Connect with us

Article

വരുമോ വീണ്ടും ആ വെള്ളിയാഴ്ച

സിഎച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായതിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍

Published

on

 

✍️ എം.സി വടകര

എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്‍ ഒത്തുചേരുകയും എല്ലാ മാര്‍ക്‌സിയന്‍ കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്‍ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്‍പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിശേഷിച്ചൊരു കാരണവുമില്ലാതെ പി.കെ വാസുദവന്‍ നായര്‍ രാജിവെച്ചിറങ്ങിപ്പോയ ശൂന്യതയെ നേരിടേണ്ടിവന്നപ്പോഴാണ് ജനാധിപത്യ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കേണ്ട അവസരം സംജാതമായത്. പഞ്ചാബിലെ ഭട്ടിന്‍ഡായില്‍ ചേര്‍ന്ന സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരു പതിവ് പ്രമേയത്തില്‍ തൂങ്ങിപ്പിടിച്ച് കൊണ്ടാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മരീചിക തേടി പി.കെ.വി മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞത്. ഹിമാലയന്‍ വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം ചെയ്തതെന്ന് സി.പി.ഐക്ക് ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടിരിക്കണം. കമ്യൂണിസ്റ്റ് ഐക്യം നടന്നതുമില്ല, സി.പി.ഐക്കാരന്‍ പിന്നീടൊരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതുമില്ല. പി.കെ.വിയുടെ ബലിദാനം വെറുതെയായി. ഭരണശൂന്യത കളിയാടിനിന്ന കേരളത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന ശ്രമകരമായ വെല്ലുവിളിയാണ് നേതാക്കള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടാത്ത ഒരു മന്ത്രിസഭയായിരുന്നു ലക്ഷ്യം. സൂചിത്തുളയില്‍കൂടി ഒട്ടകം കടന്നാലും തങ്ങള്‍ പരസ്പരം യോജിക്കുകയില്ലെന്ന് വാശിപിടിച്ചുനില്‍ക്കുന്ന ഈ ജനായത്ത കക്ഷികളെ എങ്ങനെ ഒന്നിപ്പിക്കാന്‍ കഴിയും? ഐ കോണ്‍ഗ്രസുകാരന്‍ മുഖ്യമന്ത്രിയാവുന്നതിനെ യു കോണ്‍ഗ്രസുകാരന്‍ ഒരിക്കലും സഹിക്കില്ല. കെ.എം മാണിയുള്ള മുന്നണിയില്‍ പി.ജെ ജോസഫിനെ കണികാണാന്‍ കിട്ടില്ല. എന്‍.സി.പിയുള്ള മുന്നണിയില്‍ എസ്.ആര്‍.പി ചേരുന്ന പ്രശ്‌നമേയില്ല. ആലോചനകള്‍ മുട്ടിനില്‍ക്കുമ്പോഴാണ് ഒരു വടക്ക് നോക്കിയന്ത്രത്തിന്റെ സൂചി പോലെ എല്ലാ കണ്ണുകളും സി.എച്ച് മുഹമ്മദ് കോയയിലേക്കു തിരിഞ്ഞത്.

