Connect with us

Video Stories

ചിന്ന ചിന്ന ആശൈ

Published

on

ശാരി പിവി

തമിഴകത്ത് ജല്ലിക്കെട്ട് പ്രക്ഷോഭം ഒരുമാതിരി അവസാനിച്ചതോടെ ഇപ്പോള്‍ മല്ല്്‌ക്കെട്ട് കലാപരിപാടിയുടെ കാലമാണ്. പന്ത് തട്ടാനായി കോര്‍ട്ടിലെത്തിയപ്പോഴേക്കും പക്ഷവും മറുപക്ഷവും കളി മാറ്റി വടം വലിയാക്കിയതോടെ റഫറി നില്‍ക്കാനിറങ്ങിയ ഗവര്‍ണര്‍ മുകളിലേക്കു (കേന്ദ്രത്തിലേക്ക്) നോക്കുകയാണ്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന മട്ടില്‍പല സംസ്ഥാനങ്ങളിലും ഇന്തമാതിരി സാഹചര്യങ്ങളില്‍ താമര വിരിയിച്ചു പരിചയിച്ച കേന്ദ്ര ടീം ഇറങ്ങിക്കളിക്കാന്‍ കാത്തിരിക്കുകയുമാണ്. ഒരു വിഭാഗം പന്നീര്‍ ശെല്‍വത്തിനൊപ്പമാണെങ്കില്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന മട്ടില്‍ എന്തും പറയും സുബ്രഹ്മണ്യന്‍ സ്വാമി ചിന്നമ്മയോടൊപ്പമാണ്. അങ്ങനെ രണ്ട് തോണിയിലും കാലിട്ടതിനാല്‍ എന്തെങ്കിലുമൊക്കെ ലഭിച്ചാലോ!. ഇത്രയും നാള്‍ ബസില്‍ ലേഡീസ് സീറ്റില്‍ കേറി ഇരുന്ന കോളജ് കുമാരനെ പോലെ ഏത് ലേഡി വന്നാലും എഴുന്നേറ്റു പോകേണ്ട അവസ്ഥയില്‍ രാജിവെക്കാനായി അധികാരമേല്‍ക്കുന്ന വെറും പോഴനായ തോഴന്‍ അഥവാ പാവ മുഖ്യനെന്ന പേരില്‍ പരിഹാസ പാത്രമാവേണ്ടി വന്ന പന്നീര്‍ ശെല്‍വം എന്ന ഒ.പി.എസ് ഒടുവില്‍ രജനീ കാന്ത് സിനിമയുടെ ക്ലൈമാക്‌സിലെന്ന പോലെ തലൈവരായതോടെ ശരിക്കും വെട്ടില്‍ വീണത് ചിന്നമ്മയാണ്. അമ്മയുടെ അഭാവത്തില്‍ ഫോട്ടോയെ അധ്യക്ഷനാക്കി കണ്ണീര്‍ പൊഴിച്ച് മന്ത്രിസഭ ചേര്‍ന്ന് ലോകത്തിന് തന്നെ വിസ്മയമായ ഒ.പി.എസ് അമ്മ പോയതോടെ മുഖ്യമന്ത്രി പദമെന്ന സ്ഥാനത്തിനു വേണ്ടി ചിന്ന ചിന്ന ആശയുമായി നടന്ന ചിന്നമ്മയെ പെരിയമ്മയാവാന്‍ വിടില്ലെന്ന് പ്രഖ്യാപിച്ചതോടെ ‘ഒ ഹെന്റി’ കഥകളിലെ ട്വിസ്റ്റ് പോലെ തമിഴകം അമ്പേ ട്വിസ്റ്റായിരിക്കുകയാണ്. അല്ലേലും ഈ രണ്ടില ചിഹ്നത്തിന് ഇന്തമാതിരി ഒരു കുഴപ്പം ഇരിക്ക്. അതിപ്പോ കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും രണ്ട് ഇതളായി