Connect with us

News

സി.എച്ചിന്റെ വീടായിരുന്നു ചന്ദ്രിക

Published

on

ഇ സാദിഖ് അലി

ചന്ദ്രിക പത്രം 1946 ല്‍ കോഴിക്കോട്‌നിന്നും ദിനപ്പത്രമായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി. സി.എച്ചിന്റെ ഗുരുഭൂതനായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരിലായിരുന്നു കോഴിക്കോട് സിറ്റിയിലെ മുഖ്യ ഏജന്‍സി. ഇത് സംബന്ധമായ മുഴുവന്‍ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ ബാഫഖി തങ്ങള്‍ സി.എച്ചിനെയാണേല്‍പ്പിച്ചിരുന്നത്. ആ മഹാനുഭാവന്റെ ഭാവി മുന്‍കൂട്ടിക്കണ്ട് സി.എച്ചിനെ ചന്ദ്രികയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് വന്ന തന്റെ രാഷ്ട്രീയാചാര്യനായ കെ.എം സീതി സാഹിബ് അദ്ദേഹത്തെ ചന്ദ്രികയുടെ പത്രാധിപ സമിതിയിലേക്ക് നിയോഗിച്ചു. പ്രസിദ്ധീകരണം തുടങ്ങിയ ഫെബ്രുവരി മുതല്‍ സി.എച്ച് ചന്ദ്രികയുടെ സഹപത്രാധിപരായി ചുമതലയേറ്റു. ഇതോടെ സി.എച്ച് ഒരു മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായി മാറി.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പരിലാളനയേറ്റ് വളര്‍ന്ന ചന്ദ്രികയെ സ്വന്തം വീടായാണ് സി.എച്ച് കണക്കാക്കിയിരുന്നത്. സി. എച്ച് മുഖ്യമന്ത്രിയായപ്പോള്‍ ചന്ദ്രികയിലേക്ക് കടന്ന്‌വന്ന അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എന്റെ വീട്ടിലേക്ക് ഞാന്‍ ചെല്ലുന്നത് ഉമ്മയെ അറിയിച്ചിട്ടല്ലല്ലോ’ എന്നായിരുന്നു മറുപടി. ചന്ദ്രികയെ സ്വന്തം വീടായി കണക്കാക്കിയവര്‍ക്കേ പെട്ടെന്നിങ്ങനെ പറയാന്‍ പറ്റൂ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഏത് പാതിരാത്രിയിലായാലും പൊതുയോഗം കഴിഞ്ഞ് പോരുമ്പോള്‍ സി.എച്ച് നേരെ ചന്ദ്രികയിലേക്കാണ് പോകുക. ചന്ദ്രിക പത്രാധിപ സമിതിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ. എന്‍.എ കരീം അതേക്കുറിച്ച് രേഖപ്പെടുത്തിയതിങ്ങനെ: ‘സ്വാതന്ത്ര്യാനന്തരം മലബാറിലുടനീളം മുസ്‌ലിംലീഗ് പുനരുജ്ജീവിപ്പിക്കുന്നതില്‍ തലമൂത്ത നേതാക്കള്‍ക്കൊപ്പം ഓടിനടന്ന് പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതിനിടയില്‍ യുവസഹജമായ ഊര്‍ജ്ജസ്വലതയോടും പ്രസരിപ്പോടും കൂടി പത്രാധിപ ജോലിയും പ്രഗല്‍ഭമായിത്തന്നെ സി. എച്ച് നിര്‍വഹിച്ചിരുന്നു. തലേ ദിവസത്തെ പ്രവര്‍ത്തനം മൂലമുള്ള ഉറക്കച്ചടവോടുകൂടിയാണ് അക്കാലത്ത് പല ദിവസങ്ങളിലും സി.എച്ച് ആപ്പീസില്‍ കയറിവന്നിരുന്നത്. വന്ന്കഴിഞ്ഞാല്‍ തിരക്കിട്ട് പത്രങ്ങളും ന്യൂസ് ഏജന്‍സി വാര്‍ത്തകളും ഓടിച്ചുവായിച്ച് അര മണിക്കൂറിനകം അന്നത്തെ മുഖപ്രസംഗം എഴുതിത്തീര്‍ക്കും. ഉടന്‍ തന്നെ കാത്തിരിക്കുന്ന അനുയായികളും ആരാധകന്‍മാരുമായി സ്ഥലം വിടുകയും ചെയ്യും. വലിയ തിരക്കില്ലാത്ത ദിവസങ്ങളാണെങ്കില്‍ എഴുതിയ മുഖപ്രസംഗവുമായി ഞങ്ങളുടെ ഡെസ്‌കിലേക്ക് വരും. എന്നിട്ടത് എല്ലാവരെയും വായിച്ചുകേള്‍പ്പിക്കും. ഇതിനിടയില്‍ സഹജമായ വൈഭവത്തോട്കൂടി കുറെ ഫലിതങ്ങള്‍ പൊട്ടിക്കുകയും ചെയ്യും.

