Connect with us

Video Stories

പാശ്ചാത്യരുടെ ഇസ്‌ലാമികാശ്ലേഷം

Published

on

 

ഹാദിയ എന്തുകൊണ്ട് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നും പിന്നീട് ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചത് എന്തിനെന്നും അന്വേഷിക്കുന്നതിന് മുമ്പ് പാശ്ചാത്യരാജ്യങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ അതും, മധ്യവര്‍ഗത്തിലെ വെള്ളക്കാരായ സ്ത്രീകള്‍ എന്തുകൊണ്ടാണ് ഇസ്‌ലാമിലേക്ക് മാറുന്നതിന്റെ കാരണങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി മനസ്സിലാക്കാന്‍ ശ്രമിക്കണം. കേരളത്തിലെ അമുസ്‌ലിംകളെ പരിവര്‍ത്തനം ചെയ്യുന്നതിന് ഇസ്‌ലാമിക ഗൂഢാലോചന നടക്കുന്നുണ്ടാവാം എന്ന അവരുടെ ധാരണ മാറുന്നതിന് ഇത്തരത്തിലുള്ള ഒരു പഠനം സഹായിക്കും.
ലണ്ടന്‍ ആസ്ഥാനമായുള്ള ഫെയ്ത്ത് മാറ്റേഴ്‌സ് 2011 പ്രസിദ്ധീകരിച്ച ‘എ മൈനോറിറ്റി വിത്തിന്‍ എ മൈനോറിറ്റി’ എന്ന പഠനം ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ അന്വേഷണ ഏജന്‍സി വായിച്ചുനോക്കുന്നത് നന്നായിരിക്കും. ഇസ്‌ലാമിലേക്കുള്ള വെള്ളക്കാരുടെ മതംമാറ്റത്തെ കുറിച്ച് പഠിക്കുന്ന സ്വാന്‍സിയ സര്‍വകലാശാലയില്‍ നിന്നുള്ള എം.എ കെവിന്‍ ബ്രൈസ് നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 2001ല്‍ ബ്രിട്ടണില്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത 60,669 പേരില്‍ 55 ശതമാനവും വെള്ളക്കാരായ ഗോത്ര സംഘങ്ങളില്‍പെട്ടവരായിരുന്നു. പത്തു വര്‍ഷത്തിനുള്ളിലെ പരിവര്‍ത്തനം ഒരു ലക്ഷം കവിഞ്ഞു. 2010ല്‍ മാത്രം 5,200 പേരാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. ഇതില്‍ സ്ത്രീ-പുരുഷ അനുപാതം 2:1 ആണ്. യുഎസിലും ഇതേ പ്രവണത തന്നെ കാണാം. 2015ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഉള്ള 3.3 ദശലക്ഷം മുസ്‌ലിംകളില്‍ 23 ശതമാനവും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തിയവരാണെന്ന് പേവ്‌സ് റിസേര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നു. ഇവരില്‍ 93 ശതമാനവും യു.എസില്‍ ജനിച്ചവരാണ്. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തിയവരില്‍ 27 ശതമാനവും വെള്ളക്കാരാണ്. അമേരിക്കയില്‍ ഒരു പുരുഷന് നാല് സ്ത്രീകള്‍ എന്ന നിലയിലാണ് പരിവര്‍ത്തന അനുപാതം.
സൗകര്യങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നവരാണ് ഒരു വിഭാഗം. പലരുടെയും ജീവിത പങ്കാളി മുസ്‌ലിം ആണെന്നതാണ് ഇതിന് കാരണം. തങ്ങളുടെ സാംസ്‌കാരിക അനുഭവങ്ങള്‍, സൂഫിസവുമായുള്ള ബന്ധം, യാത്രകള്‍, മുസ്‌ലിം സുഹൃത്തുക്കള്‍ തുടങ്ങിയവയുടെ സ്വാധീനം മൂലം ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നവരാണ് ഇനിയൊരു വിഭാഗം.
