Connect with us

Cricket

മുഹമ്മദ് സിറാജ്; ഇന്ത്യക്കാർ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

വംശീയാധിക്ഷേപമേറ്റ് മറ്റൊരു നാട്ടിൽ കുറെയധികം മനുഷ്യരുടെ മുന്നിൽ അപഹസിക്കപ്പെട്ട താരം പന്തുകൊണ്ട് നൽകിയ ചേതോഹര മറുപടി

Published

on

 

കൈപിടിച്ചു നടത്തിയ പിതാവിന്റെ വേർപാടിൽ അവസാന നിമിഷം ഒപ്പം നിൽക്കാനാവാതെ പോയ വിഷമം കടിച്ചമർത്തി കളിക്കളത്തിലിറങ്ങിയ, വംശീയാധിക്ഷേപമേറ്റ് മറ്റൊരു നാട്ടിൽ കുറെയധികം മനുഷ്യരുടെ മുന്നിൽ അപഹസിക്കപ്പെട്ട, ദേശീയ ഗാനം ആലപിക്കുമ്പോൾ ഓർമ്മകളിൽ വിതുമ്പി പോകുന്ന, കൈവിട്ടുപോവുമായിരുന്ന ഗാബ ടെസ്റ്റിൽ ടീം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെക്കുറിച്ച് ഇന്ത്യക്കാർ നിർബന്ധമായും അറിയേണ്ട നിരവധി കാര്യങ്ങളുണ്ട്.

ഹൈദരാബാദിലെ തെരുവിൽ വളരെ പാവപ്പെട്ട കുടുബത്തിൽ ജനിച്ച, ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന മുഹമ്മദ് ഖൈസിന്റെ മകൻ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരെ പവലിയനിലേക്ക് മടക്കിയക്കുമ്പോൾ പിന്നിട്ട നാൾവഴികൾ നൽകിയ ഓർമ്മകളിൽ നിറയുന്നതത്രയും ത്രസിപ്പിക്കുന്ന പോരാട്ടത്തിന്റെ കഥകളാണ്.

ഒരുപക്ഷേ, ഇന്ത്യയുടെ മുൻനിര പേസ് ബൗളർമാർക്ക് പരിക്കേറ്റില്ലായിരുന്നുവെങ്കിൽ ഈ പരമ്പരയിൽ ടീമിലിടം കിട്ടാൻ പോലും സാധ്യതയില്ലാത്ത താരമാണ് കളിയവസാനിക്കാൻ നേരം രാജ്യത്തിന്റെ രക്ഷക്കെത്തിയത്.

ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് പരുക്കേറ്റതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീമിന്റെ പേസ് വിഭാഗത്തെ നയിക്കുന്ന സിറാജ്, ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിലാണ് അഞ്ച് വിക്കറ്റ് നേട്ടവുമായാണ് കരുത്തുകാട്ടിയത്. 19.5 ഓവറിൽ 73 റൺസ് വഴങ്ങിയായിരുന്നു സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് സ്‌കോർ 294 റൺസിൽ ഒതുങ്ങുകയും ചെയ്തു. ഈ പര്യടനത്തിൽ ഒരു ഇന്ത്യൻ ബോളർ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നതും ഇതാദ്യമാണ്.

2015 ൽ രഞ്ജി ട്രോഫി ക്രിക്കറ്റിലായിരുന്ന സിറാജിന്റെ അരങ്ങേറ്റം. 2015-16 സീസൺ രഞ്ജിയിൽ ഹൈദരാബാദിനു വേണ്ടി 41 വിക്കറ്റുകൾ നേടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി. അതുവഴി 2017 ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസ് ഹൈദരാബാദ് ടീമിൽ ഇടം കണ്ടെത്തി. 2018ൽ വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ. 2018 ൽ ഇന്ത്യൻ നായകൻ കോലിയുടെ ബാംഗ്ലൂർ റോയൽ ചടഞ്ചേഴ്‌സ് ടീമിലൂടെ വീണ്ടും ഐ.പി.എല്ലിൽ. എപ്പോഴും തണലേകിയ നായകൻ കോഹ്‌ലിയുടെ പിന്തുണയിൽ 2020ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർക്കും നേടാനാകാത്ത റെക്കോർഡ് നേട്ടവും സിറാജിന്റെ പേരിലെഴുതപ്പെട്ടു. ബൗളർമാരുടെ ശവപ്പറമ്പായിരുന്ന 2020ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചായി രണ്ടു മെയ്ഡൻ ഓവറുകൾ എറിഞ്ഞ റെക്കോഡ് സിറാജിന്റെ പേരിൽ കുറിക്കപ്പെട്ടു.

