Connect with us

Video Stories

സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ അപകട സൂചനകള്‍

Published

on

റസാഖ് ആദൃശ്ശേരി

എന്‍.എസ് മാധവന്റെ ‘മുംബയ്’ എന്ന കഥയില്‍ അസീസ് എന്നയാള്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട ഓഫീസില്‍ ചെല്ലുന്നു. അയാളുടെ കൈയില്‍ കരം അടച്ച രസീതിയോ മറ്റു രേഖകളോ ഒന്നുമില്ല. ഓഫീസിലെ ഉദ്യോഗസ്ഥയില്‍നിന്നും കുറെ ചോദ്യങ്ങളെ അയാള്‍ നേരിടുന്നുണ്ട്. അവസാനം റേഷന്‍ കാര്‍ഡിനെ കുറിച്ചു അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥ പറയുന്നു.’ഈ അന്വേഷണം അതിനെക്കുറിച്ചാണ്. ആദ്യം നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് ബോധ്യമാകണമല്ലോ. പിന്നെയല്ലേ റേഷന്‍ കാര്‍ഡ്’.
‘ഇത് നല്ല കളി. ഒരു ദിവസം ഉറക്കത്തില്‍നിന്നു നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്നു തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്ത് ചെയ്യും?’
‘ഞാനെന്റെ പേരു പറയും. അത്ര തന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരു തന്നെയാണ്. പ്രമീളാഗോഖലെ, മഹാരാഷ്ട്ര ക്കാരി, ഹിന്ദു, ചിത് പവന്‍ ബ്രാഹ്മണന്‍; മനസ്സിലായോ?’
ഇന്ന്, ഇന്ത്യയില്‍ ഇത്തരം ചോദ്യങ്ങളും മറുപടികളും ധാരാളം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അസമില്‍ ദിവസവും ലക്ഷകണക്കിന് ആളുകളാണ് ഈ ചോദ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. നാളെ മറ്റു സംസ്ഥാനങ്ങളിലും ബന്ധപ്പെട്ടവരില്‍നിന്നും ഈ ചോദ്യമുയരും. കഥയിലെ അസീസ് മുസ്ലിം നാമമായത്‌കൊണ്ട് പൗരത്വം സങ്കീര്‍ണമാവുകയാണ്. ഉദ്യോഗസ്ഥയുടെ പേര് പ്രമീളാ ഗോഖലെ എന്നായതിനാല്‍ ഒരു രേഖയും ആവശ്യമില്ലാതെ അവര്‍ ഇന്ത്യക്കാരിയാവുകയാണ്. ഇതുതന്നെയാണ് ഇന്ന് ഇന്ത്യയില്‍ ഒരു വിഭാഗം ന്യൂനപക്ഷം നേരിടുന്ന വലിയ പ്രതിസന്ധി. പൗരത്വ പ്രശ്‌നവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളില്‍നിന്ന് ഇത് മനസ്സിലാക്കാം. ഹിന്ദു, ബുദ്ധ, ജൈന, സിഖ്, പാര്‍സി മത വിഭാഗങ്ങളില്‍പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കും. അവര്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ മുസ്ലിംകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുകയില്ല എന്നതാണ് പുതിയ നയം. ഇതിനായി 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്തിരിക്കുന്നു. ഹിന്ദുത്വത്തിന്റെ സാംസ്‌ക്കാരിക യുക്തിയിലേക്കും വിചാര മാതൃകയിലേക്കും കടന്നുവരാന്‍ വിസമ്മതിക്കുന്നവര്‍ക്ക് പൗരത്വം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഇന്ത്യയിലുള്ളത്.