45 ശതമാനം പരിവര്‍ത്തനത്തിനും വിവാഹവുമായി ഒരു ബന്ധവുമില്ലെന്ന് ഫെയ്ത്ത് മാറ്റേഴ്‌സിന്റെ സര്‍വെ ചൂണ്ടിക്കാണിക്കുന്നു. ഹാദിയയെ പോലെ തന്നെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തിയ ശേഷം സ്വാഭാവികമായി മുസ്‌ലിം പങ്കാളിയെ കണ്ടെത്തിയവരാണിവര്‍. തന്റെ മാനദണ്ഡങ്ങളോട് നീതിപുലര്‍ത്തുന്നു എന്നതിനാലാണ് ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നതെന്ന് ഹാദിയയും വ്യക്തമാക്കിയിരുന്നു. പരിവര്‍ത്തനം ചെയ്തവരില്‍ 86 ശതമാനത്തിനും മുസ്‌ലിം സുഹൃത്തുക്കളുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. 96 ശതമാനം പേര്‍ പുസ്തകങ്ങളുടെയും 64 ശതമാനം ഇന്റര്‍നെറ്റിന്റെയും സ്വാധീനത്താല്‍ പരിവര്‍ത്തനം നടത്തിയവരാണ്. മതപരിവര്‍ത്തനത്തിന് പള്ളികളില്‍ നിന്നും ഒരു സ്വാധീനവും ലഭിക്കാത്തവരാണ് 52 ശതമാനം പേരും. ഹാദിയയുടെ മതം മാറ്റത്തില്‍ സുഹൃത്തായ ജസീനയുടെയും അവരുടെ സഹോദരിയുടെയും ജീവിത രീതികള്‍ സ്വാധീനം ചെലുത്തിയിരുന്നു എന്ന കാര്യം പ്രസക്തമാണ്. ഹാദിയയെ തീരുമാനത്തില്‍ നിന്നും പിന്‍വലിപ്പിക്കാന്‍ ആദ്യം വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്.
മതം മാറ്റത്തിനുള്ള കാരണങ്ങള്‍ സര്‍വെയില്‍ വ്യക്തമല്ലെങ്കിലും ജീവിതത്തില്‍ ചെയ്യാവുന്നതിനെയും ചെയ്യരുതാത്തതിനെയും കുറിച്ചുള്ള ഇസ്‌ലാമിന്റെ കര്‍ക്കശമായ നിയമസംഹിതയാണ് പലരെയും അതിലേക്ക് അടുപ്പിക്കുന്നതെന്നാണ് അനുമാനം. അതുവരെയുള്ള തങ്ങളുടെ ജീവിതത്തെ ‘മോശം’, ‘പാപഭരിതം’, ‘നഷ്ടപ്പെട്ടത്’ എന്നൊക്കെയാണ് പരിവര്‍ത്തനം നടത്തിയ പലരും വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് സംസ്‌കാരത്തില്‍ നിലനില്‍ക്കുന്ന മദ്യപാനാസക്തി, ധാര്‍മ്മികതയുടെ അഭാവവും ലൈംഗിക സ്വാതന്ത്ര്യം, ഉപഭോകാസക്തി എന്നിവയൊക്കെ മോശമാണെന്നും അവര്‍ കരുതുന്നു.
എന്നാല്‍ ഇത്രയും സ്വതന്ത്രമായ ഒരു സമൂഹത്തിലെ വനിതകള്‍ ‘അടിച്ചമര്‍ത്തലിന്’ പേരുകേട്ട ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നത് എന്തിനെന്ന ചോദ്യം പലരെയും അമ്പരപ്പിക്കുന്നുണ്ട്. തത്വശാസ്ത്രപരവും അസ്തിത്വപരവുമായ പ്രശ്‌നങ്ങളാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇസ്‌ലാമിക് പഠന കേന്ദ്രം തലവന്‍ യാസിര്‍ സുലൈമാന്‍ ഈ ചോദ്യത്തിന് നല്‍കുന്ന വിശദീകരണം. ആധുനിക ജീവിതം നല്‍കുന്ന സമ്മര്‍ദങ്ങള അതിജീവിക്കുന്നതിനുള്ള മാര്‍ഗമായാണ് വെള്ളക്കാരായ മധ്യവര്‍ഗ വിഭാഗങ്ങള്‍ കൂടുതല്‍ അച്ചടക്കപൂര്‍ണമായ ഇസ്‌ലാമിന്റെ വഴി സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് കേംബ്രിഡ്ജ് സര്‍വകലാശാല നടത്തിയ ‘നരേറ്റീവ്‌സ് ഓഫ് കണ്‍വേര്‍ഷന്‍ ടു ഇസ്‌ലാം ഇന്‍ ബ്രിട്ടണ്‍: ഫീമെയ്ല്‍ പെര്‍സ്‌പെക്ടീവ്’ എന്ന പഠനം 1,50,000 തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ഉപഭോഗം, ധാര്‍മ്മിക