ഒടുവിൽ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലുള്ള ഇന്ത്യൻ സംഘത്തിൽ സിറാജും ഉൾപ്പെട്ടു. ഇതിനിടെ സ്വപ്‌നം കാണാൻ പഠിപ്പിച്ച പിതാവിന്റെ മരണം. പക്ഷേ, പിതാവിന്റെ സ്വപ്‌നം സഫലമാക്കാൻ നാട്ടിലേക്ക് പോകാതെ ടീമിന്റെ കൂടെ തുടർന്നു.

ഓസ്‌ട്രേലിയൽ മണ്ണിൽ നടന്ന സന്നാഹ മത്സരത്തിൽ ബുംമ്രയുടെ അടികൊണ്ടു പരിക്കേറ്റ ഓസീസ് ബാറ്റ്‌സ്മാന് കൈതാങ്ങായി നോൺ സ്ര്‌ടൈക്കിംഗ് എൻഡിൽ നിന്നും ബാറ്റ് വലിച്ചെറിഞ്ഞ് ഓടിവന്നത് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് സിറാജെന്ന ഇന്ത്യൻ പേസർക്കുള്ള ഇരിപ്പിടം ഇട്ടുകൊണ്ടായിരുന്നു.

ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റം. ആ ടെസ്റ്റിൽ തന്നെ ഉമേഷിനും പരിക്ക് പറ്റി പുറത്തായി. മൂന്നാം ടെസ്റ്റിൽ ബുംമ്രയുടെ കൂടെ ഓപ്പണിങ് ബോളർ. നാലാം ടെസ്റ്റിൽ പരിക്കേറ്റ് ബുമ്രയും പുറത്തേക്ക്. അപ്പോഴേക്കും ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറായി സിറാജ് മാറുകയായിരുന്നു.

മത്സരത്തിനിടെ വംശീയധിക്ഷേപം കൊണ്ട് കാണികൾ പരിഹസിച്ച സിറാജ് പരമ്പര കഴിയും മുന്നേ ഓസീസ് മണ്ണിൽ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. കൂറ്റൻ സ്‌കോറിലേക്ക് പോകുമായിരുന്ന ഓസീസ് ബാറ്റിങ് നിരയെ പിച്ചിചീന്തിയ ഓവറുകൾ. ഒരു ഓവറിൽ തന്നെ ഏറ്റവും അപകടകാരിയായ ലബുഷെയറിനെയും വൈഡിനെയും പുറത്താക്കിയതിന് പുറമെ തകർപ്പൻ ഫോമിലുള്ള സ്മിത്തിനെയും പുറത്താക്കിയ ഡെലിവറികൾ കൊണ്ട് ഓസ്‌ട്രേലിയൻ ഫാൻസിന് മറുപടി നൽകുകയായിരുന്നു അവൻ.

അയാളുടെ സ്വപ്‌നങ്ങൾ ഇന്ന് ഇന്ത്യയുടേത് കൂടിയാണ്. അത് തെളിയിക്കുന്നുണ്ട് മുൻ ഇന്ത്യൻ ഓപ്പണർ സേവാഗിന്റെ ഇന്നത്തെ ട്വീറ്റ്: ‘നമ്മുടെ കൊച്ചുപയ്യൻ ഈ പര്യടനത്തിലൂടെ വളർന്ന് വലിയ ആളായിരിക്കുന്നു. അരങ്ങേറ്റ പരമ്പരയിൽത്തന്നെ ഇന്ത്യൻ ആക്രമണത്തിന്റെ നേതൃത്വം ലഭിച്ച സിറാജ് മുന്നിൽനിന്ന് തന്നെ നയിച്ചു. ഈ പരമ്പരയിൽ പുതുമുഖ താരങ്ങൾ ഇന്ത്യയ്ക്കായി പുറത്തെടുത്ത പ്രകടനം കാലങ്ങളോളം എല്ലാവരുടെയും ഓർമയിൽ ശേഷിക്കും. ഇനി ട്രോഫി കൂടി നിലനിർത്തിയാൽ എല്ലാം ശുഭം’ സേവാഗ് കുറിച്ചു.

