Connect with us

Video Stories

മുസ്‌ലിംലീഗോ വര്‍ഗീയം

Published

on

സി.പി സൈതലവി

രാഹുല്‍ഗാന്ധി എന്തിനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് സീതാറാംയച്ചൂരിയും ചോദിക്കുന്നു. മാര്‍ക്‌സിസ്റ്റുകാരിലെ മര്യാദരാമനാണ് യച്ചൂരിയെന്നാണ് വെപ്പ്. പ്രകാശ് കാരാട്ടിനെക്കാള്‍ പ്രായോഗിക പരിജ്ഞാനവും കൂടും. പക്ഷേ ഈ ചോദ്യം സംഘ്പരിവാറിന് കൊടിവീശുന്ന തരത്തിലാണെന്നു മാത്രം. വയനാട്ടില്‍ എന്തുകൊണ്ടു മത്സരിക്കുന്നു എന്നതിനുത്തരം വാക്കുകൊണ്ടും കര്‍മംകൊണ്ടും രാഹുല്‍ ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു.
രാജ്യത്തിന്റെ ശത്രുക്കളാല്‍ വധിക്കപ്പെട്ട പിതാവിന്റെ- രാജീവ് ഗാന്ധിയുടെ- ചിതാഭസ്മം നിമജ്ജനം ചെയ്യപ്പെട്ട പുണ്യതീര്‍ഥത്തില്‍ – തിരുനെല്ലിയിലെ പാപനാശിനിയില്‍ പിതൃമോക്ഷത്തിന് തര്‍പ്പണം ചെയ്യുമ്പോള്‍ ആ ഹൃദയബന്ധം, മാനസം കല്ലുകൊണ്ടെല്ലാത്തതായുള്ള മാനവര്‍ക്കെല്ലാം വീണ്ടും വീണ്ടും ബോധ്യമായി. നെഹ്‌റു കുടുംബവും കേരളവുമായുള്ള സ്‌നേഹബന്ധത്തിന്റെ ഒറ്റത്തടിപ്പാലമായി വര്‍ത്തിച്ച ലീഡര്‍ കെ. കരുണാകരനുമൊത്ത് മൂന്നു പതിറ്റാണ്ടോളമകലെ, പിതാവിന്റെ ചിതാഭസ്മ കലശവും മാറോട് ചേര്‍ത്തുപിടിച്ച് ആയിരക്കണക്കിനു കിലോമീറ്റര്‍ സഞ്ചരിച്ച് ഈ ദക്ഷിണകാശിയിലേക്കു ചുരംകയറിവന്ന രാഹുല്‍ഗാന്ധി എന്ന അന്നത്തെ കൗമാരക്കാരന് വയനാട് സിരകളിലലിഞ്ഞ വികാരമാണ്. ഉള്ളില്‍ കൊണ്ടുനടക്കുന്ന പിതൃസ്‌നേഹത്തിന്റെ നൊമ്പരം. അമിത്ഷായ്‌ക്കോ നരേന്ദ്രമോദിക്കോ അവകാശപ്പെടാനാവാത്ത ആത്മബന്ധം. യച്ചൂരിക്കു പറഞ്ഞാല്‍ മനസ്സിലാവാത്ത ആചാരാനുഷ്ഠാനത്തിന്റെ മന്ത്രം. എന്തുകൊണ്ട് വയനാട് തെരഞ്ഞെടുത്തു എന്നതിന് പറയാതെ പറയുന്ന ഉത്തരം. രാജ്യത്തിനായി ബലിയര്‍പ്പിക്കപ്പെട്ട ജീവിതമായ മുത്തശ്ശി ഇന്ദിരാഗാന്ധിക്കും നവഭാരത ശില്പിയായ പ്രപിതാമഹന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനും പുല്‍വാമയില്‍ പാകിസ്താന്‍ എന്ന രാഷ്ട്രശത്രുവിന്റെ ചതിപ്രയോഗത്തില്‍ അടര്‍ന്നുവീണ സൈനികര്‍ക്കും ദേശീയപ്രസ്ഥാനത്തിനായി ജീവനര്‍പ്പിച്ചവര്‍ക്കുമെല്ലാം തര്‍പ്പണം ചെയ്താണ് രാഹുല്‍ എന്ന രാഷ്ട്രപുത്രന്‍ പഞ്ചതീര്‍ത്ഥവും ദര്‍ശനം ചെയ്ത് മടങ്ങിയത്. ആ പുണ്യസ്‌നാനത്തിന്റെ വിശുദ്ധിയില്‍ നട്ടുച്ചവെയിലിനെ സാക്ഷിയാക്കി രാഹുല്‍ വയനാട്ടുകാരോട് പറഞ്ഞതും അതുതന്നെ: ”ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായല്ല; മകനോ സഹോദരനോ ആയാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇത് മരണം വരെയുള്ള ബന്ധമാണ്. ഈ ദേശത്തിന്റെ സന്തതിയായി എന്നും ഞാനുണ്ടാകും കൂടെ.”
