Connect with us

Video Stories

ആ തലക്ക് തൊപ്പി ചേരില്ല

Published

on

സിദ്ദീഖ് നദ്‌വി ചേരൂര്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭക്ത കവി കബീര്‍ദാസിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ അവിടത്തെ അധികൃതര്‍ അദ്ദേഹത്തെ തൊപ്പി ധരിപ്പിക്കാന്‍ ശ്രമിച്ചത്രെ. സ്വാഭാവികമായും അദ്ദഹം അത് നിരസിച്ചു. അത് ചിലര്‍ വലിയ വാര്‍ത്തയാക്കി വിവാദം ഉയര്‍ത്തുന്നത് കാണുമ്പോള്‍ ചിരിയും അല്‍ഭുതവും തോന്നുന്നു. സത്യത്തില്‍ വിവാദമാകേണ്ടത് യോഗി തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചതല്ല; മറിച്ച് അതിന് ശ്രമിച്ച ദര്‍ഗക്കാരുടെ അല്‍പ്പത്വവും അവിവേകവുമാണ്. യോഗിയുടെ നിലപാട് ന്യായവും സത്യസന്ധവും താന്‍ വിശ്വസിക്കുന്ന ധര്‍മത്തോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനവുമാണ്. ആ സുതാര്യമായ നിലപാടില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്.
ചില രാഷട്രീയ നേതാക്കളുടെ വില കുറഞ്ഞ പ്രദര്‍ശനങ്ങളും കാട്ടിക്കൂട്ടലുകളും പൊള്ളയായ അഭിനയങ്ങളും കണ്ടു കയ്യടിക്കേണ്ട കാലമല്ല ഇത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ നിലപാടുകളാണ് പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്. ആ നിലക്ക് യോഗി തൊപ്പി ധരിക്കാത്തത് ഒരു ഇഷ്യൂ ആക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. യോഗിയെ അഭിനന്ദിക്കാന്‍ കിട്ടുന്ന ഒരപൂര്‍വാവസരമായി ഇതിനെ കാണാമെന്ന് തോന്നുന്നു.
ഒരു പ്രത്യേക മതത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായ വ്യക്തി, മറ്റൊരു മതത്തിന്റെ ചിഹ്നം എന്തിന് എടുത്തണിയണം? അത് അണിയാന്‍ എന്തിന് പ്രേരിപ്പിക്കണം? അണിയാത്തതില്‍ എന്തിന് അലോസരപ്പെടണം? ചില നേതാക്കള്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തിയും ദര്‍ഗകള്‍ സന്ദര്‍ശിച്ച് തൊപ്പി ധരിച്ചും ഷാളുകള്‍ അണിഞ്ഞും ചിരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടു ഇക്കിളിപ്പെടുന്ന ചില ശുദ്ധാത്മാക്കളെ കണ്ടേക്കാം. അത്തരം വേഷം കെട്ടലുകള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒന്നും നേടിത്തരുന്നില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളേണ്ടതുണ്ട്. അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ കുറേ കണ്ടവരാണ് നമ്മള്‍. ഒരു കൈ കൊണ്ട് മൃദുവായി തടവുകയും മറുകൈ കൊണ്ട് ശക്തിയായി പ്രഹരിക്കുകയും ചെയ്യുന്നവരുടെ കബളിപ്പിക്കല്‍ നാടകങ്ങള്‍ നമ്മള്‍ എന്തിന് കോള്‍മയിര്‍ കൊള്ളണം!
ഇവിടെ വിഷയം അതൊന്നുമല്ല. യോഗി ഒരു സന്യാസിയും ബ്രഹ്മചാരിയുമെന്ന നിലയില്‍ സമൂഹം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില കാഴ്ചപ്പാടുകളുണ്ട്. ഒരു സംസ്ഥാനത്തിന്റെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെന്ന നിലയില്‍ ഭരണീയര്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില ന്യായമായ നടപടികളുണ്ട്. അത് പുലര്‍ന്നു കാണാതിരിക്കുമ്പോള്‍ നമുക്ക് പരിഭവപ്പെടാം, പ്രതിഷേധിക്കാം, വിമര്‍ശിക്കാം. അതില്‍ ആരും കുണ്ഠിതപ്പെടേണ്ട കാര്യമില്ല.
