Connect with us

Video Stories

ദൈവ സ്മരണയും മന:ശാന്തിയും

Published

on

ടി.എച്ച് ദാരിമി

അബ്ദുല്ലാഹി ബിന്‍ ബുസ്‌റ്(റ)വില്‍ നിന്നും ഇമാം തിര്‍മുദി, അഹ്മദ്, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിക്കുന്ന ഹദീസില്‍ ഒരിക്കല്‍ നബി തിരുമേനിയുടെ സദസ്സിലേക്ക് ഒരാള്‍ കടന്നുവന്ന ഒരു സംഭവം പറയുന്നുണ്ട്. അദ്ദേഹം നബി (സ) യോട് ഒരു പരാതി പറയുകയായിരുന്നു. അയാള്‍ പറഞ്ഞു: ‘ഇസ്‌ലാമിന്റെ നിയമങ്ങള്‍ എനിക്കു ധാരാളമായി തോന്നുന്നു. അതിനാല്‍ എനിക്ക് അല്‍പം വല്ലതും പറഞ്ഞുതരൂ. അതില്‍ ഞാന്‍ മുടക്കം വരാതെ പിടിച്ചുനില്‍ക്കാം’. തികച്ചും നിഷ്‌കളങ്കമായ ഒരു ചോദ്യമാണ് ഇവിടെ കേള്‍ക്കുന്നത്. അഹങ്കാരത്തിന്റെയോ അവജ്ഞയുടെയോ സ്വരവും ധ്വനിയുമൊന്നും ഈ ചോദ്യത്തിനില്ല. ഇസ്‌ലാമിനെ ഇകഴ്ത്തലോ അല്ലാഹു നിര്‍ബന്ധമാക്കിയ ആരാധനകളുടെ എണ്ണത്തിലോ വണ്ണത്തിലോ ഇടപെടലോ ഒന്നും ഈ സ്വഹാബിയുടെ ഉദ്ദേശ്യങ്ങളിലില്ലതാനും. ഈ ഹദീസിന്റെ വ്യാഖ്യാതാക്കളില്‍ ചിലര്‍ പറയുംപോലെ എണ്ണിയാലൊടുങ്ങാത്ത അത്ര നീണ്ടുപരന്നുകിടക്കുന്ന നിഷ്ഠകളുടെയും ചര്യകളുടെയും കാര്യത്തില്‍ മാത്രമാണ് അദ്ദേഹം പരാതിപ്പെടുന്നത്. അവ കൂടുതലായി തനിക്കനുഭവപ്പെടുന്നു എന്നും അവയില്‍ പ്രധാനപ്പെട്ടവ ഒന്നടയാളപ്പെടുത്തിത്തന്നാല്‍ ഉപകാരമായിരുന്നു എന്നുള്ള അര്‍ഥത്തിലായിരിക്കണം ഈ ചോദ്യം. നബി(സ) ഏറ്റവും നല്ല ഒരു ശ്രോദ്ധാവായിരുന്നു. തന്റെ മുമ്പില്‍വരുന്ന ഏതു അഭിപ്രായത്തെയും അവര്‍ നന്നായി ശ്രദ്ധിച്ച് കേള്‍ക്കുമായിരുന്നു. അതുവഴി അവര്‍ അതിന്റെ യാഥാര്‍ഥ ധ്വനി ഗ്രഹിക്കും. എന്നിട്ടായിരിക്കും ഏത് ഇടപെടലും നടത്തുക. ഈ സ്വഹാബിയുടെ ചോദ്യം കേട്ട നബി(സ)ക്ക് ഇയാളെ അലട്ടുന്ന പ്രശ്‌നമെന്താണ് എന്നു മനസ്സിലായി. അത് കേവലം ഇസ്‌ലാമിലെ ആരാധനകളുടെ ആധിക്യമല്ല, മറിച്ച് അവ തനിക്കു ചെയ്തുതീര്‍ക്കാന്‍ കഴിയാത്തത്ര അധികമാണ് എന്ന തോന്നലാണ്. അങ്ങനെ, ചികിത്സിക്കേണ്ടത് കര്‍മ്മങ്ങളുടെ ബാഹുല്യത്തെയല്ല ഇദ്ദേഹത്തിന്റെ തോന്നലിനെയാണ് എന്നു നബി(സ) കണ്ടുപിടിച്ചു.
