Connect with us

kerala

ഉള്ളിവില ധനമന്ത്രിയുടെ തട്ടിപ്പ് തെളിവുസഹിതം പൊളിച്ച് വി.ടി ബല്‍റാം

ടോക്കണിസം കൊണ്ട് പ്രശ്ന പരിഹാരമുണ്ടാവില്ല

Published

on

സവാള വിലക്കയറ്റത്തിൽ സർക്കാർ നടത്തുന്ന മാർക്കറ്റ് ഇൻറർവെൻഷനേക്കുറിച്ച് ധനമന്ത്രിയുടെ വിശദീകരണം കണ്ടു. പതിവുപോലെ അദ്ദേഹം എല്ലാമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ, ബാക്കി എല്ലാവരും വിഡ്ഢിത്തം പറയുന്നവർ എന്ന പരപുച്ഛം തന്നെയാണ് വിശദീകരണത്തിൻ്റെ ആകത്തുക. ഏതായാലും പോളിടെക്നിക്കിൽ പോയി സാമ്പത്തിക ശാസ്ത്രം പഠിക്കാത്തവരും ഇന്നാട്ടിലെ പൗരന്മാരാണല്ലോ. അവർക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുക എന്നത് കൂടി ജനാധിപത്യത്തിൽ ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്.
വിലക്കയറ്റം പിടിച്ചു നിർത്താൻ 75 ടൺ ഇറക്കുമതി ചെയ്യും, അതിൻ്റെ ഭാഗമായുള്ള 25 ടൺ എത്തി, ബാക്കി 50 ടൺ കൂടി എത്തും എന്ന കൃഷി വകുപ്പ് മന്ത്രിയുടെ വാചകം ഉദ്ധരിച്ചു കൊണ്ടുള്ള പത്രവാർത്തയാണ് എൻ്റെ ആദ്യ പോസ്റ്റിന് ആധാരം. ധനമന്ത്രി ഈ ഇറക്കുമതിക്കണക്കിനെ തിരുത്തുന്നില്ല. “ഇതുകൊണ്ട് നിർത്തുമെന്ന് ആര് പറഞ്ഞു” എന്നാണദ്ദേഹത്തിൻ്റെ ലൈൻ. എന്നാലും എത്ര ടണ്ണാണ് സർക്കാർ കുറഞ്ഞ വിലക്ക് മാർക്കറ്റിൽ ഇറക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിനും വ്യക്തമാക്കാൻ കഴിയുന്നില്ല. വിലയുടെ കാര്യത്തിൽ എന്തെങ്കിലുമൊരു ചലനമുണ്ടാക്കാൻ എങ്ങനെയാണ് ഈ നാമമാത്രമായ ഇടപെടൽ കൊണ്ട് കഴിയുക എന്നത് വിശദീകരിക്കാനും സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം തയ്യാറാവുന്നില്ല. അതൊക്കെ കാത്തിരുന്ന് കണ്ടോളൂ എന്നാണദ്ദേഹത്തിൻ്റെ അവകാശവാദം.
ആഴ്ചയിൽ ഏതാണ്ട് 25000 ടൺ ആണ് കേരളത്തിൻ്റെ ഡിമാൻഡ് എന്ന് ഞാൻ പറഞ്ഞതിനെ ധനമന്ത്രിയേതായാലും ഖണ്ഡിക്കുന്നില്ല. അതിലേക്ക് ഒരു 75 ടൺ സർക്കാരിൻ്റെ വകയായി സപ്ലൈ വർദ്ധിപ്പിച്ചാൽ അത് സപ്ലൈ കർവിനെ എത്രകണ്ട് വലത്തേക്ക് നീക്കാൻ ഉതകും എന്ന് ഒരു ഗ്രാഫ് വച്ച് വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിയുമോ?
