്തര്‍പ്രദേശ്, ഹരിനായ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ ഈയിടെ പാസാക്കിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്നാണ് ഇവരുടെ ആവശ്യം.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.