Connect with us

Culture

ദേശീയ തലത്തില്‍ ബി.ജെ.പി തകര്‍ന്നടിയുന്നു; ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍വി

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ പ്രതിപക്ഷം പിടിച്ചെടുത്തു. 10 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ജയം ഒരിടത്ത് മാത്രം. രാജ്യം ഉറ്റു നോക്കിയ ഉത്തര്‍പ്രദേശിലെ ഖൈറാന ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വിശാലസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ആര്‍.എല്‍.ഡിയിലെ തബസ്സും ഹസന്‍ 49,291ല്‍ വോട്ടിന് വിജയിച്ചു.

തബസ്സും ഹസന് 401464 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി മൃഗംഗ സിങിന് 352173 വോട്ടും ലഭിച്ചു. ഫുല്‍പൂര്‍, ഗോരക്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കു പിന്നാലെ യു.പിയില്‍ ബി.ജെ.പിയില്‍ നിന്നും പ്രതിപക്ഷം പിടിക്കുന്ന മൂന്നാമത്തെ ലോക്‌സഭാ സീറ്റാണിത്. പ്രധാനമന്ത്രി മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. യു.പിയിലെ നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നയീമുല്‍ ഹസന്‍ ബി.ജെ.പിയുടെ അവാനി സിങിനെ 9590 വോട്ടുകള്‍ക്ക് തോല്‍പിച്ചു. മഹാരാഷ്ട്രയിലെ ബാന്ദ്ര-ഗോണ്ടിയ ലോക്‌സഭാ മണ്ഡലം ബി.ജെ.പിയില്‍ നിന്നും എന്‍. സി.പി-കോണ്‍ഗ്രസ് സഖ്യം പിടിച്ചെടുത്തു. എന്‍.സി.പി സ്ഥാനാര്‍ത്ഥി കുകദെ മധുകരാവു യശ്വന്ത് റാവുവാണ് ജയിച്ചത്. അതേസമയം മഹാരാഷ്ട്രയിലെ പാല്‍ഗഡ് ലോക്‌സഭാ മണ്ഡലം ബി.ജെ.പി നിലനിര്‍ത്തി. ശിവസേനയുടെ ശ്രീനിവാസ് ചിന്താമന്‍ വനഗയെ 29574 വോട്ടിന് ബി.ജെ.പിയിലെ ഗവി രാജേന്ദ്ര ദേദിയ തോല്‍പിച്ചു.

മഹാരാഷ്ട്രയിലെ പാലുസ് -കഡേഗാവോന്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വിശ്വജീത് കദം എതിരില്ലാതെ തെരഞ്ഞെടുത്തു. വിശ്വജിത് കദമിന്റെ പിതാവ് പതംഗ് റാവു കദമിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞൈടുപ്പ് വേണ്ടി വന്നത്. അദ്ദേഹത്തോടുള്ള ആദര സൂചകമായി മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

നാഗാലന്‍ഡ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യമായ എന്‍.ഡി.പി.പി സ്ഥാനാര്‍ത്ഥി തോക്കേഹോ 155922 വോട്ടുകള്‍ക്ക് നാഗാലന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ത്ഥി അപോക് ജാമിറിനെ തോല്‍പിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയിലെ രാജരാജേശ്വരി നഗറില്‍ കോണ്‍ഗ്രസിലെ മുനിരത്‌ന 25492 വോട്ടുകള്‍ക്ക് ബി.ജെ.പിയിലെ മുനിരാജു ഗൗഡയെ തോല്‍പിച്ചു.

ബിഹാറില്‍ ഭരണകക്ഷിയായ ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ജോകിഹട്ട് മണ്ഡലം ആര്‍.ജെ.ഡി പിടിച്ചെടുത്തു. ആര്‍. ജെ.ഡിയുടെ ഷാനവാസ് ആലം 38089 വോട്ടുകള്‍ക്ക് ജെ. ഡി.എസിലെ മുര്‍ഷിദ് ആലത്തെ തോല്‍പിച്ചു. മേഘാലയയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അംപതി മണ്ഡലം കോണ്‍ഗ്രസ് 3191 വോട്ടുകള്‍ക്ക് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിയാനി ഡി ഷിറ എന്‍.പി.പിയിലെ ക്ലമന്റ് ജി മോമിനെ തോല്‍പിച്ചു. വിജയത്തോടെ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. പഞ്ചാബിലെ ഷാഹ്‌കോട്ട് മണ്ഡലം ശിരോമണി അകാലിദളില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോ ണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹര്‍ദേവ് ലിങ് ലാഡി 38,802 വോട്ടുകള്‍ക്ക് ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി നായിബ് സിങ് കോഹറെ തോല്‍പിച്ചു. ജാര്‍ഖണ്ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഗോമിയ, സില്ലി മണ്ഡലങ്ങള്‍ ജെ. എം.എം നിലനിര്‍ത്തി.
ഗോമിയയില്‍ ജെ.എം.എമ്മിലെ ബബിത ദേവി 1344 വോട്ടുകള്‍ക്ക് എ.ജെ.എസ്.യു.പിയിലെ ലംബോധര്‍ മഹാതോയെ തോല്‍പിച്ചു. ബി.ജെ.പിക്ക് ഇവിടെ മൂന്നാം സ്ഥാനത്തെത്താനെ ആയുള്ളൂ. സില്ലിയില്‍ ജെ.എം.എമ്മിലെ സീമ ദേവി വിജയിച്ചു. ഉത്തരാഖണ്ഡിലെ തരാലി മണ്ഡലം ബി.ജെ.പി നിലനിര്‍ത്തി. ബി.ജെ.പിയിലെ മുന്നി ദേവി ഷാ 1811 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജീത് റാമിനെ തോല്‍പിച്ചു. പശ്ചിമബംഗാളിലെ മഹേഷ്താല മണ്ഡലം ടി.എം.സി നിലനിര്‍ത്തി. 62825 വോട്ടുകള്‍ക്ക് ടി. എം. സി സ്ഥാനാര്‍ത്ഥി ദുലാല്‍ചന്ദ്ര ദാസ് ബി.ജെ.പിയിലെ സുജിത് കുമാര്‍ ഘോഷിനെ തോല്‍പിച്ചു. സി. പി. എം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.