ഹിന്ദി-അഹിന്ദി ഭേദങ്ങളില്ലാത്ത, ഉത്തര-ദക്ഷിണ വിഭാഗീയതകളില്ലാത്ത ഒരൊറ്റ രാഷ്ട്രമാണ് ഇന്ത്യ എന്ന സന്ദേശമുയര്‍ത്താന്‍ രാഹുല്‍ ഇന്ത്യയുടെ ബഹുമത, സംസ്‌കാര, ഭൂമിശാസ്ത്ര വൈവിധ്യങ്ങളുടെ കേദാരമായ വയനാട്ടില്‍ മത്സരിക്കുമ്പോള്‍ രണ്ടു കൂട്ടര്‍ക്കാണ് അങ്കലാപ്പ്. രാജ്യത്തെ ഏറ്റവും പ്രബുദ്ധ സംസ്ഥാനമായ, സംഘ്പരിവാറിനെ അധികാരത്തിന്റെ ഏഴയലത്ത് അടുപ്പിക്കാത്ത കേരളത്തെ സോമാലിയപോലെ പട്ടിണി നിറഞ്ഞ ഇരുണ്ട ഭൂഖണ്ഡമെന്ന് അവഹേളിച്ച ബി.ജെ.പിക്കും അവശേഷിക്കുന്ന അധികാരമായ കേരളവും കൈവിടുമെന്ന് ഭയപ്പെടുന്ന സി.പി.എമ്മിനും.
വയനാടിനെ പാകിസ്താന്‍ എന്നു വിളിച്ചതിനെ അമിത്ഷാ വീണ്ടും വീണ്ടും ന്യായീകരിക്കുകയാണ്. മതം തിരിച്ച ജനസംഖ്യാ കണക്കില്‍ രാജ്യത്തെ ഭൂരിപക്ഷ സമുദായം തന്നെയാണ് വയനാട്ടിലും കൂടുതലുള്ളതെങ്കിലും പരമദരിദ്രരായ ആദിവാസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു മണ്ഡലത്തെയും അധഃസ്ഥിത ജനതയെയും കുറിച്ച് ബി.ജെ.പി നേതാക്കള്‍ക്കുള്ള പരമ്പരാഗതമായ പരമപുച്ഛത്തില്‍ നിന്നുയര്‍ന്നതാണ് അമിത്ഷായുടെ പാകിസ്താന്‍ മുദ്ര.