നില്‍ക്കുന്നതിനാലാവാം ഇടക്കൊന്നു പിളരണമെന്നു തോന്നും. കേരളത്തില്‍ മാണിക്കാണ് ചിഹ്നമെങ്കില്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെക്കാണെന്നു മാത്രം. കേരളത്തില്‍ വളരും തോറും പിളരുമെന്നാണ് സിദ്ധാന്തമെങ്കില്‍ (വെറും സിദ്ധാന്തം) തമിഴ്‌നാട്ടില്‍ വളരാന്‍ തുടങ്ങുമ്പോള്‍ പിളരുമെന്നു മാത്രം. പണ്ട് എം.ജി.ആര്‍ മരിച്ചതിനു പിന്നാലെ ജാനകി രാമചന്ദ്രന്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണയുമായി മുഖ്യമന്ത്രി പദത്തിലേറാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ ജയലളിത കാണിച്ച അതേ സര്‍ക്കസ് ഇന്ന് ഒ.പി.എസ് ആവര്‍ത്തിക്കുന്നുവെന്ന്് മാത്രം. ജാനകി രാമചന്ദ്രന്‍ എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് ഭൂരിപക്ഷമുണ്ടാക്കിയെങ്കിലും രണ്ട് മാസം കഴിഞ്ഞതോടെ സംഗതി കോണ്‍ട്രയായി. എം.എല്‍.എമാര്‍ സിമന്റ് തറയില്‍ റബര്‍ പന്തിട്ട പോലെ വന്നിടത്തേക്ക് തന്നെ തിരിച്ചു പോയി. ജയലളിതയാവട്ടെ കിട്ടിയ എം.എല്‍.എമാരെ ഓള്‍ ഇന്ത്യാ ടൂറിന് വിട്ട് അല്‍പം മനപ്രയാസം അനുഭവിച്ചെങ്കിലും പിന്നീട് പാര്‍ട്ടി കൈവശപ്പെടുത്തുകയും ചെയ്തു. ദാണ്ടേ ഇപ്പോ ചിന്നമ്മ സകല ബ്ലാങ്ക് പേപ്പറിലും ഒപ്പിടുവിക്കുന്നെന്നാണ് ഒ.പി.എസ് പക്ഷത്തെ എണ്ണത്തില്‍ കുറവെങ്കിലും കുറള്‍ സ്വല്‍പം ജാസ്തിയുള്ള എം.എല്‍.എമാരുടെ പരാതി. പോരെങ്കില്‍ ചിന്നമ്മ എം.എല്‍.എമാരെ അവരുടെ ചിലവില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കയാണു പോലും. റിസോര്‍ട്ടില്‍ സമാധാനം കാംക്ഷിച്ചു പോയതിനാല്‍ പാവത്തുങ്ങള്‍ക്ക് മൊബൈല്‍, ടി.വി, പത്രം തുടങ്ങിയവ അനുവദനീയമല്ല. ചെന്നൈയിലെ വിവാദ വ്യവസായി ശേഖര്‍ റെഡ്ഢിയുടെ പേരിലുള്ള റിസോര്‍ട്ടായതിനാല്‍ വലിയ കുറ്റവും കുറവുമൊന്നും പറയാനുമൊക്കില്ല. വേറൊന്നു കൊണ്ടും അല്ല ഇന്നലെ വരെ ചിന്നമ്മ, ചിന്നമ്മാന്നു കൂപ്പിട്ടവനൊക്കെ ഇപ്പോ മറുകണ്ടം ചാടി എന്നമ്മാ… എന്നമ്മാന്നു ചോദിക്കുന്നതു പോലെ നാളെ ലവന്‍മാരും മാറിയാലോ. അമ്മയുടെ ആത്മാവ് ചിന്നമ്മയാണെന്ന് തലേ ദിവസം വരെ പറഞ്ഞ പൊന്നയ്യന്‍ വരെ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും കടകം മറുകടകം, പൂഴിക്കടകന്‍ വിദ്യയുമായി ഒ.