തോന്നലുകള്‍ ധാരണകളാണ്. അതിന്റെ പ്രഭവകേന്ദ്രം മനസ്സാണ്. മനസ്സാവട്ടെ മാറിയും മറിഞ്ഞും ചഞ്ചലമാണുതാനും. അതിനാല്‍ ധാരണകളില്‍ ശരിയും തെറ്റുമുണ്ടാകാം. ധാരണകളെ ശരിപ്പെടുത്തിയെടുക്കാനും ശക്തിപ്പെടുത്തിയെടുക്കാനും കഴിഞ്ഞാല്‍ ഇത്തരം തോന്നലുകളെ ഒഴിവാക്കാം. ആയതിനാല്‍ മുമ്പില്‍ നില്‍ക്കുന്ന ചോദ്യകര്‍ത്താവിനെ ചികിത്സിക്കേണ്ടത് ഇതിനുള്ള വഴി പറഞ്ഞുകൊടുത്തുകൊണ്ടായിരിക്കണം. അല്ലാതെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കര്‍മ്മങ്ങള്‍ കുറച്ചുകൊടുത്തുകൊണ്ടല്ല. അല്ലെങ്കിലും നബിക്കതിന് കഴിയുകയുമില്ല. കാരണം കര്‍മ്മങ്ങളെല്ലാം അല്ലഹുവിന്റെ ശാസനകളാണ്. അവയില്‍ നബി (സ) യുടെ സ്വന്തം ജീവിതനിഷ്ഠകള്‍ വരെ ഉള്‍പ്പെടുന്നു. നബി തിരുമേനിയുടെ സംസാരത്തെ കുറിച്ച് ഖുര്‍ആന്‍ 53ാം അധ്യായം മൂന്നാം സൂക്തത്തില്‍ പറയുന്നത് അത് അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ് എന്നാണ്. അത് ജനങ്ങളിലേക്കെത്തിച്ചുകൊടുക്കാനുള്ള ദൂതന്‍ മാത്രമാണ് നബി(സ). അതിനാല്‍ നബിക്ക് ഒന്നും ഒരാള്‍ക്കും കുറച്ചുകൊടുക്കാന്‍ കഴിയില്ല. ചോദ്യകര്‍ത്താവിന്റെ തോന്നല്‍ ഉല്‍ഭവിക്കുന്നത് സത്യത്തില്‍ മടിയില്‍ നിന്നാണ്. മനസ്സിന്റെ ഉറക്കം എന്നാണ് അലസതയെ മനശാസ്ത്രം നിര്‍വചിക്കുന്നത്. മനസ്സ് ഉറങ്ങിപ്പോകുന്നത് താല്‍പര്യമില്ലാത്തതുകൊണ്ടാണ്. അതിനാല്‍ ഈ ചോദ്യകര്‍ത്താവിനെ ചികിത്സിക്കാന്‍ ഒന്നാമതായി അയാളെ ഉണര്‍ത്തണം. പിന്നെയും ഉറങ്ങിപ്പോകാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുകയും വേണം. ഇതു രണ്ടും ഒറ്റയടിക്ക് സാധിക്കാനുള്ള ഒരു വഴിതന്നെയായിരുന്നു നബി(സ) അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്. നബി(സ) പറഞ്ഞു: ‘നിന്റെ നാവ് ദൈവസ്മരണയില്‍ സദാ നനഞ്ഞുകൊണ്ട് കിടക്കട്ടെ..’.
ദൈവസ്മരണക്ക് അലസതയെ ഭഞ്ജിക്കാന്‍ കഴിയുമെന്നും അതുവഴി ലഭിക്കുന്ന മാനസികാവസ്ഥ എല്ലാ ഭാരങ്ങളെയും മറക്കാന്‍ സഹായകാമാണ് എന്നും അവ്വിധം ഈ തോന്നല്‍ മാറ്റിയെടുക്കാം എന്നുമാണ് നബി(സ) പറഞ്ഞത്. ഇതെങ്ങനെ സാധ്യമാകുന്നു എന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാം ആധ്യാത്മിക രംഗത്തുള്ളവരോടുതന്നെ ചോദിക്കേണ്ടിവരും. അവരാണ് അതിന്റെ അനുഭവസ്ഥര്‍. അവര്‍ പറയുന്നത്, ദൈവസ്മരണ മനസ്സില്‍ സജീവമായി നിലനിര്‍ത്താനുള്ള ഒരു വഴിയാണ് ദിക്‌റുകള്‍ എന്നാണ്. മനസ്സിനുള്ളിലെ ദൈവ ചിന്തയുടെ സജീവതയാണ് ഇസ്‌ലാമിക വ്യവഹാരത്തില്‍ ദിക്‌റു ചെല്ലുക എന്നത് വിവക്ഷിക്കുന്നത്. മനസ്സിലെ ഈ ചിന്ത നാവു വരെ നീണ്ടുകിടക്കേണ്ടതുണ്ട്. എന്നിട്ടും മനസ്സ് ഉറങ്ങിപ്പോകാതിരിക്കാന്‍ വേണ്ടിയാണിത്. മനുഷ്യന്റെ ബാഹ്യ അവയവങ്ങളില്‍ മനസ്സുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്നത് നാവാണ്. ആ നാവില്‍ നിന്നും ഊര്‍ജ്ജപ്രവാഹമായി അത് മനസ്സുവരെ നീണ്ടുകിടക്കുകയാണ് എങ്കില്‍ മനുഷ്യന്‍ ഈ വിഷയത്തില്‍ സജീവമാകും.
