Connect with us

Video Stories

സ്പാനിഷ് സൂപ്പര്‍ കപ്പ്: നൗകാംപില്‍ബാര്‍സ നടുങ്ങി

Published

on

ബാര്‍സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരായ ‘എല്‍ ക്ലാസിക്കോ’യില്‍ ബാര്‍സലോണക്ക് വന്‍ തോല്‍വി. പുതിയ കോച്ചിനു കീഴില്‍ സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ആദ്യപാദത്തിനിറങ്ങിയ ലയണല്‍ മെസ്സിയും സംഘവും ഒന്നിനെതിരെ മൂന്നു ഗോളിനാണ് സൈനദിന്‍ സിദാന്റെ ടീമിനോട് അടിയറവ് പറഞ്ഞത്. രണ്ടാം പാദ മത്സരം വ്യാഴാഴ്ച റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കും.
രണ്ടാം പകുതിയില്‍ പ്രതിരോധ താരം ജെറാഡ് പിക്വെയുടെ സെല്‍ഫ് ഗോളും ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മാര്‍കോ അസന്‍സിയോ എന്നിവരുടെ ഗോളുകളുമാണ് റയലിന് മികച്ച വിജയം സമ്മാനിച്ചത്. പകരക്കാരനായിറങ്ങിയ ക്രിസ്റ്റ്യാനോ ഗോളടിച്ച് രണ്ട് മിനുട്ടിനകം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി.
4-3-3 എന്ന ആക്രമണ ശൈലിയില്‍ ടീമിനെ ഒരുക്കിയ ബാര്‍സലോണ കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ദെ ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനുമൊപ്പം നെയ്മര്‍ ഉപേക്ഷിച്ചു പോയ ഇടതുവിങില്‍ അരങ്ങേറ്റ താരം ജെറാര്‍ഡ് ഡെലഫുവിനെയാണ് നിയോഗിച്ചത്. കരീം ബെന്‍സേമ, ഗരത് ബെയ്ല്‍, ഇസ്‌കോ എന്നിവര്‍ റയലിന്റെ ആക്രമണ നിരയിലും ഇടംനേടി. പന്ത് കൈവശം വെച്ചുകൊണ്ടുള്ള ചെറിയ പാസുകളും മൈതാനത്തിന്റെ വിശാലത ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങളുമായി ബാര്‍സ കളിച്ചപ്പോള്‍ ചടുതലയും വേഗതയുമേറിയ നീക്കങ്ങളായിരുന്നു റയലിന്റെ തന്ത്രം. ഇഞ്ചുകള്‍ വ്യത്യാസത്തിന് പുറത്തുപോയ മെസ്സിയുടെ ഫ്രീകിക്കും ടെര്‍സ്റ്റെയ്ഗന്‍ തടഞ്ഞിട്ട ബെയ്‌ലിന്റെ ഗോള്‍ശ്രമവുമൊഴിച്ചാല്‍ ആദ്യപകുതി ഏറെക്കുറെ വിരസമായിരുന്നു.
50-ാം മിനുട്ടില്‍ മാര്‍സലോയുടെ ക്രോസ് തടയാനുള്ള ശ്രമത്തിലാണ് ജെറാഡ് പിക്വെ സ്വന്തം വലയില്‍ പന്തെത്തിച്ചത്. ക്രോസ് കൈകാര്യം ചെയ്യാന്‍ ടെര്‍സ്‌റ്റെയ്ഗന്‍ തയാറായിരുന്നെങ്കിലും അവസാന നിമിഷത്തില്‍ ചാടിവീണ പിക്വെയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തി. (0-1). തൊട്ടുപിന്നാലെ ബെന്‍സേമയുടെ ക്രോസില്‍ നിന്ന് ലീഡുയര്‍ത്താന്‍ ഡാനി കാര്‍വഹാളിന് ആളൊഴിഞ്ഞ പോസ്റ്റ് ലഭിച്ചെങ്കിലും സാമുവല്‍ ഉംതിതിയുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി. 58-ാം മിനുട്ടില്‍ ബെന്‍സേമക്കു പകരം ക്രിസ്റ്റ്യാനോ കളത്തിലെത്തി.