മൂല്യം, വ്യക്തിപരമായ രീതികള്‍ തുടങ്ങി എന്തിലും 21ാം നൂറ്റാണ്ടിലെ പാശ്ചാത്യ സംസ്‌കാരം വ്യത്യസ്തതയ്ക്കും പരീക്ഷണങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നവര്‍ ഇതിനെതിരായി നടക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തുന്നുവെന്നുമാണ് പഠനത്തെ കുറിച്ചുള്ള ലേഖനത്തില്‍ ഇക്കണോമിസ്റ്റ് മാസിക നിരീക്ഷിച്ചത്. ഭക്ഷണ നിയന്ത്രണം, വസ്ത്രധാരണം, ലൈംഗിക സാമൂഹിക പെരുമാറ്റം എന്നിവയിലുള്ള ഇസ്‌ലാമിന്റെ അചഞ്ചല നിയമങ്ങള്‍ സ്വമേധയാ സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാവുന്നു. മുഖ്യധാര സംസ്‌കാരത്തിന്റെ അതിഭാഷണത്തെക്കാള്‍ ഇസ്‌ലാമിക നിയമങ്ങളുടെ ഒത്തുതീര്‍പ്പുകളില്ലാത്ത കാര്‍ക്കശ്യം നിര്‍ണായക ന്യൂനപക്ഷള്‍ക്ക് കൂടുതല്‍ ആകര്‍ഷമായി തോന്നാമെന്നും ഇക്കണോമിസ്റ്റ് നിരീക്ഷിക്കുന്നു.
ഇസ്‌ലാമിക നിയമങ്ങളിലെ ഒത്തുതീര്‍പ്പുകളില്ലാത്ത കാര്‍ക്കശ്യം തന്നെയാണ് ഹാദിയയെയും മതംമാറ്റത്തിന് പ്രേരിപ്പിച്ച ഒരു ഘടകം എന്ന് വേണം കരുതാന്‍. തന്നോടൊപ്പം ജീവിച്ച സുഹൃത്ത് ജസീനയുടെയും അവരുടെ സഹോദരി ഫസീനയുടെയും മാന്യമായ പെരുമാറ്റത്തോടൊപ്പം ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന കൃത്യമായ പ്രാര്‍ത്ഥനകള്‍ അവര്‍ അനുവര്‍ത്തിക്കുന്ന രീതിയും തന്നെ ആകര്‍ഷിച്ചതായി ഹൈക്കോടതിയല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയ വ്യക്തമാക്കിയിരുന്നു.
പാശ്ചാത്യരാജ്യങ്ങളില്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തിയ സ്ത്രീകളുടെ ആഖ്യാനങ്ങളും എന്‍.ഐ.എ പരിശോധിക്കുന്നത് നന്നായിരിക്കും. ഇസ്‌ലാമായി ജനിക്കുകയും മതത്തിന്റെ കാര്‍ക്കശ്യം കൊണ്ടുമാത്രം അതിനെ തള്ളിക്കളയുകയും ചെയ്ത ഡെയ്‌ലി മെയില്‍ മാധ്യമ പ്രവര്‍ത്തക ഈവ് അഹമ്മദ് മതം മാറിയവരുടെ മാനസികാവസ്ഥയെ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. മതം മാറിയ ചിലരോട് ഇവര്‍ സംസാരിച്ചാണ് ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യാസഹോദരി ലൗറന്‍ ബൂത്തായിരുന്നു അവരില്‍ ഒരാള്‍. ഇറാനിലെ ക്വോം നഗരത്തിലെ ഫാത്തിമ അല്‍മസൗമെ പള്ളി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഒരു ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററായ ബൂത്ത് ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ‘അവിടെ ഇരുന്നപ്പോള്‍ ഒരു ആത്മീയ ഉന്മാദം ബാധിച്ചതുപോലെ തോന്നി. അത് സമ്പൂര്‍ണ നിവൃതിയും ഹര്‍ഷോന്മാദവും ആയിരുന്നു,’ എന്നാണ് ആ അനുഭവത്തെ അവര്‍ വിവരിക്കുന്നത്. ഒരു പക്ഷെ ഫലസ്തീന്‍ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടി വന്നപ്പോള്‍ അവര്‍ക്ക് ഇസ്‌ലാമിനോട് തോന്നിയ സഹാനുഭൂതി മാനസിക പരിവര്‍ത്തനത്തിന് കാരണമായി തീര്‍ന്നിട്ടുണ്ടാവാം. ഇപ്പോള്‍ അവര്‍ ഹിജാബ് ധരിക്കുകയും അഞ്ച് നേരം നമസ്‌കരിക്കുകയും ചെയ്യുന്നു.
