Connect with us

Video Stories

എന്തുണ്ട് പിലാത്തോസേ വിശേഷം?

Published

on

കൂമന്‍കാവില്‍ ബസിറങ്ങി നടന്നാല്‍ ഏത് രവിയായാലും ഇനി തസ്രാക്കിലെത്തില്ല. അവിടെ നൈജാമലിയോ അല്ലാപിച്ച മൊല്ലാക്കയോ നീല ഞരമ്പുള്ള മൈമൂനയോ ഇനിയില്ല. ഉള്ളത് അടികൊടുത്ത് നല്ല പരിചയമുള്ള ഇങ്ങനെ പോയാല്‍ തല്ലുമേടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അഡ്വ. ബി.ഗോപാലകൃഷ്ണനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂട്ടക്കൊലയാളിയെന്ന് വിളിച്ചതിന് മാപ്പു പറഞ്ഞില്ലെങ്കില്‍ തല്ലുമെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയയെ മുമ്പ് പയ്യന്നൂരില്‍ സി.പി.എമ്മുകാര്‍ കൈകാര്യം ചെയ്തപോലെ ചെയ്യുമെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറിയായ ഇദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞിരിക്കുന്നത്. തല്ലും കൊലയും ബി.ജെ.പി, സി.പി.എമ്മുകാരുടേതാവുമ്പോള്‍ എവിടെനിന്ന് പഠിച്ചുവെന്ന് അന്വേഷിക്കാന്‍ കേസ് എന്‍.ഐ.എക്ക് വിടേണ്ടതുമില്ല.
ഗോപാലകൃഷ്ണന്റേത് അമിത്ഷായെന്ന ഭാസ്‌കര പട്ടേലരെ പ്രീതിപ്പെടുത്താനുള്ള ഒരു വിധേയന്റെ പ്രകടനമായേക്കാമെങ്കിലും കേട്ടാല്‍ തോന്നും ഇതാദ്യമായാണ് ഒരാള്‍ നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിളിക്കുന്നതെന്ന്. ഗുജറാത്തില്‍ അധികാരം പിടിക്കാനും നിലനിര്‍ത്താനും കേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കാനും വേണ്ടി എത്ര നിരപരാധികളുടെ രക്തം ചിന്തേണ്ടിവന്നുവെന്ന് രാജ്യത്തിന് അറിയാം. ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞവര്‍ എത്രയോ ഇന്ന് ജീവിച്ചിരിപ്പുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ നിരവധി. ഇതേകുറിച്ച് സക്കറിയ ഒരു കഥ തന്നെ എഴുതിയിട്ടുണ്ട്. ‘ആര്‍ക്കറിയാം’ എന്നാണ് കഥയുടെ പേര്. അന്നാട്ടില്‍ ജനിച്ച മുഴുവന്‍ കുഞ്ഞുങ്ങളെയും കൊല്ലാനുള്ള ഉത്തരവ് നിറവേറ്റാനിറങ്ങിയ പോലീസുകാരന്റെ കഥയാണിത്. സക്കറിയ ചോദിക്കുന്നുണ്ട്, എത്ര കുഞ്ഞുങ്ങളുടെ രക്തത്തിലൂടെയാണ് രക്ഷകാ നീ കടന്നുവന്നത് എന്ന്. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയറു കീറിയെടുത്ത് തീയിലെറിഞ്ഞാണല്ലോ ഈ ‘രക്ഷകനു’ം വന്നത്. എന്തുണ്ട് വിശേഷം പിലാത്തോസേ എന്ന് സക്കറിയ ചോദിക്കാതിരിക്കില്ല. അതാണ് ഉരുളിക്കുന്നത്തുകാരന്‍ സക്കറിയയുടെ പ്രകൃതം.
പഠനം കഴിഞ്ഞ് ബാംഗ്ലൂരിലും കോട്ടയത്തും കോളജ് അധ്യാപകനായി ജോലി നോക്കിയ സക്കറിയ ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയി. കാക്കനാടനോ ഒ.വി വിജയനോ മുകുന്ദനോ വി.കെ എന്നോ ആകണമെങ്കില്‍ ഡല്‍ഹിയില്‍ പോകണമെന്ന നാട്ടുനടപ്പ് അന്ന് നിലവില്‍ വന്നിരുന്നു. അതുകൊണ്ടുകൂടിയാണ് ഒ.വി വിജയനെ കുറിച്ച് സംസാരിക്കാന്‍ സക്കറിയക്ക് ഇത്ര ആധികാരികത ലഭിച്ചത്. വിജയന്റെ പൂച്ചയെ പോലും പരിചയമുള്ള സുഹൃത്തായിരുന്നുവെന്ന ബലമുണ്ട് സക്കറിയക്ക്. ഒ.വി വിജയന്റെ കൃതികളില്‍ മൃദു ഹിന്ദുത്വമുണ്ടെന്ന് പറയുന്ന ആദ്യത്തെയാളല്ല സക്കറിയ. വിജയന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ തസ്രാക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സക്കറിയ ഇത് ആവര്‍ത്തിച്ചതിനെ സഹോദരി ഒ.