 

Cricket

കിവി ക്യാമ്പില്‍ കോവിഡ് ബാധ

മൂന്ന് പേരാണ് പോസിറ്റീവായി ഐസോലേഷനിലായത്. ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്‌നര്‍, ബാറ്റര്‍ ഹെന്‍ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സണ്‍ എന്നിവരാണ് രോഗ ബാധിതരായത്.

Published

on

സസെക്‌സ്: ഇംഗ്ലീഷ് പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് സംഘത്തില്‍ കോവിഡ് ബാധ. മൂന്ന് പേരാണ് പോസിറ്റീവായി ഐസോലേഷനിലായത്. ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്‌നര്‍, ബാറ്റര്‍ ഹെന്‍ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സണ്‍ എന്നിവരാണ് രോഗ ബാധിതരായത്. എന്നാല്‍ മറ്റ് താരങ്ങള്‍ക്കാര്‍ക്കും രോഗബാധയില്ല. സസെക്‌സിനെതിരായ ചതുര്‍ദിന വാം അപ്പ് മല്‍സരം ഇന്നലെയാരംഭിക്കുകയും ചെയ്തു. നിക്കോളാസ് കിവി ടെസ്റ്റ് സംഘത്തിലെ പ്രധാനിയാണ്. 46 മല്‍സരങ്ങളില്‍ ടീമിന്റെ ഓപ്പണറായി അദ്ദേഹം കളിച്ചിരുന്നു. അടുത്ത മാസമാണ് ഇംഗ്ലീഷ്-കിവി പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലീഷ് ടെസ്റ്റ് സംഘത്തെ പരിശീലിപ്പിക്കുന്നത് കിവി മുന്‍ നായകനായ ബ്രെന്‍ഡന്‍ മക്കല്ലമാണ്.

Continue Reading

Cricket

ഇന്നെങ്കിലും പുലിയാവുമോ; ചെന്നൈ ഇന്നിറങ്ങും

ഇന്ന് അഞ്ചാം മല്‍സരമാണ്. പ്രതിയോഗികള്‍ ഫാഫ് ഡുപ്ലസി നയിക്കുന്ന, വിരാത് കോലി കളിക്കുന്ന ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ്. ഇന്നും തോറ്റാല്‍ ചെന്നൈക്കാരുടെ മോഹങ്ങളെല്ലാം അസ്ഥാനത്താവും.

