Connect with us

News

കര്‍ഷകരെ കൊലയ്ക്ക് കൊടുക്കരുത്

Published

on

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്‍ണായക നിയമങ്ങള്‍ കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തുകഴിഞ്ഞു. കര്‍ഷിക ഉല്‍പന്ന വ്യാപാര വാണിജ്യബില്‍-2020, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) ബില്‍-2020 എന്നിവയാണ് തിങ്കളാഴ്ച രാജ്യസഭയില്‍ സര്‍ക്കാര്‍ പാസാക്കിയെടുത്തത്. രണ്ട് ബില്ലുകളും ശബ്ദവോട്ടോടെ പാസായതായാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അവശ്യവസ്തു (ഭേദഗതി) നിയമം കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലുകള്‍ വോട്ടിനിടണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭാഡെപ്യൂട്ടി ചെയര്‍മാന്‍ തള്ളിയാണ് ശബ്ദവോട്ടോടെയുള്ള നിയമനിര്‍മാണം. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് യഥേഷ്ടം ലാഭം കൊയ്യാനും അതിന്റെ പങ്കുപറ്റാനും പരമാവധി പരിശ്രമിച്ചുവരുന്ന മോദി സര്‍ക്കാരിനെ സംബന്ധിച്ച് രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെകൂടി അവര്‍ക്കായി ലേലത്തിന് വെക്കുന്നത് ലളിതമായി പറഞ്ഞാല്‍ ജനങ്ങളെ കൊലയ്ക്ക് കൊടുക്കലാണ്. കോണ്‍ഗ്രസും മുസ്്‌ലിംലീഗും സി.പി.എമ്മും ടി.എം.സിയും ശിവസേനയും ജനതാദളും (എസ്) ബില്ലിനെ ശക്തിയായി എതിര്‍ക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ കണ്ടതുപോലുള്ള പിടിവാശിയിലാണ് മോദി സര്‍ക്കാര്‍.കോവിഡ് കാലത്ത് ജനങ്ങളുടെ ശ്രദ്ധതിരിച്ച് കര്‍ഷകര്‍ക്കെതിരായും കുത്തകകള്‍ക്ക് അനുകൂലമായും നിയമങ്ങള്‍ പാസാക്കിയെടുക്കുന്ന സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഗൂഢതന്ത്രത്തിന് പ്രതിപക്ഷവും ജനതയും വഴങ്ങില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ലോക്‌സഭയിലും രാജ്യസഭയിലുമായി കണ്ടത്.

നിലവില്‍ കര്‍ഷകരും സാധാരണക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികാനുബന്ധബില്ലുകള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം പഞ്ചാബിലും ഹരിയാനയിലും നിന്നായി 226.56 ലക്ഷം ടണ്‍ അരിയും 201.14 ലക്ഷം ടണ്‍ ഗോതമ്പുമാണ് സര്‍ക്കാര്‍ സംഭരിച്ചത്. 80293 കോടി രൂപ വിലവരുന്ന ഇവ സംഭരിച്ചത് കര്‍ഷകരില്‍നിന്ന് നേരിട്ടാണ്- കാര്‍ഷികോല്‍പന്ന വിപണന സമിതികള്‍ (എ.പി.എം.സി) മുഖേന. ഇതാണ് പുതിയ നിയമത്തിലൂടെ നിലയ്ക്കാന്‍ പോകുന്നത്. നിലവിലുള്ള സംഭരണ സംവിധാനവും താങ്ങുവില സമ്പ്രദായവും എടുത്തുകളയുന്നു എന്നതാണ ്ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്ത് ഏതിടത്തും കാര്‍ഷികോത്പന്നങ്ങള്‍ വിപണനം നടത്താന്‍ കഴിയുമെന്ന ബില്ലിലെ വ്യവസ്ഥ കേള്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്ന് തോന്നുമെങ്കിലും, ഫലത്തിലത് കുത്തകകള്‍ക്ക് കാര്‍ഷിക വിപണി തുറന്നുകൊടുക്കാനുള്ള പടപ്പുറപ്പാടാണ്. നേരത്തെതന്നെ കുത്തകകള്‍ക്ക് കാര്‍ഷിക മേഖലയെ തുറന്നുകൊടുത്ത മോദി സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ ഉത്പന്നങ്ങള്‍ യഥേഷ്ടം വിപണിയിലെത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കിക്കൊടുക്കുന്നത്. ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത് സാധാരണക്കാരും നാമമാത്രവുമായ കര്‍ഷകര്‍ കഠിനാധ്വാനംകൊണ്ട് ഉത്പാദിപ്പിച്ചെടുത്ത വിളകള്‍ കുത്തകകളുടേതുമായി മല്‍സരിക്കണമെന്നാണ്. ആധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യയും വിനിമയശേഷിയുമുള്ള ഉത്പാദകരുമായി ചെറുകിട-നാമമാത്ര കര്‍ഷകന്‍ മല്‍സരിക്കണമെന്നാണ്. ഫലത്തില്‍ പുലിയെയും ആടിനെയും സംരക്ഷണത്തിന്റെ പേരില്‍ ഒരേ തൊഴുത്തില്‍ കെട്ടുന്ന അവസ്ഥയാണിത്. പരാതികളില്‍ മറ്റൊന്ന് കരാര്‍ കൃഷി വ്യാപകമാക്കുന്നുവെന്നതാണ്. മറ്റൊന്ന് ധാന്യങ്ങളെയും സവാള, സസ്യഎണ്ണ, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യവസ്തു എന്ന ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കുമെന്നതാണ്. കുത്തകകള്‍ക്കും വ്യാപാരികള്‍ക്കും യഥേഷ്ടം പൂഴ്ത്തിവെപ്പ് നടത്താനും തങ്ങളുടെ ഇച്ഛാനുസരണം വില നിശ്ചയിക്കാനും ഇത് വഴിവെക്കും. നിലവില്‍ സാധാരണ കര്‍ഷകര്‍ക്ക് പ്രാദേശിക ചന്തകളും സര്‍ക്കാര്‍ സംഭരണം വഴിയും കിട്ടിയിരുന്ന വിലപോലും കടുത്ത മല്‍സരത്തിനിടെ നഷ്ടപ്പെടുമെന്നര്‍ത്ഥം. ലാഭകരമല്ലാതായാല്‍ കൃഷിഭൂമി പതിയെ കുത്തകകള്‍ക്ക് കൈമാറാന്‍ കര്‍ഷകര്‍ തയ്യാറാകും.

