Connect with us

More

വിലാപങ്ങള്‍ക്ക് അപ്പുറം യോഗിയുടെ സ്വപ്‌നരാജ്യം

Published

on

അഡ്വ. ടി സിദ്ദിഖ്

താന്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലല്ലെന്നും തന്റെ ഭരണകൂടം തിയോക്രസിയില്‍ അധിഷ്ഠിതമാണെന്നും ഒരു ഭരണാധികാരി വിശ്വസിച്ചാല്‍ എങ്ങനെയിരിക്കും? ഡെമോക്രസി എന്ന മധുരമനോജ്ഞ പദത്തിന്പകരം തിയോക്രസിയും (ദിവ്യാധിപത്യവും) ഹൈറോക്രസി (പൗരോഹിത്യ തിയോക്രസി) യുമാണ് തന്റെ നാടിന്റെ മുഖവാചകമെന്ന് അദ്ദേഹം കരുതുന്നു; ഇന്ത്യന്‍ ഭരണഘടനയല്ല മനുസ്മൃതിയാണ് പ്രാമാണിക ഗ്രന്ഥമെന്ന് വിശ്വസിക്കുന്നു. ചാതുര്‍വര്‍ണവ്യവസ്ഥക്ക് താഴെയുള്ള പഞ്ചമരെ, ദലിത് ജനവിഭാഗങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ വിസമ്മതിക്കുന്ന ആശയധാരയും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഒരുവിധ മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരല്ലെന്ന് കരുതുന്ന, സ്ത്രീയെന്നാല്‍ പുരുഷാധിപത്യ സമൂഹത്തില്‍ അടിമയെന്ന് ധരിച്ചുപോരുന്ന വിശ്വാസസംഹിതയുമാണ് യോഗി ആദിത്യനാഥെന്ന മുഖ്യമന്ത്രിയെ നയിക്കുന്നത്; അത്യന്തം നടുക്കമുളവാക്കുന്ന വാര്‍ത്തകള്‍ ഒന്നിന്പിറകെ ഒന്നായി പുറത്തുവരുമ്പോഴും അതെല്ലാം തിയോക്രസിയുടെ അനിവാര്യതയാണെന്ന് യോഗി കരുതുന്നുണ്ടാവണം.

അജയ് മോഹന്‍ ബിഷ്ത് എന്ന പൂര്‍വാശ്രമത്തില്‍നിന്ന് സന്യാസി ജീവിതവും ഇരുപത്തിയാറാം വയസ്സ് മുതല്‍ പാര്‍ലമെന്ററി പ്രവര്‍ത്തനവും തുടങ്ങിയ യോഗിയെ, മോദിക്ക് പകരം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യം സംഘ്പരിവാറില്‍ പ്രബല വിഭാഗം മുന്നോട്ടുവെക്കുകയാണ്; യോഗിയെ നിയമസഭയിലേക്ക് മത്സരിപ്പിച്ച് മുഖ്യമന്ത്രിയാക്കണമെന്നത് 2016ല്‍ ഗോരഖ്പൂരില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ യോഗം ചേര്‍ന്ന് പാസാക്കിയ പ്രമേയം സന്ദര്‍ഭവശാല്‍ ഓര്‍ക്കണം. ശിവരാജ്‌സിങ് ചൗഹാനോ ദേവേന്ദ്ര ഫഡ്നാവിസിനോ ഇല്ലാത്തവിധം യോഗിയില്‍ ഇവര്‍ കാണുന്ന സവിശേഷ ഗുണം എന്താവും? ആ പ്രത്യേകതയാണ് യു.പിയില്‍നിന്ന് കരളയിപ്പിക്കുന്ന കഥകളായി പുറത്തുവരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ കണ്ണീരായി മാറുകയാണ് യു.പി. ദലിത്-സ്ത്രീ പീഡന പരമ്പരകള്‍ മാത്രമല്ല, മനുഷ്യത്വരഹിതമായി വേട്ടക്കാര്‍ക്കൊപ്പം നിലയുറപ്പിക്കുന്ന ഭരണസംവിധാനത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ്. കൊലപാതകം, ആള്‍ക്കൂട്ട ആക്രമണം, ലൈംഗിക അതിക്രമണം, പൊലീസ് ക്രൂരതകള്‍ എന്നിവയില്‍ പകരംവെക്കാനില്ലാത്ത ദേശമായി മാറി കഴിഞ്ഞു ഉത്തര്‍പ്രദേശ്. യു.പിയുടെ ഹൃദയഭാഗത്തുള്ള ഹത്രാസില്‍ ദലിത് വിഭാഗത്തില്‍നിന്നുള്ള പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് സെപ്തംബര്‍ 17 നാണ്. ആ നടുക്കത്തിനിടയിലാണ് മറ്റൊരു ദലിത് വിദ്യാര്‍ഥിനി ബല്‍റാംപുരില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നത്.

