Connect with us

Video Stories

വേണ്ടത് ‘ഇന്ത്യത്വ’മാണ്

Published

on

കെ.എന്‍.എ ഖാദര്‍

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം മതവൈരം വളര്‍ത്തുന്ന തന്ത്രവുമായി ബി.ജെ.പി വീണ്ടും അരങ്ങ് തകര്‍ക്കുകയാണ്. ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള കോലാഹലങ്ങള്‍ അതിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് തകര്‍ത്ത നടപടിയും ഗുജറാത്ത് കലാപവും ബീഫ് വിരുദ്ധ ലഹളകളും ഗോ സംരക്ഷണ വാദവും എഴുത്തുകാരുടെ നേരെയുള്ള കയ്യേറ്റങ്ങളും ഉള്‍പ്പെടെ നൂറുതരം അഴിഞ്ഞാട്ടങ്ങള്‍ ആസൂത്രിതമായി അവര്‍ അഴിച്ചുവിടുന്നു. അധികാരവും പദവികളും ആര്‍ജ്ജിക്കാനും നിലനിര്‍ത്താനുമുള്ള അടങ്ങാത്ത ആര്‍ത്തികൊണ്ടവര്‍ തലമറന്ന് എണ്ണ തേക്കുകയാണ്. വിവിധ ജാതി മതസ്ഥര്‍ക്കിടയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കാനും മാത്രമേ ഇതുകൊണ്ടൊക്കെ സാധിച്ചിട്ടുള്ളൂ. ബി.ജെ.പിയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ഈ വിഷയങ്ങളിലെല്ലാം വ്യത്യസ്ത അഭിപ്രായമുള്ളവര്‍ കാണും. അവയുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.

ന്യൂനപക്ഷങ്ങളിലും ദലിതരിലും പിന്നാക്കക്കാരിലും ഭീതി പരത്താനും അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതു ധാരയില്‍ നിന്നവരെ മാറ്റി നിര്‍ത്താനും വലതുപക്ഷ സവര്‍ണ ശക്തികള്‍ ഈ മാര്‍ഗം സ്വീകരിക്കുന്നു. യഥാസമയത്ത് ഈ കുതന്ത്രങ്ങള്‍ തിരിച്ചറിയാതെ വലതുപക്ഷത്തിന്റെ ഈ ചൂണ്ടയില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ ചെന്നു കൊത്തണ മെന്നാണ് വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നത്. ഏറെക്കുറെ അതിലവര്‍ വിജയിച്ചിട്ടുണ്ട്. മത കാര്യങ്ങളില്‍ കോലിട്ടിളക്കിയാല്‍ വികാര ഭരിതരാവുന്ന സാധാരണക്കാരായ മഹാഭൂരിപക്ഷത്തെ രാഷ്ട്രീയമായി സ്വാധീനിക്കാമെന്നും വികാര വിക്ഷോഭങ്ങളെ തെരഞ്ഞെടുപ്പ് വിജയമായി പരിവര്‍ത്തിപ്പിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഈ ഇരുട്ടിന്റെ ശക്തികള്‍ രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, കാര്‍ഷികത്തകര്‍ച്ച, ഭവനരാഹിത്യം, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളം, വൈദ്യുതി, സഞ്ചാര യോഗ്യമല്ലാത്ത പാതകള്‍ എന്നിവയില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ്, സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങള്‍, ദലിത്-ആദിവാസി വിഭാഗങ്ങളുടെ അവശതകള്‍ എന്നിങ്ങനെയുള്ള ജീവല്‍പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനും വര്‍ഗീയത ഉത്തമ ഔഷധമാണ്. ഈ മേഖലകളില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനും എളുപ്പമുള്ള വഴി രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കലാണെന്ന് നേരത്തെ ബി.ജെ.പി പഠിച്ചുകഴിഞ്ഞു. ഈ ലാഭക്കച്ചവടത്തില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ തയ്യാറാവുകയില്ല.

