Connect with us

Video Stories

കൊടുംദുരന്തത്തിലേക്കുള്ള അടിത്തറ

Published

on

‘പണം ആത്മവിശ്വാസം നല്‍കുന്നു’ എന്നാണ് പറയാറ്. 2016 നവംബര്‍ ഒന്‍പത് അര്‍ധ രാത്രിയുടെ മണിമുഴങ്ങുമ്പോള്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ആത്മവിശ്വാസമാണ് തകര്‍ത്തെറിയപ്പെട്ടത്. ഒറ്റ രാത്രി കൊണ്ടാണ് രാജ്യത്തെ 85 ശതമാനത്തിലധികം വരുന്ന 500 ന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ മൂല്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവായി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ തങ്ങളുടെ പണം സംരക്ഷിക്കുമെന്ന രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ വിശ്വാസമാണ് ദീര്‍ഘ ദൃഷ്ടിയില്ലാത്ത ഒരു തീരുമാനം കൊണ്ട് തകര്‍ന്നുതരിപ്പണമായത്. ശക്തവും ഉചിതവുമായ നടപടി കൊണ്ട് രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള വികസനമാണ് വരാനിരിക്കുന്നത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രഖ്യാപനം. ഇതിനായി അദ്ദേഹം മുന്നോട്ടുവെച്ചത് രണ്ട് കാരണങ്ങളായിരുന്നു. കള്ളനോട്ട് ഉപയോഗിക്കുന്ന അതിര്‍ത്തി കടന്നുവരുന്ന ശത്രുക്കളെ തടയുക എന്നതായിരുന്നു അതിലൊന്ന്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക എന്നതായിരുന്നു രണ്ടാമത്തേത്. ഇവ രണ്ടും പ്രശംസിക്കപ്പെടേണ്ടതും സര്‍വാത്മനാ പിന്തുണക്കപ്പെടേണ്ടതുമാണ്. ഇന്ത്യക്ക് വലിയ ഭീഷണിയുയര്‍ത്തുന്ന ഭീകരവാദത്തിനും സാമൂഹിക വിഭജനത്തിനും വഴിവെക്കുന്നതാണ് വ്യാജ നോട്ടും കള്ളപ്പണവും. നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ച് അവയെ നേരിടേണ്ടതുണ്ട്. അതേസമയം ‘നന്മയിലേക്കുള്ള വഴി ദുര്‍ഘടം നിറഞ്ഞതായിരിക്കു’മെന്ന് ഈയവസരത്തില്‍ ഓര്‍ക്കുകയും മുന്നറിയിപ്പായിരിക്കുകയും വേണം. എല്ലാ പണവും കള്ളപ്പണമാണെന്നും എല്ലാ കള്ളപ്പണവും നോട്ടാണെന്നുമുള്ള തെറ്റായ ധാരണയാണ് ഒറ്റ രാത്രികൊണ്ട് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിക്കുക വഴി പ്രധാനമന്ത്രിക്കുണ്ടായിട്ടുള്ളത്. ഇത് യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ അകലെയാണ്. എന്തുകൊണ്ടാണെന്ന് പറയാം.

രാജ്യത്തെ 90 ശതമാനം തൊഴിലാളികളും വേതനം കൈപ്പറ്റുന്നത്് കറന്‍സിയിലാണ്. കോടിക്കണക്കിന് കര്‍ഷകത്തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങിയവര്‍. 2001 മുതല്‍ രാജ്യത്തെ മൊത്തം ബാങ്ക് ശാഖകളുടെ എണ്ണം ഇതുവരെയായിട്ടും ഇരട്ടിയായി മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്. ഒറ്റ ബാങ്ക് പോലുമില്ലാത്ത ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി 60 കോടിയിലധികം ജനങ്ങളാണ് ജീവിക്കുന്നത്. കറന്‍സിയാണ് ഇവരുടെ അടിസ്ഥാനം. ഇവരുടെ നിത്യദാനച്ചെലവുകള്‍ നിര്‍വഹിക്കപ്പെടുന്നത് നോട്ടുകളിലൂടെയാണ്. ഇവര്‍ സമ്പാദിച്ചുവെക്കുന്നതും 500 ന്റെയും ആയിരത്തിന്റെയും നോട്ടുകളായാണ്. ഇതിനെയെല്ലാം കള്ളപ്പണമെന്ന് മുദ്രകുത്തുകയും കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവിതമിട്ട് പന്താടുകയും ചെയ്യുന്നത് മഹാ ദുരന്തമാണ്. ബഹുഭൂരിപക്ഷം ജനങ്ങളുടെയും വേതനവും ഇടപാടുകളും സമ്പാദ്യവുമൊക്കെ കാഷിലൂടെയാണ്. അവ എല്ലാം നിയമപരമായും. ഏതൊരു പരമാധികാര ജനാധിപത്യ രാജ്യത്തിലെ സര്‍ക്കാരിന്റെയും അടിസ്ഥാനപരമായ ചുമതലയാണ് പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുകയെന്നത്. ഈ മൗലികമായ ചുമതലയെ പരിഹസിക്കുകയാണ് പ്രധാനമന്ത്രി തന്റെ നടപടിയിലൂടെ ചെയ്തിരിക്കുന്നത്.