77-ാം മിനുട്ടില്‍ പെനാല്‍ട്ടിയുടെ രൂപത്തില്‍ ബാര്‍സയുടെ മറുപടി ഗോളെത്തി. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ റയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് ലൂയിസ് സുവാരസിന്റെ ശരീരത്തില്‍ തട്ടിയതോടെയാണ് റഫറി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത മെസ്സി പോസ്റ്റിന്റെ വലതുമൂലയിലേക്ക് അനായാസം പന്തെത്തിച്ചു. (1-1).
സര്‍വസജ്ജമായ ആക്രമണത്തിനിടെ പ്രതിരോധത്തില്‍ ബാര്‍സ വരുത്തിയ പിഴവാണ് പിന്നീടുള്ള ഗോളുകള്‍ക്ക് വഴിവെച്ചത്. 80-ാം മിനുട്ടില്‍ സ്വന്തം ഹാഫില്‍ നിന്ന് ഇസ്‌കോ ഇടതുവിങിലേക്ക് നല്‍കിയ പന്ത് ക്രിസ്റ്റ്യാനോ ഓടിപ്പിടിച്ച് സന്തമാക്കി. ഓടിക്കിതച്ച് തടയാനെത്തിയ ജെറാഡ് പിക്വെയെ കാഴ്ചക്കാരനാക്കി പോര്‍ച്ചുഗീസ് താരം 15 വാര അകലെനിന്ന് തൊടുത്ത കനത്ത ഷോട്ട് ടെര്‍ സ്‌റ്റെയ്ഗന് പിടിനല്‍കാതെ ഇടതുപോസ്‌റ്റേക്ക് ഇരച്ചുകയറി. (1-2). കഴിഞ്ഞ സീസണിലെ എല്‍ ക്ലാസിക്കോയില്‍ ലയണല്‍ മെസ്സി ചെയ്തതു പോലെ ജഴ്‌സി ഊരി ഗാലറിക്ക് പ്രദര്‍ശിപ്പിച്ചാണ് ക്രിസ്റ്റ്യാനോ സീസണിലെ ആദ്യ ഗോള്‍ ആഘോഷിച്ചത്. കളിയുടെ മാന്യതക്ക് നിരക്കാത്ത പെരുമാറ്റത്തിന് താരം മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു.
82-ാം മിനുട്ടില്‍, ബാര്‍സ ബോക്‌സില്‍ ഡൈവ് ചെയ്തുവെന്ന് വിധിച്ച് റഫറി റിക്കാര്‍ഡോ ഡി ബര്‍ഗോസ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും നല്‍കി. പന്ത് ക്ലിയര്‍ ചെയ്യാനുള്ള സാമുവല ഉംതിതിയുടെ ശ്രമത്തിനിടെയാണ് പോര്‍ച്ചുഗീസ് താരം നിലത്തുവീണത്.
റയല്‍ പത്തുപേരായി ചുരുങ്ങിയതോടെ ബാര്‍സ എല്ലാം മറന്നുള്ള ആക്രമണത്തിനൊരുങ്ങി. അതിന് കനത്ത വില നല്‍കേണ്ടിയും വന്നു. റയല്‍ ബോക്‌സിനു പുറത്തുനിന്ന് ലൂയിസ് സുവാരസ് നഷ്ടപ്പെടുത്തിയ പന്ത് കണ്ണടച്ചു തുറക്കുംമുമ്പ് പ്രത്യാക്രമണത്തിലൂടെ ബാര്‍സയുടെ ഗോള്‍മുഖത്തെത്തി. ക്രിസ്റ്റിയാനോയുടെ ഗോളിനെ അനുസ്മരിപ്പിക്കും വിധത്തില്‍ പിക്വെയെ കാഴ്ചക്കാരനാക്കി അസന്‍സിയോ തകര്‍പ്പന്‍ ഷോട്ടിലൂടെ വലകുലുക്കുകയും ചെയ്തു.
ആക്രമണ സിദ്ധാന്തക്കാരനായ വെല്‍വെര്‍ദെയുടെ പ്രതിരോധ നയത്തെപ്പറ്റി സംശയങ്ങളുയര്‍ത്തുന്നതാണ് സ്വന്തം ഗ്രൗണ്ടിലെ ബാര്‍സയുടെ തോല്‍വി. മിന്നും ഫോമിലുള്ള റയലിനെതിരെ അവരുടെ ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദം ജയിച്ച് കപ്പുയര്‍ത്തുക എന്നത് ബാര്‍സക്ക് വലിയ വെല്ലുവിളിയാവും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയ റയല്‍ മാഡ്രിഡിന് ലാലിഗ സീസണ്‍ തുടങ്ങും മുമ്പ് രണ്ടാമത്തെ കപ്പും ഷോകേസിലെത്തിക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.