Connect with us

kerala

ആദര്‍ശത്തിന്റെ മുഖംമൂടി പൊളിയുമ്പോള്‍ ജലീലിന്റെ വിഭ്രാന്തി

നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ അനുമതിയില്ല. അത്തരം സുപ്രധാനമായ കാര്യങ്ങളുടെ ചട്ടലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്.

Published

on

പി. ഇസ്മായില്‍ വയനാട്

മുസ്ലിം ലീഗിൽ വിരുദ്ധ രാഷ്ട്രീയത്തിലേക്ക് മറുകണ്ടം ചാടി ആദർശത്തിൻ്റെ സ്വതന്ത്ര്യ വേഷമണിഞ്ഞ കെ.ടി ജലീൽ സ്വർണ്ണക്കടത്ത് വിഷയത്തിലും സ്വപ്നയുമായുള്ള ചങ്ങാത്തത്തിലും മുഖം വികൃതമായപ്പോൾ വിഭ്രാന്തി മൂലം ഇടതുപാളയത്തിൽ പെട്ടവരോട് പോലും നിഴൽ യുദ്ധം നടത്തുകയാണ്. നയതന്ത്ര ബാഗിലൂടെമതഗ്രന്ഥങ്ങൾ 250 പാക്കറ്റുകളിലായി ഒളിച്ചു കടത്തിയതിലെ ദുരൂഹതയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മുമ്പിൽ മന്ത്രി ജലീൽ വിയർക്കുകയാണ്. ആർക്കു വേണ്ടി മതഗ്രന്ഥം, ആര് ആവശ്യപ്പെട്ടു. ആര് കൊടുത്തയച്ചു. ആരു സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തകൃതിയായി നടക്കുകയാണ്. മന്ത്രിമാർ നേരിട്ടു വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഓഫീസുമായി ബന്ധപ്പെടരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ബന്ധപ്പെടണമെങ്കിൽ സംസ്ഥാന പ്രൊട്ടോക്കോൾ ഓഫീസറുടെ അനുമതി വേണം. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ അനുമതിയില്ല. അത്തരം സുപ്രധാനമായ കാര്യങ്ങളുടെ ചട്ടലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്. മത ഗ്രന്ഥങ്ങൾ സി ആപ്റ്റിൻ്റെ വാഹനത്തിലാണ് കൊണ്ടുപോയത്. പാoപുസ്തകങ്ങൾ അച്ചടിക്കുകയും അത് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് സി ആപ്റ്റിൻ്റെ ചുമതല. പാoപുസ്തകങ്ങൾ കൊണ്ടു പോകുന്ന സർക്കാർ വാഹനത്തിൽ മതഗ്രന്ഥങ്ങൾ കൊണ്ടുപോയതും അതിനായി ഉദ്യോഗസ്ഥരെ ഉപയോഗിച്ചതും ഗുരുതരമായ മറ്റൊരുവീഴ്ചയാണ്. സ്വപ്നയുടെ കോൾലിസ്റ്റിൽ പേരു വന്നതിനെ തുടർന്ന് ജലീൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ റംസാൻ കിറ്റിനെ കുറിച്ചല്ലാതെ മത ഗ്രന്ഥത്തെ കുറിച്ച് ഒന്നും തന്നെ അന്ന് പരാമർശിച്ചിരുന്നില്ല. സ്വർണ്ണക്കടത്തു കേസ്സിലെ പ്രതികളുടെ മൊഴികളിൽ നിന്നാണ് ഇക്കാര്യം മാലോകരറിഞ്ഞത്.

