Connect with us

Video Stories

റഡാറേന്ദ്ര മോദി വിളമ്പുന്ന മണ്ടത്തരങ്ങള്‍

Published

on


കെ.പി ജലീല്‍
ബസ്‌സ്‌റ്റോപ്പില്‍ നില്‍ക്കുന്ന ആജാനുബാഹുവായ യുവാവിന്റെ അടുത്തേക്ക് പൊക്കംകുറഞ്ഞ മറ്റൊരു യുവാവ് കടന്നുവരുന്നു. പലതും ആരായുന്നു. ആവശ്യമില്ലാത്തവയാണെന്ന് തോന്നുമെങ്കിലും നാട്ടിലെ റൗഡിയാണെന്ന കാരണത്താല്‍ ഭയന്ന് യുവാവ് എല്ലാറ്റിനും മറുപടി പറയുന്നു. സമീപത്തെ മറ്റു ചിലരെയും വിരട്ടിയോടിച്ചശേഷം കാണുന്ന മുഖ്യകഥാപാത്രത്തിന്റെ നടപ്പാണ് കഥയുടെ ക്ലൈമാക്‌സ്. ഇതോടെ സദസ്സുനിറയെ ചിരിയുടെ മാലപ്പടക്കം പൊട്ടുന്നു: ചോദ്യം ചെയ്ത വില്ലന്‍ ആളൊരു ചട്ടുകാലനാണ്!
ഏതാണ്ടിതേ കോമഡി കഥയുടെ അവസ്ഥയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യന്‍ ജനതയും. ഇക്കഴിഞ്ഞ മെയ് 11ന് ന്യൂസ് നാഷണല്‍ ചാനലിലെ രണ്ടുപേര്‍ പ്രധാനമന്ത്രിയുമായി നടത്തിയ അഭിമുഖത്തില്‍, മേഘങ്ങള്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങളെ പാക് റഡാറില്‍നിന്ന് മറയ്ക്കുമെന്നതിനാല്‍ ആക്രമണം നടത്താമെന്നും ഡിജിറ്റല്‍ക്യാമറയും ഇ-മെയിലും താന്‍ 1987ല്‍ ഉപയോഗിച്ചുവെന്നും പറഞ്ഞ മോദി സ്വയം പരിഹാസ്യനാകുന്നു. മോദിയുടെ അഭിമുഖത്തിലെ മണ്ടത്തരങ്ങള്‍ ഏത് സ്‌കൂള്‍ കുട്ടിക്കും അറിയാവുന്ന ശാസ്ത്രീയ വിവരങ്ങളുടെ നേര്‍വിപരീതമാണ്. എങ്കിലും പലര്‍ക്കും മോദിയുടെ ഈ മണ്ടത്തരങ്ങള്‍ എന്തുകൊണ്ട് ഇത്രയധികം ഇത്രയും കാലമായി പുറത്തുവന്നില്ല എന്നതിലായിരുന്നു വിസ്മയം. ഇത്രക്ക് വിചാരിച്ചില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. കാരണം മറ്റൊന്നുമല്ല. 2014 മെയ് മുതല്‍ ഇക്കഴിഞ്ഞ മെയ് 12 ന് മണ്ടന്‍ അഭിമുഖം സംപ്രേഷണം ചെയ്യുന്നതുവരെ പല ഇന്ത്യക്കാരും ധരിച്ചുവെച്ചിരുന്നത്, അവരെ ധരിപ്പിച്ചിരുന്നതും, മോദി വലിയൊരു സൂത്രക്കാരനും ബുദ്ധിമാനുമാണെന്നായിരുന്നു. അതാണ് വലിയൊരു പ്രഹരമായി മോദി അനുകൂലികളിലും എതിരാളികളിലും പ്രത്യക്ഷപ്പെട്ടത്. സത്യത്തില്‍ മോദിയെയും ബി.ജെ.പി അഖിലേന്ത്യാഅധ്യക്ഷനായ അമിത്ഷാ എന്ന പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും സുഹൃത്തും വലിയ ബുദ്ധിമാന്മാരായിരുന്നോ. അല്ലെന്നാണ് അവരുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന നാള്‍വഴികള്‍ ചികയുമ്പോള്‍ ബോധ്യപ്പെടുക.