കേരളത്തില്‍ പരക്കെയില്ലാത്ത ജൈനമതസ്ഥര്‍പോലും അധിവസിക്കുന്ന പ്രദേശമാണ് വയനാട് എന്നതുകൂടി ജന്മംകൊണ്ട് ആ സമുദായത്തെ അടുത്തറിയുന്ന അമിത്ഷായോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം. കേരളത്തില്‍ ജൈനമതസ്ഥരില്‍നിന്ന് കേന്ദ്ര, സംസ്ഥാന മന്ത്രിമാരും എഴുത്തുകാരും മാധ്യമസ്ഥാപന ഉടമകളുമുണ്ടായ നാടാണത്. ആദിവാസികളില്‍നിന്ന് വനിതാമന്ത്രിയും ഐ.എ.എസുകാരിയുമുയര്‍ ന്നുവന്ന മണ്ണ്. ഇന്ത്യയില്‍ മോദി അധികാരത്തില്‍ വരുന്നതാണ് പാകിസ്താനു ഗുണകരമെന്ന് 40 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ
പുല്‍വാമയുടെ പിറ്റേന്ന് ഈ തെരഞ്ഞെടുപ്പിന്റെ മധ്യത്തിലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ, യുദ്ധത്തിനു നടുവിലും ലാഹോറിലേക്ക് ബസ്സോടിക്കാന്‍ അനുവാദമുള്ള, കാണ്ഡഹാറിലെ വിമാന റാഞ്ചികളുടെ ഭീഷണിക്കെതിരെ ചെറുവിരലനക്കാതെ ഇന്ത്യ തകര്‍ക്കാന്‍ വന്ന പാക് ഭീകരരെ യാത്രാമംഗളം നേര്‍ന്ന് വിട്ടയച്ച ഒരേയൊരു ഭരണകക്ഷിയായ ബി.ജെ.പിയുടെ അധ്യക്ഷന്‍ അമിത്ഷായ്ക്കു മാത്രമേ പാകിസ്താന്റെ മുഖഛായ പെട്ടെന്നു മനസ്സിലാകൂ. പക്ഷേ അത് വയനാടല്ല. സ്വന്തം സങ്കേതങ്ങള്‍ തന്നെയാണ്.
മുസ്‌ലിംലീഗിനെ പച്ച വൈറസ് എന്നാക്ഷേപിച്ച യോഗി ആദിത്യനാഥിന്, ഇന്ത്യയിലെ ഏറ്റവുംവലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് മൂന്നു ദിവസം ഇലക്ഷന്‍ പ്രചാരണത്തിനിറങ്ങാനോ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാനോ പാടില്ലെന്ന് സുപ്രീംകോടതിയുടെ ഇടപെടല്‍കൊണ്ടാണെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തേണ്ടിവന്നു. ട്വിറ്ററിലെ പോസ്റ്റുകള്‍ അധികൃതര്‍ നീക്കംചെയ്ത് അവിടെ ശുദ്ധികലശം നടത്തുന്നു. അപ്പോഴും മുസ്‌ലിംലീഗിന്റെ പച്ചക്കൊടി കണ്ട കലിപ്പില്‍ അമിത്ഷാ പറയുന്നു; പാകിസ്താന്‍ എന്ന് ഈ ഇന്ത്യന്‍ മണ്ണിനെ വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന്. എന്നിട്ടുമെന്തിനാണ് കേരളത്തില്‍ ഇരുപത് സീറ്റില്‍ ബി.ജെ.പി മുന്നണി മത്സരിക്കുന്നത് എന്ന ചോദ്യം ബാക്കി കിടക്കുന്നു. പാകിസ്താന്‍ പാര്‍ലമെന്റിലേക്കാണോ വയനാട് നിന്നു മത്സരിക്കുന്നതെന്നു ചോദിക്കുന്നവരോട് താന്‍ മാവിലായിക്കാരനാണെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി കൈമലര്‍ത്തുന്നു. ഇതുതന്നെ സി.പി.എമ്മും സീതാറാം യച്ചൂരിയും പറയുമ്പോള്‍ ഇവര്‍ ഇരുമെയ്യും ഒറ്റക്കരളുമാണെന്ന് അര്‍ത്ഥംവരുന്നു.