ഹത്രാസില്‍ 19 കാരിയെ സവര്‍ണ വിഭാഗക്കാരായ യുവാക്കള്‍ പതിയിരുന്ന് പിടികൂടി കൂട്ടബലാത്സംഗത്തിന് ഇരയാക്കി, നാക്കരിഞ്ഞും ഇടുപ്പെല്ല് തകര്‍ത്തും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍പ്പിച്ചും ജീവച്ഛവമായി ഉപേക്ഷിക്കുകയും മരണത്തിന് എറിഞ്ഞുകൊടുക്കുകയും ചെയ്ത സംഭവത്തിന്റെ പ്രകമ്പനം ഇപ്പോഴും രാജ്യത്ത് അലയടിക്കുകയാണ്. ഡല്‍ഹിയിലെ ആശുപത്രിയില്‍ നിന്നും ഗ്രാമത്തിലെത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പകല്‍ സമയത്ത് പരമ്പരാഗത ആചാരങ്ങളോടെ സംസ്‌കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം പോലും അധികൃതര്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, വീട്ടിലേക്ക് കൊണ്ടുപോകാതെ രാത്രിയുടെ മറവില്‍ പൊലീസുകാര്‍തന്നെ ബലം പ്രയോഗിച്ച് കത്തിച്ചുകളഞ്ഞു. പുറംലോകവുമായി ബന്ധം വിച്ഛേദിച്ച് കുടുംബത്തെ പൂട്ടിയിടുകയായിരുന്നു പൊലീസ്. അവരെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ വിലക്കി. അവരുടെ ബന്ധുവായ ഒരു കുട്ടി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഗ്രാമത്തിന് പുറത്ത് എത്തിയതോടെയാണ് വിവരങ്ങള്‍ ലോകമറിഞ്ഞത്.

യുവതിയുടെ മൃതദേഹം രാത്രി തന്നെ സംസ്‌കരിക്കാന്‍ ഉത്തരവിട്ട ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ക്കെതിരെ നടപടിയില്ല. ജില്ലാ മജിസ്ട്രേറ്റ് യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പെണ്‍കുട്ടി ലൈംഗിക അതിക്രമങ്ങള്‍ക്കിരയായിട്ടില്ല എന്നവിധം ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടും യോഗി സര്‍ക്കാര്‍ ചെറുവിരലനക്കിയില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം പൗരന്റെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ജീവനുള്ള മനുഷ്യന്റെ അവകാശം മാത്രമല്ല, അന്തസ്സോടെ മരിക്കാനും അന്തസ്സോടെ സംസ്‌കരിക്കപ്പെടാനുള്ള അവകാശം കൂടി അതില്‍ അടങ്ങിയിരിക്കുന്നു. കേവലം സംസ്‌കരിക്കല്‍ മാത്രമല്ല, അവരവരുടെ വിശ്വാസവും ആചാരവും അനുസരിച്ച് സംസ്‌കരിക്കപ്പെടാനുള്ള അവകാശം മരണമടയുന്ന ശരീരത്തിനുണ്ട് എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവിധ കോടതിവിധികള്‍ അര്‍ത്ഥശങ്കയില്ലാത്ത വിധം അടിവരയിടുന്നത്. മനുഷ്യന്‍ മനുഷ്യനെ ഭയപ്പെട്ട് കഴിയുന്ന നിപ, കോവിഡ് സമയത്തുപോലും മൃതദേഹത്തിനുള്ള ഈ അവകാശം കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന് സാധിച്ചിട്ടുണ്ട്. അവിടെയാണ് യോഗിയുടെ പൊലീസ് ഏറ്റവും വലിയ ഭരണഘടനാലംഘനം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ നിയമവ്യവസ്ഥയെക്കുറിച്ച് എന്തെങ്കിലും ബോധമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇപ്രകാരം പെരുമാറില്ലായിരുന്നു.

പ്രതികള്‍ അറിയപ്പെടുന്ന ബി.ജെ.പി നേതാക്കളല്ല, മേല്‍ജാതിക്കാര്‍ മാത്രമാണ്. എന്നിട്ട് കൂടി സര്‍ക്കാര്‍ എന്തിനാവും ഇങ്ങനെയെല്ലാം ചെയ്തത്? കാട്ടുനീതി എന്ന യോഗി നീതിയാണ് അവിടെ നടപ്പാക്കിയത്. ഹത്രാസില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം നാവുകള്‍ മുറിച്ചുമാറ്റിയെങ്കില്‍, ലാഖിംപൂര്‍ ജില്ലയില്‍ 13 കാരിയായ ദലിത് പെണ്‍കുട്ടിയെ അക്രമികള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയാണ് ചെയ്തത്. യോഗിയുടെ സ്വന്തം ഖോരഗ്പൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ സിഗരറ്റ്കൊണ്ട് ദേഹമാസകലം പൊള്ളലേല്‍പ്പിച്ച വാര്‍ത്തയും പുറത്തുവന്നു. അവിടെയെല്ലാം യോഗിയും യോഗിയുടെ കാക്കിപ്പടയുമാണ്് പ്രതികള്‍ക്ക് പരിരക്ഷയൊരുക്കുന്നത്. ഉന്നത ബി.ജെ.പി നേതാവ്തന്നെ പ്രതിയായാല്‍ എന്ത് സംഭവിക്കുമെന്ന് ഉന്നാവോ കേസ് സാക്ഷ്യപ്പെടുത്തുന്നു.

