Connect with us

Video Stories

മരുന്നില്ലാതെ മരിക്കുന്ന കേരളം

Published

on

കാലവര്‍ഷക്കെടുതിയുടെ കൊടും വിപത്തുകള്‍ക്കിടയില്‍ മാരകമായ പകര്‍ച്ചവ്യാധികളുടെ പിടിയിലമര്‍ന്നു പിടഞ്ഞുവീണു മരിക്കുകയാണ് കേരളം. ദിവസവും മൂന്നോ നാലോ പനി മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. രണ്ടു മാസത്തിനിടെ പകര്‍ച്ചവ്യാധികള്‍ കാരണം മരണമടഞ്ഞവരുടെ എണ്ണം നൂറു കവിഞ്ഞിരിക്കുകയാണ്. പ്രളയത്തിനുശേഷം എലിപ്പനി മരണം അമ്പതിലെത്തിയപ്പോഴായിരുന്നു സര്‍ക്കാര്‍ കണ്ണുതുറന്നത്. അന്നു ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി എന്നതല്ലാതെ മറ്റു പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരുന്നു. അതുകൊണ്ടാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നത്. എലിപ്പനിയാണ് നിലവില്‍ പ്രധാന വില്ലനെങ്കിലും എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി എന്നിവയും മരണപ്പേടി വിതയ്ക്കുന്നുണ്ട്. ഒറ്റയിട്ട മരണങ്ങളായതുകൊണ്ട് ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. കഴിഞ്ഞ എട്ടു മാസത്തിനിടെ 117 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. പ്രളയാനന്തര ശുചീകരണ ഘട്ടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പകര്‍ച്ച വ്യാധി പടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മരുന്നുകളുടെ ക്ഷാമവും മരണനിരക്ക് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.
പ്രതിരോധ മരുന്നുകള്‍ക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നുവെന്ന് ബോധ്യപ്പെട്ടിട്ടും നിഷ്‌ക്രിയത്വം തുടരുന്ന ആരോഗ്യമന്ത്രിയുടെ നിലപാടാണ് സ്ഥിതി വഷളാക്കിയത്. പകര്‍ച്ചവ്യാധികള്‍ കാരണം മരണം പെരുകുന്നത് പൊതുജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. എലിപ്പനിയും ഡിഫ്തീരിയയും ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍വണ്‍ വൈറസും സാധ്യതയുള്ള നൂറുകണക്കിന് രോഗികളാണ് സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍ ആസ്പത്രികളിലെ രോഗികള്‍ മാത്രമാണ് സര്‍ക്കാറിന്റെ കണക്കുകളില്‍ ഉള്‍പ്പെടുന്നത്. നിരവധി പേര്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ആസ്പത്രികളില്‍ വിദഗ്ധ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നുണ്ട്. എന്നാല്‍ സാധാരണ ജനങ്ങള്‍ പൊതുവെ ആശ്രയിക്കുന്ന പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആസ്പത്രികളില്‍ അവശ്യമരുന്നില്ലാതെ ഡോക്ടര്‍മാര്‍ കൈമലര്‍ത്തുകയാണ്. സ്വകാര്യ ആസ്പത്രികളിലെ ചികിത്സാഭാരവും മരുന്നു ചെലവും താങ്ങാന്‍ കഴിയാതെ പാവപ്പെട്ട രോഗികള്‍ നിസ്സഹായരായി വീര്‍പ്പുമുട്ടുകയും ചെയ്യുന്നു. മെഡിക്കല്‍ കോളജുകളില്‍പോലും മരുന്ന് ലഭിക്കാതെ നൂറു കണക്കിന് രോഗികളാണ് മരണത്തോട് മല്ലടിക്കുന്നത്. ഇതില്‍ ഏറെയും പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നുകളില്ലാതെ ബലിയാടായവരാണ്. പെട്ടെന്ന് രോഗങ്ങള്‍ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സയും അനുയോജ്യ മരുന്നും നല്‍കാന്‍ സംവിധാനമില്ലെങ്കില്‍ ആരോഗ്യ മേഖലയില്‍ നാം എന്തു നേട്ടം കൈവരിച്ചതിന്റെ പേരിലാണീ അഹങ്കാരം നടിക്കുന്നത്? രോഗം കണ്ടെത്തി ദിവസങ്ങള്‍ക്കകമാണ് ഓരോ ജീവനുകള്‍ കണ്‍മുന്നില്‍ നിന്നു പൊലിഞ്ഞുവീഴുന്നത്. ഈ പരമ ദയനീയത എത്രകാലം ‘ആരോഗ്യ കേരളം’ സഹിക്കണം? എന്നാണ് ഈ ദുര്‍ഗതിയില്‍ നിന്ന് മോചനം നേടുംവിധം സംസ്ഥാനത്തെ ആരോഗ്യ മേഖല സ്വയം പര്യാപ്തത കൈവരിക്കുന്നത് ? ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കാതെ വ്യക്തമായ ഉത്തരം നല്‍കാന്‍ ദീര്‍ഘവീക്ഷണമുള്ള ഭരണകൂടത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന കാര്യം ഓര്‍മപ്പെടുത്തട്ടെ.