യുഎഇ അവരുടെ കോൺസുലേറ്റ് വഴി അയച്ചു തന്ന മത ഗ്രന്ഥമാണ് താൻ സ്വീകരിച്ചതെന്നും തെളിവിനായി കസ്റ്റംസ് ബിൽ ഓഫ് എൻട്രിയുടെ പേപ്പറും കയ്യിലേന്തി ജലീൽ നടത്തിയ ന്യായീകരണങ്ങളാണ് സംസ്ഥാനപ്രൊട്ടോക്കോൾ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണത്തിലൂടെ തകർന്നടിഞ്ഞത്. നയതന്ത്ര ബാഗുകൾക്ക് കസ്റ്റംസ് ക്ലിയറൻസ് നൽകണമെങ്കിൽ സംസ്ഥാന പ്രൊട്ടോക്കോൾ ഓഫീസർ സാക്ഷ്യപ്പെടുത്തണം. നയതന്ത്ര ബാഗിൽ എന്തെല്ലാം സാധനങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രൊട്ടോക്കോൾ ഓഫീസർ ഒപ്പു ചാർത്താറുള്ളത്. ഏതെങ്കിലും വസ്തുക്കൾക്ക് നികുതി ഇളവ് നൽകാനോ സാക്ഷ്യപത്രം നൽകാനോ സംസ്ഥാനത്തിന് അധികാരമില്ലന്ന് ചുരുക്കം. മത ഗ്രന്ഥം പാഴ് സലായി വന്ന വിഷയത്തിൽ കസ്റ്റംസ് സംസ്ഥാന പ്രൊട്ടോക്കോൾ ഓഫീസർക്ക് നോട്ടീസ് അയച്ചു. നികുതി ഇളവിനായി സർട്ടിഫിക്കറ്റ് വാങ്ങിയിരുന്ന വസ്തുക്കൾക്ക് പോലും കഴിഞ്ഞ രണ്ട് വർഷമായി ആരും തന്നെ അപേക്ഷ നൽകിയിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന മറുപടിയാണ് പ്രൊട്ടോക്കോൾ ഓഫീസർ ബി.സുനിൽകുമാർ രേഖാമൂലം അറിയിച്ചത്. മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്യുക എന്നത് യു എ ഇ യുടെ നയമല്ലന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവർത്തിച്ചതും പിടിച്ചു നിൽക്കാനായി ജലീൽ നിരത്തിയ വാദങ്ങളെ ദുർബലപ്പെടുത്തുന്നതാണ്.

സ്വർണ്ണക്കടത്തു കേസ്സിലെ പ്രതികളാമായുള്ള ഉറ്റ ചങ്ങാത്തവും നിയമലംഘനം നടത്തിയതിൻ്റെ ജാള്യതയും മറച്ചു പിടിക്കാൻ മതത്തിൻ്റെ ചേരുവകൾ ചേർത്ത് ജലീൽ വീണതു വിദ്യയാക്കുകയാണ്.
സർക്കാർ വാഹനത്തിൻ്റെ നാലയലത്തുവെക്കാൻ പറ്റാത്ത ഗ്രന്ഥമാണോ ഖുർആൻ എന്ന മന്ത്രിയുടെ ചോദ്യത്തിൻ്റെ ഉള്ളിലിരിപ്പ് എന്താണെന്ന് ഇവിടെയുള്ള മുസ്ലിംങ്ങൾ മാത്രമല്ല
മറ്റുള്ളവരും മനസ്സിലാക്കിയിട്ടുണ്ട്. യുഎഇ യിലേക്കും സൗദി ഉൾപ്പെടെയുള്ള അറബ് നാടുകളിലേക്കും ഖുർആൻ കേരളത്തിൽ നിന്നും ഖുർആൻ വിൽപനക്കായി കയറ്റുമതിചെയ്യാറുണ്ട്. പോക്കറ്റിൽ കൊണ്ടു നടക്കാൻ പാകത്തിലുള്ള ഖുർആൻ വരെ ഇവിടെ പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ മത സംഘടനകൾക്കും പ്രത്യേകം പ്രസിദ്ധീകരണ വിഭാഗങ്ങളും നിലവിലുണ്ട്. ശരാശരി മൂന്ന് ഖുർആൻ കോപ്പിയെങ്കിലും ഇല്ലാത്ത മുസ്ലിം ഭവനങ്ങൾ കേരളത്തലുണ്ടാവില്ല. ഖുർആൻ പാരായണത്തിനും പ്രസിദ്ധീകരണത്തിനും വിൽപ്പനക്കും വിതരണത്തിനും ഒരു തരത്തിലുള്ള നിരോധനവും നിലവിലില്ല. അതു കൊണ്ട് തന്നെ
വിദേശത്ത് നിന്ന് ഒളി സേവയിലൂടെ മതഗ്രന്ഥം കൊണ്ടുവരേണ്ട ഒരാവശ്യവുമില്ല. താൻ അകപ്പെട്ട പടുകുഴിയിൽ നിന്ന് രക്ഷപ്പെടാൻ മതവികാരത്തിന് തീ കൂട്ടുന്ന ജലീലും ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് രാമക്ഷേത്ര ശിലാന്യാസത്തിൽ പങ്കെടുത്തവരും തമ്മിൽ എന്ത് മാറ്റമാണുള്ളത്. ഇന്ത്യയുമായി ഏറെ അടുപ്പം പുലർത്തുകയും ലക്ഷകണക്കിന് മലയാളികളുടെ അന്നദാതാക്കളുമായ യു എ ഇ യുടെ സെക്യുലർ മുഖമാണ് താൽക്കാലിക ലാഭത്തിനായി മന്ത്രി പിച്ചിചീന്തിയത്. ഇസ്ലാ മോഫോബിയയിൽ ആനന്ദിക്കുന്നവർക്ക് തല്ലാനുള്ള വടി കൂടിയാണ് മന്ത്രി വിതരണം ചെയ്തത്. ജലീലിനു വേണ്ടി സമുദായത്തിൽ മേൽവിലാസമുള്ള ഏതെങ്കിലും പ്രസ്ഥാനം പിന്തുണയുമായി വരാത്തതും അഭിനവ അത്താ തുർക്കിൻ്റെ തനിനിറം തിരിച്ചറിഞ്ഞതുകൊണ്ടാണ്. പിണറായിയെ ന്യായീകരിക്കാൻ വീടു വീടാന്തരം കയറിയിറങ്ങുന സഖാക്കൾ വിതരണം ചെയ്യുന്ന ലഘുലേഖയിൽ എ കെ ജി സെൻററിൽ നിന്ന് പ്രഖ്യാപിച്ച മന്ത്രിയാണ് താനെന്ന് ഊറ്റം കൊണ്ടിരുന്ന ജലീലിനു വേണ്ടി ഒരു വരി പോലുമില്ലാത്തതും എടുക്കാ നാണയമായി മാറിയതിൻ്റെ തെളിവാണ്.