ഇത് കേവലം മനസ്സും നാവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജതന്ത്രം മാത്രമാണ്. അതിനുമപ്പുറത്ത് ഈ പ്രവര്‍ത്തനത്തെ ഫലപ്രാപ്തിയിലെത്തിക്കുന്ന മറ്റൊന്നുണ്ട്. അത് മനസ്സ് മുതല്‍ നാവുവരെ മുഴങ്ങുന്ന ദിക്‌റുകളുടെ അര്‍ഥവും ആശയവും അറിഞ്ഞിരിക്കുക എന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതിന്റെ അര്‍ഥമോ ആശയമോ അറിയണമെന്നില്ല. കാരണം ആ പാരായണം തന്നെ ഒരു ആരാധനയാണ്. മൊത്തത്തില്‍ താനൊരു പുണ്യം ചെയ്യുകയാണ് എന്ന ബോധ്യത്തോടെ മാത്രം പാരായണം ചെയ്താലും പ്രതിഫലം ലഭിക്കും. എന്നാല്‍ ദിക്‌റുകള്‍, സ്വലാത്തുകള്‍, പ്രാര്‍ഥനകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ അങ്ങനെയല്ല. ചെറിയ ഒരു ന്യൂനപക്ഷത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ ബഹുഭൂരിഭാഗം പണ്ഡിതരും പറയുന്നത്, അവകൊണ്ടുള്ള പ്രതിഫലവും പ്രതിഫലനവും ലഭിക്കാന്‍ അവയുടെ കൃത്യമായ അര്‍ഥമോ ഏതാണ്ട് ആശയമെങ്കിലുമോ ഗ്രഹിച്ചുകൊണ്ടായിരിക്കണമെന്നാണ്. അപ്പോള്‍ ഈ ചിന്തയോടെ നാവും മനസ്സും ദൈവസ്മരണയില്‍ മിടിച്ചുകൊണ്ടിരിക്കുകയാണ് എങ്കില്‍ പിന്നെ ഒരാള്‍ ഉറങ്ങിപ്പോകുമെന്നു ഭയപ്പെടാനില്ല. ആരാധനകളുടെ ബാഹുല്യം അയാളെ അലട്ടുകയുമില്ല. അതുകൊണ്ടാണ് നബി(സ) ഈ ചോദ്യകര്‍ത്താവിനെ ഇങ്ങനെ ചികിത്സിച്ചത്. നബി(സ)യുടെ പ്രബോധന ജീവിതത്തിന്റെ മുഴുവന്‍ ആശയവും ഇപ്രകാരമായിരുന്നു. വിശ്വാസങ്ങള്‍ വിവരിച്ചും കര്‍മ്മങ്ങള്‍ കാണിച്ചും കൊടുത്ത് ഇവ രണ്ടിനെയും ഒരു സമര്‍പ്പണമായി സമീപിക്കാന്‍ വേണ്ട ബോധം ഉണ്ടാക്കിക്കൊടുത്തുകൊണ്ടായിരുന്നു നബി(സ) തന്റെ ദൗത്യം വിജയിപ്പിച്ചെടുത്തത്.
