Connect with us

Views

സംവരണവും മുസ്‌ലിംലീഗും

Published

on

ടി.പി.എം ബഷീര്‍

മുസ്‌ലിം സമുദായം ഉള്‍പ്പെടെയുള്ള പിന്നാക്ക-ന്യൂനപക്ഷങ്ങളുടെയും പട്ടികജാതി-വര്‍ഗ സമൂഹങ്ങളുടെയും സംവരണാവകാശത്തിനുവേണ്ടി വീറോടെ വാദിച്ച പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് കാണിച്ച് 1944-ല്‍ മുസ്‌ലിംലീഗ് നിവേദനം നല്‍കിയിരുന്നു. മുസ്‌ലിംകള്‍ക്ക് ഏഴ് ശതമാനം സംവരണം നല്‍കണമെന്ന് പ്രസ്തുത നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനയില്‍ പട്ടികജാതി-വര്‍ഗങ്ങളെ ഇതുമായി നിര്‍വചിക്കുന്നുണ്ട്. എന്നാല്‍ ‘മറ്റു പിന്നാക്ക വിഭാഗങ്ങള്‍’ എന്ന പ്രയോഗത്തിന്റെ നിര്‍വചനത്തെപ്പറ്റി വ്യക്തതയുണ്ടായിരുന്നില്ല. ആദ്യകാലത്ത് പ്രാന്തവല്‍കൃത സമൂഹങ്ങള്‍, വര്‍ഗങ്ങള്‍, ജാതികള്‍’ എന്നിവരെ മൊത്തത്തില്‍ ‘പിന്നാക്ക വിഭാഗങ്ങള്‍’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1880കളില്‍, പ്രാഥമിക വിദ്യാലയങ്ങളില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന നിരക്ഷരരും നിര്‍ധനരുമായ വിഭാഗത്തെയാണ് പിന്നാക്ക വിഭാഗമായി കണക്കാക്കിയിരുന്നത്.

പ്രധാനമായും രണ്ട് രീതിയിലാണ് പിന്നാക്ക വിഭാഗങ്ങള്‍ നിര്‍വചിച്ചിരുന്നത്. ഒന്ന്: അയിത്ത ജാതിക്കാരും ഗോത്രവര്‍ഗങ്ങളും ഉള്‍ക്കൊള്ളുന്ന സമൂഹത്തിലെ പരിഗണനയര്‍ഹിക്കുന്ന വിഭാഗം. രണ്ട്: അയിത്ത ജാതികളില്‍ പെടില്ലെങ്കിലും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന വിഭാഗം. ഈ രണ്ട് നിര്‍വചനങ്ങള്‍ക്കും ഹിന്ദു സമൂഹ ഘടനയാണ് ആധാരമായത്. സ്വാഭാവികമായും സംവരണാര്‍ഹരായ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ മുസ്‌ലിം സമുദായമോ, മറ്റു ന്യൂനപക്ഷങ്ങളോ ഉള്‍പ്പെടുകയില്ല എന്ന സ്ഥിതി വന്നു. ഇതിനെതിരെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ശക്തമായ വാദഗതി ഉയര്‍ത്തിയത് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബാണ്.

1946 മുതല്‍ 1950 വരെ നിലവിലുണ്ടായിരുന്ന ഭരണഘടനാ നിര്‍മ്മാണ സഭയില്‍ 1948 നവംബര്‍ 5നാണ് ഖാഇദെമില്ലത്ത് അംഗമാകുന്നത്. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടുമോ എന്ന ചോദ്യമുയര്‍ത്തിയത് ഖാഇദെ മില്ലത്താണ്. ചൂടേറിയ സംവാദം തന്നെ, ഭരണഘടന നിര്‍മ്മാണ സഭയില്‍ നടന്നു. അതിനൊടുവിലാണ് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ സമുദായങ്ങളെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകളും മറ്റും സംവരണാനുകൂല്യത്തിന് അര്‍ഹത നേടുന്നത്. സംവരണം പത്ത് വര്‍ഷത്തേക്ക് നിജപ്പെടുത്തണമെന്ന പണ്ഡിറ്റ് കുന്‍ഡ്രുവിന്റെ ഭേദഗതിയെയും ഖാഇദെമില്ലത്ത് എതിര്‍ത്തു.