പാവപ്പെട്ടവരായ കോടാനുകോടി ഹൈന്ദവരുടെ മെച്ചപ്പെട്ട ജീവിതം ബി.ജെ.പിയുടെ ലക്ഷ്യമേയല്ല. തങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുത്വത്തിന് വേണ്ടി ഭരിക്കുന്നവരാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ഭരണ കക്ഷിയുടെ വിജയം. മനുഷ്യ ജീവിതത്തിന്റെ ദൈനംദിന പ്രശ്‌നങ്ങള്‍ ഈ പാര്‍ട്ടികളുടെ അജണ്ടയില്‍ തീരെയില്ല. മാനുഷിക പ്രശ്‌നങ്ങളെക്കുറിച്ച് രാജ്യത്ത് ഒരു ചര്‍ച്ചയും നടക്കരുതെന്നും തങ്ങളുടെ ഭരണ പരാജയം മൂടിവെക്കപ്പെടണമെന്നും ഈ കക്ഷികള്‍ ആഗ്രഹിക്കുന്നു. വേദങ്ങളും ഉപനിഷത്തുകളും ഇതര ഹൈന്ദവ മതഗ്രന്ഥങ്ങളും തങ്ങളുടെ മാനിഫെസ്റ്റോയാണെന്ന മട്ടിലാണവര്‍ പെരുമാറുന്നത്. വാസ്തവത്തില്‍ ഹൈന്ദവതയോ മതവിശ്വാസമോ ഈ ഭരണാധികാരികളെ തൊട്ടുതീണ്ടിയിട്ടില്ല.
ഇന്ത്യയിലിപ്പോള്‍ തൊഴില്‍ സമരങ്ങളോ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് കൊണ്ടുള്ള ബഹുജന പ്രക്ഷോഭങ്ങളോ നടക്കുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും പൊതുവെ നിഷ്‌ക്രിയരാണ്. പ്രശ്‌നങ്ങളുടെ ശരിയായ പരിഹാരം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള യഥാര്‍ത്ഥ പോരാട്ടങ്ങളിലേര്‍പ്പെടലാണ്. വര്‍ഗീയതയുടെയും മതങ്ങളുടെയും മുഖംമൂടി ധരിച്ച് നടക്കുന്ന, ജനപക്ഷത്ത് നില്‍ക്കാത്ത ഭരണാധികാരികളുടെ മുഖാവരണം വലിച്ച് കീറാന്‍ ശക്തമായ ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. അഭ്യന്തര – വിദേശ നയങ്ങളിലും കാര്‍ഷിക – വ്യാവസായിക-വിദ്യാഭ്യാസ- ആരോഗ്യ നയങ്ങളിലും വന്ന മാറ്റങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ലാതായി. രാഷ്ട്രത്തിന്റെ അഭിമാനമായി ലാഭത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കതും സ്വകാര്യ മേഖലക്ക് തീറെഴുതി. ബാങ്കുകള്‍ ലയിപ്പിച്ച് വന്‍ കിടക്കാര്‍ക്ക് വായ്പനല്‍കാന്‍ ഉതകും വിധം കോര്‍പറേറ്റ് സ്ഥാപനങ്ങളാക്കി. സാധാരണക്കാര്‍ക്ക് മേലില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുപോലും ഒരു സഹായവും കിട്ടാനിടയില്ല. ആയിരങ്ങളുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ പട്ടിണിക്കാരനെതിരെ ജപ്തി നടപടിയും ബില്യണ്‍ ഡോളര്‍ കുടിശ്ശിക വരുത്തുന്ന മുതലാളിയുടെ കടം എഴുതിത്തള്ളലുമായി ബാങ്കിങ് നയം. കാര്‍ഷിക മേഖല കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും തകര്‍ന്നു.

അമേരിക്കയും ഇസ്രാഈലുമുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെയും സാമ്രാജ്യത്വ ലോബിയുടെയും ദാസ്യവേല ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. ഭാരതവത്കരണമെന്ന പഴയ ബി.ജെ.പി മുദ്രാവാക്യം സാമ്രാജ്യത്വ വത്കരണവും പാശ്ചാത്യവത്കരണവുമായി മാറി. ചേരിചേരാനയം ഉപേക്ഷിച്ചു. നമ്മുടെ സൈനികത്താവളങ്ങളും തുറമുഖങ്ങളുമൊക്കെ ഏത് സമയത്തും ഉപയോഗിക്കാനും യുദ്ധങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താനും അമേരിക്കക്ക് അനുവാദം നല്‍കിക്കഴിഞ്ഞു. മേലില്‍ തങ്ങള്‍ക്കിഷ്ടമുള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ ഇന്ത്യക്കകത്തുള്ള താവളങ്ങളെ യഥേഷ്ടം ഉപയോഗിക്കാന്‍ അമേരിക്കക്കും സഖ്യശക്തികള്‍ക്കും അവകാശമുണ്ട്. അവരുടെ പട്ടാളവും ആയുധങ്ങളും ഇന്ത്യക്കകത്ത് നിലനിര്‍ത്താനുമാകും. ഇതൊന്നും ഇന്നുവരെ ഭാരതം അനുവദിച്ചിട്ടില്ലാത്ത കാര്യങ്ങളായിരുന്നു. ഇന്ത്യയുടെ അഭിമാനവും സുരക്ഷിതത്വവും വിറ്റ് ചൂതുകളിക്കുന്ന നരേന്ദ്ര മോദി ഇതിനൊന്നും സമാധാനം പറയാതെ മുത്തലാഖ് നിര്‍ത്തലാക്കാനും അതുവഴി മുസ്‌ലിം സ്ത്രീകളെ ‘സംരക്ഷി’ക്കാനുമുള്ള തിരക്കിലാണ്. പട്ടേലുമാരും മറാഠകളും ഉള്‍പ്പെടെയുള്ള ഇടത്തരം സമ്പന്നര്‍ക്ക് സംവരണ പ്രക്ഷോഭം നയിക്കാന്‍ വാതില്‍ തുറന്നുവെക്കുക വഴി യഥാര്‍ത്ഥ സംവരണ ജനവിഭാഗങ്ങളെ വഴിയാധാരമാക്കുന്നു.