അതങ്ങനെ തന്നെയാണെന്ന് സി.പി.എം പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്. 1977ല്‍ ജനസംഘമുള്‍പ്പെടുന്ന ജനതാമുന്നണിയുടെ സ്ഥാനാര്‍ഥിയും ആര്‍.എസ്.എസ് നേതാവുമായ കെ.ജി മാരാര്‍ക്കുവേണ്ടി വോട്ട് പിടിക്കാന്‍ നടന്നവരാണ് സി.പി.എമ്മുകാര്‍. അന്ന് ജനതാ-സി.പി.എം സഖ്യമായിരുന്നു. ഇന്ത്യയില്‍ കോണ്‍ഗ്രസിതര സര്‍ക്കാരുണ്ടാക്കാനുള്ള ആദ്യകൂട്ടുകൃഷി. 1984ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ രണ്ടു മെമ്പര്‍ മാത്രമുള്ള ബി.ജെ.പിക്ക് രാഷ്ട്രീയ മാന്യത നല്‍കി കൂട്ടുപിടിച്ച് സി.പി.എം വോട്ട് ചെയ്തത് പഞ്ചായത്തീരാജ്-നഗരപാലിക ബില്‍ പരാജയപ്പെടുത്താന്‍. സാക്ഷാല്‍ ബി.ജെ.പിയുമായി കൈകോര്‍ത്ത് 1989ല്‍ വി.പി സിങ് സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതിന് മുന്‍കൈ എടുത്തതും ഇതേ സി.പി.എം.
2004ല്‍ വന്ന യു.പി.എ ഗവണ്‍മെന്റിനെ ആണവ കരാറിന്റെ പേരുപറഞ്ഞ് താഴെയിറക്കാന്‍ ബി.ജെ.പിയെ പിന്തുണച്ച് വിശ്വാസവോട്ട് ചെയ്ത സി.പി.എം കിട്ടിയ അവസരമെല്ലാം ബി.ജെ.പിക്ക് കരുത്ത് പകരാന്‍ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. നേരിട്ട് പിന്തുണച്ചോ ബീഹാറില്‍ ചെയ്തപോലെ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചോ ഈ ബാന്ധവം തുടര്‍ന്നു. മൂന്നര പതിറ്റാണ്ട് ഭരണം കുത്തകയാക്കിവെച്ചിരുന്ന പശ്ചിമബംഗാളില്‍ തദ്ദേശസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ ബി.ജെ.പിയുമായി പ്രത്യക്ഷ സഖ്യം ചെയ്ത (2018 ഏപ്രിലില്‍)തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
സി.പി.എമ്മുകാര്‍ മറ്റുള്ളവര്‍ക്കെതിരെ ഇതാ ബി.ജെ.പി സഖ്യം വരുന്നു എന്ന് വിളിച്ചുകൂവുമ്പോള്‍ ഉറപ്പിക്കാം; അണിയറയില്‍ മാര്‍ക്‌സിസ്റ്റ് – സംഘ്പരിവാര്‍ ഐക്യകരാര്‍ ഉറപ്പിച്ചു കഴിഞ്ഞുവെന്ന്. കേരളത്തിലിപ്പോള്‍ മാര്‍ക്‌സിസ്റ്റ് – ബി.ജെ.പി കുന്തമുനകളെല്ലാം ഒരുമിച്ച് മുസ്‌ലിംലീഗിനു നേര്‍ക്കാണ്. നരേന്ദ്രമോദിയും അമിത്ഷായും യോഗി ആദിത്യനാഥും മുതല്‍ എസ്. രാമചന്ദ്രന്‍പിള്ളയും ബൃന്ദാ കാരാട്ടും എ. വിജയരാഘവനും വരെ മുസ്‌ലിംലീഗില്‍ വര്‍ഗീയ മുദ്രയടിക്കുന്ന തിരക്കിലാണ്. അന്തിമമായി മതേതര ജനാധിപത്യ വ്യവസ്ഥയെ തത്വത്തില്‍ അംഗീകരിക്കാത്തവരുടെ നിഗൂഢസഖ്യം. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായി ചര്‍ച്ചക്കെടുക്കേണ്ടത് മുസ്‌ലിംലീഗിന്റെ കൊടിയുടെ നീളമാണെന്നായിരിക്കുന്നു. ഇന്ത്യയൊട്ടാകെ മുസ്‌ലിംലീഗിനെ ചര്‍ച്ചക്കുവെച്ചിരിക്കുകയാണ് സംഘ്പരിവാര്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ ഭാഷയിലേയും വാര്‍ത്താചാനലുകളില്‍, അച്ചടി മാധ്യമങ്ങളില്‍ മുസ്‌ലിംലീഗ് വിമര്‍ശനവും മറുപടികളും പൊടിപൊടിക്കുന്നു. ഇന്ത്യന്‍ ദേശീയതയുടെ ഉടമസ്ഥത അവകാശപ്പെടുന്ന ബി.ജെ.പി മുസ്‌ലിംലീഗിനെതിരെ ദുര്‍മന്ത്രവാദവുമായി നടക്കുന്നത് സ്വാഭാവികം. പക്ഷേ സി.പി.എം ഇതെന്തിനുള്ള പുറപ്പാടായിരിക്കും.
