Connect with us

Video Stories

പുരോഗതിയിലേക്ക് ഒരു ലോങ് മാര്‍ച്ച്- എം.സി വടകര

Published

on

അഭിമാനകരമായ അസ്തിത്വം

എം.സി വടകര

ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പകര്‍ന്ന് നല്‍കേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്‍ ബ്രിട്ടനിലെ മൂന്ന്് കാബിനറ്റ് മന്ത്രിമാരുടെ സംഘം 1946 മാര്‍ച്ച് 24ന് കറാച്ചിയില്‍ വിമാനമിറങ്ങി. എ.വി അലക്‌സാണ്ടര്‍, പെത്തിക് ലോറന്‍സ് പ്രഭു, സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സ് എന്നിവരായിരുന്നു മന്ത്രിമാര്‍. ഇവരുടെ സംഘത്തെയാണ് കാബിനറ്റ് മിഷ്യന്‍ എന്ന് പറയുന്നത്. കാബിനറ്റ് മിഷ്യന്‍ കോണ്‍ഗ്രസിന്റെയും മുസ്്‌ലിംലീഗിന്റെയും പ്രതിനിധികളുമായി പലവട്ടം ചച്ചകള്‍ നടത്തി. അവസാനം അവര്‍ ഒരു ഫോര്‍മുല കണ്ടെത്തി. ഇന്ത്യന്‍ സംസ്ഥാനങ്ങളെ എ,ബി, സി എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പും ഓരോ സ്വയംഭരണ രാഷ്ട്രങ്ങളായിത്തീരുകയും ആ മൂന്ന് രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്ന ദുര്‍ബലമായ ഒരു കേന്ദ്രവും എന്ന ഫോര്‍മുല. ഈ ഫോര്‍മുലയില്‍ പാക്കിസ്താന്‍ ഉണ്ടായിരുന്നില്ല. രാജ്യത്തെ വിഭജിക്കുവാനോ ഒരു പ്രത്യേക സ്റ്റേറ്റ് അനുവദിക്കുവാനോ തങ്ങള്‍ തയ്യാറല്ല എന്ന് കാബിനറ്റ് മിഷ്യന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പാകിസ്താന്‍ അനുവദിക്കുന്നില്ല എന്ന് അറിഞ്ഞിട്ടും കാബിനറ്റ് മിഷ്യന്‍ ഫോര്‍മുലയെ മുസ്്‌ലിംലീഗ് സ്വാഗതം ചെയ്തു. 1946 ജൂണ്‍ ജൂണ്‍ 6, 7, 8 തിയ്യതികളില്‍ ചേര്‍ന്ന മുസ്്‌ലിംലീഗിന്റെ നാഷണല്‍ കൗണ്‍സില്‍ ‘നീണ്ടു പോകുന്ന അനിശ്ചിതത്വം അവസാനിപ്പിക്കാനും രാജ്യത്തെ ആഭ്യന്തര വിപത്തില്‍ നിന്ന് രക്ഷിക്കാനും’ കാബിനറ്റ് മിഷ്യന്‍ പദ്ധതിയെ തങ്ങള്‍ സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു.
ജൂണ്‍ 26 ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും കാബിനറ്റ് മിഷ്യന്‍ പദ്ധതിയെ അംഗീകരിച്ചു. വിഭജനത്തിന്റെ കരിമുകില്‍ ആകാശത്തുനിന്ന് അകന്നു പോയതായി ആളുകള്‍ ആശ്വസിച്ചു. പൊടുന്നനവെയാണ് എല്ലാം തകിടം മറിഞ്ഞത്. എങ്ങു നിന്നോ ഒരു കാറ്റ് വീശി എല്ലാ തിരികളെയും ഊതിക്കെടുത്തി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു പത്രസമ്മേളനമാണ് അതിന് കാരണമായത്. ‘കാബിനറ്റ് മിഷ്യന്‍ പദ്ധതിയില്‍ ഏകപക്ഷീയമായ മാറ്റം