ഭരിക്കുന്ന പാര്‍ട്ടിയുടെ അകത്തും പുറത്തും ജനാധിപത്യം അപ്രത്യക്ഷമായി വരുന്നു. ഏതാനും വ്യക്തികളുടെ മാത്രം പാര്‍ട്ടിയും ഭരണവുമെന്ന ഫാസിസ്റ്റ് സങ്കല്‍പ്പം വളരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയും സഖ്യകക്ഷികളും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇതുവരെ സ്ഥിരീകരിച്ച ഭരണ നടപടികളില്‍ മിക്കതും ഇന്ത്യയുടെ മഹത്തായ പൈതൃകങ്ങള്‍ കുഴിച്ചുമൂടുന്നവയാണ്. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ശരശയ്യയിലായിക്കഴിഞ്ഞു. സഹിഷ്ണുതയും സൗഹാര്‍ദ്ദവും പഴങ്കഥകളാക്കി മാറ്റാന്‍ ഭരണ കക്ഷികള്‍തന്നെ ശ്രമിക്കുന്നു. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഇന്ത്യയെയും നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ട മതേതര കക്ഷികളും കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ ഈ വഴിക്ക് നടത്താത്തത് എല്ലാ ഇന്ത്യക്കാരിലും രാജ്യസ്‌നേഹികളിലും ആശങ്കയുളവാക്കുന്നതാണ്. നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിര ബി.ജെ.പിയെയും സഖ്യകക്ഷികളെയും നയിക്കുമ്പോള്‍ ജനപക്ഷത്തും രാഷ്ട്രപക്ഷത്തും നിലയുറപ്പിച്ച് കൊണ്ട് അതേ നാണയത്തില്‍ വലതുപക്ഷ വര്‍ഗീയ ശക്തികളെ നേരിടാന്‍ മതേതരകക്ഷികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതര മതേതര കക്ഷികളും ഭിന്നിച്ച് നിന്ന് പരസ്പരം പോരാടുന്ന സ്ഥിതി വിശേഷം ആപല്‍ക്കരമാണ്. ഭാരതം അഭിമുഖീകരിക്കുന്ന ഭീഷണിയെ അതിജീവിക്കാന്‍ രാഷ്ട്രീയമായി മതേതര കക്ഷികളോടൊപ്പം അണിനിരക്കുകയാണ് ന്യൂനപക്ഷങ്ങള്‍ ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ ന്യൂനപക്ഷ-ദലിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം കൈവരിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതുധാരയില്‍ എത്തിച്ചേരാനും ആവുകയുള്ളൂ. ജനാധിപത്യവും ബഹുസ്വരതയും വ്യവസ്ഥാപിതമായ ഭരണഘടനയും നിയമ വ്യവസ്ഥയും രാജ്യത്തിന്റെ ജീവവായുവാണ്. അതിന്റെ കടക്കല്‍ കത്തിവെക്കുകയാണ് ഇപ്പോള്‍ ഭരിക്കുന്നവരുടെ ലക്ഷ്യം. ഹിന്ദുത്വം എന്താണെന്നും ഇസ്‌ലാമികത എന്താണെന്നും ചര്‍ച്ച ചെയ്യാനല്ല ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ മെനക്കെടേണ്ടത്. ആ പണി ചെയ്യാന്‍ മത പണ്ഡിതരും അര്‍ഹതപ്പെട്ടവരും വേറെയുണ്ട്. ഇന്ത്യത്വം എന്താണെന്നറിഞ്ഞ് അത് നഷ്ടമാകാതെ നോക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്. ഇന്ത്യത്വമെന്നത് സഹിഷ്ണുതയും സൗഹാര്‍ദ്ദവും ബഹുസ്വരതയും ജനാധിപത്യവും ഒക്കെയാണെന്ന് ആരും വിസ്മരിക്കരുത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.