പി.എസ് ക്യാമ്പിലെത്തി തങ്കയ്യയായത് മറ്റുള്ളവരും പിന്തുടര്‍ന്നാലോ. ഒരു ചിന്ന സന്ദേഹം. അത്രമാത്രം. മുല്ലപ്പെരിയാറില്‍ ചോര്‍ച്ച, ചോര്‍ച്ച എന്നു അലമുറയിട്ട മലയാളികളെ പോലെയല്ല തമിഴര്‍. എം.എല്‍.എമാരുടെ ചോര്‍ച്ച തുടങ്ങിയ ഉടന്‍ ചിന്നമ്മ ചോര്‍ച്ച അടച്ചു അതാണ്. അല്ലാതെ തടവിലിട്ടതൊന്നുമല്ല. പുര്ട്ചി തലൈവിയായിരുന്ന അമ്മയുടെ സ്മൃതി മണ്ഡലത്തില്‍ വെറുതെ ഒന്നു ധ്യാനിക്കാനിരുന്നതേയുള്ളൂ ദാ വരുന്നു. വെളിപാടുകളുടെ ഉത്സവം. ഒ.പി.എസ് ആരാ മോന്‍. അമ്മയുടെ ആത്മാവ് സംസാരിക്കാന്‍ തുടങ്ങിയതോടെ കബാലി സ്‌റ്റൈലില്‍ ഇപ്പോ ഒ.പി.എസ് ഡാ… എന്നാണ് പറയുന്നത്. മിഡിലീസ്റ്റില്‍ മുല്ലപ്പൂ വിപ്ലവം നടക്കാമെങ്കില്‍ ഇങ്ങു തിരുവള്ളുവറുടെ നാട്ടില്‍ എന്തു കൊണ്ട് പനിനീര്‍ വിപ്ലവം ആയിക്കൂട?. അപ്പോള്‍ പിന്നെ തലൈവിയുടെ അസാന്നിധ്യത്തില്‍ കാവല്‍ മുഖ്യമന്ത്രിയായിരുന്ന ഒപിഎസ് സംഗതി കൈവിടുമെന്ന് തോന്നിയതോടെ ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ ആരാധകനായതില്‍ എന്താ ഇത്ര പരിഭവിക്കാന്‍. പാര്‍ട്ടിയെ പണ്ട് പോള്‍ മുത്തൂറ്റ് വധക്കേസില്‍ കുത്താന്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയ എസ് കത്തി മാതിരി വളച്ചിട്ടു പോയ ഒ.പി.എസ് വഞ്ചകനാണെന്ന് ചിന്നമ്മ പ്രഖ്യാപിച്ചതിനു പിന്നാലെ, പഴയ ചായക്കടക്കാരനില്‍ നിന്നും ഒ.പി.എസിലേക്കു വളര്‍ന്ന ടിയാന്‍ അടിയും തടയും പടിച്ച കളരിയായ അമ്മയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലിരുന്നു കൊണ്ട് ഇനി ഇന്തമാതിരി പേച്ച് വേണ്ടെന്നാണ് കട്ടായം പറഞ്ഞിരിക്കുകയാണ്. അമ്മയുടെ ആത്മാവ് ഒ.പി.