കള്ളപ്പണം ഇന്ത്യയുടെ യഥാര്‍ഥ ഉല്‍കണ്ഠയാണ്. രേഖപ്പെടുത്തപ്പെടുത്താത്ത പണം കുന്നുകൂട്ടിവെച്ചിരിക്കുന്നത് വര്‍ഷങ്ങള്‍ കൊണ്ടാണ്. ഭൂമി, സ്വര്‍ണം, വിദേശ വിനിമയം എന്നിവയിലാണ് കള്ളപ്പണക്കാര്‍ തങ്ങളുടെ ധനം ശേഖരിച്ചുവെച്ചിരിക്കുന്നത്. ദരിദ്രര്‍ പക്ഷേ അങ്ങനെയല്ല. ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നടപടികളും സ്വമേധയാ വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരവും കഴിഞ്ഞ കാല സര്‍ക്കാരുകള്‍ ഇതിനെതിരെ വിവിധ നടപടികള്‍ സ്വീകരിച്ചു വന്നിട്ടുണ്ട്. ഈ നടപടികളെല്ലാം കള്ളപ്പണക്കാരെ മാത്രം ലക്ഷ്യമിട്ടായിരുന്നു. എല്ലാ പൗരന്മാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടായിരുന്നില്ല. കഴിഞ്ഞ കാല അനുഭവങ്ങള്‍ വെച്ച് ഈ കള്ളപ്പണമെല്ലാം ആളുകള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത് നോട്ടുകളായല്ല എന്നാണ് വ്യക്തമായിട്ടുള്ളത്. എല്ലാ കള്ളപ്പണവും നോട്ടുകളല്ല, ചെറിയൊരു വിഭാഗം മാത്രമാണത്. ഇതുകൊണ്ടൊക്കെ സംഭവിച്ചിരിക്കുന്നത് സത്യസന്ധരായ മനുഷ്യര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കള്ളപ്പണമാണെന്ന തെറ്റായ പ്രചാരണമാണ്. ശരിയായ കള്ളപ്പണക്കാരനാകട്ടെ ലളിതമായ പ്രഹരം മാത്രവും. 2000 ത്തിന്റെ നോട്ട് ഇറക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയും ചെയ്തു. കള്ളപ്പണക്കാര്‍ക്ക് ഈ നോട്ട് ഒളിച്ചുവെക്കാന്‍ എളുപ്പമായി. നാണമില്ലാത്ത ഈ പ്രവൃത്തി കൊണ്ടുണ്ടായത് കള്ളപ്പണത്തിന്റെ സൂക്ഷിപ്പ് പൂര്‍ണമായും കണ്ടെത്താനായില്ലെന്നു മാത്രമല്ല അതിനെ തടയാന്‍ കഴിഞ്ഞതുമില്ല.

കോടിക്കണക്കിന് വരുന്ന പഴയ നോട്ട് മാറ്റി പുതിയവ ഇറക്കുക എന്നത് പ്രയാസകരമായ ഒന്നാണ്. ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും വലിയൊരു വെല്ലുവിളിയാണത്. ഇന്ത്യ പോലെ വിശാലമായതും വൈവിധ്യവുമായ രാഷ്ട്രത്തിനാകട്ടെ ഈ ജോലി ഇരട്ടിയും. അതുകൊണ്ടാണ് മിക്ക രാജ്യങ്ങളും നോട്ട് അസാധുവാക്കല്‍ നടപടി വളരെ സമയമെടുത്തുകൊണ്ട് നടത്തിയിട്ടുള്ളത്. പെട്ടെന്നൊരു അര്‍ധ രാത്രി എടുത്തതല്ല അത്. അടിസ്ഥാന ചെലവുകള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ വരി നില്‍ക്കുന്നത് കാണുന്നതും കേള്‍ക്കുന്നതും ഹൃദയഭേദകമാണ്. യുദ്ധകാലത്താണ് ഇത്തരം വലിയ നിരകള്‍ റേഷന്‍ കടകള്‍ക്കുമുമ്പില്‍ കണ്ടിട്ടുള്ളത്. റേഷന്‍ പണത്തിന് വേണ്ടി എന്റെ സ്വന്തം രാജ്യക്കാരായ പുരുഷന്മാരും സ്ത്രീകളും അന്തമില്ലാതെ വരി നില്‍ക്കേണ്ടി വരുമെന്ന് ഞാന്‍ നിനച്ചിട്ടേയില്ല. ഇതെല്ലാം വലിയൊരു തിരക്കിട്ട തീരുമാനം കാരണമാണ്. അതാകട്ടെ കൂടുതല്‍ നിരാശാജനകവും.

