Connect with us

Video Stories

ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യന്‍ ടീമിന് കോച്ചില്ല, കോലിയുമായി ചര്‍ച്ചയെന്ന് ഗാംഗുലി പരിശീലകന്‍ വൈകും

Published

on

 
മുംബൈ: ഈ മാസം 26ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലും ഇന്ത്യന്‍ ടീമിന് പരിശീലകനുണ്ടാവില്ല. പുതിയ പരിശീലകനെ കണ്ടെത്താന്‍ ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപദേശക സമിതി ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാതെ പിരിഞ്ഞു. പുതിയ കോച്ചിനെ നിയമിക്കുന്നതില്‍ തിടുക്കമില്ലെന്നും ക്യാപ്റ്റന്‍ വിരാത് കോലിയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമായിരിക്കും പുതിയ പരിശീലകനെ നിയോഗിക്കുകയുള്ളൂവെന്നും ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലി വ്യക്തമാക്കി. വിരാത് കോലി വിന്‍ഡീസ് പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിന് ശേഷം അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന ഉപദേശക സമിതി പരിശീലകരാവാന്‍ അപേക്ഷ നല്‍കിയ ലാല്‍ചന്ദ് രാജ്പുത്, റിച്ചാര്‍ഡ് പൈബസ്, ടോം മൂഡി, വീരേന്ദര്‍ സേവാഗ്, രവിശാസ്ത്രി എന്നിവരുമായി അഭിമുഖം നടത്തി. വിന്‍ഡീസുകാരന്‍ ഫില്‍ സിമണ്‍സ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും അദ്ദേഹം അഭിമുഖത്തിന് എത്തിയില്ല. സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും നേരിട്ട് അഭിമുഖത്തിനെത്തിയപ്പോള്‍ സച്ചിന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് അപേക്ഷകരുമായി സംസാരിച്ചത്. തിടുക്കത്തില്‍ പരിശീലകനെ നിയമിക്കുന്നതില്‍ കാര്യമില്ല. ഒരാഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കും. തല്‍ക്കാലം നിലവിലുളള സ്ഥിതി തുടരട്ടെ-ഗാംഗുലി വ്യക്തമാക്കി. ഉപദേശക സമിതിയിലെ മൂന്നംഗങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉന്നതരും വിരാത് കോലിയുമായി ചര്‍ച്ചകള്‍ നടത്തും. പരിശീലകന് പ്രവര്‍ത്തിക്കാന്‍ വേണ്ട സാഹചര്യങ്ങളെക്കുറിച്ച് ക്യാപ്റ്റനുമായി സംസാരിക്കും. പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എല്ലാവരും ഒരേ അഭിപ്രായത്തില്‍ എത്തേണ്ടതുണ്ട്. പുതിയ പരിശീലകന്‍ 2019 ലെ ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിനൊപ്പം വേണ്ട ആളാണെന്നും ഗാംഗുലി പറഞ്ഞു. ക്യാപ്റ്റന്‍ വിരാത് കോലി പരിശീലകന്റെ കാര്യത്തില്‍ ഒരു പേരും നിര്‍ദ്ദേശിച്ചിട്ടില്ല. അദ്ദേഹം ഉപാധികളും വെച്ചിട്ടില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ക്രിക്കറ്റില്‍ ക്യാപ്റ്റന് പ്രധാന റോളുണ്ട്. അതിനാല്‍ അദ്ദേഹവുമായി ദീര്‍ഘമായി ചര്‍ച്ചകള്‍ നടത്തേണ്ടി വരും. ഞങ്ങളല്ല പരിശീലകനുമായി ഇടപഴകുന്നത്. താരങ്ങളാണ്. അതിനാല്‍ അവരുടെ അഭിപ്രായവും കേള്‍ക്കേണ്ടതുണ്ടെന്നും സൗരവ് വ്യക്തമാക്കി.