നിയമസഭാസ്പീക്കറായ ചാക്കീരി അഹമ്മദ് കുട്ടിയും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബെനഡിക്റ്റ് മാര്‍ ഗ്രിഗോറിയസ് തിരുമേനിയും അതിനുള്ള തറയൊരുക്കങ്ങള്‍ നടത്തി. പ്രഗത്ഭനായ മന്ത്രി, നിഷ്പക്ഷനായ സ്പീക്കര്‍, അതുല്യനായ ചെസ് കളിക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്‌നായിരുന്നു ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്. പ്രായോഗിക രാഷ്ട്രീയത്തില്‍ മിടുക്കനായ ചാക്കീരി പിന്നീടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മുന്നില്‍ നിന്നു. ബിഷപ്പ്ഹൗസില്‍നിന്നും സ്പീക്കറുടെ വസതിയില്‍നിന്നും നിരന്തരമായ ടെലിഫോണ്‍ കോളുകള്‍ വന്നും പോയും കൊണ്ടിരുന്നു. കെ. കരുണാകരനെയും കെ.എം മാണിയേയും എ.കെ ആന്റണിയേയും ചാക്കീരി നേരില്‍കണ്ട് സംസാരിച്ചു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അദ്ദേഹം ബന്ധപ്പെട്ട് തന്റെ ശ്രമങ്ങള്‍ക്ക് ആശീര്‍വാദം നേടി. ചക്രവാളത്തില്‍ മഞ്ഞുരുകലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മുസ്്ലിംലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അടിയന്തരമായി തിരുവനന്തപുരത്ത് ചേര്‍ന്നു. ‘മാന്യമായ പിന്തുണയും വ്യക്തമായ ഭൂരിപക്ഷവുമുണ്ടെങ്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്‍ ഒരു മന്ത്രിസഭ രൂപീകരിച്ചുകൊള്ളാന്‍ ലീഗ് കൗണ്‍സില്‍ സി.എച്ചിന് അനുമതി നല്‍കി.
അപകടം മണത്തറിഞ്ഞ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു തുടര്‍മന്ത്രിസഭ വരാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിനോക്കി. തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഒരു സര്‍ക്കാറുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. ഒക്ടോബര്‍ ഏഴാം തിയ്യതി ഇ.എം.എസ് നമ്പൂതിരിപ്പാട് രണ്ട് തവണ എ.കെ ആന്റണിയെ സംഭാഷണത്തിനായി ക്ഷണിച്ചു. ആ ക്ഷണം ആന്റണി ഇടംകൈ കൊണ്ട് തട്ടിക്കളഞ്ഞു. ടെലിഫോണിലൂടെ വീണ്ടും വിളിച്ചപ്പോള്‍ ആന്റണി പറഞ്ഞു. ‘ഇനി നമ്മള്‍ തമ്മില്‍ രാഷ്ട്രീയ ഐക്യ ചര്‍ച്ചയില്ല’. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു സംഘം പാലായിലേക്ക് പോയെങ്കിലും അതും നടന്നില്ല. സംഭവങ്ങളുടെ സിരാകേന്ദ്രം രാജ്ഭവനിലേക്ക് നീങ്ങി.

കോണ്‍ഗ്രസ് (ഐ) നേതാവ് കെ. കരുണാകരന്‍, പ്രൊഫ കെ.എം ചാണ്ടി, മുസ്‌ലിംലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ്, എന്‍.ഡി.പി നേതാവ് കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള, സുന്ദരേശന്‍ നായര്‍, പി.എസ്.പി നേതാവ് സി.എം സുന്ദരം, എന്‍. ബാലകൃഷ്ണന്‍, ജനതാപാര്‍ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്‍, എം.പി വീരേന്ദ്രകുമാര്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ടി.എസ് ജോണ്‍ എന്നിവര്‍ രാജ്ഭവനില്‍ വെവ്വേറെയായി ഗവര്‍ണറെ കണ്ട് സംഭാഷണം നടത്തി. ഏറ്റവുമൊടുവിലാണ് കെ.പി.സി. സി പ്രസിഡണ്ട് എ.കെ ആന്റണി ഗവര്‍ണറെ കണ്ടത്. തങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി.എച്ച് മുഹമ്മദ് കോയക്ക് പിന്തുണ നല്‍കുന്നു എന്ന വിവരം ജനതാപാര്‍ട്ടി നേതാവ് കെ. ചന്ദ്രശേഖരന്‍ ഗവര്‍ണറെ ഔപചാരികമായി അറിയിച്ചു. തൊട്ടുപിന്നാലെ പി.ജെ ജോസഫും ഗവര്‍ണറെ കണ്ട് കേരള കോണ്‍ഗ്രസിന്റെ പിന്തുണ ബോധ്യപ്പെടുത്തി.