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഖാഇദെമില്ലത്ത് നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം:

മിസ്റ്റര്‍ വൈസ് പ്രസിഡണ്ട്, സര്‍, 10-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പില്‍ ‘പിന്നാക്കം’ എന്ന വാക്ക് ഏത് സന്ദര്‍ഭവശാല്‍ ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഈ വാക്ക് കൂടാതെ ആ വകുപ്പ് ഒരാള്‍ വായിക്കുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം വ്യക്തമായും അനായാസമായും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ‘പിന്നാക്കം’ എന്ന വാക്ക് ചേര്‍ക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം വളരെയേറെ അവ്യക്തമായിത്തീരുന്നു. ഈ ഭരണഘടനയില്‍ ഒരിടത്തും ‘പിന്നാക്കം’ എന്ന വാക്ക് നിര്‍വചിച്ചിട്ടേയില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ ആ വാക്ക് നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ പറയട്ടെ. മദ്രാസില്‍ അതിന് സുനിശ്ചിതവും സാങ്കേതികവുമായ അര്‍ത്ഥമുണ്ട്. പിന്നാക്ക സമുദായങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഒട്ടേറെ ജാതികളും ഉപജാതികളും അവിടെയുണ്ട്. മദ്രാസ് പ്രവിശ്യയില്‍ അവിടുത്തെ ഗവണ്‍മെന്റ് ഇത്തരം 150ലേറെ സമുദായങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ പ്രവിശ്യയില്‍ നിങ്ങള്‍ ‘പിന്നാക്കം’ എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍, ആ 150ലധികം വരുന്ന സമുദായങ്ങളില്‍ ഒന്നിനെയാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ പൊതുവായ പിന്നാക്കാവസ്ഥ നേരിടുന്ന സമുദായങ്ങളെയല്ല. ആ 150ലധികം വരുന്ന സമുദായങ്ങള്‍ ആ പ്രവിശ്യയിലെ ജനസംഖ്യയിലെ ഭൂരിപക്ഷം ആണെന്നും ഞാന്‍ പറയട്ടെ. ആ സമുദായങ്ങളില്‍ ഓരോന്നും ഭൂരിപക്ഷ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. ആ പട്ടികയില്‍ പട്ടികജാതിക്കാരെ ഉള്‍പ്പെടുത്തിയിട്ടില്ല. അവരെക്കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആ പ്രവിശ്യയിലെ ജനസംഖ്യയുടെ ഭൂരിപക്ഷമായിത്തീരും.