2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടാണ് മോദി ദേശീയ ശ്രദ്ധയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അതിനുമുമ്പ് സ്വന്തം നേതാക്കളായ കേശുഭായ് പട്ടേലിനെയും മറ്റും കുതികാല്‍വെട്ടി വീഴ്ത്തിയാണ് മോദി മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തുന്നത്. അസിംപ്രേംജി, ഹിന്ദുജ, അദാനി, അംബാനി സഹോദരന്മാര്‍ എന്നിത്യാദി നിരവധി വന്‍തോക്കുകള്‍ വാഴുന്ന ഇടമാണ് ഗുജറാത്ത് എന്ന ഇന്ത്യയുടെ വാണിജ്യ വ്യവസായ കേന്ദ്രങ്ങളിലൊന്ന്. അവിടെനിന്ന് ഡല്‍ഹിയിലേക്കുള്ള ദൂരം വോട്ടുകളേക്കാള്‍ പണമാണെന്ന് അറിയാവുന്നവരാണ് മോദി-ഷാ ദ്വയത്തെ ഡല്‍ഹിയിലേക്ക് കെട്ടുകെട്ടിച്ചയച്ചത്. അവരുടെ ഉദ്ദേശ്യം മറ്റൊന്നുമായിരുന്നില്ല. ഇന്ത്യയുടെ ആറു പതിറ്റാണ്ടിലധികമായി തുടരുന്ന പൊതുമേഖലയെ തങ്ങള്‍ക്കായി തീറെഴുതിത്തരിക. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയുമൊക്കെ തുടങ്ങിയും ശാക്തീകരിച്ചും വെച്ച പൊതുമേഖലാ വ്യവസായ -ബാങ്കിങ് രംഗങ്ങളെ തങ്ങള്‍ക്കുവേണ്ടി ഉടച്ചുവാര്‍ത്തുതന്നാല്‍ അതിനുള്ള പ്രതിഫലമായി നീണ്ടകാലം നിങ്ങള്‍ക്ക് രാജ്യം ഭരിക്കാം. അതിനുള്ള കരുക്കളാണ് 2002ലെ ഗോധ്ര കലാപവും തുടര്‍ന്നുണ്ടായ മുസ്്‌ലിം വിരുദ്ധആക്രമണങ്ങളും. അതിനകം എല്‍.കെ അദ്വാനി രൂപപ്പെടുത്തിയ രാമക്ഷേത്രപ്രക്ഷോഭത്തിന്റെ മണ്ണും അന്തരീക്ഷവും മോദിക്കും അമിത്ഷാക്കും വലിയ നിധിയായി. ബി.ജെ.പിയും ആര്‍.എസ്.എസ്സും അതുവരെ പറഞ്ഞുവെച്ചിരുന്ന സ്വാശ്രയ ആശയങ്ങളും സ്വദേശി മുദ്രാവാക്യങ്ങളുമെല്ലാം മോദിയും ഷായും ചേര്‍ന്ന് പൊളിച്ചെഴുതി സ്വകാര്യ മുതലാളിത്തത്തിന് അനുസൃതമാക്കി. ആര്‍.എസ്.എസ്സിനെ സംബന്ധിച്ച് അതൊരു വഴിയായിരുന്നു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ഇതാ മോദി-ഷാ കൂട്ടുകെട്ട് മുന്നോട്ടുവന്നിരിക്കുന്നു, ഹിന്ദു ഉണരുക!
മോദിയുടെ മണ്ടത്തരങ്ങളും അബദ്ധങ്ങളും വരുത്തിവെച്ച വിനകള്‍ ഇന്ന് സ്വയം അനുഭവിച്ചുതീര്‍ക്കുകയാണ് നൂറ്റിമുപ്പതു കോടിയോളം വരുന്ന ജനത. നിരവധി രംഗങ്ങളില്‍ ഒന്നാം സ്ഥാനം ഇന്ന് ഇന്ത്യ നേടിയത് അതിന്റെ നേട്ടങ്ങളുടെ പട്ടികയിലല്ല. മറിച്ച് കോട്ടങ്ങളുടെ പട്ടികയിലാണ് എന്നതാണ് അല്‍ഭുതകരം. ഇന്ത്യയുടെ എണ്‍പതു ശതമാനം വരുന്ന ഗ്രാമീണ ജനതയും വ്യാപാര വ്യവസായ ബാങ്കിങ് രംഗങ്ങളുമൊക്കെയാണ് മോദിയുടെ ഈ നയംമൂലം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം തകര്‍ന്നു തരിപ്പണമായത്. ദേശീയ സാമ്പിള്‍ സര്‍വേ ഒര്‍ഗനൈസേഷന്റെ കണക്കുപ്രകാരം കഴിഞ്ഞ 45 കൊല്ലത്തില്‍ ഇതാദ്യമായി ഇന്ത്യയുടെ തൊഴിലില്ലായ്മാനിരക്ക് കുത്തനെ ഉയര്‍ന്നു. 2012 നുശേഷം ഇതാദ്യമായാണ് എന്‍.എസ്.എസ്.ഒയുടെ കണക്ക് പുറത്തുവിടുന്നത്. അതും മോദി സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന്. ജി.ഡി.പി നിരക്ക് 9 ശതമാനത്തില്‍നിന്ന് 5.7 ശതമാനമായി കൂപ്പുകുത്തി. 2018-19 സാമ്പത്തിക വര്‍ഷം വാഹനങ്ങളുടെ വില്‍പന 17 ശതമാനത്തോളം ഇടിഞ്ഞത് രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് വ്യക്തമാക്കിത്തരുന്നു.