വൈകുന്നേരം 6 മണി. ക്ലിഫ്ഹൗസില്‍ സി.എച്ചിന്റെ പത്ര സമ്മേളനം. താന്‍ ഒരു മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറായിരിക്കുന്ന വിവരം അദ്ദേഹം പത്രക്കാരെ അറിയിച്ചു. ‘ഭൂരിപക്ഷമുണ്ടെന്ന വിവരം ഗവര്‍ണറെ അറിയിക്കും. ബാക്കി കാര്യങ്ങള്‍ നാളെ പറയാം.’ അതും പറഞ്ഞ് സി.എച്ച് രാജ്ഭവനിലേക്ക് പുറപ്പെട്ടു, ഗവര്‍ണറെ കണ്ട് വിവരമറിയിക്കാന്‍. രാത്രി 7 മണി; സി.എച്ച് മുഹമ്മദ് കോയ, കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി, കെ.എം മാണി, കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള എന്നിവരോടൊപ്പം രാജ്ഭവനിലെത്തി. കാപ്പിയും കശുവണ്ടിയും നല്‍കി ഗവര്‍ണര്‍ അവരെ സ്വീകരിച്ചു. ഒരു മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് സി.എച്ച് ഗവര്‍ണറെ ബോധ്യപ്പെടുത്തി.

രാത്രി 8 മണി: എ.കെ ആന്റണിയുടെ കാര്‍ രാജ്ഭവനു മുന്നിലെത്തി. പത്രക്കാര്‍ ചെവി കൂര്‍പ്പിച്ചു നില്‍ക്കെ ‘കോണ്‍ഗ്രസ് പാര്‍ട്ടി സി.എച്ചിന് പിന്തുണ നല്‍കുന്നു എന്ന് ആന്റണി ഗവര്‍ണര്‍ക്ക് എഴുതിക്കൊടുത്തു. കരിമുകിലുകള്‍ നീങ്ങി, ആകാശം തെളിഞ്ഞു. ചാക്കീരിയുടെ ചാണക്യ തന്ത്രം വിജയപ്രദമാവുകയായിരുന്നു. എല്ലാവരും പിറ്റേ ദിവസം നടക്കാനിരിക്കുന്ന ചരിത്ര സംഭവത്തിന് ഉറക്കമിളച്ച് നിന്നു. 1979 ഒക്ടോബര്‍ 12, അതൊരു വെള്ളിയാഴ്ചയായിരുന്നു. നമ്മുടെ ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത വെള്ളിയാഴ്ച. ഇന്ത്യയില മുസ്്‌ലിം സമുദായത്തിന്റെ ചരിത്രത്തിലെ ഇതിഹാസ സമാനമായ ഒരധ്യായം ഇതള്‍വിരിയുന്നത് കണ്ടുകൊണ്ടാണ് അന്ന് പ്രഭാതം പൊട്ടിവിരിഞ്ഞത്. സി.എച്ച് മുഖ്യമന്ത്രിയാവുന്നു എന്ന് കേട്ട് നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും മുസ്‌ലിംലീഗ് പ്രവര്‍ത്തകന്മാര്‍ കിട്ടാവുന്ന വാഹനങ്ങളില്‍ തിരുവനന്തപുരത്തേക്കൊഴുകി. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മുസ്‌ലിംലീഗുകാരന്‍ മുഖ്യമന്ത്രിയാവുന്ന അവിശ്വസനീയ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍.

ക്ലിഫ്ഹൗസില്‍ അന്ന് സൂര്യന്‍ നേരത്തെ ഉദിച്ചു. നനുത്ത പ്രഭാതത്തില്‍ ആനന്ദബാഷ്പം പൊഴിച്ചുകൊണ്ട് ആത്മനിര്‍വൃതിയുടെ പൂച്ചെണ്ടുകളുമായെത്തുന്ന അനുയായി വൃന്ദങ്ങളെ കണ്ട് ആ വിശാലമായ മണിമന്ദിരത്തിന്റെ മുറ്റത്തുള്ള പുല്‍ത്തകിടികള്‍ പോലും പുളകമണിഞ്ഞു. സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ഉലമാക്കളും പുരോഹിതന്മാരും പത്രപ്രവര്‍ത്തകരും അങ്ങനെ എണ്ണമറ്റ സന്ദര്‍ശകരെകൊണ്ട് നന്തന്‍കോട് വീര്‍പ്പുമുട്ടി. എല്ലാവരോടും പുഞ്ചിരിച്ച് കുശലംപറഞ്ഞ് സി.എച്ച് ക്ലിഫ്ഹൗസിന്റെ പൂമുഖത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. സമയം ഉച്ച 12 മണി: ജുമുഅ നമസ്‌കാരത്തിനായി സി.എച്ച് പാളയം പള്ളിയിലേക്ക് പുറപ്പെടുന്നു. കൈയ്യറ്റം നീണ്ട തൂവെള്ള ഷര്‍ട്ടും കരയില്ലാത്ത വെള്ള മുണ്ടും വെളുത്ത രോമത്തൊപ്പിയുമായി ചോക്കലേറ്റ് നിറമുള്ള 36 ാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ മകന്‍ മുനീറിനോടും ബന്ധുക്കളായ ഡോ. അഹമ്മദ് ശരീഫ്, മൂസ്സക്കോയ എന്നിവരോടുമൊപ്പം സി.എച്ച് പള്ളിയിലെത്തി. നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങി സി.എച്ചിന്റെ കാര്‍ നേരെ രാജ്ഭവനിലേക്ക്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും അതേ കാറില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

സമയം 2.30: സി.എച്ചിന്റെ കാര്‍ രാജ്ഭവന്‍ അങ്കണത്തിലെത്തി. ജയാരവം മുഴക്കിയ പുരുഷാരം സി.എച്ചിനെ കൈകളുയര്‍ത്തി അഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞക്കുള്ള വേദിയൊരുങ്ങി. ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും മുസ്്‌ലിംലീഗിനെകൊണ്ട് ഇനി പ്രയോജനമില്ലെന്ന് കരുതി സിറ്റി ലീഗിന്റെ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചുപോയ വര്‍ത്തക പ്രമുഖനായ മുന്‍ എം.എല്‍. എ പി.പി ഹസ്സന്‍ കോയ സാഹിബ് മുതല്‍ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം സദസ്സിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ആര്‍.എസ്.പി നേതാവ് ബേബി ജോണ്‍ സി.എച്ചിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പ്രതിപക്ഷത്ത് നിന്ന് ആര്‍.എസ്.പിയുടെയും സി.പി.ഐയുടെയും നേതാക്കള്‍ മാത്രമേ ചടങ്ങിനെത്തിയിരുന്നുള്ളൂ. ചടങ്ങ് ആരംഭിക്കാനുള്ള മണിമുഴങ്ങി. മദിരാശി നിയമസഭയില്‍ രാജാജിയുടെയും ഖാഇദെ മില്ലത്തിന്റെയും സഹപ്രവര്‍ത്തകയും സ്വാതന്ത്ര്യസമര നായികയും മുന്‍മന്ത്രിയുമായ ഗവര്‍ണര്‍ ജോതി വെങ്കിട ചെല്ലം യുഗപകര്‍ച്ചക്ക് കാര്‍മ്മികത്വം വഹിക്കാനെന്ന പോലെ ഇളം തവിട്ട് ഖദര്‍ സാരിയുമണിഞ്ഞ് ഔദ്യോഗിക പരിവേഷത്തോടെ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഗവര്‍ണറുടെ പ്രഖ്യാപനം ചീഫ് സെക്രട്ടറി സി. ഭാസ്‌കരന്‍ നായര്‍ വായിച്ചു.

പിന്നീട് സത്യപ്രതിജ്ഞക്കായി സി.എച്ചിന്റെ പേര് വിളിച്ചു. അപ്പോള്‍ സദസ്സില്‍ നീണ്ടുനിന്ന കരഘോഷം. സി.എച്ച് സദസ്സിലെ മുന്‍വരിയിലുള്ള നേതാക്കന്മാരോടെല്ലാം അനുഗ്രഹം വാങ്ങി മെല്ലെ വേദിയില്‍ കയറി. ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവം. ഗവര്‍ണര്‍ മെല്ലെ ഇംഗ്ലീഷില്‍ സത്യവാചകം വായിച്ചു. സി.എച്ച് അതേറ്റു പറഞ്ഞു. In the name of God എന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ In the name of Allah എന്ന് സി.എച്ച് പ്രതിവചിച്ചു. അങ്ങിനെ മുസ്‌ലിം കേരളത്തിന്റെ കരള്‍ തുടിപ്പായ സി.എച്ച് മുഹമ്മദ് കോയ തന്റെ അന്‍പത്തിരണ്ടാമത്തെ വയസ്സില്‍ മുഖ്യമന്ത്രിയായി അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