എല്ലാ വിഭാഗം ജനങ്ങളേയും ഒരു പോലെ കാണുമെന്നും ആരോടും മതത്തിന്റെയോ ജാതിയുടേയോ പേരില്‍ ഒരു വിവേചനവും ഉണ്ടാവില്ലെന്നും സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ ഒരു മുഖ്യമന്ത്രി കേവലം ഒരു ക്ഷേത്രത്തിലെ തന്ത്രിയുടെ റോളില്‍ കാര്യങ്ങളെ സമീപിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍ അത് പ്രശ്‌നമാണ്. അകവും പുറവും സാത്വികനായ ഒരു സന്യാസിയുടേതാണെന്ന് തെളിയിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ വൈരാഗ്യവും വിദ്വേഷവും വച്ചുപുലര്‍ത്തുന്നതും അസഹിഷ്ണുതയോടെ പെരുമാറുന്നതും കാണുമ്പോള്‍ ആരെങ്കിലും പ്രയാസപ്പെടുകയോ നെറ്റി ചുളിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്.
ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജിലെ കൂട്ട ശിശു മരണത്തെ തുടര്‍ന്നു ശിശു രോഗവിദഗ്ധനായ ഡോ. കഫീല്‍ഖാനോട് കാണിച്ചുകൊണ്ടിരിക്കുന്ന പ്രതികാര നടപടികളും തനിക്ക് അനഭിമതരായ വ്യക്തികളോടും വിഭാഗങ്ങളോടും വെച്ചുപുലര്‍ത്തുന്ന ശത്രുതാപരമായ നിലപാടുകളും സദ് വൃത്തനായ ഒരു സന്യാസിക്ക് യോജിച്ചതല്ല. പലപ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവനകളും നടപടികളും കാണുന്നവര്‍ താന്‍ മാനസികമായി ഇപ്പോഴും യു.പി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല; മറിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യതന്ത്രിയാണ് എന്ന് വിലയിരുത്താന്‍ നിര്‍ബന്ധിതരാകുന്ന തരത്തിലാണ്.
യോഗി, താന്‍ നേടി വളര്‍ന്ന ശിക്ഷണത്തോടും എടുത്തണിഞ്ഞ ഉത്തരീയത്തോടും കൂറു പുലര്‍ത്തുന്നുണ്ടാകാം. തന്നെ ആ കസേരയില്‍ ഇരുത്തിയ നേതൃത്വത്തോടുള്ള വിധേയത്വവും സ്വാഭാവികമാണ്. പക്ഷേ, അതിന്റെ പേരില്‍ തന്റെ ഭരണീയരില്‍ ചിലരെ അവഗണിക്കുന്നതും അവരോട് അന്യായമായി പെരുമാറുന്നതും രാജ്യധര്‍മത്തിനെതിരാണ്. ഭരണഘടനാപരമായ സത്യപ്രതിജ്ഞക്ക് വിരുദ്ധമാണ്. ഇതാണ് യഥാര്‍ത്ഥ വിഷയമായി വരേണ്ടത്.
അതുപോലെ കാഷായ വസ്ത്രം ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യം. പക്ഷേ, അതേ കാവി നിറം തന്റെ ദൃഷ്ടി പതിയുന്നിടത്തൊക്കെ കാണണമെന്ന് വാശി പിടിക്കുന്നത് അല്‍പ്പത്വവും മനസിന്റെ സങ്കുചിതത്വവുമാണ്. യു.പിയിലെ കലക്ടറേറ്റ് മുതല്‍ കക്കൂസ് വരെ കാവി നിറം പൂശാന്‍ ശ്രമിക്കുന്നതായി വന്ന വാര്‍ത്ത എല്ലാം തങ്ങളുടെ ഹിതവും ഇംഗിതവും അനുസരിച്ചു ഏകീകരിക്കാനുള്ള വ്യഗ്രതയുടെ ഭാഗമായേ കാണാന്‍ കഴിയൂ. വേഷവും ഭക്ഷണവും ഭാഷയുമൊക്കെ ഒന്നാക്കിയിട്ട് വേണം രാജ്യ സ്‌നേഹത്തിന്റെ സാക്ഷ്യപത്രവിതരണം പൂര്‍ണമാകാനെന്ന് കരുതി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഈ നീക്കങ്ങള്‍ യോഗി ആദിത്യനാഥ് എന്ന ക്ഷേത്ര പുരോഹിതനില്‍ നിന്നുണ്ടാകുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍നിന്ന് അത്തരം പക്ഷപാതിത്വങ്ങള്‍ ഉണ്ടാകുന്നതോടെ താന്‍ ഏറ്റുചൊല്ലിയ സത്യപ്രതിജ്ഞയാണ് കാറ്റില്‍ പറന്നുപോകുന്നത്.
കേന്ദ്രത്തിലും യു.പിയിലും ബി.ജെ.പി അധികാരത്തിലെത്തിയത് മൊത്തം വോട്ടര്‍മാരില്‍ മൂന്നിലൊന്ന് മാത്രം വോട്ടര്‍മാരുടെ പിന്‍ബലത്തിലാണ്. എതിരാളികള്‍ പല തട്ടിലായതാണ് ഈ വിജയം അവര്‍ക്ക് നേടിക്കൊടുത്തത്. അത്‌വെച്ച് എന്തും ആകാമെന്ന ധാര്‍ഷ്ട്യവുമായി മുന്നോട്ടു പോകുന്നത് അല്‍പ്പത്വമാണ്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയുടെ ഭദ്രമായ നിലനില്‍പ്പിന്റെ ആധാരശില. ലോകത്ത് വിവിധ വിഷയങ്ങളില്‍ ഇത്രയേറെ വൈവിധ്യമുള്ള മറ്റൊരു രാജ്യമില്ല. ആ ആധാരശില കുത്തിയിളക്കാന്‍ ത്രിശൂലവുമായി നടക്കുന്നവരെ രാജ്യദ്രോഹികളായി മാത്രമേ കാണാനാകൂ; മുദ്രാവാക്യങ്ങളില്‍ എത്ര രാജ്യസ്‌നേഹത്തിന്റെ മേമ്പൊടി ചേര്‍ത്താലും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.