ഇതേ കോവിഡ് കാലത്തുതന്നെയാണ് രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെയും പ്രതിരോധ മേഖലയെയും പ്രകൃതി സമ്പത്തിനെയും വിമാനത്താവളങ്ങളെയുമെല്ലാം കൂട്ടത്തോടെ കുത്തകകള്‍ക്ക് കൈമാറുന്ന രീതി നാം ഞെട്ടലോടെ കണ്ടത്. ഇതിനെതിരായ പോരാട്ടത്തിനിടെയാണ് കര്‍ഷകരുടെ രോഷംകൂടി സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചാബിലും ഹരിയാനയിലും അലയടിക്കുന്ന പ്രതിഷേധാഗ്നി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണിപ്പോള്‍. മുഴുപ്പട്ടിണിയിലും അരപ്പട്ടിണിയിലുമായി കഴിയുന്ന രാജ്യത്തെ വലിയ ശതമാനംവരുന്ന കര്‍ഷകരോട് മോദി സര്‍ക്കാര്‍ ചെയ്യുന്നത് ക്രൂരതയാണെന്ന് പറഞ്ഞാല്‍പോരാ, രാജ്യത്തെ ശതകോടി ജനതയാണ് ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍പോകുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷമാകുമെന്ന് മാത്രമല്ല, രാജ്യത്തെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷംപേരും പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥവരും. ഇന്ത്യയില്‍ പ്രതിദിനം പത്ത് കര്‍ഷകരെങ്കിലും ജീവനൊടുക്കുന്നുണ്ടെന്നാണ് 2017ലെ കണക്ക്. കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യാകണക്ക് പുറത്തുവിടുന്നില്ല. 2020 ഓടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഇരട്ടിവില ലഭ്യമാക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയതോടെ കര്‍ഷകരെതന്നെ ഇല്ലാതാക്കാനുള്ള നയമാണ് സ്വീകരിച്ചിരിക്കുന്നത്. വില ഇരട്ടിയാക്കുന്നതിന്റെ ഗുണം ലഭിക്കുന്നത് ഫലത്തില്‍ കര്‍ഷകര്‍ക്കല്ല കുത്തകകള്‍ക്കാണ് എന്നതാണ് കൗതുകകരമായിരിക്കുന്ന വസ്തുത.

രാജ്യത്തെ കര്‍ഷകരുന്നയിക്കുന്ന വിമര്‍ശനങ്ങളൊന്നും ചെവിക്കൊള്ളാത്ത മോദിക്കും ബി.ജെ.പിക്കും ആരോടാണ് യഥാര്‍ത്ഥത്തില്‍ കൂറെന്ന് ഇത് വ്യക്തമാക്കുന്നു. സ്വന്തം മുന്നണിയിലെ ഘടകക്ഷികളിലൊന്നായ ശിരോമണി അകാലിദളിന്റെ പ്രതിനിധിയും വനിതയുമായ ഭക്ഷ്യസംസ്‌കരണവകുപ്പുമന്ത്രി ഹര്‍സിമ്രത് കൗര്‍ബാദല്‍ രാജിവെച്ചിട്ടുപോലും കാര്‍ഷിക വിരുദ്ധ നിയമവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതിന്റെ പിന്നില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന പരാതി ശരിവെക്കപ്പെടുകയാണ്. കര്‍ഷകരെന്നാല്‍ നാടിന്റെ നട്ടെല്ലാണ്. ഇന്ത്യയുടെ 70 ശതമാനം ജനതയും കാര്‍ഷിക വൃത്തിയിലൂടെ ജീവിതം പുലര്‍ത്തുമ്പോള്‍ കാര്‍ഷികമേഖലയെ അവരില്‍നിന്ന് പിടിച്ചെടുക്കുന്നത് മല്‍സ്യത്തെ കരക്കുപിടിച്ചിടുന്നതിന് തുല്യമാണ്. ജനങ്ങളെയും രാജ്യത്തെ സംബന്ധിച്ചോളം ആത്മഹത്യാപരവും. ഇതര മേഖലകളെയെല്ലാം കുത്തകകള്‍ക്ക് തുറന്നിടുമ്പോള്‍ ജനകോടികള്‍ക്ക് അന്നമൂട്ടുന്ന കാര്‍ഷിക രംഗത്തെയെങ്കിലും ജനങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ സന്മനസ്സുകാണിക്കണം.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.