75 ടൺ എന്നത് കേവലം നാല് ലോറി ലോഡ് സവാള മാത്രമാണെന്നും മൂന്നര കോടി ജനങ്ങൾ ഏതാണ്ട് നിത്യേനയെന്നോണം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവിൻ്റെ കാര്യത്തിൽ ഈ നാല് ലോഡ് എന്നത് കടലിൽ കായം കലക്കുന്നത്ര ഇമ്പാക്റ്റ് മാത്രമേ ഉണ്ടാക്കൂ എന്നുമാണ് ഞാൻ പറഞ്ഞത്. 75 എന്നത് 250 ടൺ ആയാലും അത് കാര്യമായ വ്യത്യാസമുണ്ടാക്കാൻ പോകുന്നില്ല. കേരളത്തിനാവശ്യമായ മൊത്തം സവാളയും (എൻ്റെ കണക്കിൽ ആഴ്ചയിൽ 25000 ടൺ) സർക്കാർ വിലകുറച്ച് വിറ്റാൽ മാത്രമേ വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയൂ എന്നൊന്നും ഇവിടെ ഞാനടക്കം ആരും വാദിച്ചിട്ടില്ല. ഇല്ലാത്ത അത്തരമൊരു വാദം എൻ്റെ വായിൽ തിരുകുന്നത് ഒരു ധനമന്ത്രിക്ക് ചേർന്ന പണിയല്ല. എന്നാൽ മൊത്തത്തിൽ കേരളത്തിന് ആവശ്യമായതിൻ്റെ ഒരു ശതമാനം പോലും സർക്കാരാഭിമുഖ്യത്തിൽ വിലകുറച്ച് ലഭ്യമാക്കിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അതിനെ ഒരു “ഇടപെടൽ” എന്ന് വിശേഷിപ്പിക്കാൻ സാധിക്കുക എന്നതാണ് മനസ്സിലാവാത്തത്. എൻ്റെ പോസ്റ്റിൽ പഞ്ചായത്തും വാർഡുമൊക്കെത്തിരിച്ച് കണക്ക് പറഞ്ഞത് 75 ടൺ എന്നത് കേരളമെന്ന സംസ്ഥാനത്തെ സംബന്ധിച്ച് എത്ര ചെറിയ ഒരു ക്വാണ്ടിറ്റി ആണെന്ന് വിശദീകരിക്കാനാണെന്ന കാര്യം തോമസ് ഐസക്കിന് മനസ്സിലാകാത്തതാവില്ല. ഏതായാലും ഉള്ളിയുടെ കാര്യത്തിൽ നാളിതുവരെയുള്ള മാർക്കറ്റ് ഇൻ്റർവെൻഷൻ്റെ അനുഭവത്തിൽ മാർജിനൽ ഡിമാൻഡ് ആയി ധനവകുപ്പും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുമൊക്കെ കണക്കാക്കുന്നത് എത്ര ടണ്ണാണ് എന്നതെങ്കിലും ധനമന്ത്രി വിശദീകരിക്കേണ്ടിയിരുന്നു. അതനുസരിച്ചുള്ള ഇറക്കുമതി ഉണ്ടെങ്കിൽ പിന്നെ ആർക്കും തർക്കമില്ല.
കമ്പോളത്തിലേക്ക് പുതുതായി എത്തുന്ന ചരക്കിൻ്റെ അളവ്, കമ്പോളത്തിലെ അതിൻ്റെ ലേല വില, കഴിഞ്ഞ കുറച്ച് കാലത്തെ ശരാശരി വില എന്നിവയൊക്കെ കണക്കിലെടുത്തു കൊണ്ടുള്ള ഒരു വെയ്റ്റഡ് ആവറേജ് കോസ്റ്റ് മോഡൽ വച്ചുകൊണ്ട് മാത്രമേ വിലനിയന്ത്രണത്തേക്കുറിച്ചുള്ള ഏത് ചർച്ചയും യുക്തിസഹമാകൂ എന്നത് ധനകാര്യ വിദഗ്ദനായ തോമസ് ഐസക്കിന് അറിയാത്തതാവില്ല. ഇതിൽ ഫ്രഷ് അറൈവൽ വോള്യം ഡിമാൻഡിനേക്കാൾ കൂടുതലും ലേലവില ശരാശരിയേക്കാൾ താഴേക്ക് പോകുകയും ചെയ്യുന്ന തരത്തിലുള്ള ട്രെൻഡ് കുറച്ച് ദിവസമെങ്കിലും തുടർന്നാൽ മാത്രമേ റീറ്റെയിൽ വില കുറയുന്ന പ്രവണത സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ഫ്രഷ് അറൈവൽ വോള്യം എത്രയാണെന്നത് വിലയുടെ കാര്യത്തിൽ നിർണ്ണായകമാണെന്ന് പറയുന്നത്.
