Connect with us

Video Stories

പെരിയ കേസ്: മുഖ്യമന്ത്രി മാപ്പുപറയണം

Published

on

മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ കൊലപാതകരാഷ്ട്രീയത്തിന് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന അതിശക്തമായ മറ്റൊരു തിരിച്ചടിയാണ് ഇന്നലെ കേരളഹൈക്കോടതിയില്‍നിന്നുണ്ടായിരിക്കുന്ന വിധി. കാസര്‍കോട് പെരിയയില്‍ 2018 ഫെബ്രുവരി 17ന് നടന്ന ഇരട്ടക്കൊലപാകം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കേരളസര്‍ക്കാരിനെയും കേരളത്തിലെ പൊലീസ്‌സംവിധാനത്തെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നു. പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസുകാരായ ശരത്‌ലാല്‍, കൃപേഷ് എന്നീ ചെറുപ്പക്കാരെ ഇഞ്ചിഞ്ചായി അരിഞ്ഞുനുറുക്കിക്കൊന്നവരുടെ ആളുകള്‍ കേസ് തേച്ചുമാച്ച് കളയാനും പ്രതികളായ സി.പി.എമ്മുകാരെ രക്ഷപ്പെടുത്താനും കാണിച്ച വിരുതാണ് ഈ വിധിയിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.

കേസിലെ കുറ്റപത്രംറദ്ദാക്കി കേസ് സി.ബി.ഐക്ക് വിട്ട കോടതി സംസ്ഥാനസര്‍ക്കാരിന്റെ നീതിനിര്‍വഹണത്തില്‍ വിശ്വാസമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഈ വിധിയിലൂടെ. സി.പി.എമ്മിന്റെ പെരിയലോക്കല്‍സെക്രട്ടറി പീതാംബരന്‍ അടക്കമുള്ളവര്‍ പ്രതിയായതോടെ അവരെ രക്ഷിക്കാനായിരുന്നു ശ്രമം. തെളിവുകള്‍ നല്‍കാത്തതിന് കഴിഞ്ഞ ജൂണിലും പിന്നീട് സെപ്തംബറിലും ചീഫ്‌സെക്രട്ടറിയെവരെ വിളിച്ചുവരുത്തുമെന്ന് ഹൈക്കോടതി താക്കീത്‌ചെയ്തതാണ്.

സാക്ഷികളേക്കാള്‍ പ്രതികളെയാണ് പൊലീസ് കേസില്‍ കൂടുതല്‍ വിശ്വസിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി കേസ് അന്വേഷണത്തില്‍ രാഷ്ട്രീയഇടപെടല്‍ നടന്നതായി അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ്. കേസന്വേഷണത്തെ പ്രഹസനമാക്കിക്കൊണ്ട് കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് കോടതിയുടെ സൂക്ഷ്മപരിശോധനയിലൂടെ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. ഇരുപതും ഇരുപത്തൊന്നും വയസ്സ് പ്രായമുള്ള നാടിന് പ്രിയങ്കരരായ ചെറുപ്പക്കാരെ രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതാണെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ പാര്‍ട്ടിക്കാരും ജനങ്ങളൊന്നടങ്കവും പറഞ്ഞിരുന്നത്.

കേസില്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് കാണിച്ച കാലതാമസവും അവരെ നിയമത്തിനുമുന്നില്‍നിന്ന് രക്ഷിക്കാനും ജാമ്യംലഭ്യമാക്കാനും കാണിച്ച തന്ത്രങ്ങളും നേരത്തെതന്നെ ആരോപണപ്പെരുമഴയായി വന്നതാണ്. കോണ്‍ഗ്രസ് നേതൃത്വം കേസില്‍ ഇടപെടുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി വാങ്ങിച്ചുകൊടുക്കാന്‍ കാട്ടിയ ജാഗ്രതയാര്‍ന്ന നടപടികളുമാണ് ഈവിജയത്തിന് കാരണം. ഇതിന് കോടതിയോടും പാര്‍ട്ടിനേതൃത്വത്തോടും നന്ദി അറിയിച്ചിരിക്കുകയാണ് ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍.