മോദിയുടെ മണ്ടത്തരങ്ങള്‍ എണ്ണുമ്പോള്‍ അതില്‍ മുഖ്യം വലിയ നോട്ടുകളുടെ പൊടുന്നനെയുള്ള നിരോധനം തന്നെ. 2016 നവംബര്‍ എട്ടിന് രാത്രി എട്ടുമണിയോടെ യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെ പിറ്റേന്നുമുതല്‍ പൗരന്മാരുടെ പക്കലുണ്ടായിരുന്ന 1000, 500 കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയെ പലരും ഞെട്ടലോടെയാണ് വീക്ഷിച്ചത്. ലോകത്തെ വലിയ സാമ്പത്തിക വിദഗ്ധര്‍ മുതല്‍ കൂലിപ്പണിക്കാര്‍വരെ ഈ ഞെട്ടല്‍ അനുഭവിച്ചു. എന്താണ് ഇദ്ദേഹം ചെയ്യാന്‍ പോകുന്നതെന്ന് യാതൊരു പിടിയുമില്ലായിരുന്നു അവര്‍ക്ക്. പിറ്റേന്നുമുതല്‍ ബാങ്കുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ക്യൂവില്‍ കുഴഞ്ഞുവീണ് നൂറിലധികം പേര്‍ മരിച്ചു. അതിലുമേറെ പേര്‍ സ്വന്തം വിയര്‍പ്പിന്റെ ഫലം അനുഭവിക്കാനാകാതെ ആത്മഹത്യകളില്‍ അഭയംതേടി. വിളയിടാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ നടത്തിയ നോട്ടുനിരോധനം കര്‍ഷകരുടെ നെഞ്ചത്തടിയായി. കള്ളപ്പണം പിടിക്കാനും ഭീകരത ഇല്ലാതാക്കാനും ഡിജിറ്റല്‍ ഇന്ത്യയിലേക്ക് മാറാനും എന്നൊക്കെയായിരുന്നു മോദിയുടെ അവകാശവാദങ്ങളെങ്കില്‍ ഡിസംബര്‍ വരെ 50 ദിവസം തരൂ, അതിനിടയില്‍ എല്ലാം ശരിയായില്ലെങ്കില്‍ തന്നെ തീവെച്ചുകൊല്ലൂ എന്ന് മോദി ആവര്‍ത്തിച്ചു. പ്രധാനമന്ത്രി പൊതുവേദിയില്‍ കണ്ണീര്‍ വാര്‍ക്കുന്നതുകണ്ട വിദ്യാസമ്പന്നര്‍വരെ അദ്ദേഹത്തിന്റെ ഉള്ളില്‍ എന്തോ ഉണ്ടെന്ന് വാദിച്ചു, കഷ്ടപ്പെട്ടെങ്കിലും നാളുകള്‍ തള്ളിനീക്കി.
യഥാര്‍ത്ഥത്തില്‍ മോദി വെറും ഓടയാണെന്ന് തിരിച്ചറിയുന്നത് നാളുകള്‍ പിന്നെയും പിന്നിടുമ്പോഴാണ്. നിരോധിച്ച 15.44 ലക്ഷം കോടിയില്‍ 99.3 ശതമാനം നോട്ടുകളും തിരിച്ചുവന്നുവെന്ന് രണ്ടു വര്‍ഷമെടുത്ത് റിസര്‍വ് ബാങ്കിന് വെളിപ്പെടുത്തേണ്ടിവന്നതോടെ മോദിയുടെ ഭീമന്‍ മണ്ടത്തരങ്ങളിലൊന്ന് പുറത്തുചാടി. വൈകാതെയാണ്, അതും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കെ, മോദി രണ്ടാമതൊരു അടികൂടി ജനതയുടെ തലയില്‍ നല്‍കിയത്. ചരക്കുസേവന നികുതിയായായിരുന്നു അത്. 2017 ജൂലൈയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതിയെയും മറ്റും വിളിച്ചിരുത്തി ജി.എസ്.