മന്ത്രി പദവി ദുരുപയോഗം ചെയ്ത് യു എ ഇ കോൺസുലേറ്റിലുണ്ടാക്കിയ ബന്ധങ്ങളും വഴിവിട്ട ഇടപാടുകളും സംബന്ധിച്ച് മാതൃഭൂമിയിൽ വന്ന വാർത്തകളോട് പദവി മറന്ന പ്രതികരണങ്ങളാണ് ജലീൽ നടത്തിയത്. !!മാതൃഭൂമിക്ക് പിരാന്ത്!! എന്ന് പ്രഖ്യാപിച്ച് പത്രത്തോട് നിഴൽ യുദ്ധം നടത്തുന്ന ജലീലിന് തിങ്കളാഴ്ച നടക്കുന്ന രാജ്യ സഭാ തെരഞ്ഞെടുപ്പിൽ എങ്ങിനെ വോട്ട് ചെയ്യാൻ കഴിയും. ഇടതുപക്ഷത്തിന് വേണ്ടി മൽസരിക്കുന്നത് മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടർ കൂടിയായ എം.വി.ശ്രേയംസ് കുമാറാണ്. മാതൃഭൂമി ഏതെങ്കിലും പാർട്ടിയുടെ മുഖപത്രമല്ല. എന്നിട്ടും കൽപ്പറ്റയിലും കോഴിക്കോടും പാലക്കാടും ദളിൻ്റെ തോൽവിയുടെ കാരണം മാതൃഭൂമിയാണെന്ന് ഗവേഷണം നടത്തി കണ്ടെത്തിയ ജലീലിനു ആത്മാഭിമാനത്തിൻ്റെ കണികയുണ്ടെങ്കിൽ അവശിഷ്ട ജനതാദളളുകാരൻ്റെ അടുപ്പിലും വ്യക്തിത്വം പണയപ്പെടുത്തുന്നതിന് പകരം പത്രത്തിൻ്റെ തലതൊട്ടപ്പനായ ശ്രേയംസ് കുമാറിന് വോട്ട് പതിച്ചുനൽകാതെ മാറി നിൽക്കാൻ ധൈര്യം കാട്ടണം. പിണറായിയുടെ ഊരയിൽ കൂര കെട്ടിയും എകെജി സെൻ്ററിൽ നിന്ന് വെച്ചു നീട്ടുന്ന സ്ഥാനമാനങ്ങൾക്കു വേണ്ടിയും കാത്തു കിടക്കുന്ന ജലീലിനു അതിനു കഴിയില്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.