മനുഷ്യന്റെ മനസ്സിനെ ഇങ്ങനെ പാകപ്പെടുത്തിയെടുത്ത് നന്മയുടെ നാമ്പുകള്‍ അതില്‍ കത്തിച്ചുവെക്കുന്നത് ഇസ്‌ലാമിക സംസ്‌കൃതിയിലെ പ്രധാന അധ്യായമാണ്. സൂഫിസം, സുഹ്ദ് തുടങ്ങിയ ആധ്യാത്മിക ചിന്തകള്‍ അവിടെ നിന്നാണ് ആരംഭിക്കുന്നത്. മലിനമായ ചിന്തകളില്‍നിന്നും സ്വഭാവങ്ങളില്‍നിന്നും ജീവിത ശൈലികളില്‍നിന്നും മനുഷ്യമനസ്സിനെ അടര്‍ത്തിയെടുത്ത് ഒരിക്കലും ഉറങ്ങാതെ ഉണര്‍ന്നും തളരാതെ നിവര്‍ന്നും നിലനിര്‍ത്താന്‍ ഇസ്‌ലാമിക ആധ്യാത്മിക ചിന്ത വളരെ ഉപകാരപ്രദമാണ്. ഈ മേഖലയില്‍ ചില കള്ളനാണയങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട് എന്നതു ശരിതന്നെ. അവരുടെ പല അഭിനയങ്ങളും ആശാവഹമല്ലാത്ത അനുഭവങ്ങളും ഈ മേഖലയിലുണ്ട് എന്നതും ശരിയാണ്. പക്ഷേ, അതിന്റെയൊന്നും പേരില്‍ ഈ സാംഗത്യങ്ങളെ കാടടച്ചു വെടിവെച്ചിടുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. കാരണം ആത്മീയമായ ഒരു വൈകാരികത്തിളപ്പില്ലാതെ ആരാധനകളെയും വിശ്വാസങ്ങളേയും അതിന്റെ ശരിയായ ലക്ഷ്യത്തിലെത്തിക്കാന്‍ സാധ്യമാവില്ല. കഴിയും എന്നു വാദിക്കുന്നവര്‍ ഈമാനിനും ഇസ്‌ലാമിനും കൂടെ ഇഹ്‌സാനിനെ കൂടി നബി(സ) എണ്ണിയതിന്റെയും ഇഹ്‌സാന്‍ എന്നാല്‍ എല്ലാം അല്ലാഹു കാണുന്നുണ്ട് എന്ന ഭാവേന ആരാധനകള്‍ നിര്‍വഹിക്കലാണ് എന്നു പറഞ്ഞതിന്റെയും ഈ മാനസിക ഭാവത്തിലേക്ക് എങ്ങനെ നടന്നെത്തും എന്നതിന്റെയും ന്യായങ്ങള്‍ പറയേണ്ടിവരും.
ഹൃദയത്തിന് ശാന്തി പകരുക ദൈവസ്മരണയാണെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ (13: 28) പ്രസ്താവിക്കുന്നുണ്ട്. ഇത്തരമൊരു ശാന്തി മനുഷ്യനു വേണ്ടതുണ്ട് എന്നും അല്ലാഹു വ്യക്തമാക്കുന്നു. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ഭാവം പ്രശ്‌നസങ്കീര്‍ണ്ണതയാണ് എന്ന് മറ്റൊരിടത്ത് (90:4) അല്ലാഹു പറയുന്നു. പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും സദാ നേരിടേണ്ടിവരുന്ന മനുഷ്യന് ശാന്തിയുടേയും സമാധാനത്തിന്റെയും നിശ്വാസത്തിന് വഴി ദൈവസ്മരണ തന്നെയാണ്. മാനസിക പ്രശ്‌നങ്ങള്‍ മനുഷ്യനെ വിടാതെ പിന്തുടരുന്നതിനാല്‍ അതില്‍ നിന്നുള്ള മോചനമാകുന്ന ദൈവസ്മരണയും കൈമോശം വരാതെ സൂക്ഷിച്ചും സംരക്ഷിച്ചും നില്‍ക്കേണ്ടതുണ്ട്. അതാവട്ടെ, ഒരു മനോവ്യാപാരമായതിനാല്‍, പെട്ടെന്ന് ഉണ്ടാക്കിയെടുക്കുക പ്രയാസമാണ്. നിരന്തരമായ ശ്രമങ്ങളും സാധനകളും അതിനുവേണ്ടിവരും. ആ ശ്രമങ്ങള്‍ക്ക് പില്‍കാലത്ത് ലഭിച്ച രൂപ ഭാവങ്ങളാണ് ആധ്യാത്മിക രംഗത്തുണ്ടായ ആത്മീയ ധാരകള്‍.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.