എല്ലാ പൗരന്മാരെയും തുല്യരായി കാണണമെന്ന ഭരണഘടനാനിര്‍ദ്ദേശത്തെ ചവറ്റുകൊട്ടയിലെറിയാന്‍ ബി.ജെ.പി സര്‍ക്കാരിനു യാതൊരു മടിയുമില്ലാത്തതിനുകാരണം അവരെ നയിക്കുന്നത് ആര്‍.എസ്.എസ്സാണ് എന്നതാണ്. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ ജൂതന്മാരെ എങ്ങനെയാണോ കൈകാര്യം ചെയ്തത് അതേ രീതിയില്‍ ഇന്ത്യയില്‍ മുസ്ലിംകളെ കൈകാര്യം ചെയ്യണമെന്നു വാദിക്കുന്നവരാണ് ആര്‍.എസ്.എസ്. അവരുട താത്വികാചാര്യന്‍ ഗുരുജി ഗോള്‍വാള്‍ക്കര്‍ എഴുതി. ‘വംശത്തിന്റെയും അതിന്റെ സംസ്‌ക്കാരത്തിന്റെയും വിശുദ്ധി കാത്ത്‌രക്ഷിക്കുന്നതിനുവേണ്ടി ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജര്‍മ്മനി ആ രാജ്യത്ത് നിന്നു സെമിറ്റിക് വംശങ്ങളെ – ജൂതന്മാരെ നിര്‍മാര്‍ജനം ചെയ്തു. അടിസ്ഥാനപരമായി വൈജാത്യമുള്ള വംശങ്ങളെയും സംസ്‌ക്കാരങ്ങളെയും ഒരു സംസ്‌ക്കാരത്തില്‍ ലയിപ്പിക്കുന്നത് എത്രമാത്രം അസാധ്യമാണെന്നു കൂടി ജര്‍മ്മനി കാണിച്ചു തന്നിട്ടുണ്ട്. ഹിന്ദുസ്ഥാനില്‍ വസിക്കുന്ന നമുക്കതില്‍ നല്ലൊരു പാഠമുണ്ട്. (നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രം നിര്‍വ്വചിക്കപ്പെടുന്നു. പേജ് 35) ഗുരുജി വീണ്ടും എഴുതുന്നു . ‘ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ പൂര്‍ണ വിധേയത്വത്തോടെ ഹിന്ദു രാഷ്ട്രത്തിനു കീഴൊതുങ്ങണം. ഒന്നും അവകാശപ്പെടരുത്. യാതൊരു പദവിയും അവര്‍ക്കുണ്ടായിരിക്കുന്നതല്ല. പൗരന്റെ അവകാശം പോലും.’ (അതെ പുസ്തകം , പേജ് 56).
സംഘ്പരിവാര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ഗോള്‍വാള്‍ക്കറുടെ ഈ വാക്കുകളാണ്. മുസ്‌ലിംകള്‍ ഒന്നും അവകാശപ്പെടാന്‍ പാടില്ല. പൗരത്വംപോലും ആവശ്യപ്പെടരുത്. അവര്‍ ഹിന്ദുത്വ ശക്തികള്‍ക്ക് അഥവാ ഹിന്ദുത്വ രാഷ്ട്രത്തിനു കീഴൊതുങ്ങി പൂര്‍ണ വിധേയത്വത്തോടെ ജീവിച്ചുകൊള്ളണം. ഹിന്ദു മതത്തെ അംഗീകരിക്കണം അല്ലെങ്കില്‍ പാകിസ്താനിലേക്ക് പോകണം. യഥാര്‍ത്ഥത്തില്‍ ഹിന്ദു മതമെന്ന ഒരു മതം തന്നെയില്ലന്നാണ് പറയപ്പെടുന്നത്. ആരാണ് ഹിന്ദു? എന്താണ് ഹിന്ദു മതം? എന്നു ശരിയാംവണ്ണം ഇതു വരെ നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. എം.എസ് ഗോള്‍വാള്‍ക്കള്‍ ‘വിചാരധാര’ യില്‍ പ്രസ്തുത ചോദ്യത്തിനു ഉത്തരം കാണാന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ഹിന്ദു അനിര്‍വചനീയനാണ് എന്ന വിചിത്ര ഉത്തരമാണ് നല്‍കിയത്. റിലീജിയന്‍ ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ മാക്‌സ് വെബര്‍ പറഞ്ഞത് ഹിന്ദു എന്ന പദത്തിന്റെ ഉപജ്ഞാതാക്കള്‍ മുസ്‌ലിംകളാണെന്നാണ്. മധ്യേഷ്യയില്‍നിന്നു സിന്ധു നദീതടങ്ങളിലേക്ക് കുടിയേറി പാര്‍ത്ത ആര്യന്മാരാണ് ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്നത് എന്നതുകൊണ്ട്, സിന്ധു നദിയുമായി ബന്ധപ്പെടുത്തി