സി.പി.എം പൊളിറ്റ്ബ്യൂറോയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ എസ്. രാമചന്ദ്രന്‍ പിള്ളക്ക് ആകെ പറയാനുള്ളത് ‘മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടി’ എന്നാണ്. വയനാട്ടില്‍ രാഹുല്‍ഗാന്ധി വന്നപ്പോള്‍ മുന്നണിയിലെ പ്രധാന ഘടകകക്ഷി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ആവേശപൂര്‍വം മുസ്‌ലിംലീഗിന്റെ പതാക വീശിയതിലാണോ പിള്ളയും കാണുന്ന വര്‍ഗീയത. എങ്കില്‍ തമിഴ്‌നാട്ടില്‍ പിള്ളയുടെ പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലും ഇതേ ചന്ദ്രതാരാങ്കിത ഹരിതപതാക സി.പി.എമ്മിന്റെ ചെങ്കൊടിക്കൊപ്പം കൂട്ടിക്കെട്ടിയിട്ടുണ്ട്; രാഹുല്‍ഗാന്ധിയുടെയും മുസ്‌ലിംലീഗ് അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍മൊയ്തീന്റെയും ചിത്രങ്ങള്‍ സഹിതം.
മതത്തെ മൗലികപ്രമാണമാക്കുകയും മതത്തെ രാഷ്ട്രീയത്തില്‍ ഇടപെടുത്തുകയുമാണ് മുസ്‌ലിംലീഗ് ചെയ്യുന്നതെന്നാണ് രാമചന്ദ്രന്‍പിള്ളയുടെ പരാതി. കേരളത്തിലെ ഒരുമാതിരിപ്പെട്ട കമ്യൂണിസ്റ്റുകാരെല്ലാം പേരില്‍നിന്ന് ജാതിവാല്‍ മുറിച്ചെറിഞ്ഞിട്ടും അത് ആഢ്യത്വത്തിന്റെ ചിഹ്നമായി കൂടെകൊണ്ടുനടക്കുന്ന രാമചന്ദ്രന്‍പിള്ളയാണ് മുസ്‌ലിംലീഗിനെതിരെ ‘മതരാഷ്ട്രീയം’ ആരോപിക്കുന്നുവെന്നതില്‍ ഒരു കൗതുകമുണ്ട്. പൗരത്വത്തിന്റെ പേരില്‍ ജനങ്ങളെ മതംനോക്കി രാജ്യത്തുനിന്നും പുറത്താക്കുമെന്ന് പറയുന്ന അമിത്ഷായും സന്യാസിയായ തനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ താന്‍ ശപിക്കുമെന്ന് പറയുന്ന സാക്ഷി മഹാരാജും വോട്ട് തരാത്ത മുസ്‌ലിംകള്‍ക്ക് സഹായങ്ങളൊന്നും ചെയ്തുതരില്ലെന്നു പറയുന്ന മനേകാ ഗാന്ധിയുമുള്ള ബി.ജെ.പിയെ വര്‍ഗീയ കക്ഷിയെന്നു വിളിക്കാന്‍ രാമചന്ദ്രന്‍ പിള്ളക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഒരിക്കലും നാവ് പൊങ്ങിയിട്ടില്ല.