87 രൂപക്ക് കേരളത്തിലെമ്പാടും കേരള ചിക്കൻ ലഭ്യമാക്കും എന്ന ധനമന്ത്രിയുടെ മുൻ പ്രഖ്യാപനം എന്തുകൊണ്ടാണ് യാഥാർത്ഥ്യമാവാത്തതെന്ന് അദ്ദേഹത്തിന് ഈ മാർജിനൽ ഡിമാൻഡ്, മാർജിനൽ സപ്ലൈ, പ്രൈസ് ഇലാസ്റ്റിസിറ്റി സിദ്ധാന്തങ്ങൾ വച്ച് വിശദീകരിക്കാൻ കഴിയുമോ? 87 രൂപക്ക് ചിക്കൻ വിൽക്കുന്ന കോഴിക്കടകൾ ചിലത് അദ്ദേഹം സർക്കാർ ഏജൻസികൾ വഴി തുടങ്ങുകയും ചെയ്തല്ലോ. എന്നിട്ടും ഇപ്പോഴും പൊതുമാർക്കറ്റിൽ ചിക്കൻ ലഭിച്ചിരുന്നത് 120-140 രൂപ നിരക്കിലാണ്. (ഇപ്പോൾ കോവിഡ് ലോക്ക്ഡൗൺ ഒക്കെ കാരണം കോഴിവില വലിയ തോതിൽ കുറഞ്ഞിട്ടുണ്ട് എന്നത് വേറെ വിഷയം, അതിൽ സർക്കാരിന് കാര്യമൊന്നുമില്ല).
സർക്കാർ ഇടപെടൽ കോഴിവിലക്കാര്യത്തിൽ ഫലപ്രദമാകാതെ പോയതിന് എന്താണ് കാരണം? ഒരു സാധാരണക്കാരൻ്റെ എളിയ ബുദ്ധിയിൽ മനസ്സിലായത് ഞാനങ്ങോട്ട് പറയാം. തോമസ് ഐസക്ക് കുറഞ്ഞ വിലക്ക് ചിക്കൻ കിട്ടുന്ന കടകൾ തുടങ്ങിയത് സംസ്ഥാനത്ത് അഞ്ചോ പത്തോ എണ്ണം മാത്രമാണ്. മൂന്നര കോടി ജനങ്ങളുള്ള ഒരു സംസ്ഥാനത്ത് ഇത് തീർത്തും അപര്യാപ്തമാണ്. എന്നാൽ ഇക്കാര്യത്തിൽ നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ ഒരു രണ്ടായിരമോ മൂവായിരമോ കോഴിക്കടകൾ സർക്കാർ ആഭിമുഖ്യത്തിൽ തുടങ്ങിയിരുന്നുവെങ്കിൽ അത് കോഴിവിലയെ 80- 90 രൂപ നിലവാരത്തിൽ നിയന്ത്രിച്ചു നിർത്തുമായിരുന്നു.