വി ഉഷയും കവി മധുസൂദനന്‍നായരുമൊക്കെ എതിര്‍ത്തുവെങ്കിലും നിലപാടില്‍ സക്കറിയ മാറ്റം വരുത്തിയിട്ടില്ല. വിജയനെ വര്‍ഗീയവാദിയെന്ന് സക്കറിയ വിളിച്ചിട്ടില്ലെങ്കിലും അങ്ങനെ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലാണ് ചിലര്‍ക്കെങ്കിലും താല്‍പര്യം. ഒ.വി വിജയന്റെ എഴുത്തിലെ ആത്മീയത മൃദു ഹിന്ദുത്വവാദങ്ങളെ തുണക്കുന്നതോ അതിന് നേരെ കണ്ണടക്കുന്നതോ ആണെന്നാണ് സക്കറിയ പറഞ്ഞത്. എഴുത്തിലും ജീവിതത്തിലും ഏട്ടന്‍ വര്‍ഗീയവാദിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സഹോദരി ഉഷ കരുണാകര ഗുരുവിന്റെ ആശ്രമത്തിലായിരുന്നപ്പോഴും വിജയന്‍ പൂജകളില്‍ പങ്കെടുത്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനിയായ ഭാര്യ മകനെ മാമോദിസ മുക്കിയതിനെ എതിര്‍ത്തിട്ടില്ലെന്നും ഉഷ വിശദീകരിച്ചപ്പോള്‍ ഞാന്‍ വിജയനെ വര്‍ഗീയവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. അതേസമയം വിജയന്റെ ദാര്‍ഢ്യമില്ലായ്മയാണ് സംഘ്പരിവാര സംഘടനയായ തപസ്യയുടെ പുരസ്‌കാരം സ്വീകരിക്കുന്നതിലെത്തിച്ചതെന്ന് ആരോപിക്കുകയുണ്ടായി. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരക്കെതിരെ കാര്‍ട്ടൂണ്‍ രചിക്കുകയും ധര്‍മപുരാണം എഴുതുകയും ചെയ്ത ഒ.വി വിജയന് മനോദാര്‍ഢ്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ലെന്ന വിശദീകരണവും സദസ്സില്‍ നിന്നും വേദിയില്‍ നിന്നുമുണ്ടായി.
ലൈംഗികതയോടുള്ള മലയാളിയുടെ സമീപനം സക്കറിയയുടെ വിമര്‍ശനത്തിന് എന്നും വിഷയമായിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ശനത്തിലാണ് പയ്യന്നൂരില്‍ നിന്ന് സി.പി.എമ്മുകാരുടെ അടി സക്കറിയയെ തേടിയെത്തിയത്. കേരളത്തിലെ മുന്‍കാല ഇടതു നേതാക്കളുടെ ഒളിവു ജീവിതം ലൈംഗികതയുടെ ആഘോഷക്കാലമായിരുന്നുവെന്ന് പറഞ്ഞതിനായിരുന്നു ഡി.വൈ.എഫ്.ഐക്കാരുടെ കൈയേറ്റം. ഇതിനെ ‘സ്വാഭാവികം’ എന്ന് ന്യായീകരിച്ച പിണറായി വിജയന്‍ അന്ന് പാര്‍ട്ടി സെക്രട്ടറി മാത്രം. ഇതിനെ കുറെ കൂടി വ്യക്തമായി പറഞ്ഞതിന് വി.ടി ബല്‍റാം എം.എല്‍.എയെ സി.പി.എം തൃത്താലയില്‍ ബഹിഷ്‌കരിക്കുകയാണ്.
ചുംബന സമരത്തെ പിന്തുണച്ച എഴുത്തുകാരനാണ് സക്കറിയ. ലൈംഗികതയെ ഭയക്കുകയും അതിനായി വെറി പൂണ്ട് നടക്കുകയും ചെയ്യുന്നവരാണ് മലയാളികളെന്ന് പറഞ്ഞ സക്കറിയ പരസ്യ ചുംബനസമരം ഇതിന് മാറ്റം വരുത്തുമെന്ന് പ്രത്യാശിച്ചു. പോള്‍ സക്കറിയയുടെ എഴുത്തുകള്‍ കേവലം സൗന്ദര്യാവിഷ്‌കാരമല്ല. സമൂഹവുമായുള്ള നിരന്തര സംവാദമാണ്. മോദിയില്‍ റിലാക്‌സേഷന്‍ കണ്ടെത്തുന്ന കണ്ണന്താനത്തിന്റെ നാടും കോട്ടയമാണ്. മോദിയുടെ കൈയില്‍നിന്ന് ഒരു അംഗീകാരവും വേണ്ടെന്ന് കട്ടായം പറയുന്ന സക്കറിയയുടെ നാടും കോട്ടയം. പള്ളിയോടും പട്ടക്കാരോടും കലഹിക്കുന്ന കഥകളാണ് സക്കറിയ എഴുതിയത്. പ്രെയിസ് ദി ലോഡ്, ആര്‍ക്കറിയാം, എന്തു വിശേഷം പിലാത്തോസേ തുടങ്ങിയവ ക്രിസ്തുമതവുമായി ബന്ധപ്പെട്ട രചനകളാണ്. എസ്.കെ പൊറ്റെക്കാട് സഞ്ചരിച്ച ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഇന്നത്തെ അവസ്ഥ രേഖപ്പെടുത്തിയ യാത്രാവിവരണവും സക്കറിയയുടെ സംഭാവനയാണ്. ഏഷ്യാനെറ്റിലൂടെ മലയാളത്തില്‍ പുതിയ മാധ്യമ സംസ്‌കാരത്തിന് തുടക്കമിട്ടവരില്‍ സക്കറിയയുണ്ട്. പ്രായം 70 പിന്നിട്ട ഈ ഘട്ടത്തില്‍ വിധേയനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്ന് വരില്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.