ഏതുവിധമാണ് രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗ് മതത്തെ ഇടപെടുവിച്ചതെന്ന് വിശദീകരിക്കാനുള്ള ബാധ്യതയും ഈ പിള്ളമാര്‍ക്കുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളഖിലവും രാഷ്ട്രീയ പ്രശ്‌നങ്ങളാണെന്നിരിക്കെ അതിന്റെ പരിഹാരത്തിന് ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ അവലംബിക്കുക അനിവാര്യമാണ്. അതിനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്ത് നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് ബി.ജെ.പി കരുതിയാലും സി.പി.എം ശ്രമിച്ചാലും അത്ര പെട്ടെന്നൊന്നും നിഷേധിക്കാനാവില്ല. കാരണം രാജ്യത്തെ ബഹുഭൂരിപക്ഷം ഹൈന്ദവ ജനതയും മതേതര വിശ്വാസികളാണ്. അവര്‍ ഈ ന്യൂനപക്ഷാവകാശങ്ങളെ വകവെച്ചുകൊടുക്കാന്‍ പൊരുതുന്നവരാണ്.
പൗരാവകാശത്തിനു ശബ്ദിക്കുന്നതിനെ ദുര്‍വ്യാഖ്യാനിക്കാമെന്നല്ലാതെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ചരിത്രത്തിലൊരിക്കലും പ്രസംഗത്തിലോ പ്രസ്താവനയിലോ പ്രവൃത്തിയിലോ വര്‍ഗീയതയുടെ നേര്‍ത്തൊരംശമെങ്കിലും മുസ്‌ലിംലീഗുകാരില്‍നിന്നുണ്ടായതായി പറയാനാകില്ല ആര്‍ക്കും. മുസ്‌ലിംലീഗിന്റെ മതേതരത്വവും ദേശക്കൂറും ബി.ജെ.പിക്കും സി.പി.എമ്മിനും വേണ്ടി വിസ്തരിച്ച് നേരം കളയേണ്ടതുമില്ല. അതു മുസ്‌ലിംലീഗിനെ പരിചയിച്ച ഇന്ത്യന്‍ സമൂഹം തൊട്ടറിഞ്ഞതാണ്. മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ നിലപാടുകള്‍ മുതല്‍ അതിന്റെ ജീവകാരുണ്യ സംരംഭങ്ങളില്‍വരെ മതപരമായ വിഭാഗീയതയുടെ ഒരംശംപോലുമില്ലെന്ന് പലവുരു തെളിയിക്കപ്പെട്ടതുമാണ്. മതമൈത്രിക്കായി ജീവിതം സമര്‍പ്പിച്ച മുസ്‌ലിംലീഗ് നേതാക്കളെ സി.പി.എം- ബി.ജെ.പി നേതാക്കളുള്‍പ്പെടെയുള്ളവര്‍ പ്രകീര്‍ത്തിച്ച നൂറുനൂറു സന്ദര്‍ഭങ്ങള്‍ എണ്ണിപ്പറയാനുമുണ്ട്.