സര്‍ക്കാരിന്റെ ഈ തീരുമാനം കൊണ്ട് സ്ഥൂലസാമ്പത്തിക രംഗത്തെ ഫലം അപകടകരമാകാനാണ് സാധ്യത. ഇന്ത്യയുടെ വ്യാപാരത്തോത് വളരെ വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണിപ്പോള്‍. വ്യാവസായിക ഉത്പാദനം കുറയുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ നയം അതുകൊണ്ടുതന്നെ സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമാണുണ്ടാക്കാന്‍ പോകുന്നത്. മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്തഉത്പാദന അനുപാതം മെച്ചപ്പെട്ടതാണെന്നത് ശരി തന്നെ. ഇതു പക്ഷേ വെളിപ്പെടുത്തുന്നത് ഇന്ത്യ കറന്‍സിയിലാണ് ആശ്രയിച്ചു നില്‍ക്കുന്നത് എന്നാണ്. ഒരു രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഉപഭോക്താവിന്റെ ആത്മവിശ്വാസം വലിയ ഘടകമാണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെ ഒറ്റ രാത്രികൊണ്ട് ഈ നടപടി പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇത് സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ജനങ്ങള്‍ സത്യസന്ധമായി നേടിയ പണം തിരിച്ചുകിട്ടാനില്ലാത്ത അവസ്ഥയിലുണ്ടാകുന്ന കറ തുടക്കാന്‍ പെട്ടെന്ന് കഴിയില്ല. ഇത് ജി.ഡി.പിയിലും തൊഴില്‍ സൃഷ്ടിപ്പിലും പ്രതികൂലമായി പ്രതിഫലിക്കും. നമ്മള്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ പ്രയാസമേറിയ കാലത്തെയാണ് കാത്തിരിക്കുന്നതെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇതാകട്ടെ ആവശ്യമില്ലാത്തതുമായിരുന്നു.

കള്ളപ്പണം സമൂഹത്തിന് ഭീഷണിയും തുടച്ചുനീക്കപ്പെടേണ്ടതുമാണ്. ഇത് നടപ്പാക്കുമ്പോള്‍ ലക്ഷക്കണക്കിന് വരുന്ന മറ്റ് പൗരന്മാരുടെ മേല്‍ വരാവുന്ന ആഘാതം നാം കണക്കിലെടുക്കണം. ഒരാളുടെ പക്കല്‍ എല്ലാത്തിനും പരിഹാരമുണ്ടെന്നും മറ്റുള്ളവരെല്ലാം കള്ളപ്പണം ഇല്ലാതാക്കുന്നതില്‍ അലസത കാട്ടിയെന്നും ആളുകള്‍ക്ക് തോന്നാം. എന്നാലതങ്ങനെയല്ല. നേതാക്കളും സര്‍ക്കാരുകളും ദുര്‍ബലരെ സഹായിക്കുകയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യരുത്. പ്രതീക്ഷിക്കാത്ത തിക്തഫലങ്ങളാണ് ചില നയതീരുമാനങ്ങള്‍ കൊണ്ടുണ്ടാകുക. പക്ഷേ ഇത്തരം തീരുമാനങ്ങള്‍ അതു മൂലം കിട്ടാവുന്ന ഗുണങ്ങള്‍ കൊണ്ട് നികത്തുക എന്നതാണ് പ്രധാനം. കള്ളപ്പണത്തിനെതിരായ ചാട്ടവാറടി കേള്‍ക്കാന്‍ സുഖമുള്ളതാവും. പക്ഷേ അതുമൂലം സത്യസന്ധനായ ഒരൊറ്റ ഇന്ത്യക്കാരന്റെയും ജീവന്‍ നഷ്ടപ്പെടരുതായിരുന്നു.
(കടപ്പാട്: ദ ഹിന്ദു)

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.