Connect with us

Sports

മലവെള്ളപ്പാച്ചിലിനെ മുറം കൊണ്ട് തടുക്കാനാവില്ല

Published

on

 

ബ്രസീല്‍ 2 കോസ്റ്ററിക്ക 0

 

മുഹമ്മദ് ഷാഫി
മാച്ച് റിവ്യൂ

കോസ്റ്ററിക്കയുടെ പ്രതിലോമ ഫുട്‌ബോളിനെ പ്രതിഭ കൊണ്ടും അത്യധ്വാനം കൊണ്ടും മറികടന്ന് ബ്രസീല്‍ നേടിയ വിജയത്തില്‍ മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് ശക്തരായ എതിരാളികള്‍ക്കെതിരെ മത്സരിക്കുമ്പോള്‍ സ്വന്തം ബോക്‌സില്‍ മാത്രം കളിക്കാരെ വിന്യസിച്ച് ഒരു പോയിന്റെങ്കിലും നേടിയെടുക്കാമെന്ന കുതന്ത്രം പയറ്റുന്ന ടീമുകള്‍ കളിയെ മാത്രമല്ല, സ്വന്തം സാധ്യതകളെ കൂടിയാണ് കൊല്ലുന്നത്. രണ്ട് നെയ്മര്‍ നേടിയ രണ്ടാം ഗോള്‍ ആയിരിക്കും മിക്കവാറും ഗ്രൂപ്പിലെ സമവാക്യങ്ങളില്‍ നിര്‍ണായകമാവുകയും ബ്രസീലിന് തുണയാകുന്നതും. മൂന്ന് ഈ ലോകകപ്പില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും പ്രഹരശേഷിയുള്ള സംഘം ബ്രസീലാണ്; പ്രായോഗികതയേക്കാള്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കുന്ന ടിറ്റേ ആ പ്രഹരശേഷിയുടെ വീര്യം കുറക്കുകയാണ്.

ഗ്രൂപ്പിലെ ഏറ്റവും ദുര്‍ബലരായ ടീമിനെതിരെ ഇറങ്ങുമ്പോള്‍ ബ്രസീലിന് ഇന്ന് ജയത്തില്‍ കുറഞ്ഞ ഒന്നും ആവശ്യമായിരുന്നില്ല. സ്വിറ്റ്‌സര്‍ലന്റിനെതിരെ അവലംബിച്ച 4-3-3 ശൈലി തന്നെ ടിറ്റേ തുടര്‍ന്നപ്പോള്‍ റൈറ്റ് വിങ്ബാക്ക് പൊസിഷനില്‍ ഡാനിലോക്ക് പകരം ഫാഗ്‌നര്‍ വന്നു എന്നുമാത്രം. കുട്ടിന്യോ, നെയ്മര്‍, ജീസസ്, വില്ല്യന്‍ എന്നിവരടങ്ങുന്ന നാലംഗ സംഘം ഗോള്‍ ലക്ഷ്യമാക്കിയപ്പോള്‍ കാസമിറോയ്ക്കും പൗളിഞ്ഞോയ്ക്കുമായിരുന്നു മധ്യനിരയുടെ ചുമതല. (ഫലത്തില്‍ ഇത് 4-2-4 ആയി അനുഭവപ്പെട്ടു). കോസ്റ്ററിക്ക ആവട്ടെ, 3-4-2-1 ശൈലിയില്‍ ഇറങ്ങിയപ്പോള്‍, കഴിഞ്ഞ മത്സരത്തിലേതു പോലെ അല്ല, എതിരാളികളെ ഗോളടിക്കാന്‍ അനുവദിക്കാതിരിക്കുകയാവും ലക്ഷ്യമെന്ന് വ്യക്തമായിരുന്നു.

പതിഞ്ഞ താളത്തിലാണ് ഇരുകൂട്ടരും തുടങ്ങിയത്. മൈതാനമധ്യത്തില്‍ തമ്പടിച്ച ബ്രസീല്‍ എതിരാളികളുടെ ബലംപരീക്ഷിക്കുകയാണെന്ന് തോന്നി. ഇടക്കിടെ ആക്രമണങ്ങള്‍ നടത്തുന്നുണ്ടായിരുന്നെങ്കിലും കോസ്റ്ററിക്ക ബ്രസീലിന്റെ താരനിരയെ പേടിക്കാതെയാണ് ആദ്യഘട്ടത്തില്‍ കളിച്ചത്. മാഴ്‌സലോയ്ക്കും മിറാന്‍ഡക്കുമിടയില്‍ വന്ന ആശയക്കുഴപ്പത്തില്‍ അവര്‍ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഭാഗ്യം ബ്രസീലിന്റെ രക്ഷകനായി. മറുവശത്തും അവസരങ്ങള്‍ പിറന്നെങ്കിലും ക്ലിയര്‍കട്ട് ആയിരുന്നില്ല. വലതുവിങില്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ നെയ്മര്‍ മാര്‍ക്ക് ചെയ്യപ്പെട്ടപ്പോള്‍ കുട്ടിന്യോക്ക് കയറിക്കളിക്കാനുള്ള സ്‌പേസ് ലഭിച്ചു.