എം.ടി.വിയുടെ മുന്‍ അവതാരക ക്രിസ്റ്റീന ബക്കറാണ് ഇസ്‌ലാം സ്വീകരിച്ച മറ്റൊരു പ്രമുഖ വനിത. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാനുമായുള്ള രണ്ടു വര്‍ഷത്തെ സഹവാസമാണ് ഇവരെ ഇസ്‌ലാമിലേക്ക് അടുപ്പിച്ചത്. ഇമ്രാനുമായി പിരിഞ്ഞെങ്കിലും അവര്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുകയും പിന്നീട് മതപരിവര്‍ത്തനം നടത്തുകയുമായിരുന്നു. തന്റെ ജോലിയുടെ ഭാഗമായി ധാരളം യാത്ര ചെയ്യുകയും പ്രഗത്ഭരെ അഭിമുഖം ചെയ്യുകയുമൊക്കെ വേണ്ടിയിരുന്നെങ്കിലും ഉള്ളില്‍ ശൂന്യതയായിരുന്നുവെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ താന്‍ സംതൃപ്തയാണെന്നും തന്റെ ജീവിതത്തിന് ഒരു ലക്ഷ്യം നല്‍കാന്‍ ഇസ്‌ലാമിനായിട്ടുണ്ടെന്നും ബക്കര്‍ പറയുന്നു. പടിഞ്ഞാറ് എന്ത് വസ്ത്രം ധരിക്കണമെന്നത് പോലുള്ള ഉപരിപ്ലവമായ കാര്യങ്ങള്‍ പോലും മനുഷ്യരെ അലട്ടുന്നു. എന്നാല്‍ ഇസ്‌ലാം എല്ലാത്തിനെയും ഒരു ഉന്നത ലക്ഷ്യത്തിന്റെ തലത്തില്‍ നിന്നാണ് വീക്ഷിക്കുന്നതും ദൈവത്തെ പ്രീതിപ്പിടുത്തുന്നതിനാണ് നമ്മുടെ ഓരോ പ്രവൃത്തികളുമെന്നും ബക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇവിടെ നിങ്ങള്‍ക്ക് വിചിത്ര ഭ്രമങ്ങള്‍ക്ക് പിന്നാലെ പായേണ്ടി വരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ‘ഒരുപക്ഷെ നിയന്ത്രിക്കപ്പെടുന്നതിനു പകരം നിയന്ത്രണത്തിലാണ് എന്നെനിക്കു തോന്നിയിരുന്നെങ്കില്‍, അടിച്ചമര്‍ത്തപ്പെടുന്നതിന് പകരം ശാക്തീകരിക്കപ്പെടുന്നു എന്നെനിക്ക് തോന്നിയിരുന്നെങ്കില്‍, ഞാന്‍ ജനിച്ച മതം തന്നെ ഞാന്‍ ഇപ്പോഴും പിന്തുടരുമായിരുന്നു. ഒരുപക്ഷ അങ്ങനെ എന്റെ അച്ഛന്റെ വിശ്വാസം തള്ളിക്കളഞ്ഞതിനെ കുറിച്ചുള്ള കുറ്റബോധവും പേറി ജീവിക്കുന്നതില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടേനേ,’ എന്നാണ് തന്റെയും മതം മാറിയവരുടെയും അവസ്ഥകള്‍ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് ഈവ് അഹമ്മദ് അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ഇത്തരം ന്യായീകരണങ്ങളൊന്നും തന്നെ സ്വാധീനിക്കുന്നില്ലെന്നാണ് ഫെമിനിസ്റ്റ് എഴുത്തുകാരി ജൂലി ബിന്‍ഡല്‍ പറയുന്നത്. സ്ത്രീ പുരുഷ അസമത്വം വര്‍ധിപ്പിക്കുന്നു എന്നതിനാല്‍ ഒരു മതത്തിലും വിശ്വാസമില്ലാത്തവരാണ് അവര്‍. എല്ലാ മതങ്ങളെയും താന്‍ തള്ളിക്കളയുന്നത് കൊണ്ടാവാം ഏതെങ്കിലും മതത്തില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളുകളെ തനിക്ക് മനസിലാവാത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഹാദിയയുടെ കാര്യത്തിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഹിന്ദുത്വ സംഘടനങ്ങള്‍ മുസ്‌ലിംകളെ ഭീകരരായി മുദ്രകുത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഹാദിയ എന്തിനാണ് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തത് എന്ന് കൃത്യമായി മനസിലായിക്കൊള്ളണമെന്നില്ല.