വരുത്താന്‍ കോണ്‍ഗ്രസിന് അധികാരമുണ്ട്’ എന്ന് നെഹ്‌റു ആ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രസ്താവന ആശയക്കുഴപ്പം ക്ഷണിച്ചു വരുത്തി. അങ്ങനെയാണെങ്കില്‍ കാബിനറ്റ് മിഷ്യന്‍ പദ്ധതിക്ക് മുസ്്‌ലിംലീഗ് നല്‍കിയ അംഗീകാരം പിന്‍വലിക്കുന്നുവെന്ന് മുഹമ്മദലി ജിന്ന പ്രതികരിച്ചു. ഒഴിഞ്ഞു പോയി എന്നു കരുതിയ വിഭജനത്തിന്റെ പ്രേതം വീണ്ടും ഇന്ത്യയെ പിടികൂടി. പണ്ഡിറ്റ്ജി അങ്ങനെ പറയരുതായിരുന്നുവെന്ന് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന മൗലാനാ ആസാദ് തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.
ഒന്നിച്ചുനില്‍ക്കാമെന്ന എല്ലാ ആശകളും അസ്തമിച്ച അന്തരീക്ഷത്തില്‍ ശൂന്യത തളംകെട്ടി നില്‍ക്കുന്ന അഭിശപ്തമായ മുഹൂര്‍ത്തത്തിലാണ് ഇന്ത്യയെ കീറിമുറിക്കാനുള്ള ഒരു വെട്ടുകത്തിയുമായി ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ ബോംബെയില്‍ കപ്പലിറങ്ങിയത്. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയാണ് മൗണ്ട്ബാറ്റണ്‍.
നയതന്ത്ര വൈദഗ്ധ്യം ഒട്ടുമില്ലാത്ത മൗണ്ട്ബാറ്റണ്‍ 1947 ജൂണ്‍ മൂന്നിനു വരുംവരായ്കകളെ പറ്റി ഒട്ടും ആലോചിക്കാതെ പഞ്ചാബിനെയും ബംഗാളിനെയും നെടുകെ പിളര്‍ന്നു കൊണ്ട് ഇന്ത്യന്‍ യൂണിയന്‍, പാക്കിസ്താന്‍ എന്നിങ്ങനെ ഇന്ത്യയെ രണ്ട് രാഷ്ട്രങ്ങളാക്കി മുറിക്കാനുള്ള തന്റെ വിഭജന പദ്ധതി പ്രഖ്യാപിച്ചു.
വൈസ്രോയി പ്രഖ്യാപിച്ച വിഭജന പദ്ധതി 1947 ജൂണ്‍ ഒമ്പതിന് ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ ഖേദപൂര്‍വം അംഗീകരിച്ചു. കൗണ്‍സില്‍ അംഗങ്ങളില്‍ 400 പേര്‍ അംഗീകരിക്കുകയും എട്ടു പേര്‍ എതിര്‍ക്കുകയും ചെയ്തു. 1947 ജൂണ്‍ 14 ന് ചേര്‍ന്ന എ.ഐ.സി.സി യോഗം വിഭജന പദ്ധതിയെ അംഗീകരിച്ചു. ഇവിടെ 159 പേര്‍ അനുകൂലിക്കുകയും 30 പേര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസും മുസ്്‌ലിംലീഗും വിഭജന പദ്ധതിയെ അംഗീകരിച്ചതോടെ ഇന്ത്യാവിഭജനം യഥാര്‍ത്ഥ്യമായി.
നിര്‍ഭാഗ്യവശാല്‍ പാക്കിസ്താന്റെ ജനനവും മുസ്‌ലിംലീഗിന്റെ പതനവും ഒരുമിച്ചാണ് സംഭവിച്ചത്. സങ്കീര്‍ണ്ണമായ ഒരു പ്രസവത്തില്‍ തള്ള മരിക്കുകയും പിള്ള ജീവിക്കുകയും ചെയ്ത അവസ്ഥ. 1947 ജൂണ്‍ 26 മുതല്‍ സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പക്ഷെ ഔപചാരികമായി അത് പിരിച്ചുവിട്ടില്ല. മുസ്്‌ലിം രാഷ്ട്രീയത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു മുസ്‌ലിംലീഗിന്റെ മരവിപ്പ്. പാക്കിസ്താന്‍ നിലവില്‍ വന്നതോടെ മുസ്‌ലിംലീഗിന്റെ പ്രധാന നേതാക്കളെല്ലാം അങ്ങോട്ടുപോയി.
