Connect with us

Video Stories

വിട, മാണി സാര്‍

Published

on

കെ.എം മാണി എന്നാല്‍ കെ.എം മാണി മാത്രം. പാലാ കരിങ്ങോഴക്കല്‍ മാണി എണ്‍പത്താറാം വയസ്സില്‍ തനിക്കെന്നുമേറ്റം പ്രിയപ്പെട്ട സഹപ്രവര്‍ത്തകരോടും കുടുംബത്തോടും വിട ചോദിച്ചിരിക്കുന്നു. ആഢ്യത്വവും അതിവിനയവും ജാടകളും തൊട്ടുതീണ്ടാത്ത, കര്‍ഷകന്റെയും സാധാരണക്കാരന്റെയും പാവങ്ങളുടെയും കരംകവര്‍ന്ന കറകളഞ്ഞ സേവനപടു. കേരളത്തെ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തെപോലും പലപ്പോഴും തന്നിലേക്ക് ആകര്‍ഷിപ്പിക്കുംവിധം നേതാക്കളുമായുള്ള ഇഴമുറിയാത്ത അടുപ്പവും വാക്ചാതുരിയും. കേരളം കണ്ട മികച്ച ധന-നിയമകാര്യ മന്ത്രിയും നേതാക്കളിലൊരാളും. 1965 മുതല്‍ നീണ്ട അഞ്ചര പതിറ്റാണ്ട് (13 തവണ) ഒരു മനുഷ്യന്‍ ഒരേ നിയമസഭാമണ്ഡലത്തില്‍നിന്ന് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുക, അതില്‍ പലതും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ. ലോകത്തുതന്നെ അത്യപൂര്‍വതയാണത്. 13 തവണ ബജറ്റ് അവതരിപ്പിച്ചു. അതിന് മാണിസാറിനെ പ്രാപ്തമാക്കിയത് അരികുവല്‍കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അണമുറിയാത്ത രാഗംതന്നെ.
മത്തായി മാഞ്ഞൂരാന്‍, ശ്രീകണ്ഠന്‍നായര്‍, ഫാ. വടക്കന്‍ മുതലായവര്‍ വിതച്ച് വിളയെടുക്കാനാകാതെ പോയ സാക്ഷര കേരളത്തിന്റെ രാഷ്ട്രീയ മണ്ണില്‍ കെ.എം മാണി ഏതാണ്ട് ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് തന്റേതായ ഇടംപിടിച്ചത്. മാറിമറിയുന്ന കേരള രാഷ്ട്രീയ ഭൂമികയില്‍ കര്‍ഷകരുടെ നട്ടെല്ലായി കേരള കോണ്‍ഗ്രസിനെ പാര്‍ട്ടി ചിഹ്നമായ രണ്ടില പോലെ എന്നെന്നും ഹരിതാഭമാക്കി നിര്‍ത്തി. അതിന് സഹായകമായത് അനാരോഗ്യത്തിനും പ്രായത്തിനും ശത്രുക്കള്‍ക്കും തളര്‍ക്കാനാകാത്ത കര്‍മകുശലതയും കൂര്‍മബുദ്ധിയുംതന്നെ. കേരളത്തിന്റെ ചരിത്രരചന നടത്തുന്നവര്‍ക്കാര്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്തത്ര വ്യാപ്തിയും അഗാധവുമാണ് കെ.എം മാണിയുടെ കര്‍മരംഗം. കോട്ടയംജില്ലയിലെ പാലായില്‍ ജനിച്ച് പാലാക്കാരനായി നിറഞ്ഞുനില്‍ക്കുമ്പോള്‍തന്നെ കേരളത്തിലും രാജ്യതലസ്ഥാനത്തും അനുനായികളുടെയും നേതാക്കളുടെയും ‘മാണിസാര്‍’ എന്നെന്നും തിളങ്ങിനിന്നു. കെ.എം മാണി എന്നത് രേഖകളില്‍ മാത്രമായ നാമമായി. പാലാപട്ടണത്തിലെ ആ വീട്ടിലേക്ക് കടന്നുചെല്ലാന്‍ കേരളകോണ്‍ഗ്രസുകാരന്‍ എന്ന ലേബല്‍ വേണ്ടായിരുന്നു. പാലായിലെ ഓരോ തെരുവുകള്‍ക്കും മാണിസാറിനെ പരിചയമുണ്ട്, പണ്ഡിതനും പാമരനും. അതിന്റെ ദൃഷ്ടാന്തമാണ് അദ്ദേഹത്തിന്റെ സ്വന്തമായ അധ്വാന വര്‍ഗ സിദ്ധാന്തവും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍പദ്ധതിയും പാവപ്പെട്ട രോഗികള്‍ക്കുള്ള കാരുണ്യ ലോട്ടറിയും. പാലായെ ക്ഷീരപുരിയെന്ന് അഭിസംബോധനചെയ്യുന്ന കവിതയില്‍ കെ.എം മാണിയെക്കുറിച്ച് മഹാകവി പാലാ നാരായണന്‍നായര്‍ കുറിച്ചിട്ടതിങ്ങനെ:
‘ജന്മം നല്‍കിയ നാടിനെപ്പരിചരിച്ചന്വര്‍ത്ഥമാക്കി ഭവല്‍-
കര്‍മം ക്ഷീരപുരിക്ക് നാഗസുകൃതം കൈവന്നു തേജോമയം’.