കഴിഞ്ഞ ഒമ്പത് തവണ നമ്പൂതിരിയും നായരും ഈഴവനും ക്രിസ്ത്യാനിയും മാറി മാറി മുഖ്യമന്ത്രിയായ കേരളത്തില്‍ പത്താമതായി ഒരു മുസല്‍മാന്‍ മുഖ്യമന്ത്രിയാവുകയെന്നുള്ളത് ഒരു കാവ്യ നീതിയായിരുന്നു. അതാണിവിടെ സംഭവിച്ചത്. ഒക്ടോബര്‍ 12ാം തിയ്യതി മലയാള മനോരമ ഇങ്ങനെ എഴുതി. ‘കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ കേരള രാഷ്ട്രീയത്തില്‍ മുസ്്‌ലിംലീഗിനു വേണ്ടി നിരവധി ബഹുമതികള്‍ വാരിക്കൂട്ടിയ നേതാവാണ് സി.എച്ച് മുഹമ്മദ് കോയ. അധികാരത്തിന്റെ അയലത്ത് പോലും അടുത്ത് ചെല്ലാനാകാതെ അകറ്റിനിര്‍ത്തപ്പെട്ടിരുന്ന മുസ്്‌ലിം സമുദായത്തിന്റെ ഇരുണ്ട ചക്രവാളത്തില്‍ ഒരു ഭാഗ്യതാരകമായി അദ്ദേഹം ഉദിച്ചുയര്‍ന്നു.

പോക്കര്‍ സാഹിബിനെയും സീതി സാഹിബിനെയും ബാഫഖി തങ്ങളെയും പോലുള്ള സമുന്നത നേതാക്കള്‍ ഏറെയുണ്ടായിട്ടുണ്ടെങ്കിലും കേരള ചരിത്രത്തില്‍ ലീഗിന്റെ പടക്കുതിരയും പടവാളും പരിചയും കൊടിക്കൂറയുമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലവും വിലസിയത് വികാരങ്ങളും വിചാരങ്ങളും മാറ്റൊലി കൊള്ളിച്ചത് സി.എച്ചിന്റെ വാക്കും നാക്കുമാണ്. അത്‌കൊണ്ട് എതിരാളികള്‍ ഏറെയുണ്ടെങ്കിലും ലീഗിന് ലഭിക്കുന്ന ഏത് സ്ഥാനമാനങ്ങളും അവസാനം തുന്നിച്ചേര്‍ക്കപ്പെടുക കോയയുടെ തൊപ്പിയിലായിരിക്കും. ഇന്ന് ലീഗിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായ അഭിമാനത്തിന്റെ മംഗള മുഹൂര്‍ത്തമാണെങ്കില്‍ അതണിയുന്ന വിജയ തിലകവും മറ്റാരുമല്ല.’

Article

അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.

Published

on

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്‍കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്‍ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.

ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്‍ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്‍ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.

Continue Reading

Article

ബാപ്പാന്റെ ആറ്റപ്പൂ-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.

Published

on

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.

1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.

കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്‍. ആ നിലക്കും ബാപ്പാക്ക് വലിയ സ്‌നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.

ഹൈദരലി തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.

സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം

എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.

ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്‌ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.

ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്‌ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്‌ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്‌ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്‍. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.

വിദ്യാഭ്യാസം, സാമൂഹികം, സംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന്‍ തരുന്നവന്‍ മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

Continue Reading

Article

പ്രവാചകനും പ്രബോധന വിജയത്തിന്റെ രഹസ്യവും

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും
കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു പോലും ഇറങ്ങിയത്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടംകൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

Published

on

By

ടി.എച്ച് ദാരിമി

മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്‌ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്‌ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്‌നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്‍മാര്‍ നന്നായി പ്രബോധനം ചെയ്‌തെങ്കിലും ഇസ്‌ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്‌ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്‌ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.

ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്‌ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.

ലബനാനിലേതിനേക്കാളും മുസ്‌ലിംകള്‍ ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്‍ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്‌ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.

ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്‌ലിമാണെങ്കില്‍ അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്‌കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.

ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്‍മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്‍അമീന്‍ എന്നു വിളിച്ചത്. പില്‍ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്‌യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്‌യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.

തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്‌നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്‌നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്‌ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

 

 

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.