പേര്‍ഷ്യക്കാരാണ് ആദ്യമായി ഹിന്ദുക്കള്‍ എന്നു പ്രയോഗിച്ചതെന്നും ആ പ്രയോഗം പിന്നീടു സാര്‍വത്രികമായ അംഗീകാരം നേടുകയാണുണ്ടായിട്ടുള്ളതെന്നും വിഖ്യാത ദാര്‍ശനികനായ ഡോ. എസ്. രാധാകൃഷ്ണനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1995 ല്‍ സുപ്രിംകോടതിയില്‍ ഹിന്ദുത്വം മതമാണോ സംസ്‌കാരമാണോ എന്ന വിഷയം ഉയര്‍ന്നുവന്നു. തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ കോടതിക്കായില്ല. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിത മാര്‍ഗമോ മാനസികാവസ്ഥയോ ആണെന്നു തീര്‍പ്പുകല്‍പ്പിച്ചു. 2014 ല്‍ സുപ്രിംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിനു ഇതേ പ്രശ്‌നം വിട്ടുവെങ്കിലും അന്നും തീര്‍പ്പ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. സത്യത്തില്‍ തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായി ബ്രാഹ്മണ മേധാവികളാണ് അതിനെ അക്രമണോല്‍സുകമായ ഒരു മതമായി അവതരിപ്പിക്കുന്നത്. പത്താം നൂറ്റാണ്ടിലാണ് ബ്രാഹ്മണ ഫാസിസം ഭാരതീയ സംസ്‌കാരത്തിന്മേല്‍ ഉറഞ്ഞുതുള്ളുന്നത്. അപ്പോഴേക്കും ഇന്ത്യയില്‍ പിറന്നുവീണ ബുദ്ധ, ജൈന മതങ്ങളെ ഇവിടെനിന്നും അവര്‍ കെട്ടുകെട്ടിയിരുന്നു. ഇന്ത്യയുടെ സംസ്‌കാരം ഹൈന്ദവമാണെന്നു വരുംതലമുറയെ പഠിപ്പിക്കുന്നതില്‍ ബ്രാഹമണ മേലാളന്മാര്‍ വിജയിക്കുകയും ചെയ്തു. ചിരപുരാതനമായ ഒരു ഹിന്ദു സംസ്‌കാരം ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നും അത് ബഹുസ്വരമല്ലെന്നും ഏകീകൃതവും കേന്ദ്രീകൃതവുമായ സംസ്‌കാരമാണെന്നും ഹിന്ദുത്വശക്തികള്‍ പ്രചരിപ്പിച്ചു. അതൊരു രാഷ്ട്രീയ മുദ്രാവാക്യത്തിനുമപ്പുറം സാംസ്‌കാരിക ദേശീയതയായി നിര്‍വചിക്കുകയും ചെയ്തു. ഇന്ന്, നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഈ സാംസ്‌കാരിക ദേശീയത അംഗീകരിക്കാത്തവര്‍ക്ക് പൗരത്വം നഷ്ടപ്പെടുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു.
ഇന്ത്യയെപ്പോലെ വിശാലവും ധാരാളം ജനങ്ങള്‍ അധിവസിക്കുന്നതുമായ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സ്ഥിതിവിശേഷംതന്നെ പാടില്ലാത്തതാണ്. കാരണം ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇവിടെയുള്ള എല്ലാ മതവിഭാഗങ്ങളും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരില്‍നിന്നു രാജ്യത്തിന് സ്വാതന്ത്ര്യം നേടിതരുന്നതില്‍ മുസ്‌ലിംകളുടെ പങ്ക് നിഷേധിക്കാന്‍ സാധ്യമല്ല. ബ്രിട്ടീഷ് പട്ടാളക്കാരുടെ തീ തുപ്പുന്ന വെടിയുണ്ടകള്‍ക്കുനേരെ ധീരമായി വിരിമാറുകാട്ടി കൊടുക്കാന്‍ പലരും പിന്നോട്ടു മാറിയപ്പോള്‍ ആവേശത്തോടെ, ധൈര്യത്തോടെ, മുന്നോട്ടുവന്നത് മുസ്ലിംകളായിരുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അത്തരം കഥകള്‍ രേഖപ്പെട്ടുകിടക്കുന്നു. എന്നാല്‍ ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തില്‍ ഹൈന്ദവ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികള്‍ പങ്കെടുത്തിരുന്നില്ല. ഹിന്ദുക്കളും മുസ്ലിംകളും ഐക്യത്തോടെ ഒത്തൊരുമിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നതിനോടു അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഹിന്ദു -മുസ്ലിം ഐക്യം തന്നെ പാടില്ലെന്നാണ് ഇവരുടെ തിയറി. സംഘ്പരിവാറിന്റെ വീക്ഷണത്തില്‍ ഹിന്ദു – മുസ്ലിം ഐക്യം ബ്രാഹ്മണ – അബ്രാഹ്മണ സംഘര്‍ഷത്തെ ശക്തിപ്പെടുത്തലാണ്. അത്തരമൊരു ഐക്യം രാജ്യം മുഴുവന്‍ കുഴപ്പം വിതക്കാന്‍ ഹേതുവാകുന്ന ‘മുസ്ലിം സര്‍പ്പ’ത്തിനു നല്‍കുന്ന ഭക്ഷണമാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഹിന്ദു – മുസ്ലിം ഐക്യമില്ലാതെ ‘സ്വരാജ്’ ഇല്ല എന്നു പ്രഖ്യാപിച്ചവര്‍ സമൂഹത്തോടു ഏറ്റവും വലിയ രാജ്യദ്രോഹമാണ് ചെയ്തതെന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ അഭിപ്രായം (വിചാരധാര). സംഘിന്റെ ഊര്‍ജ്ജം ബ്രിട്ടീഷുകാരോടു മല്ലിട്ടു പാഴാക്കാനുള്ളതല്ലന്നും ഭാവിയില്‍ നടക്കുന്ന യഥാര്‍ത്ഥ പോരാട്ടത്തിനുവേണ്ടി അതായത് മുസ്ലിംകളെ നേരിടാന്‍വേണ്ടി കരുതിവെക്കാനുള്ളതാണെന്നായിരുന്നു ആര്‍.എസ്.എസിന്റെ അഭിപ്രായം.
സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത സംഘ്പരിവാര്‍, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്വം മുസ്ലിംകളുടെ തലയില്‍ കെട്ടിവെച്ച് അതില്‍ നിന്നു മുതലെടുക്കുകയായിരുന്നു. മതാടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് 1933ല്‍ ഹിന്ദുമഹാസഭയുടെ പ്രസിഡണ്ടായിരുന്ന ഭായി പരമാനന്ദ് ആയിരുന്നെന്ന വസ്തുത മന:പൂര്‍വ്വം തമസ്‌ക്കരിക്കപ്പെട്ടു.
ഇന്ത്യയില്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് മതേതര പാര്‍ട്ടികളുടെ നിലപാടും മുഖ്യ കാരണമായിരുന്നു. മതേതര പാര്‍ട്ടികള്‍ മുഖ്യശത്രുവിനെതിരെ ഒന്നിക്കേണ്ടതിനുപകരം വിഘടിച്ചു നില്‍ക്കാനാണ് എക്കാലത്തും ശ്രമിച്ചത്. ഈ അകല്‍ച്ചക്കിടയിലൂടെയാണ് സംഘ്പരിവാര്‍ മതേതരത്വത്തിന്റെ മുഴുവന്‍ സ്മാരകശിലകളെയും സാംസ്‌കാരിക വൈവിധ്യത്തിന്റെ മുഴുവന്‍ തനിമകളെയും തകര്‍ത്ത് മുന്നേറിയത്. സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന സാംസ്‌കാരിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇന്ത്യയെ അടിമേല്‍ മറിക്കുന്നതും രാഷ്ട്രത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടു പിടിച്ചുവലിക്കുന്നതുമാണെന്നും മനസ്സിലാക്കാനുള്ള വിവേകമൊന്നും മതേതര പാര്‍ട്ടികള്‍ കാണിച്ചില്ല. ബി.ജെ.പി ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടി മാത്രമാണെന്നു മനസ്സിലാക്കിയതായിരുന്നു ഇന്ത്യയിലെ രാഷ്ട്രീയ ഇതര പാര്‍ട്ടികള്‍ക്ക് സംഭവിച്ച വലിയ മണ്ടത്തരം.