ഒരു ചെറിയ കുടുംബം പോലെയായിരുന്നു അന്നത്തെ പത്രാധിപ സമിതി. അംഗങ്ങള്‍ കുറവായിരുന്നത്‌കൊണ്ട് ഓരോരുത്തര്‍ക്കും നല്ല ജോലിയുണ്ടായിരുന്നു. എങ്കിലും എല്ലാവരും സന്തോഷത്തോടും സഹകരണത്തോടുംകൂടി ജോലി ചെയ്തിരുന്നു. അതിനുള്ള പ്രചോദനം ഊട്ടിത്തന്നിരുന്നത് പത്രധിപരായിരുന്ന സി.എച്ചിന്റെ സ്‌നേഹമധുരമായ പെരുമാറ്റമായിരുന്നു. ഞങ്ങളില്‍ ഒരാളായി മാത്രമേ അദ്ദേഹം തന്നെ കണ്ടിരുന്നുള്ളു. എല്ലാവരോടും വ്യക്തിപരമായി അടുത്ത മമതാബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ചന്ദ്രിക പത്രാധിപരാകുന്ന കാലത്ത് അദ്ദേഹം 25 വയസ്സ് തികയാത്തൊരു യുവാവായിരുന്നുവെങ്കിലും 60 കാരനായ വി അബ്ദുല്‍ ഖയ്യും അടക്കമുള്ള ആ പത്രാധിപ സംഘത്തെ അനാവശ്യമായ അധികാര വിനിയോഗമില്ലാതെ അദ്ദേഹം പ്രഗല്‍ഭമായി നയിച്ചു’.

‘സി.എച്ച്’ എന്ന പദം പത്രപ്രവര്‍ത്തന രംഗത്തും രാഷ്ട്രീയ മേഖലയിലും കുതിച്ചുയരുകയായിരുന്നു. കോഴിക്കോട് മുനിസിപ്പല്‍ ഓഫീസിലെ താല്‍ക്കാലിക ജോലിയും കുറുമ്പ്രനാട് ലീഗ് ഓഫീസ് സെക്രട്ടറി ജോലിയും കഴിഞ്ഞപ്പോഴേക്കും സി.എച്ച് ചന്ദ്രികയുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ച് കഴിഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സി.എച്ച് സ്വന്തം പേര് വെച്ചും ‘എം.കെ അത്തോളി’ എന്ന തൂലികാ നാമത്തിലും ലേഖനങ്ങളെഴുതുമായിരുന്നു. മുസ്‌ലിംലീഗിന്റെ ഔദ്യോഗിക പത്രമായ ‘ഡോണി’ന്റെ കോഴിക്കോട് ലേഖകനായും ഈ സമയത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അങ്ങനെ ‘ചന്ദ്രിക സി.എച്ചും’ ‘സി.എച്ച് ചന്ദ്രിക’യുമായി മാറി. അതിന്റെ എല്ലാമായിരുന്ന സി. എച്ച് ചന്ദ്രികയിലെ ഒരു സാധാരണ ജീവനക്കാരന്‍ മാത്രമാണെന്ന ഔദ്യോഗിക ബന്ധം പലര്‍ക്കുമറിയില്ല. സി.എച്ചെന്ന പത്രാധിപര്‍ ഏത് തിരക്കിനിടയിലും ചന്ദ്രികക്ക് വേണ്ടി മുഖപ്രസംഗമെഴുതുമായിരുന്നു. പ്രസംഗവേദികളിലിരുന്ന് പോലും അത് നിര്‍വഹിച്ചു. ചന്ദ്രികയുടെ പത്രാധിപരെന്ന സമുന്നത പദവിയില്‍ വിരാചിക്കുമ്പോഴും ശിപായിപ്പണി മുതല്‍ പത്രാധിപര്‍ വരെയുള്ള സകല ജോലിയും അദ്ദേഹത്തിന് വശമായിരുന്നു. അദ്ദേഹത്തിന്റെ രചനാ വൈഭവം അനിതരസാധാരണവും അപാരവുമായിരുന്നു. സി.എച്ച് ഒന്നാംതരം കഥകളെഴുതിയിട്ടുണ്ട്. രസികന്‍ കഥകളും രചിച്ചിട്ടുണ്ട്. സാഹിത്യപരവും സാംസ്‌കാരികവുമായ പ്രബന്ധങ്ങളുമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മതാതീതമായ ഹൃദയ വിശാലതയെ മനസ്സിലാക്കാന്‍ ഈ എഴുത്തുകള്‍ മാത്രം മതി. എഴുതുന്നതെന്തായാലും തല പുകഞ്ഞാലോചിക്കേണ്ടിവരുന്നില്ല. വെറുതെയൊരിക്കലും ഇരിക്കുകയില്ല. ലേഖനം, മുഖ ലേഖനം, എഡിറ്റിങ്, മറുപടി, പ്രസ്താവന അങ്ങനെ നീളുന്നു എഴുത്ത് പട്ടിക. ന്യായവും സത്യവുമാണെന്ന് മനസ്സില്‍ തോന്നുന്നതെന്തും സഹൃദയനാണെങ്കിലും, വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായിരുന്നു.