എസിനോട് സംസാരിക്കുന്നതിനാലാവാം പഴയ പാട്ടുകളൊക്കെ ഇപ്പം വലിയ കാര്യമായി കൊണ്ടു നടക്കുന്ന മേപ്പടിയാന്‍ നാന്‍ ആണയിട്ടാല്‍……എന്നും പാടി ബാധകേറിയ വീടൊഴിപ്പിക്കുന്ന മട്ടില്‍ ചിന്നമ്മ സ്വന്തമാക്കിയ പോയസ് ഗാര്‍ഡനിലെ വേദനിലയം ഒഴിപ്പിക്കാനാണ് ഇപ്പോള്‍ കിണഞ്ഞു ശ്രമിക്കുന്നത്. അതിന് എന്തുണ്ട് വഴിയെന്ന് തേടുമ്പോഴാണ് ആത്മാവിനെ വീണ്ടും ഓര്‍മ വന്നത്. എന്നാല്‍ പിന്നെ സ്മാരകം പണിയുക തന്നെ. സ്വന്തമായി ഉണ്ടാക്കിയ സാമ്രാജ്യമായ മന്നാര്‍ഗുഡി സംഘത്തേയുമായി എം.എല്‍.എമാരെ ചാക്കിടാന്‍ പെടാപാട് പെടുന്ന ചിന്നമ്മക്ക് തന്നാലായ രീതിയില്‍ ഒരു ചിന്ന പണി അത്രമാത്രം. എന്തായാലും രണ്ട് ക്യാമ്പുകള്‍ തുറന്നതിനാല്‍ രാവിലെ ഒ.പി.എസ് ക്യാമ്പില്‍ നിന്നും പ്രാതല്‍ കഴിച്ചതിനു ശേഷം പുറത്താക്കലാണെങ്കില്‍, വൈകീട്ട് ചിന്നമ്മ ക്യാമ്പില്‍ നിന്നുള്ള പുറന്തള്ളല്‍, ഇതാണിപ്പോള്‍ തമിഴകത്തെ പൊറാട്ടു നാടക രീതി. സംഗതി ചക്ക കുഴയും പോലെ കുഴഞ്ഞെങ്കിലും എം.പിമാര്‍ക്ക് നിയമസഭയില്‍ വോട്ടില്ലാത്തതാണ് പന്നീര്‍ ശെല്‍വത്തെ കുണ്ഠിതപ്പെടുത്തുന്നത്. എം.പിമാരെ കൂടി സഭയില്‍ കേറ്റുകയാണെങ്കില്‍ അരക്കൈ നോക്കാമെന്നാണ് ടിയാന്റെ ഒരിത്. ഇതിനായി കിട്ടാവുന്നവരെയൊക്കെ പെറുക്കിക്കൂട്ടുകയാണ് ഒ.പി.എസ്. വെറും തോഴിക്ക് നാട് ഭരിക്കാന്‍ എന്തു യോഗ്യതയെന്നാണ് ഇപ്പോള്‍ ചോദ്യം. ചായക്കടക്കാരന് മുഖ്യനാവാമെങ്കില്‍ വീഡിയോഗ്രാഫറും തോഴിയുമായ ഒരാള്‍ക്ക് എന്തു കൊണ്ട് ആയിക്കൂടെന്ന മറുചോദ്യവുമുണ്ട്. ഇനിയിപ്പോ റാങ്കിങ് അനുസരിച്ചാണെങ്കില്‍ ഏതാണ് ആദ്യം വരികയെന്നതു തര്‍ക്ക വിഷയം തന്നെയാണ്. ഒരു നാണയത്തിനു രണ്ടു വശമുണ്ടല്ലോ അങ്ങനങ്ങു സമാധാനിക്കാം.

ലാസ്റ്റ്‌ലീഫ്:
ലോ അക്കാദമി സമരം തീര്‍ന്നത് സപ്ലിമെന്ററി പരീക്ഷ എഴുതി ജയിച്ച പോലാണെന്ന് എസ്.എഫ്.ഐ. പഠിക്കുന്നവര്‍ ആദ്യ പരീക്ഷയില്‍ തന്നെ ജയിക്കും. ഉഴപ്പുന്നവര്‍ സപ്ലിയിലെ ജയിക്കൂവെന്നും സദാചാരക്കാരുടെ പുതിയ കണ്ടെത്തല്‍. പക്ഷേ മെയിന്‍ പരീക്ഷക്കു ജയിച്ചവര്‍ പിന്നെയും സപ്ലിമെന്ററി എഴുതിയത് എന്താണാവോ?.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.