ഒരു പൊതുപ്രവര്‍ത്തകന് ഒരു മഹാകവിയില്‍നിന്ന് ഇതിലപ്പുറം എന്ത് അഭിനന്ദനമാണ് ലഭിക്കാനുള്ളത്. മലയാളികളുടെ പൊതുവായ പ്രശംസാവാചകങ്ങള്‍തന്നെയാണവ. മാണിസാറിനെപോലെ പൊതുപ്രവര്‍ത്തനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യവ്യക്തി. കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് രൂപം കൊടുത്തവര്‍ കെ.എം മാണിയുടെ മുന്‍ഗാമികളായ കെ.എം ജോര്‍ജും പി.ടി ചാക്കോയുമൊക്കെയാണെങ്കിലും ആ പ്രസ്ഥാനത്തെ നിര്‍ണായക ശക്തിയാക്കിയവരില്‍ മുഖ്യന്‍ മാണിസാറാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പല തവണ പിരിഞ്ഞും യോജിച്ചും കേരള രാഷ്ട്രീയത്തിലെ ഇരുമുന്നണികളിലുമായി നിലനിന്നെങ്കിലും അധിക കാലവും സ്വന്തം നേതൃത്വത്തിലെ പ്രബല വിഭാഗം നിലയുറപ്പിച്ചതും കേരളരാഷ്ട്രീയത്തെ ജനാധിപത്യ ചേരിയില്‍ ഉറപ്പിച്ചുനിര്‍ത്തിയതും കെ.എം മാണി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സംഭാവന ഐക്യജനാധിപത്യ മുന്നണിക്ക് പലപ്പോഴും ചുടുകാറ്റിനിടയിലെ തെളിനീരായി മാറി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെടുന്ന മുന്നണിയുടെ രൂപീകരണത്തിന് മുഖ്യപങ്കുവഹിച്ചവരിലൊരാളായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ രണ്ടാമന്മാര്‍ പലപ്പോഴും താനുമായി ഇടഞ്ഞ് പാര്‍ട്ടിയും മുന്നണിയും വിട്ടകന്നപ്പോഴും ഉള്ളില്‍ നീറുന്ന നോവുമായിതന്നെ അവരുമായി ഉടയാത്ത വാല്‍സല്യവും സ്‌നേഹവും കാത്തുസൂക്ഷിച്ചു. സി.എച്ച് മുഹമ്മദ്‌കോയ, സി.അച്യുതമേനോന്‍, ഇ.കെ നായനാര്‍, കെ.കരുണാകരന്‍ തുടങ്ങിയ തലമുതിര്‍ന്ന നേതാക്കളുമായും വ്യക്തിപരമായി നല്ലബന്ധമാണ് പുലര്‍ത്തിയത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ആദര്‍ശങ്ങളുമായി യോജിക്കാത്തപ്പോഴും പ്രത്യക്ഷമായി കെ.എം മാണിയുമായുള്ള സൗഹൃദത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷം സന്നദ്ധതകാട്ടിയത്.
ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ച റെക്കോര്‍ഡിനുടമയായ കെ.എം മാണി. നിയമസഭയിലേക്ക് തന്റെ വിഖ്യാതമായ സ്യൂട്ട്‌കെയ്‌സുമായി കയറിവരുന്ന ചിത്രം മലയാളിയുടെ സ്മരണകളില്‍ ഇന്നുമുണ്ടാകും.മന്ത്രിയെന്ന നിലയില്‍ വിവിധ ആവശ്യങ്ങളുമായി തന്നെ കാണാന്‍ വരുന്നവരോട് സൗമ്യമായാണ് അദ്ദേഹം ഇടപെട്ടത്. സാഹിത്യ അക്കാദമി അധ്യക്ഷനെന്ന നിലയില്‍ പണത്തിന്‌വേണ്ടി ധനകാര്യ മന്ത്രിയായിരുന്ന മാണിയെ സമീപിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും തടസ്സവാദങ്ങള്‍ പറയാതെ തുക അനുവദിച്ചത് ജ്ഞാനപീഠം ജേതാവ് തകഴി ഓര്‍ക്കുകയുണ്ടായിട്ടുണ്ട്. ജനക്ഷേമകരമായ പദ്ധതികള്‍ക്കായി മറ്റു മന്ത്രിമാരും ജനപ്രതിനിധികളും സമീപിക്കുമ്പോഴും മികച്ച ധനകാര്യ മാനേജര്‍ എന്ന വിശേഷണം നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനകീയനായ നേതാവെന്ന പദവിയില്‍ അദ്ദേഹം സൗമ്യ മനസ്‌കനായി. ചുകപ്പുനാടയില്‍ കുരുക്കിയിട്ട് പദ്ധതികളെ തടസ്സപ്പെടുത്തുന്ന ശൈലിയായിരുന്നില്ല അദ്ദേഹത്തിന്റേത്. ആ മഹാന്റെ വിയോഗത്തില്‍ ദു:ഖാര്‍ത്തരായ എല്ലാ മനുഷ്യസ്‌നേഹികള്‍ക്കുമൊപ്പം ഞങ്ങളും പങ്കുചേരുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.