അരമണിക്കൂറിനോടടുത്തപ്പോഴാണ് കൃത്യമായി പറഞ്ഞാല്‍ 25 മിനുട്ടിനു ശേഷമാണ് ബ്രസീല്‍ കാര്യമായി ഭീഷണിയുയര്‍ത്തിത്തുടങ്ങിയത്. മൂന്ന് ഡിഫന്റര്‍മാരും ഗോള്‍കീപ്പറുമൊഴികെ എല്ലാവരും ആക്രമണത്തില്‍ പങ്കാളികളായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കോസ്റ്ററിക്കന്‍ ഡിഫന്‍സ് പാടുപെട്ടു. അവര്‍ സ്വന്തം ബോക്‌സ് പരിസരത്തേക്ക് ഒതുങ്ങിക്കൂടി. എന്നിട്ടും കെയ്‌ലര്‍ നവാസ് കാര്യമായിത്തന്നെ പരീക്ഷിക്കപ്പെട്ടു. അതുവരെ കല്‍ച്ചിരുന്ന ഭൂമിമാര്‍ഗം വിട്ട് എയര്‍ബോളുകള്‍ ബ്രസീല്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കോസ്റ്ററിക്ക കൗണ്ടര്‍ അറ്റാക്ക് നടത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അതിന് ആവശ്യമായ അംഗബലം എതിര്‍ഹാഫില്‍ ലഭിച്ചില്ല. മാത്രവുമല്ല ബ്രയാന്‍ റൂയിസ്, വെനേഗസ്, ഉറേന എന്നിവരുടെ മിന്നായങ്ങളെ കാസമിറോയും സില്‍വയും മിറാന്‍ഡയും കൈകാര്യം ചെയ്യുകയും ചെയ്തു.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമിറങ്ങിയപ്പോഴുള്ള ബ്രസീലിന്റെ ആക്രമണം ചാത്തനേറു പോലെയായിരുന്നു. ഒന്നിനുപിറകെ മറ്റൊന്നായി പോസ്റ്റിനു നേരെ ആക്രമണം വന്നപ്പോള്‍ കോസ്റ്ററിക്ക ശരിക്കും വിയര്‍ത്തു. കെയ്‌ലര്‍ നവാസിന്റെ തകര്‍പ്പന്‍ സേവുകളും ഒരുപാട് വേണ്ടിവന്നു. മാഴ്‌സലോയും നെയ്മറും ലിങ്ക് ചെയ്ത് തുടങ്ങിയപ്പോഴാണ് ബ്രസീല്‍ ശരിക്കും വിശ്വരൂപം പുറത്തെടുത്തത്. ക്ലബ്ബില്‍ കളിക്കുമ്പോഴുള്ള തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് മാഴ്‌സലോ വന്നില്ലെങ്കിലും മുന്‍നിരയിലേക്ക് പന്തെത്തിക്കുന്നതില്‍, പ്രത്യേകിച്ചും നെയ്മറെ കണ്ടെത്തുന്നതില്‍ വിജയിച്ചു. പക്ഷേ, പതിനഞ്ചു മിനുട്ടോളം നീണ്ട ആ ത്വരിതാക്രമണവും ബ്രസീലിനെ തുണച്ചില്ല. നെയ്മറിന് പെനാല്‍ട്ടി വി.എ.ആറിലൂടെ നിഷേധിക്കപ്പെട്ടതും അവര്‍ക്ക് തിരിച്ചടിയായി. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ കോസ്റ്ററിക്കയുടെ കളി സമനിലക്കു വേണ്ടി മാത്രമായി.

പൗളിഞ്ഞോക്കു പകരം ഫിര്‍മിനോയെയും വില്ല്യനു പകരം ഡഗ്ലസ് കോസ്റ്റയെയും ഇറക്കിയത് നല്ല നീക്കങ്ങളായി. പൗളിഞ്ഞോ തന്റെ റോളില്‍ മോശമില്ലാതെ കളിച്ചെങ്കിലും വില്ല്യന്‍ മുന്നേറ്റത്തില്‍ ചേരാത്ത കണ്ണിയായാണ് പലപ്പോഴും അനുഭവപ്പെട്ടത്. ഫിര്‍മിനോയുടെയും കോസ്റ്റയുടെയും വരവ് അവസാന നിമിഷ ആക്രമണങ്ങളില്‍ ബ്രസീലിന് കരുത്ത് കൂട്ടുകയും ചെയ്തു.