പ്രളയത്തിന് ശേഷം പ്രതിരോധ മരുന്ന് ഉപയോഗിക്കാത്തവരെയാണ് പകര്‍ച്ചവ്യാധികള്‍ കൂടുതലായി ബാധിച്ചിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ പക്ഷം. പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാതെ അലംഭാവം തുടരുന്ന സര്‍ക്കാര്‍ പ്രശ്‌നമത്രയും പൊതുജനങ്ങളുടെ പിരടിയിലിട്ടു ഒഴിഞ്ഞുമാറുകയാണ്. മാരക രോഗങ്ങള്‍ മനുഷ്യജീവന്‍ കവര്‍ന്നെടുക്കുന്നത് ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്. മഴ പെയ്തു തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനവും തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും മലയോര മേഖലയിലും തീരദേശത്തും വ്യത്യസ്ത തരത്തിലുള്ള പകര്‍ച്ചവ്യാധികളാണ് പടര്‍ന്നുപിടിക്കുന്നത്. തുടക്കത്തില്‍ തന്നെ പ്രതിരോധിച്ചില്ലെങ്കില്‍ മാരകമായി ഭവിക്കുന്ന ഇത്തരം രോഗങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കാതിരുന്നതാണ് മരണ നിരക്ക് വര്‍ധിക്കാനിടയായത്.
നിപ വൈറസ് വിതച്ച ഭീതിയില്‍നിന്നു സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നു വേണം കരുതാന്‍. പകര്‍ച്ചവ്യാധി മരണങ്ങള്‍ പ്രമാദമാകുമ്പോള്‍ വാചകക്കസര്‍ത്ത് നടത്തി മുഖംമിനുക്കുകയാണ് സര്‍ക്കാറിന്റെ പതിവു രീതി. ഫലപ്രദമായ ഇടപെടലിലൂടെ പകര്‍ച്ചവ്യാധിയില്‍നിന്ന് പൊതുജനങ്ങള്‍ക്ക് പ്രതിരോധ മാര്‍ഗമൊരുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. മുന്‍കാലത്തെ പ്രളയങ്ങള്‍ക്കു ശേഷവും ഇത്തരം പകര്‍ച്ചവ്യാധികള്‍ തലപൊക്കിയതാണ്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്ത് എലിപ്പനിയും ഡങ്കിപ്പനിയും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാനൂറിലധികം പേര്‍ക്കാണ് ഡങ്കിപ്പനിമൂലം ജീവന്‍ നഷ്ടമായത്. എച്ച്‌വണ്‍ എന്‍ വണ്‍ പനിയും നിരവധി പേരുടെ ജീവനെടുത്തു. അതിനാല്‍ ഈ രോഗാണു സാന്നിധ്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. പ്രളയശേഷം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകിന്റെ ലാര്‍വകള്‍ വിരിഞ്ഞതോടെ ഡെങ്കിപ്പനിയും പടരുന്നുണ്ട്.
സര്‍ക്കാര്‍ ആസ്പത്രികളില്‍ പ്രതിരോധ വാക്‌സിനുകള്‍ തീര്‍ന്ന കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ അറിയാതെ പോയത് ഗുരുതര വീഴ്ചയാണ്. പാവം ജനങ്ങളുടെ ജീവന്‍ കൊണ്ടാണ് ഈ മരണക്കളി തുടരുന്നത്. പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിള്‍ പല വാക്‌സിനുകളും ലഭ്യമല്ല. ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, വില്ലന്‍ചുമ, ബി.സി.ജി, മഞ്ഞപ്പിത്തം, മെനഞ്ചൈറ്റിസ്, അഞ്ചാംപനി തുടങ്ങിയ പ്രതിരോധ വാക്‌സിനുകള്‍ ആവശ്യത്തിനു നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാറും മാപ്പര്‍ഹിക്കാത്ത വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. പ്രതിരോധ വാക്‌സിനുകള്‍ക്കുവേണ്ടി ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആസ്പത്രികളെയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് അനുഭവപ്പെടുന്ന സര്‍ക്കാര്‍ ആസ്പത്രികളില്‍ മരുന്നുകള്‍കൂടി കിട്ടാക്കനിയായതോടെ പൊതുജനം മരണക്കയത്തിലേക്ക് എടുത്തെറിയപ്പെട്ടു. മരുന്നുകളുടെ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. അടിസ്ഥാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണ് സംസ്ഥാനത്തെ പകര്‍ച്ചപ്പനിമരണ നിരക്ക് ഗണ്യമായി വര്‍ധിക്കാനിടയാക്കിയത് എന്ന തിരിച്ചറിവ് സര്‍ക്കാറിനു വേണം. ആസ്പത്രി വരാന്തകളില്‍ മനുഷ്യ ജീവനുകള്‍ പിടിഞ്ഞുവീഴാതെ കാത്തുസംരക്ഷിക്കുകയാണ് ഭരണകൂടത്തിന്റെ കടമ. അത് നിര്‍വഹിക്കാനാവില്ലെങ്കില്‍ രാജിവെച്ചു പുറത്തുപോവുകയാണ് വേണ്ടത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.