വെള്ളക്കാരായ മധ്യവര്‍ഗങ്ങള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്ന പ്രവണതക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. വംശീയതക്ക് എതിരായ ആഫ്രിക്കന്‍ അമേരിക്കന്‍ രോഷമായിരുന്നു ഇതിനൊരു പ്രധാന കാരണം. ഇന്ത്യയിലും ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനം നടന്നതിനുള്ള പ്രധാന കാരണം ജാതി വ്യവസ്ഥ സൃഷ്ടിച്ച അസമത്വമായിരുന്നു. എന്നാല്‍ തന്റെ മതംമാറ്റം എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു എന്ന് ഹാദിയ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.
എന്നാല്‍ പടിഞ്ഞാറ് നടക്കുന്ന മതപരിവര്‍ത്തനത്തിന് മറ്റൊരു വശമുണ്ട്. 65.64 ദശലക്ഷം വരുന്ന യു.കെ ജനസംഖ്യയില്‍ നാല് ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. അപ്പോള്‍ ഒരു ലക്ഷം പേര്‍ ഇസ്‌ലാമിലേക്ക് മതംമാറിയാല്‍ അതിന് എന്ത് പ്രാധാന്യമാണുള്ളത്? അമേരിക്കയില്‍ വെറും ഒരു ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. അതുകൊണ്ടുതന്നെ കുറെയധികം വെള്ളക്കാര്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ അതൊരു പാര്‍ശ്വവത്കൃത ഉപസംസ്‌കാരം മാത്രമായേ പരിണമിക്കൂ. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്. 2001ല്‍ മൊത്തം ജനസംഖ്യയുടെ 13.4 ശതമാനമായിരുന്ന മുസ്‌ലിം ജനസംഖ്യ ഇന്ന് 14.2 ശതമാനമായി വളര്‍ന്നിട്ടുണ്ട്. 2016ന് മുമ്പുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ മതം മാറ്റത്തിനായുള്ള 1,838 അപേക്ഷകളാണ് ഗുജറാത്ത് സര്‍ക്കാരിന് ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്ത് മതംമാറ്റ സ്വാതന്ത്ര്യ ചട്ടപ്രകാരം മതം മാറ്റത്തിന് ഇത്തരം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷ നല്‍കിയവരില്‍ 1,735 പേര്‍ ഹിന്ദുക്കളും 57 പേര്‍ മുസ്‌ലിംകളും 42 പേര്‍ ക്രിസ്ത്യാനികളും നാലുപേര്‍ പാഴ്‌സികളുമാണ്. എന്നാല്‍ കൂട്ട മതംമാറ്റങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാരിന് അപേക്ഷകള്‍ നല്‍കാറില്ല. ഉദാഹരണത്തിന് 2013ല്‍ ആയിരക്കണക്കിന് ദലിതര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയപ്പോള്‍ അപേക്ഷകള്‍ ഒന്നും സമര്‍പ്പിക്കപ്പെട്ടില്ല. അതായത് വളരെ നാമമാത്രമായ മതം മാറ്റങ്ങള്‍ മാത്രമാണ് രാജ്യത്ത് നടക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, മുസ്‌ലിംകളും മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. വെറും രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമാണ് ദേശീയ അന്വേഷണ ഏജന്‍സിയെയും അവരുടെ യജമാനന്മാരായ ഹിന്ദുത്വ നേതാക്കളെയും കോപാകുലരാക്കുന്നതെന്ന് സാരം. ഇവരുടെ ചിത്തഭ്രമത്തിന്റെ ഇരയാണ് ഹാദിയ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.