ഇവിടെ പിന്നാക്കം എന്ന വാക്ക് ഉപയോഗിക്കുന്നത് വഴി മദ്രാസ് ഗവണ്‍മെന്റ് അര്‍ത്ഥമാക്കുന്ന അതേ പിന്നാക്ക വിഭാഗങ്ങളെയാണോ ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ വാക്കിന്റെ അര്‍ത്ഥം എനിക്കറിയണം. ഈ വകുപ്പിന്റെ അര്‍ത്ഥപരിധിയില്‍ നിന്നും മുസ്‌ലിംകള്‍, കൃസ്ത്യാനികള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെയും പട്ടികജാതിക്കാരായ ജനങ്ങളെയും ഒഴിവാക്കിയിരിക്കുന്നു എന്നൊരു അര്‍ത്ഥം അതിന് കല്‍പ്പിക്കരുത് എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷ വിഭാഗത്തില്‍ പെടാത്തവരിലും പിന്നാക്കക്കാരായ ആളുകളുണ്ട്. കൃസ്ത്യാനികള്‍ പിന്നാക്കക്കാരാണ്. പ്രവിശ്യകളിലെ സിവില്‍ സര്‍വീസുകളില്‍ അവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ല. അതുപോലെത്തന്നെയാണ് മുസ്‌ലിംകളുടെ കാര്യവും. പട്ടികജാതിക്കാരും അക്കൂട്ടത്തില്‍ വരും. നിയമനിര്‍മ്മാണം നടത്തുകയാണെങ്കില്‍ അത്തരം യഥാര്‍ത്ഥ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് അത് ചെയ്യേണ്ടത്. 296-ാം വകുപ്പില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് കീഴില്‍ അത്തരമൊരു വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവിടെ ഈ ജനവിഭാഗങ്ങള്‍ക്ക് സര്‍വീസില്‍ സംവരണം ഉണ്ടെന്ന് ഈ മൂന്നാം ഉപവകുപ്പിലേതുപോലെ പറയുന്നില്ല. അതുകൊണ്ട് ഇവിടെയാണ്, മൗലികാവകാശങ്ങളുടെ കൂട്ടത്തിലാണ് മുസ്‌ലിംകള്‍, കൃസ്ത്യാനികള്‍, പട്ടികജാതിക്കാര്‍ തുടങ്ങിയവര്‍ക്ക് അത്തരം ഒരു വ്യവസ്ഥ എഴുതിച്ചേര്‍ക്കേണ്ടത്.

പണ്ഡിറ്റ് കുന്‍സ്രു അവതരിപ്പിച്ച ഭേദഗതിക്ക് ഞാന്‍ എതിരാണ്. സംവരണം പത്ത് വര്‍ഷത്തേക്കായി നിജപ്പെടുത്താനുള്ള അവകാശം അല്ലെങ്കില്‍ സ്വാതന്ത്ര്യം ഗവണ്‍മെന്റിന് ഉണ്ടായിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അത്തരം കാര്യങ്ങളുടെ അളവുകോല്‍ സമയപരിധി ആയിരിക്കരുത്. ജനങ്ങളുടെ പിന്നാക്കാവസ്ഥ നൂറ്റാണ്ടുകളായും യുഗങ്ങളായും നിലനില്‍ക്കുന്ന അവസ്ഥാ വിശേഷണങ്ങളുടെ ഫലമാണ്. അവ എളുപ്പത്തില്‍ അപ്രത്യക്ഷമാകില്ല. അതുകൊണ്ട് പിന്നാക്കാവസ്ഥയെ ഇല്ലാതാക്കാന്‍ എടുക്കുന്ന നടപടികളായിരിക്കണം യഥാര്‍ത്ഥ അളവുകോല്‍. ഈ നടപടികളുടെ ഫലമായി ജനങ്ങള്‍ കൈവരിക്കുന്ന മുന്നോക്കാവസ്ഥയായിരിക്കണം മാനദണ്ഡം. അങ്ങനെ ജനങ്ങള്‍ പുരോഗതി കൈവരിക്കുകയും രാജ്യത്തെ മറ്റേതു സമുദായത്തെയും പോലെ മുന്നാക്കം നീങ്ങുകയും ചെയ്യുമ്പോള്‍ സംവരണം സ്വയമേദ ഇല്ലാതാകും. ഈ ഉദ്ദേശ്യത്തിനായി ഒരു കാലപരിധി നിശ്ചയിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. ആ കാലപരിധി പത്ത് വര്‍ഷത്തില്‍ കൂടുതലോ, കുറവോ ആയിരിക്കാം. അത് പിന്നാക്കാവസ്ഥ തുടര്‍ന്ന് നിലനില്‍ക്കുമ്പോള്‍ അഥവാ അപ്രത്യക്ഷമാകുന്നോ എന്നതിനെ ആശ്രയിച്ചിരിക്കും. സംവരണത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഈ സഭയില്‍ വ്യക്തമാക്കാന്‍ ഞാന്‍ പ്രമേയാവതാരകനോട് അഭ്യര്‍ത്ഥിക്കുന്നു. സംവരണം ആവശ്യമുള്ളവരാണ് ന്യൂനപക്ഷ സമുദായങ്ങള്‍.