ശാസ്ത്രിക്ക് പാരയായി ദാദ, കോലിക്ക് താല്‍പ്പര്യം ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ നിയോഗിക്കുന്നതിലെ ചര്‍ച്ചകള്‍ തീരുമാനമാവാതെ പിരിഞ്ഞതിന് പിറകില്‍ ക്യാപ്റ്റന്‍ വിരാത് കോലിയുടെ രവിശാസ്ത്രി താല്‍പ്പര്യവും ഉപദേശക സമിതിയിലെ സീനിയര്‍ അംഗം സൗരവ് ഗാംഗുലിയുടെ രവിശാസ്ത്രി എതിര്‍പ്പും. അനില്‍ കുംബ്ലെയുമായി തെറ്റിപിരിഞ്ഞ വിരാത് കോലി പലരോടും പറഞ്ഞിട്ടുണ്ട് ശാസ്ത്രിയെ പോലെ ഒരു പരിശീലകനെയാണ് ടീമിന് വേണ്ടതെന്ന്. എന്നാല്‍ മുമ്പ് ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായപ്പോള്‍ അദ്ദേഹത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുകയും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തയാളാണ് ബംഗാള്‍ ക്രിക്കറ്റ് ്അസോസിയേഷന്‍ തലവനായ സൗരവ് ഗാംഗുലി. ഇന്നലെ മുംബൈയില്‍ ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും പരിശീലകരാവാന്‍ അപേക്ഷ നല്‍കിയ എല്ലാവരുമായും സംസാരിച്ചു. ഏറ്റവും കുറച്ച് സമയം മാത്രം സംസാരിച്ചത് ശാസ്ത്രിയോടായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ശാസ്ത്രിക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സ്വാധീനമുണ്ട്. താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അവരുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ശൈലിക്കാരനാണ് ശാസ്ത്രി. എന്നാല്‍ ഈ ശൈലി ഗുണം ചെയ്യില്ലെന്ന് നിലപാടാണ് ഗാംഗുലിക്ക്. പരിശീലകനെ നിയമിക്കുമ്പോള്‍ എല്ലാവര്‍ക്കും യോജിച്ച ഒരാള്‍ വേണമെന്നും അദ്ദേഹത്തിന്റെ ശൈലി എല്ലാവര്‍ക്കും ഇഷ്ടമാവണമെന്നും പറഞ്ഞാണ് ഇന്നലത്തെ ചര്‍ച്ചകള്‍ ഗാംഗുലി അവസാനിപ്പിച്ചത്. ഇക്കാര്യത്തില്‍ വിരാത് കോലിയുമായി ചര്‍ച്ചകള്‍ അദ്ദേഹം നടത്തും. നിലവില്‍ വിന്‍ഡീസിലാണ് കോലിയും സംഘവും. നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ കോലിക്ക് ബോധ്യപെടുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. സേവാഗിനോട് ഗാംഗൂലിക്ക് താല്‍പ്പര്യക്കുറവില്ല. കോലിക്കും ഡല്‍ഹിക്കാരനായ മുന്‍ സഹതാരത്തോട് എതിര്‍പ്പില്ല. അടുത്ത ലോകകപ്പ് വരെ പുതിയ പരിശീലകന്‍ തുടരുമെന്നിരിക്കെയാണ് എല്ലാ തലത്തിലും ചര്‍ച്ചകള്‍ നടത്തണമെന്ന വാദം ഗാംഗുലി ഉന്നയിച്ചത്. ശാസ്ത്രിയെ അനുകൂലിക്കുന്നവര്‍ ഇന്നലെ തന്നെ അദ്ദേഹത്തെ തെരഞ്ഞെടുത്ത പ്രഖ്യാപനം വരുമെന്നാണ് കരുതിയത്. എന്നാല്‍ ഗാംഗുലിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതരെ അദ്ദേഹം കാര്യങ്ങള്‍ അറിയിച്ചു. അവരും പറഞ്ഞത് തിടുക്കത്തില്‍ പ്രഖ്യാപനം വേണ്ടെന്നാണ്. തീരുമാനം വൈകും തോറും അത് ശാസ്ത്രിയെ ബാധിക്കും. സൗരവിനെതിരെ പലപ്പോഴായി ശാസ്ത്രി രംഗത്ത് വന്നതും ഈ ഘട്ടത്തില്‍ കൂട്ടി വായിക്കണം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് മികച്ച നായകരില്‍ കപില്‍ദേവ്, മന്‍സൂര്‍ അലിഖാന്‍ പട്ടോഡി, അജിത് വഡേക്കര്‍ എന്നിവരുടെ പേരുകള്‍ ശാസ്ത്രി പറഞ്ഞപ്പോള്‍ എല്ലാവരും അംഗീകരിക്കുന്ന നായകനായ സൗരവിന്റെ നാമം ശാസ്ത്രി പരാമര്‍ശിച്ചിരുന്നില്ല.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.