ഒരിക്കല്‍ സി.എച്ച് പറഞ്ഞതിങ്ങനെ: ‘സമുദായത്തിന്റെ വിളക്കുമാടമാണ് ചന്ദ്രിക. സമുദായത്തെ ചിന്തിപ്പിക്കാന്‍ പഠിപ്പിക്കേണ്ട ബാധ്യത കൂടി അതിനുണ്ട്’.

ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്ന ടി.സി മുഹമ്മദ് സി.എച്ചിന്റെ സവിശേഷ സ്വഭാവത്തെ വിശേഷിപ്പിച്ചതിങ്ങനെ: ‘അത്തോളി ഗ്രാമം അദ്ദേഹത്തിന്റെ പെറ്റുമ്മയാണെങ്കില്‍ കോഴിക്കോട് നഗരം പോറ്റുമ്മയാണെന്ന് പറയാറുണ്ടല്ലോ. അത്‌പോലെ നടക്കാവിലെ ക്രസന്റ്ഹൗസ് സ്വന്തം ഭവനമാണെങ്കില്‍ ചന്ദ്രിക സി.എച്ചിന്റെ രണ്ടാം ഭവനമായിരുന്നു. എവിടെ പോകുമ്പോഴും എവിടെ നിന്ന് വരുമ്പോഴും രണ്ടാം ഭവനത്തില്‍കയറി രണ്ട് തമാശ പൊട്ടിച്ചാലല്ലാതെ അദ്ദേഹം നീങ്ങില്ല. കോഴിക്കോട്ടാണെങ്കില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും സി.എച്ചിന് ചന്ദ്രിക വേണം. രാത്രിയെത്ര വൈകിയെത്തിയാലും ശരി അപ്പോള്‍ അച്ചടിച്ച എഡിഷന്‍ വായിച്ചേ ഉറങ്ങാന്‍ കിടക്കൂ. ആര്‍ക്ക് മുമ്പിലും ഒരിക്കലും തല കുനിച്ചിട്ടില്ലാത്ത ആത്മാഭിമാനമാണ് സി.എച്ചിന്റേത്. നിര്‍ഭയത്വം അദ്ദേഹത്തിന്റെ ജന്മസിദ്ധിയായിരുന്നു. എ.കെ കുഞ്ഞിമായിന്‍ ഹാജി ചന്ദ്രിക മാനേജിങ് ഡയരക്ടറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ജാമാതാവ് കെ.പി മുഹമ്മദ് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചിരുന്നു. മാനേജിങ് ഡയരക്ടറുടെ ജാമാതാവിനെ കണക്കിന് കശക്കിവിടാന്‍ സ്റ്റേജില്‍ സി. എച്ചിന് അശേഷം ധൈര്യക്കുറവുണ്ടായില്ല. ഇക്കാരണത്തിന് സി.എച്ചിനെ ചന്ദ്രികയില്‍നിന്ന് പിരിച്ചുവിടണമെന്ന്‌വരെ ഏ.കെ കുഞ്ഞിമായിന്‍ ഹാജിയോട് ജാമാതാവിന്റെ ആള്‍ക്കാര്‍ വാശിപിടിച്ച് നോക്കി. പക്ഷേ ഹാജി അതിന് വഴങ്ങിയില്ല. ജാമാതാവിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എന്ത് സഹായവും ചെയ്യാമെന്ന് പറയുകയല്ലാതെ പത്രാധിപരെ ചോദ്യംചെയ്യാന്‍ മാതൃകായോഗ്യരായ എം.ഡി തയ്യാറായില്ല. മറ്റുള്ളവര്‍ സര്‍വകലാശാലകളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് കോയാ സാഹിബ് ജീവിതായോധനക്കളരിയില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. ആ കളരി ചന്ദ്രികയായിരുന്നു. അത്‌കൊണ്ടാവണം അദ്ദേഹത്തിനയവിറക്കാനുള്ള ചെറുപ്പക്കാല സ്മരണകള്‍ അധികവും ചന്ദ്രികയുമായി ബന്ധപ്പെട്ടതായത്’.

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.