ടി പ്രഖ്യാപിച്ചപ്പോഴും മോദിയും അമിത്ഷായും ആവര്‍ത്തിച്ചത് ഇതാ എല്ലാം ശരിയാകാന്‍ പോകുന്നുവെന്നായിരുന്നു. പ്രധാനമന്ത്രി പല സത്യങ്ങളില്‍നിന്നും ഒളിച്ചോടാന്‍ കണ്ട വഴിയാണ് 2500 കോടിയോളം ചെലവഴിച്ചുള്ള വിദേശ സന്ദര്‍ശനങ്ങള്‍. ആറായിരം കോടിയുടെ പട്ടേല്‍, ശിവജി പ്രതിമകള്‍ ഉയര്‍ത്തിയത് പട്ടിണികൊണ്ട് കര്‍ഷകാദിജനത വലയുമ്പോഴാണ്. രാഷ്ട്രപതിഭവന്‍, സുപ്രീംകോടതി, റിസര്‍വ് ബാങ്ക്, സി.ബി.ഐ, തെരഞ്ഞെടുപ്പ് കമ്മീഷന്‍, സൈന്യങ്ങള്‍, അക്കാദമികള്‍, ശാസ്ത്ര സാങ്കേതിക വകുപ്പ്, സ്വതന്ത്രചിന്ത എന്നിവയെയൊക്കെ തന്റെ ഇംഗിതത്തിന് കീഴിലാക്കി. മുന്‍പ്രധാനമന്ത്രിമാരെയും പ്രതിപക്ഷത്തെയും സാമാന്യ മര്യാദയുടെ സീമകള്‍വിട്ട് തറ വിമര്‍ശനങ്ങള്‍ ചെരിഞ്ഞു. മുസ്്‌ലിംകള്‍കള്‍ക്കും ദലിതുകള്‍ക്കുമെതിരെ പശുവിന്റെയും ബീഫിന്റെയും പേരില്‍ ബി.ജെ.പിയും സംഘ്പരിവാരവും ആക്രമോല്‍സുക കൊലപാതക സംഘങ്ങളായി വാഴുമ്പോള്‍ മോദിയും ഷായും ആദ്യമൊക്കെ മൗനം പാലിച്ചെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദത്തെതുടര്‍ന്ന് ‘എന്നെ വെടിവെക്കൂ’ എന്ന് മോദിക്ക് വിലപിക്കേണ്ടിവന്നു. ഫാസിസത്തിന്റെ തന്ത്രം മാത്രമായിരുന്നു അത്. കശ്മീരിലെയും അയല്‍ രാജ്യങ്ങളുമായും സംഭവിച്ചതാണ് മോദിയുടെ മറ്റു മണ്ടത്തരങ്ങള്‍. ബുര്‍ഹാന്‍വാനി എന്ന യുവ തീവ്രവാദിയെ വകവരുത്തിയ സൈന്യത്തിന്റെ നടപടി മോദിയുടേതുതന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു നീണ്ട രണ്ടു വര്‍ഷക്കാലം കശ്മീരി യുവാക്കളെ അന്യപൗരന്മാരെപോലെ വേട്ടയാടിയ ബി.ജെ.പി-മെഹബൂബ ഭരണവും അതിക്രൂരമായ സൈനിക നടപടികളും. തെരഞ്ഞെടുപ്പിനായി പദ്ധതിയിട്ട രാമക്ഷേത്ര നിര്‍മാണവും അതുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന കലാപങ്ങളുമാണ് മോദി മുന്‍കൂട്ടി കണ്ടതെങ്കില്‍ വിധി പ്രസ്താവം നീട്ടി സുപ്രീംകോടതി അതിന് തടയിട്ടതാണ് മോദിയെ വെട്ടിലാക്കിയത്. ഏറ്റവുമൊടുവില്‍ ഫെബ്രുവരിയിലെ പുല്‍വാമയിലെ 40 സൈനികരുടെ വീരമൃത്യവിന്റെ പശ്ചാത്തലത്തില്‍ ഹീറോ ചമഞ്ഞ് മോദി രാഷ്ട്രത്തിന്റെ കാവലാളായി സ്വയം വാഴ്ത്തുന്നു. മറ്റെല്ലാ വിഷയങ്ങളും പിന്നിലേക്കാക്കി രാജ്യസുരക്ഷയെക്കുറിച്ചും പാക്കിസ്താനെക്കുറിച്ചും ആവര്‍ത്തിക്കുന്നു. നടേ പറഞ്ഞ ചട്ടുകാലന്റെ വിദ്യ. കഴിഞ്ഞ അഞ്ചുവര്‍ഷം ഇന്ത്യന്‍ ജനത അനുഭവിച്ച ജീവിത തീക്ഷ്ണതയെ, ചില കാലത്തേക്ക് ചിലര്‍ക്ക് ചിലരെ പറ്റിക്കാന്‍ കഴിയുമെന്ന പഴമൊഴി ഓര്‍ത്ത് ആശ്വസിക്കുകയേ നിവൃത്തിയുള്ളൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.