1948 മുതല്‍ ഇന്നിതുവരെ മുസ്‌ലിംലീഗ് കൈക്കൊണ്ട നയസമീപനങ്ങള്‍ ഇക്കാര്യത്തില്‍ ഒരു സന്ദേഹവും ആരിലുമുളവാക്കാത്തതാണ്. ലോക കമ്യൂണിസത്തിന്റെ ആചാര്യപദവിയോളം ഉയര്‍ന്ന നേതാവെന്ന് സി.പി.എമ്മുകാര്‍ വിശേഷിപ്പിക്കുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ പലവുരു മുസ്‌ലിംലീഗിനെ വാഴ്ത്തിയിട്ടുണ്ട്. മുസ്‌ലിംലീഗ് പിന്തുണയില്‍ അധികാരംനേടി ഭരണം പങ്കുവെച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് പിന്തുണ പിന്‍വലിച്ചപ്പോള്‍ അധികാര രഥത്തില്‍ നിന്ന് പെരുവഴിയിലേക്കിറങ്ങേണ്ടിയും വന്നിട്ടുണ്ട്.
മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടപടികളുണ്ടായപ്പോള്‍ മദ്രാസ് നിയമസഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്ന് അതിനെതിരെ വീറോടെ വാദിച്ച മുസ്‌ലിംലീഗ് നേതാക്കളായ കെ.എം സീതിസാഹിബിനും കെ. ഉപ്പി സാഹിബിനുമുണ്ടായിരുന്ന ‘വര്‍ഗീയത’യേ അന്നുമിന്നും മുസ്‌ലിംലീഗിനുള്ളൂ. 1952ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മദ്രാസ് സംസ്ഥാനത്ത് പി. രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അവരോധിക്കാന്‍ ഖാഇദേമില്ലത്തിനോട് മുസ്‌ലിംലീഗിന്റെ പിന്തുണ അഭ്യര്‍ഥിച്ചപ്പോഴുള്ള അതേ ‘വര്‍ഗീയത’. 1954ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ സഹകരണം തേടിയപ്പോഴും 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരണക്കു മുതിര്‍ന്നപ്പോഴും 1967ല്‍ സഖ്യം ചെയ്ത് ഭരണം നടത്തിയപ്പോഴും മുസ്‌ലിംലീഗില്‍ കാണാത്ത ‘വര്‍ഗീയത’ രാമചന്ദ്രന്‍പിള്ള ഈ വാര്‍ധക്യകാലത്ത് കാണുന്നതില്‍ ഒരു നോട്ടപ്പിശകുണ്ട്.
‘ഏതെങ്കിലും ഒരു പാര്‍ട്ടി നിലനില്‍ക്കേണ്ടതില്ലെന്ന് മറ്റുള്ളവര്‍ വിധിച്ചാലും അതിന്റെ നിലനില്‍പിനുവേണ്ട വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ അതിന്റെ നിലനില്‍പിനെ സഹായിക്കും. അതാണ് ഇന്ന് ഇന്ത്യയിലെ മുസ്‌ലിംലീഗിന്റെ സ്ഥിതി’ എന്നെഴുതിയ സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കുറിമാനങ്ങള്‍ സി.പി.എം ‘ജിഹ്വ’യായ ചിന്തയുടെ ഉള്‍പേജുകളില്‍ ഇപ്പോഴും പറിഞ്ഞുപോകാതെ കിടപ്പുണ്ടെന്നോര്‍ക്കണം.
1991 മാര്‍ച്ചില്‍ യു.ഡി.എഫിലുണ്ടായ ഭിന്നതകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തപ്പോഴും നമ്പൂതിരിപ്പാടിന് മുസ്‌ലിംലീഗിനോടുള്ള മുഹബ്ബത്ത് പെരുത്തു: ‘മുസ്‌ലിംലീഗ് സമീപനം മാറ്റി കേന്ദ്രത്തില്‍ ഇടതുപക്ഷ ദേശീയ മുന്നണി കൂട്ടുകെട്ടും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തെരഞ്ഞെടുപ്പില്‍ ജയിച്ച് പുതിയ ഗവണ്‍മെന്റുകള്‍ ഉണ്ടാക്കുവാന്‍ സഹായിക്കുകയാണ് വേണ്ടത്.’എന്ന പ്രസ്താവനയുമായി പിന്നാലെയെത്തി.