അവശേഷിക്കുന്ന ഇന്ത്യന്‍ മുസ്്‌ലിംകളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ആലോചിക്കാന്‍ ബംഗാളിലെ മുന്‍ പ്രധാനമന്ത്രിയും പ്രമുഖ മുസ്‌ലിംലീഗ് നേതാവുമായ എച്ച്.എസ് സുഹറവര്‍ദി കല്‍ക്കത്തയിലെ തന്റെ വസതിയില്‍ 1947 നവംബര്‍ 10,11 തിയ്യതികളില്‍ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചു. മുസ്്‌ലിംലീഗ് പിരിച്ചുവിടുന്നു എന്ന് പ്രഖ്യാപിക്കലായിരുന്നു കണ്‍വെന്‍ഷന്റെ ഉദ്ദേശ്യം. പക്ഷെ അത് നടന്നില്ല. ‘മുസ്്‌ലിംലീഗ് പിരിച്ചുവിടുകയെന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ മരണവാറണ്ടില്‍ ഒപ്പുവെക്കലായിരിക്കും അതെന്ന്’ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആ കണ്‍വെന്‍ഷനില്‍ പറഞ്ഞു. സുഹറവര്‍ദിയുടെ ഉദ്യമം വിജയിച്ചില്ല. പക്ഷെ മരവിച്ച് കിടന്ന മുസ്്‌ലിംലീഗിന്റെ നാഷണല്‍ കൗണ്‍സില്‍ ഉടനെ വിളിച്ചുകൂട്ടണമെന്ന് കല്‍ക്കത്താ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ അവസാനത്തെ നാഷണല്‍ കൗണ്‍സില്‍ 1947 ഡിസംബര്‍ 14ന് കറാച്ചിയില്‍ ചേര്‍ന്നു. ഇതിനകം മരിച്ചു കഴിഞ്ഞ മുസ്്‌ലിംലീഗിന്റെ ഉദകക്രിയകള്‍ നടത്താനാണ് അന്ന് നേതാക്കള്‍ കറാച്ചിയിലെത്തിയത്. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. കത്തിയെരിയുന്ന ചിതാഗ്‌നിയില്‍ നിന്നും ചിറകുവിരിച്ച് പറന്നുയരുന്ന ഏതോ ഈജിപ്ത്യന്‍ പക്ഷിയെ പോലെ മുസ്‌ലിംലീഗ് പുനര്‍ജനിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഇന്ത്യക്കും പാകിസ്താനുമായി രണ്ട് മുസ്‌ലിംലീഗുകള്‍ ഉണ്ടായി. പാകിസ്താന്‍ മുസ്‌ലിംലീഗിന്റെ കണ്‍വീനറായി നവാബ് സാദാ ലിയാഖത്ത് അലിഖാന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘ഇന്ത്യന്‍ മുസ്്‌ലിംലീഗിന്റെ’ കണ്‍വീനറായി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സംഘടന വിഭജിക്കപ്പെട്ടതോടെ സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ ആസ്തിബാധ്യതകളും പങ്കുവെക്കപ്പെട്ടു. ആ വകയില്‍ മൂന്ന് കോടി ഉറുപ്പിക ഇന്ത്യന്‍ മുസ്്‌ലിംലീഗിന് അവകാശപ്പെട്ടതായിരുന്നു. കറാച്ചിയിലെ ഹബീബ് ബാങ്കില്‍ സ്ഥിരനിക്ഷേപമായി കിടന്ന ആ സംഖ്യ കൊണ്ടു പോകാന്‍ ലീഗ് നേതാക്കള്‍ ഖാഇദെ മില്ലത്തിനോട് ആവശ്യപ്പെട്ടു. പക്ഷെ ലിയാഖത്ത് അലിഖാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആ മൂന്ന് കോടി സ്വീകരിക്കാന്‍ ഇസ്മായില്‍ സാഹിബ് തയ്യാറായില്ല. ഇന്ത്യയില്‍ ലീഗ് ഉണ്ടാക്കാന്‍ പാകിസ്താനില്‍ നിന്ന് പണം കൊണ്ടുവന്നു എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഖാഇദെ മില്ലത്തിനെ അലട്ടിയത്. ഇന്ത്യന്‍ മുസ്്‌ലിംലീഗിന് അവകാശപ്പെട്ട ആ മൂന്ന് കോടി രൂപ കറാച്ചി ബാങ്കില്‍ അവകാശിയെ തേടി കാത്തുകിടന്നു.
തലയില്‍ ദുര്‍വഹമായ ഭാരവും പേറി കൊണ്ട് വണ്ടിക്കൂലിക്ക് പോലും കാശ് തികയാതെ ഖാഇദെമില്ലത്ത് ഇന്ത്യയില്‍ തിരിച്ചെത്തി. ഇനിയെന്ത് എന്ന ആശങ്കയുമായി ആപത്തുകള്‍ പതിയിരിക്കുന്ന ചുഴികളില്‍ അവധൂതനെ പോലെ അദ്ദേഹം അലഞ്ഞുനടന്നു. ഇന്ത്യയില്‍ മുസ്്‌ലിംലീഗ് രൂപീകരിക്കണമെന്ന ആശയവുമായി അദ്ദേഹം പല വാതിലുകള്‍ മുട്ടിനോക്കി. ഇത് മണത്തറിഞ്ഞ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ മദിരാശിയിലെത്തി ഖാഇദെ മില്ലത്തിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. മുസ്‌ലിംലീഗ് വീണ്ടും രൂപീകരിക്കരുതെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ഉപദേശം. ഖാഇദെമില്ലത്ത് ആ ഉപദേശത്തെ നിരാകരിച്ചു. അപ്പോള്‍ മൗണ്ട് ബാറ്റണ്‍ പറഞ്ഞു. ‘ഇത് പ്രധാനമന്ത്രിയുടെ നിര്‍ദേശമാണ്.’ ആ വാക്കുകള്‍ക്ക് ഭരണകൂട ഭീകരതയുടെ ചുവയുണ്ടായിരുന്നു.
പിന്നീട് വന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഒരു ഫോണ്‍ വിളിയായിരുന്നു. പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1948 ഫെബ്രുവരിയില്‍ ഇസ്മായില്‍ സാഹിബിനെ ചര്‍ച്ചക്ക് ക്ഷണിച്ചു. മുസ്്‌ലിംലീഗ് ഉണ്ടാക്കിയാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. പഞ്ചാബിലും ബംഗാളിലും ജീവനോടെ ചുട്ടുകരിക്കപ്പടുന്ന മുസ്്‌ലിം ജനസഹസ്രങ്ങളുടെ ദീനരോദനം ഖാഇദെമില്ലത്ത് പ്രധാനമന്ത്രിയുടെ ചെവിയിലെത്തിച്ചു. ഖാഇദെമില്ലത്ത് ആവശ്യപ്പെടുന്ന മുസ്്‌ലിം താത്പര്യത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി ചേര്‍ക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. ആ ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനെങ്കിലും തങ്ങള്‍ക്ക് ഒരു സംഘടന ആവശ്യമില്ലേ എന്നായിരുന്നു ഖാഇദെമില്ലത്തിന്റെ പ്രതിവചനം.
(തുടരും)

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.