മതേതര കക്ഷികളുടെ ശിഥിലീകരണത്തില്‍ നിന്നാണ് ബി.ജെ.പി ഊര്‍ജ്ജം സംഭരിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ മാത്രമെ ഇന്ത്യയില്‍ അധികാരത്തിലെത്താന്‍ കഴിയുകയുള്ളുവെന്നു അവര്‍ നേരത്തെതന്നെ മനസ്സിലാക്കിയിരുന്നു. ‘കോണ്‍ഗ്രസ്സ് മുക്ത ഭാരതം’ അവരുടെ അജണ്ടയില്‍ എന്നോ സ്ഥാനം പിടിച്ചിരുന്നു. വി.പി സിങിന്റെ നാഷണല്‍ ഫ്രണ്ടിനെ ബി.ജെ.പി പിന്തുണച്ചത്‌പോലും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു. വര്‍ഗീയത ആളിക്കത്തിക്കുകയെന്ന ഉദ്ദേശത്തോടെ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച എല്‍.കെ അദ്വാനിയുടെ രഥയാത്ര നവ ഹൈന്ദവ രാഷ്ട്രീയത്തിന്റെ പുതിയ രൂപങ്ങള്‍ പുറത്തെടുത്തു. തുടര്‍ന്നു രണ്ടു വര്‍ഷങ്ങള്‍ക്ക്‌ശേഷം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദിന്റെ മിനാരങ്ങള്‍ ഒരു ലക്ഷത്തോളം വരുന്ന ആയുധധാരികളായ കര്‍സേവകര്‍ തകര്‍ത്തു. ഇതിലൂടെ സംഘ്പരിവാറിന് വന്‍ രാഷ്ട്രീയ നേട്ടമാണ് കൈവന്നത്. 1984- ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പിക്ക് 1991- ലെ തെരഞ്ഞെടുപ്പില്‍ 120 സീറ്റായി വര്‍ധിച്ചു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിയുടെ സീറ്റ് നിലയുടെ ഗ്രാഫ് ഉയരുകയായിരുന്നു. പതിനേഴാം ലോക്‌സഭയില്‍ അത് 303 ല്‍ എത്തിനില്‍ക്കുന്നു. ബി.ജെ.പിയുടെ വന്‍ ഭൂരിപക്ഷ അധികാരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിസ്സഹായരായിക്കുന്നു. ഭരണം കിട്ടി നൂറ് ദിവസം പിന്നിടുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ 100 ദിവസത്തെ നേട്ടങ്ങള്‍ വെറും ‘ട്രെയ്‌ലര്‍’ മാത്രമാണെന്നു പ്രധാനമന്ത്രി മോദി പറയുമ്പോള്‍ സിനിമയുടെ ബാക്കി ഭാഗങ്ങള്‍ എന്തായിരിക്കുമെന്ന ചിന്ത മുസ്ലിംകളെ ഭയപ്പെടുത്തുന്നു.
ഭാരതത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഹിന്ദുക്കള്‍ക്കാണെന്നും മറ്റുള്ളവരെല്ലാം അവരുടെ അപ്രമാദിത്വം അംഗീകരിക്കണമെന്നുമുള്ള വാദം എത്രമാത്രം ബാലിശമാണ്. അതിനുവേണ്ടി ന്യൂനപക്ഷങ്ങളെയും ദലിത്, ആദിവാസികളെയെല്ലാം ഭയപ്പെടുത്തി ഒറ്റപ്പെടുത്താന്‍ അധികാരത്തിന്റെ തണലില്‍ നടക്കുന്ന നീക്കം ഇന്ത്യയുടെ ഐക്യത്തിനും ഏകതക്കും വലിയ അപകടം വരുത്തിവെക്കും. രാജ്യത്ത് നിലനില്‍ക്കുന്ന ബഹുസ്വരതയെ അംഗീകരിക്കുകയും എല്ലാവര്‍ക്കും വികസിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുമ്പോഴാണ് ‘നിഖില പ്രപഞ്ചത്തിലുത്തമന്‍ ഭാരത’ മായി അത് മാറുന്നത്. ഹിന്ദുക്കളും മുസ്ലിംകളും പാര്‍സികളും ക്രിസ്ത്യാനികളും ഭാരതത്തെ തങ്ങളുടെ രാജ്യമാക്കിയതിനാല്‍ അവരെല്ലാം ഈ രാജ്യത്തെ പൗരന്മാരാണെന്നു അംഗീകരിക്കുന്നതിലൂടെ മാത്രമെ ഇന്ത്യക്ക് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഖ്യാതിയോടെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുകയുള്ളു. അതിനു വേണ്ടത് ‘ഭയരഹിത ഇന്ത്യ’യാണ്. അത് ‘എല്ലാവരുടെയും ഇന്ത്യ’ ആയിരിക്കണം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.