നമ്പൂതിരിപ്പാടിന്റെ ഈ പ്രസ്താവനയുടെ മഷിയുണങ്ങുംമുമ്പെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവും സമുദായ വിഷയത്തില്‍ മുസ്‌ലിംലീഗ് നിലപാടുകള്‍ക്ക് തീവ്രത പോരെന്ന്പറഞ്ഞ് ഒരു വിഭാഗം പാര്‍ട്ടി വിടുന്നതുമെല്ലാം. അങ്ങനെ വിട്ടുപോയവരെ വാനോളം പുകഴ്ത്തി വരവേറ്റവരുടെ വാക്കുകളില്‍ ധ്വനിച്ചത് മുസ്‌ലിംലീഗില്‍ ‘വര്‍ഗീയത’ പോരാ എന്നു തന്നെയായിരുന്നു. 1992 ഡിസംബര്‍ 6നു ശേഷമുള്ള സമുദായ ധ്രുവീകരണത്തെ പരമാവധി മുതലെടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം. ഭൂരിപക്ഷ സമുദായത്തില്‍ തീവ്രമനോഭാവമുണര്‍ത്താന്‍ ബി.ജെ.പിയും ന്യൂനപക്ഷങ്ങളില്‍ തീവ്രമനസ്സുണ്ടാക്കാന്‍ സി.പി.എമ്മും അന്ന് കച്ചകെട്ടിയിറങ്ങി. ഒറ്റപ്പാലം, ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പുകളിലും 1995 മുതലുള്ള തദ്ദേശ സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും മുസ്‌ലിംലീഗിനെതിരെ തത്വവും മൂല്യവുമെല്ലാം കാറ്റില്‍ പറത്തി, എല്ലാ ചേരുവകളുമുള്‍ക്കൊള്ളിച്ച് സാമ്പാര്‍ വെക്കുന്നതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്.
ഇന്ത്യന്‍ മതേതരത്വത്തിന്റെ മുദ്രയായ ബാബരി മസ്ജിദ് തകര്‍ത്തതിന്റെയും ഗുജറാത്ത് വംശഹത്യയുടെയും ഏറ്റുമുട്ടല്‍ കൊലകളുടെയും എണ്ണമറ്റ സ്‌ഫോടന പരമ്പരകളുടെയും പേരില്‍ ശിക്ഷിക്കപ്പെടുകയോ പ്രതിചേര്‍ക്കപ്പെടുകയോ ചെയ്ത രാഷ്ട്രീയക്കാരാണ് ബി.ജെ.പി നേതാക്കള്‍. ഘര്‍വാപസിക്കു കുടചൂടിയതിന്റെയും ഗോ ഹത്യയുടെയും ലൗജിഹാദിന്റെയും പൗരത്വത്തിന്റെയും പേരില്‍ മനുഷ്യഹത്യക്കും പലായനത്തിനും നേതൃത്വം കൊടുത്തതിന് പ്രതികളായവരും ഈ ഭരണകക്ഷിയിലുണ്ട്. ഇതെല്ലാം നടുക്കുന്ന യാഥാര്‍ഥ്യമായി ഇന്ത്യക്കാര്‍ക്കു മുന്നിലുള്ളപ്പോള്‍ ‘ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ല; ഒരു ഏകാധിപത്യ പാര്‍ട്ടി മാത്രമാണെന്ന്’ ലഘൂകരിച്ച പ്രകാശ് കാരാട്ടിന്റെ മിത്രകളത്രാദികളും അനുയായികളും ചേര്‍ന്ന് ഇവ്വിധമൊരു കറുത്ത മുദ്രപോലും വീഴാത്ത മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷി എന്നു പറയുന്നത് ആരെ പ്രീണിപ്പിക്കാനാണ്. പണ്ടേ നിരീക്ഷകര്‍ പറയാറുണ്ട്: കേരളത്തിലും ബംഗാളിലും ബി.ജെ.പി വളരാത്തത് അവര്‍ ചെയ്യേണ്ട പണി സി.പി.എം എടുക്കുന്നതുകൊണ്ടാണെന്ന്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.