2017 ജൂണില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ ബംഗേര്‍മൗ എം.എല്‍.എയും ബി.ജെ.പി നേതാവുമായ കുല്‍ദീപ് സിങ് സെന്‍ഗാറും കൂട്ടാളികളുംചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയേയും പ്രതികള്‍ ആക്രമിച്ചു. തുടക്കം മുതല്‍ പ്രതികള്‍ക്കൊപ്പമായിരുന്നു പൊലീസ്. പരാതി പറഞ്ഞതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിനെ ആയുധം കൈവശംവെച്ചെന്ന കുറ്റംചുമത്തി അറസ്റ്റു ചെയ്തു. സ്റ്റേഷനില്‍ എം.എല്‍. എയുടെ സഹോദരന്റെ മര്‍ദ്ദനത്തെതുടര്‍ന്ന് പിതാവ് മരണമടഞ്ഞു. നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ തീ കൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് ക്രൂരപീഡന കഥ പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മാവനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു; ഇര സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ച് അപായപ്പെടുത്താനുള്ള ശ്രമവും നടന്നു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ തത്ക്ഷണം മരിച്ചു. പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇടപെട്ട് കേസ് രാജ്യതലസ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. സംഘ്പരിവാറിന്റെ ദേശീയ പ്രതീകമായി ഉയര്‍ത്തപ്പെടുന്ന വ്യക്തിക്ക് കീഴില്‍ നീതികിട്ടില്ലെന്നും യു.പിക്ക്പുറത്തു മാത്രമേ അല്‍പമെങ്കിലും പ്രതീക്ഷയുള്ളൂവെന്നും ഉന്നാവോ ബോധ്യപ്പെടുത്തുന്നു. ഹത്രാസ് കേസിലും അതേ വഴി മാത്രമേ കരണീയമായുള്ളൂ.
ആറു മാസത്തിനിടെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ ഉത്തര്‍പ്രദേശ് ഏറ്റവും മുമ്പിലെന്നതിന് നിരവധി തെളിവുകളുണ്ട്. മാര്‍ച്ച് മുതല്‍ സെപ്തംബര്‍ 20 വരെ ദേശീയ വനിതാകമ്മിഷന്മാത്രം യു.പിയില്‍നിന്ന് ലഭിച്ചത് 5470 പരാതികളാണ്. കോവിഡ് അടച്ചിടല്‍ ആരംഭിച്ച മാര്‍ച്ചില്‍ 699 പരാതികള്‍ ലഭിച്ചു. ദേശീയ കുറ്റകൃത്യ റെക്കോഡ് ബ്യൂറോ (എന്‍സിആര്‍ബി) കണക്കുകളാവട്ടെ ഞെട്ടിപ്പിക്കും വിധമാണ്. ദലിത് പീഡനങ്ങളുടെ രാജ്യതലസ്ഥാനമെന്ന് നിസ്സംശയം യു.പിയെ വിശേഷിപ്പിക്കാവുന്ന വിധമാണ് ഗ്രാഫുകള്‍ ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ 7.3 ശതമാനം കൂടിയെന്നും നാലു ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും പറയുന്നു. 2018 ല്‍ 3,78,236 കേസുകളാണ് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

