Connect with us

Culture

ജറൂസലേം: യു.എസ് ഭരണകൂടത്തിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് യുഎന്‍

Published

on

ന്യൂയോര്‍ക്ക്: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് ഐക്യരാഷ്ട്ര രക്ഷാ സമിതി. യു.എസ് നടപടിയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ലോക രാഷ്ട്രങ്ങള്‍ എതിര്‍പ്പുയര്‍ത്തിയത്. യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലിക്കു പുറമെ ഇസ്രാഈല്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ മാത്രമാണ് അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച് സംസാരിച്ചത്.

വൈറ്റ് ഹൗസ് നടപടി മധ്യപൂര്‍വേഷ്യയില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ന്യൂയോര്‍ക്കിലാണ് അടിയന്തര രക്ഷാ സമിതി യോഗം ചേര്‍ന്നത്. 15 അംഗ രക്ഷാ സമിതിയില്‍ എട്ട് അംഗങ്ങളാണ് രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരണമെന്ന് ആവശ്യപ്പെട്ടത്. ജറൂസലേമിന്റെ പദവി സംബന്ധിച്ച് ഇസ്രാഈലിനും ഫലസ്തീനും ഇടയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം കൈക്കൊള്ളാവൂവെന്ന് യോഗ ശേഷം അഞ്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഉറച്ചതും വ്യക്തവുമായ നിലപാടുണ്ട്. ഇസ്രാഈല്‍- ഫലസ്തീന്‍ തര്‍ക്ക പരിഹാരം ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂവെന്ന ബോധ്യമുണ്ട്. ജറൂസലേമിനെ ഒരേ സമയം ഇസ്രാഈലിന്റെയും ഫലസ്തീനിന്റെയും തലസ്ഥാനമായി നിലനിര്‍ത്തണം. ഇസ്രാഈല്‍- ഫലസ്തീന്‍ സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ കഴിയൂ. അതുവരെ ജറൂസലേമിന്റെ പരമാധികാരത്തെ യൂറോപ്യന്‍ യൂണിയന്‍ ഒരു കാരണവശാലും അംഗീകരിക്കില്ല- സംയുക്ത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സംയുക്ത പ്രസ്താവന പുറത്തിറക്കാതെയാണ് രക്ഷാ സമിതി യോഗം പിരിഞ്ഞത്. ഐക്യരാഷ്ട്രസഭക്ക് ഇസ്രാഈലിനോട് ശത്രുതാ മനോഭാവമാണെന്നായിരുന്നു യു.എന്‍ പ്രതിനിധി നിക്കി ഹാലിയുടെ കുറ്റപ്പെടുത്തല്‍. വര്‍ഷങ്ങളായി യു.എന്‍ ഈ നിലപാട് തുടരുന്നതായും അവര്‍ കുറ്റപ്പെടുത്തി. യു.എസ് തീരുമാനം മധ്യപൂര്‍വേഷ്യയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മിഡില്‍ ഈസ്റ്റിലെ യു.എന്‍ പ്രത്യേക പ്രതിനിധി നിക്കോളായ് മ്ലഡനോവ് പറഞ്ഞു. പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയുണ്ട്. രാഷ്ട്ര നേതാക്കള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പ്രകോപനങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രമിക്കണമെന്നും ജറൂസലേമില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്ത മ്ലഡ്‌നോവ് നിര്‍ദേശിച്ചു.

ജറൂസലേം ഇസ്രാഈലികളുടേയും ഫലസ്തീനികളുടേയും ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. ലോകമൊട്ടുക്കുമുള്ള വിവിധ മതങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകവും ആണിക്കല്ലുമാണ്. ചര്‍ച്ചകളിലൂടെ അല്ലാതെ ജറൂസലേമിന്റെ പദവി സംബന്ധിച്ച് തീരുമാനമെടുക്കരുത്. ട്രംപിന്റെ പ്രഖ്യാപനം ഫലസ്തീന്‍ ജനതക്കിടയിലും മധ്യപൂര്‍വേഷ്യന്‍ മേഖലയിലും വ്യാപക രോഷം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ക്രിയാത്മക ചര്‍ച്ചകളിലൂടെ മാത്രമേ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടു വരാന്‍ കഴിയൂ- മ്ലഡ്‌നോവ് കുറ്റപ്പെടുത്തി. ഇന്ത്യയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളും പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉള്‍പ്പെടെയുള്ള ലോക നേതാക്കളും നേരത്തെതന്നെ യു.എസ് തീരുമാനത്തെ തള്ളിപ്പറഞ്ഞിരുന്നു.

ലോകരാഷ്ട്രങ്ങള്‍ നല്‍കുന്ന പിന്തുണക്ക് നന്ദി പറഞ്ഞ് ഫലസ്തീന്‍ അംബാസഡര്‍

ന്യൂയോര്‍ക്ക്: പിറന്ന മണ്ണിന്റെ മോചനത്തിനു വേണ്ടി ഫലസ്തീനികള്‍ നടത്തുന്ന പോരാട്ടത്തെ പ്രശംസിച്ച് യു.എന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗത്തിലായിരുന്നു റിയാദ് മന്‍സൂറിന്റെ വാക്കുകള്‍.

ജറൂസലേം ചുവപ്പു രേഖയിലാണ്. ജറൂസലേം വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തിയാലല്ലാതെ ഫലസ്തീന്‍-ഇസ്രാഈല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ ഫലസ്തീനികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിനെ ഞാന്‍ പ്രശംസിക്കുന്നു. ഞങ്ങളുടെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണത്. പ്രകോപനപരമായ തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്ന് യു.എസ് ഭരണകൂടത്തോട് ആവശ്യപ്പെട്ട എല്ലാ രാഷ്ട്രങ്ങളോടും ഞാന്‍ നന്ദി അറിയിക്കുന്നു. ജറൂസലേമിനു മേല്‍ ഇസ്രാഈലിന് പരമാധികാരം ഉള്ളതായി ഒരു കാലത്തും അംഗീകരിക്കപ്പെട്ടിട്ടില്ല. അതിന്റെ പദവി പരിഹരിക്കപ്പെടാത്ത പ്രശ്‌നം എന്ന നിലയില്‍ തന്നെ തുടരും. അന്തിമ തീര്‍പ്പിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യും- റിയാദ് മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.