അവസാന മിനുട്ടുകളില്‍ കോസ്റ്ററിക്ക സമയം കൊല്ലുന്നത് കണ്ടപ്പോള്‍ തന്നെ ഒരു ഗോള്‍ മണത്തിരുന്നു. ബ്രസീലിന്റെ ആക്രമണവീര്യത്തെ തണുപ്പിക്കാനുള്ള തന്ത്രമായിരുന്നു ആ മുടക്കങ്ങള്‍ എന്നുതോന്നി. പക്ഷേ, ആറ് മിനുട്ട് ഇഞ്ചുറി ടൈം കിട്ടിയ ബ്രസീല്‍ ഗോളടിച്ചേ അടങ്ങൂ എന്ന വിധത്തില്‍ തലങ്ങും വിലങ്ങും ആക്രമിച്ചു. കുട്ടിന്യോയിലൂടെ ലക്ഷ്യം കാണുകയും ചെയ്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബ്രസീലിനെ പോലെ മള്‍ട്ടി ടാലന്റഡ് ആയ ടീം എല്ലാം മറന്ന് പൊരുതുമ്പോള്‍ ഡിഫന്‍സില്‍ പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രവുമില്ല, കൗണ്ടര്‍ അറ്റാക്കിന് പദ്ധതിയില്ല എന്നാവുമ്പോള്‍ എതിരാളികള്‍ക്കത് മാനസിക ആധിപത്യവും നല്‍കുന്നു. 91ാം മിനുട്ടില്‍ ഗോള്‍ വീണതോടെ തന്നെ കളി ബ്രസീലിന്റെ കൈയിലായിക്കഴിഞ്ഞിരുന്നു. വ്യക്തമായ ആക്രമണ പദ്ധതി ഇല്ലാത്തതിനാല്‍ കോസ്റ്ററിക്ക തിരിച്ചടിക്കാനുള്ള സാധ്യതയും കുറവായിരുന്നു. എന്നിട്ടും അവര്‍ കയറിക്കളിച്ചു. അതോടെ ഡിഫന്‍സില്‍ വന്ന പിഴവിലൂടെ ഡഗ്ലസ് കോസ്റ്റ നെയ്മറിന് വഴിയൊരുക്കുകയും ചെയ്തു. ഏതായാലും ബ്രസീലിനെ വിഷമിപ്പിച്ചിട്ടേ കോസ്റ്ററിക്ക കീഴടങ്ങിയുള്ളൂ; അക്കാര്യത്തിന് പക്ഷേ, അന്തിമ വിശകലനത്തില്‍ കാര്യമായ ഫലമുണ്ടാവില്ലെങ്കിലും.

ഇക്കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്രസീലിന് കാര്യമായി അധ്വാനിക്കേണ്ടി വന്നിട്ടുണ്ട്. ഇന്നത്തേത് കുറച്ചുകൂടി കാല്‍ക്കുലേറ്റഡ് ആയ ഗെയിം ആയി അനുഭവപ്പെടുകയും ചെയ്തു. കെയ്‌ലര്‍ നവാസ് എന്ന മഹാമേരു (അയാള്‍ ഓര്‍മിപ്പിച്ചത് 1998ലെ ഫ്രാന്‍സിനെതിരായ മത്സരത്തിലെ ജോസ് ലൂയിസ് ചിലാവര്‍ട്ടിനെ ആണ്) ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് സുരക്ഷിതമായി തന്നെ ജയിക്കാനുള്ള അവസരങ്ങളുണ്ടാകുമായിരുന്നു. അത്ര കഷ്ടപ്പെട്ടിട്ടും നവാസിന് സങ്കടത്തോടെ മടങ്ങാനായി വിധി. നാല് പോയിന്റായെങ്കിലും ബ്രസീലിന് ശ്വാസം വിടാന്‍ സമയമായിട്ടില്ല. ഇന്നു രാത്രി സ്വിറ്റ്‌സര്‍ലാന്റ് ജയിക്കാതിരുന്നാല്‍ സെര്‍ബിയയെ നേരിടുമ്പോള്‍ അവര്‍ക്ക് ടെന്‍ഷന്‍ കുറയും. അതേസമയം, മൂന്ന് ടീമുകള്‍ക്കും തുല്യപോയിന്റ് വന്നേക്കാവുന്ന സാഹചര്യവുമുണ്ട്. അങ്ങനെയെങ്കില്‍, നേരത്തെ പറഞ്ഞതുപോലെ ആ രണ്ടാം ഗോള്‍ ബ്രസീലിന് നിര്‍ണായകമാവും.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.