അതായത് പ്രശ്നത്തിൻ്റെ വ്യാപ്തിയനുസരിച്ച് ഇടപെടലിൻ്റെ സ്കെയിലും വർദ്ധിക്കണം. അല്ലാത്തതൊക്കെ മേനി നടിക്കാനുള്ള ടോക്കണിസം മാത്രമാണ്. മാർക്കറ്റ് മെക്കാനിസത്തിൻ്റെ സ്വാഭാവികമായ പ്രവർത്തനം കൊണ്ടുതന്നെ ഒരുപക്ഷേ കുറച്ച് ദിവസം കഴിഞ്ഞാൽ സവാള വില കുറഞ്ഞേക്കാം. കാരണം പെരിഷബിൾ ഗുഡ് ആയ സവാള ഒരു പരിധിക്കപ്പുറം പൂഴ്ത്തിവക്കാനുള്ള സ്റ്റോറേജ് സംവിധാനങ്ങളൊന്നും വൻകിടക്കാർക്ക് പോലും ഇല്ല. അവർക്കത് ഇന്നല്ലെങ്കിൽ നാളെ വിറ്റഴിച്ചേ പറ്റൂ. വില സ്വാഭാവികമായും ഇടിയും. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ അതിൻ്റെ ക്രഡിറ്റ് അടിച്ചെടുക്കാനുള്ള ഒരു മുൻകൂർ പിആർ നീക്കം എന്നതിൽക്കവിഞ്ഞ് സർക്കാറിൻ്റെ ഈ നാല് ലോറി ഉള്ളി കൊണ്ടുവരൽ ഇടപെടലിന് മറ്റെന്തെങ്കിലും പ്രസക്തിയുണ്ടോ എന്നതാണ് ധനമന്ത്രിയുടെ നീട്ടിപ്പരത്തിയുള്ള വിശദീകരണത്തിന് ശേഷവും ജനങ്ങളുടെ മനസ്സിൽ അവശേഷിക്കുന്ന ചോദ്യം.
സർക്കാർ യഥാർത്ഥത്തിൽ ചെയ്യേണ്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരേണ്ട ഉള്ളി പോലുള്ള ഭക്ഷ്യവസ്തുക്കൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന സ്റ്റോറേജ് സംവിധാനങ്ങൾ വ്യാപകമായി ഒരുക്കുക എന്നതാണ്. കോൾഡ് സ്റ്റോറേജ് സംവിധാനങ്ങളും റഫ്രിജറേറ്റഡ് ഡിസ്ട്രിബ്യൂഷൻ ഹബ്സുമൊക്കെയാണ് ഇക്കാര്യത്തിൽ വിദഗ്ദർ മുന്നോട്ടുവക്കുന്ന നിർദ്ദേശങ്ങൾ. അവ ഒരുക്കുകയാണെങ്കിൽ ഹോർട്ടി കോർപ്, നാഫെഡ് പോലുള്ള സർക്കാർ ഏജൻസികൾക്ക് തന്നെ ഉത്തരേന്ത്യയിൽ നിന്ന് നേരിട്ട് വിലക്കുറവിൽ സാധനങ്ങൾ സംഭരിക്കാനും അത് സൂക്ഷിച്ച് വച്ച് വിലക്കയറ്റ സമയത്ത് മാർക്കറ്റിൽ ഫലപ്രദമായി ഇടപെടാനും സാധിക്കും. ഈ സർക്കാർ കാലാവധി പൂർത്തിയാക്കാൻ പോകുന്ന സമയത്ത് ആ നിലക്കുള്ള എന്തെന്ത് സൗകര്യങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി സൃഷ്ടിച്ചത് എന്നതിൻ്റെ വിശദാംശങ്ങളാണ് ധനമന്ത്രിയേപ്പോലൊരാൾ പറയേണ്ടിയിരുന്നത്. ദൗർഭാഗ്യവശാൽ വിഷയത്തെ അങ്ങനെ നേരിട്ട് അഡ്രസ് ചെയ്യാത്ത പതിവ് ഇവേസീവ് ടാക്റ്റിക്സ് മാത്രമാണ് തോമസ് ഐസക്കിൻ്റെ വിശദീകരണക്കുറിപ്പിൽ കാണാൻ കഴിയുന്നത്.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.