പട്ടികജാതിക്കാര്‍ക്ക് എതിരേയുള്ള അക്രമങ്ങള്‍ ഏഴു ശതമാനം കൂടിയപ്പോള്‍ പട്ടിക വര്‍ഗക്കാരായ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമണം 26 ശതമാനം വര്‍ധിച്ചു. പട്ടികജാതി സ്ത്രീകളെ യു.പിയില്‍ ക്രൂരമായി വേട്ടയാടുകയാണെന്നതിന് സാക്ഷ്യമായി 11,829 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പട്ടികവര്‍ഗക്കാരായ സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണം 26 ശതമാനമാണ് കൂടിയത്. 2018 ല്‍ 6528 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 8,257 കേസുകളാണ്. ആക്രമണത്തിനിരയാവുന്നവരില്‍ 95 ശതമാനവും ദലിത് പെണ്‍കുട്ടികള്‍ ആണെന്നതും വസ്തുത. സിംഹഭാഗം അക്രമകാരികളും മേല്‍ജാതിക്കാരായ ഒരു കൂട്ടമാണ്. ഇരകളെ ലൈംഗികമായി പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തുകയാണ് രീതി. ഇന്ത്യയില്‍ മുസ്ലിംകള്‍ക്കും ദലിതര്‍ക്കുമെതിരായ ആക്രമണങ്ങള്‍ കുത്തനെ വര്‍ധിച്ചതായി അന്താരാഷ്ട്ര സംഘടനയായ ആംനസ്റ്റിയുടെ റിപ്പോര്‍ട്ടും മുമ്പിലുണ്ട്; അവിടെയും യു.പി ഏറെ മുമ്പിലാണ്. 2019ന്റെ പകുതിവരെ മാത്രം 181 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ മതത്തിന്റേയും ജാതിയുടേയും പേരിലുള്ള വിദ്വേഷ അക്രമങ്ങളിലേറേയും നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് എടുത്തുകാട്ടുന്നു.

ഇതര സംസ്ഥാനങ്ങളില്‍ മാനഭംഗ-അക്രമണ കേസുകള്‍ ഇല്ലെന്നല്ല. അവിടങ്ങളില്‍ പ്രതികള്‍ പിടികൂടപ്പെടുകയാണ് പതിവ്. മൃതദേഹങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് കത്തിച്ച് തെളിവ് നശിപ്പിക്കാറില്ല. 2019 ല്‍ ഗ്രാമമുഖ്യനും സംഘവും വെടിവെച്ചുകൊന്ന സോന്‍ ഭദ്രയിയിലെ ആദിവാസി കര്‍ഷകരുടെ നിലവിളിയും ഒറ്റപ്പെട്ട സംഭവമല്ല. മഹാത്മജി ‘ദൈവത്തിന്റെ മക്കള്‍’ എന്ന് വിശേഷിപ്പിച്ചവരെ ചേര്‍ത്തുപിടിക്കേണ്ടത് ഈ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ജാതികേന്ദ്രീകൃത ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെ ഭരണഘടനയുടെ അന്തസത്ത ഉപയോഗിച്ച് നവീകരിക്കാമെന്ന് അംബേദ്ക്കര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലമായി രൂപപ്പെട്ട അതേ ഭരണഘടന മാറ്റിവെച്ചാണ് യോഗിമാര്‍ പരിഷ്‌കൃതലോകത്തിന് ഉള്‍ക്കൊള്ളാനാവാത്ത മനുസംഹിതകളെ ഭരണതലത്തില്‍ പ്രയോഗിക്കുന്നത്. രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും ഹത്രാസിലെ വിലാപഭൂമിയിലേക്ക് കടന്നു ചെന്നില്ലായിരുന്നെങ്കില്‍ എത്ര ഗൂഢമായി ഈ കേസുതന്നെ തമസ്‌കരിക്കപ്പെട്ടേനെ.

നിരോധനാജ്ഞയും ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ച് പ്രതിരോധം തീര്‍ത്തും രാഷ്ട്രീയക്കാര്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയ ഇടത്തേക്കാണ് പിന്തിരിയാതെ, സുരക്ഷയെപ്പോലും അവഗണിച്ച് അവര്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യയുടെ ആത്മാവിനെ, ഇന്ത്യന്‍ ഭരണഘടനയെ വീണ്ടെടുക്കാനുള്ള ചരിത്ര പോരാട്ടമായി ആ യാത്ര അടയാളപ്പെടുത്തുന്നതും അതുകൊണ്ടാണ്. ഭാരതീയ സംസ്‌കാരത്തിന്റെ മഹോന്നത സന്യാസി ശ്രേഷ്ഠനായ സ്വാമി വിവേകാനന്ദന്റെ ഇന്ത്യയില്‍ യോഗിയന്‍ തത്വശാസ്ത്രം ഉയര്‍ത്തുന്ന ചോദ്യങ്ങളും പ്രശ്‌നങ്ങളും സമഗ്രതലത്തില്‍ പ്രതിരോധിക്കപ്പെടേണ്ടതുണ്ട്. സ്വാമി വിവേകാന്ദന്‍ പറഞ്ഞ മാനവികതയിലേക്കുള്ള പ്രയാണമാണ് രാഹുലും പ്രിയങ്കയും ഹത്രാസിലേക്കുള്ള യാത്രയിലൂടെ തുടങ്ങിയത്. യോഗി കാഴ്ചപ്പാടുകള്‍ക്കെതിരായ ജനാധിപത്യ പ്രതിരോധത്തിന്റെ കാല്‍വെപ്പ്.
(കെ.പി.സി.സി ഉപാധ്യക്ഷനാണ് ലേഖകന്‍)

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.