ഭരണഘടനാ നിര്‍മ്മാണ സഭയിലെ ഖാഇദെമില്ലത്തിന്റെ ഇടപെടലിനെപ്പറ്റി സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ”ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അംഗങ്ങള്‍ പ്രശ്‌നമുന്നയിക്കുന്നതുവരെ ‘മറ്റു മതവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍’ എന്ന വിഷയത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ പോലുമുണ്ടായിരുന്നില്ല. പിന്നാക്ക വിഭാഗമെന്ന പരിഗണന ന്യൂനപക്ഷ സമുദായങ്ങളിലെ പിന്നാക്ക സമൂഹത്തിന് ലഭിക്കുമോ എന്ന വിശദീകരണമാരാഞ്ഞത് മദ്രാസിലെ മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആയിരുന്നു” (സച്ചാര്‍ സമിതി റിപ്പോര്‍ട്ട്. പേജ് 198)

മദ്രാസ് നിയമസഭയില്‍ കെ.എം സീതി സാഹിബ് സംവരണത്തിന് വേണ്ടി വാദിക്കുകയുണ്ടായി. ഗവര്‍ണറുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് 1950 ആഗസ്റ്റ് മൂന്നിന് നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം.

”മാഡം, വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും സഹായവും നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഞാന്‍ ആദരപൂര്‍വ്വം ഗവണ്‍മെന്റിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. മുസ്‌ലിം സമുദായത്തിന്, വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മാപ്പിള സമുദായത്തിന് പ്രത്യേകിച്ച് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന കാര്യത്തില്‍ ഈയിടെ ചെയ്ത കാര്യങ്ങള്‍ക്ക് എനിക്ക് ഗവണ്‍മെന്റിനോട് നന്ദിയുണ്ട്. വിദ്യാഭ്യാസപരമായി വളരെയേറെ മുന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ തലത്തിലേക്ക് ഈ സമുദായങ്ങളെ വിദ്യാഭ്യാസപരമായി കൊണ്ടുവരുന്നതിനായി വളരെയേറെ പ്രോത്സാഹനവും സഹായവും സൗജന്യങ്ങളും നല്‍കേണ്ടതുണ്ട്.

മാഡം, കോളജ് പ്രവേശനം സംബന്ധിച്ച കമ്മ്യൂണല്‍ റൂളിനെക്കുറിച്ച് പലതരം പ്രശ്‌നങ്ങള്‍ കേള്‍ക്കാനിടയായി. ഈ റൂള്‍ നടപ്പാക്കുന്നതുവഴി ഗവണ്‍മെന്റ് ഒരു സമനീതി നടപടിയാണ് പിന്തുടരുന്നതെന്നും പൊതുജനങ്ങളുടെ വിവിധ വിഭാഗങ്ങളോട് നീതിയാണ് ചെയ്യുന്നതെന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭരണഘടനാപരമായ തടസ്സങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ മാറ്റിക്കിട്ടാന്‍ ഗവണ്‍മെന്റിന് സുപ്രീംകോടതിയെ സമീപിക്കാം. അല്ലെങ്കില്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതുപോലെ ബുദ്ധിപരമായി മുന്നോക്കം നില്‍ക്കുന്ന ഒരു ചെറുവിഭാഗത്തിന്റെ ഭരണവ്യവസ്ഥയാണ് ഇവിടെ ഉണ്ടാവുക. അത് ജനാധിപത്യത്തിന്റെ നിഷേധം ആയിരിക്കുകയും ചെയ്യും.”

 (തുടരും)

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.