Published

on

ഇത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ തോല്‍വികള്‍ മാത്രം സമ്പാദ്യമാക്കിയ ടീം. മഹേന്ദ്രസിംഗ് ധോണിക്ക് പകരം സീസണില്‍ പുതിയ നായകനായി രവീന്ദു ജഡേജ വന്നപ്പോള്‍ ആദ്യ നാല് മല്‍സരങ്ങളിലും ടീം തകര്‍ന്നു. ഇന്ന് അഞ്ചാം മല്‍സരമാണ്. പ്രതിയോഗികള്‍ ഫാഫ് ഡുപ്ലസി നയിക്കുന്ന, വിരാത് കോലി കളിക്കുന്ന ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ്. ഇന്നും തോറ്റാല്‍ ചെന്നൈക്കാരുടെ മോഹങ്ങളെല്ലാം അസ്ഥാനത്താവും. 2010 ലെ ഐ.പി.എല്ലില്‍ തുടര്‍ച്ചയായി നാല് മല്‍സരങ്ങളില്‍ തകര്‍ന്നിരുന്നു ചെന്നൈ. പക്ഷേ അത് തുടക്കത്തിലായിരുന്നില്ല. ഇന്നത്തെ വലിയ പ്രശ്‌നം ചെന്നൈ ജയത്തിനൊപ്പം തോറ്റാല്‍ അത് വലിയ നാണക്കേടാവുമെന്നതാണ്. കാരണം ബെംഗളൂരുവിനെ നയിക്കുന്നത് ഇത് വരെ ചെന്നൈ സംഘത്തില്‍ കളിച്ച ഫാഫ് ഡുപ്ലസിയാണ്. ബാറ്റിംഗാണ് ചെന്നൈക്ക് തലവേദന. ആര്‍ക്കും വലിയ സ്‌ക്കോര്‍ നേടാനാവുന്നില്ല. റോബിന്‍ ഉത്തപ്പ, റിഥുരാജ് ഗെയിക്‌വാദ്, മോയിന്‍ അലി, അമ്പാട്ട് റായിഡു എന്നിവരെല്ലാം അതിവേഗം മടങ്ങുന്നു. ബൗളിംഗില്‍ വിശ്വസ്തനായ ഒരാള്‍ പോലുമില്ല. ഇന്നും തോറ്റാല്‍ പ്രശ്‌നം പല വിധമായി മാറും.

Continue Reading

Cricket

ഐപിഎല്‍; ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും

ഇഷാന്‍ കിഷന്‍, കിരണ്‍ പൊലാര്‍ഡ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാമുണ്ടായിട്ടും ഭേദപ്പെട്ട സ്‌ക്കോര്‍ ടീമിന് അപ്രാപ്യമായി നില്‍ക്കുന്നു. ബൗളിംഗില്‍ ജസ്പ്രീത് ബുംറക്കൊപ്പം ബേസില്‍ തമ്പിയും നന്നായി പന്തെറിയുമ്പോഴും ജയം അകലെ നില്‍ക്കുന്നു എന്നതാണ് ടീമിനെ കാര്യമായി അലട്ടുന്നത്.

Published

on

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇത് വരെ ജയിക്കാത്തവര്‍ മൂന്ന് പേരാണ്. അഞ്ച് തവണ കിരീടം സ്വന്തമാക്കിയ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്, നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍. ഇവര്‍ മൂന്ന് പേരും ഇന്ന് മൈതാനത്തുണ്ട്. ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 3-30 ന് നടക്കുന്ന അങ്കത്തില്‍ ചെന്നൈയും ഹൈദരാബാദും നേര്‍ക്കുനേര്‍ വരുമ്പോള്‍ രാത്രിയിലെ പോരാട്ടത്തില്‍ മുംബൈക്ക് മുന്നില്‍ ശക്തരായ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സാണ് വരുന്നത്. മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും നായകസ്ഥാനം രവിന്ദു ജഡേജ ഏറ്റെടുത്തതിന് ശേഷം ടീമിന് വിജയങ്ങളില്ല എന്നത് ഞെട്ടിക്കുന്ന സത്യമാണ്. മൂന്ന് മല്‍സരങ്ങളിലും അവര്‍ തോല്‍ക്കുകയായിരുന്നു. നന്നായി കളിക്കുമ്പോഴും ടീം തോല്‍ക്കുന്നു എന്നതാണ് ജഡേജയെ കുഴക്കുന്നത്. അവസാന സീസണില്‍ റണ്‍സ് വാരിക്കൂട്ടിയ ഓപ്പണര്‍ റിഥുരാജ് ഗെയിക്‌വാദ് മൂന്ന് മല്‍സരങ്ങളിലും വന്‍ പരാജയമായിരുന്നു. മോയിന്‍ അലി തട്ടുതകര്‍പ്പന്‍ ടി-20 താരമാണ്. പക്ഷേ അദ്ദേഹത്തിനും കളിച്ച രണ്ട് മല്‍സരങ്ങളിലും താളം ലഭിച്ചിട്ടില്ല. ബാറ്റര്‍മാരില്‍ ധോണിയും ശിവം ദുബേയും മാത്രമാണ് പ്രതീക്ഷ കാക്കുന്നത്. ബൗളിംഗില്‍ ദീപക് ചാഹറുടെ പരുക്കും അഭാവവും പ്രശ്‌നമായി നില്‍ക്കുമ്പോള്‍ വിദേശ ബൗളര്‍മാരില്‍ ക്രിസ് ജോര്‍ദാന്‍, ഡവിന്‍ പ്രിട്ടോറിയസ് എന്നിവര്‍ക്കൊന്നും വിക്കറ്റുകള്‍ സ്വന്തമാക്കാനാവുന്നില്ല. ജഡേജ നല്ല ഓള്‍റൗണ്ടറാണ്. സമ്മര്‍ദ്ദത്തില്‍ അദ്ദേഹത്തിനും പിഴക്കുന്നു. ഇത് തന്നെയാണ് ഹൈദരാബാദിന്റെയും അവസ്ഥ. നായകന്‍ കെയിന്‍ വില്ല്യംസണ്‍ ഓപ്പണറായി വന്നിട്ടും റണ്‍സ് നേടാനാവുന്നില്ല,. അഭിഷേക് ശര്‍മയും പുതിയ പന്ത് നേരിടുന്നതില്‍ ദയനീയ പരാജയമായി മാറുന്നു. രാഹുല്‍ ത്രിപാഠി മൂന്നാമനായും ദക്ഷിണാഫ്രിക്കക്കാരന്‍ ഐദന്‍ മാര്‍ക്‌റാം നാലാമതും വരുമ്പോള്‍ ടീമിന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ആരും വിശ്വാസ്യത കാക്കുന്നില്ല.

ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍ വിശ്വാസ്യത കാക്കുമ്പോള്‍ ഉംറാന്‍ മാലിക്, വാഷിംഗ്ടണ്‍ സുന്ദര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരെല്ലാം ധാരാളം റണ്‍സ് വഴങ്ങുന്നു. മുംബൈക്കാരുടെ കാര്യമാണ് പെരുത്ത് കഷ്ടം. എല്ലാ കളികളിലും ഇത് വരെ ഇങ്ങനെ തോറ്റിട്ടില്ല മുംബൈക്കാര്‍. രോഹിത് ശര്‍മ എന്ന സീനിയര്‍ നായകന്‍ ഉള്‍പ്പെടെ ആര്‍ക്കും റണ്‍സ് നേടാനാവുന്നില്ല. ഇഷാന്‍ കിഷന്‍, കിരണ്‍ പൊലാര്‍ഡ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാമുണ്ടായിട്ടും ഭേദപ്പെട്ട സ്‌ക്കോര്‍ ടീമിന് അപ്രാപ്യമായി നില്‍ക്കുന്നു.

ബൗളിംഗില്‍ ജസ്പ്രീത് ബുംറക്കൊപ്പം ബേസില്‍ തമ്പിയും നന്നായി പന്തെറിയുമ്പോഴും ജയം അകലെ നില്‍ക്കുന്നു എന്നതാണ് ടീമിനെ കാര്യമായി അലട്ടുന്നത്. അതേ സമയം വിരാത് കോലിയില്‍ നിന്നും ഫാഫ് ഡുപ്ലസിയിലേക്ക് നായകസ്ഥാനം വന്നപ്പോള്‍ ബെംഗളൂരു മാറി. കിടിലന്‍ ബാറ്റിംഗാണ് ഡി.കെ എന്ന ദിനേശ് കാര്‍ത്തിക് കാഴ്ച്ചവെക്കുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂടി ഇന്ന് ടീമിനൊപ്പമുണ്ട്. അവസാന മല്‍സരത്തില്‍ മിന്നിയ ഷഹബാസ് അഹമ്മദിനെ കാണാതിരിക്കരുത്. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നീ മികച്ച ബൗളര്‍മാരും ബെംഗളൂരു സംഘത്തിലുള്ളപ്പോള്‍ മുംബൈ ഇന്നും വിയര്‍ക്കാനാണ് സാധ്യത.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.