കേസില്‍ പ്രതികളും കുറ്റക്കാരും സി.പി.എമ്മിന്റെ പ്രാദേശികനേതൃത്വമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കൊലപാതകത്തിനുശേഷം ഒന്നൊന്നായി പുറത്തുവന്ന വിവരങ്ങളും തെളിവുകളും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലേതുപോലെ കൈയൊഴിഞ്ഞ് സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണ് സി.പി.എം ജില്ലാ, സംസ്ഥാനനേതൃത്വങ്ങള്‍ കോടതിയിലടക്കം പയറ്റിയത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മുഹമ്മദ്‌റഫീഖിനെ അന്വേഷണത്തിന്റെ നാലാംദിവസം തല്‍സ്ഥാനത്തുനിന്ന് മാറ്റി കോട്ടയത്തുള്ള ഉദ്യോഗസ്ഥന് ചുമതല കൈമാറിയതുതന്നെ പ്രത്യേകലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് അന്നുതന്നെ തെളിഞ്ഞതാണ്.

ജാഗ്രതപാലിച്ചില്ലെങ്കില്‍ പലകേസുകളിലെയുംപോലെ സി.പി.എം നേതാക്കളെ രക്ഷിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും പരമാവധി ശ്രമിക്കുമെന്ന് വ്യക്തമായിരുന്നു. ഇതാണ് കുറ്റപത്രത്തിലും തെളിവുകള്‍ ശേഖരിക്കുന്നതിലുമൊക്കെ അലംഭാവം കാണിക്കാനും കൃത്രിമംകാട്ടാനും പൊലീസിനെ പ്രേരിപ്പിച്ചത സി.പി.എമ്മിന്റെ പ്രേരണയിലാണ്. വിരലടയാളം പോലും ശേഖരിക്കാന്‍ പൊലീസ് കാട്ടിയ വൈമുഖ്യം കേസിന്റെ ഗതിയെ ചൂണ്ടിക്കാട്ടി. സി.പി.എം നേതൃത്വത്തിന്റെ ഇച്ഛക്കൊത്ത് പൊലീസ് സംഘം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാദിഭാഗത്തിന്റെ ആരോപണം കേട്ട കോടതി കണ്ടെത്തിയിരിക്കുന്നത്. ഇത് തെളിയിക്കുന്നത് മുഖ്യമന്ത്രിയുടെതന്നെ ചുമതലയുള്ള പൊലീസ്-ആഭ്യന്തരവകുപ്പ് സി.പി.എമ്മിന്റെ കൊലപാതകികള്‍ക്കുവേണ്ടി പ്രത്യേകഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ്. ഇതാണ് കുറ്റപത്രം റദ്ദാക്കാനും സി.ബി.ഐയെ കേസ് ഏല്‍പിക്കാനും ഹൈക്കോടതിയെ നിര്‍ബന്ധിതമാക്കിയത്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയം. രാഷ്ട്രീയഎതിരാളികളെ അരിഞ്ഞുതള്ളുന്ന ശൈലി സി.പി.എം പ്രത്യേകിച്ച് അതിന്റെ കണ്ണൂര്‍ലോബി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കണ്ണൂരിലെ അരിയില്‍ഷുക്കൂര്‍, ശുഹൈബ്, കതിരൂര്‍ മനോജ്, വടകരയിലെ ടി.പി ചന്ദ്രശേഖരന്‍ തുടങ്ങിയ നിരവധി കൊലപാതകങ്ങളില്‍ സി.പി.എം നേതാക്കളുടെ പങ്ക് ജനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും മുമ്പാകെ തുറന്നപുസ്തകമാണ്. കണ്ണൂര്‍ജില്ലാ സെക്രട്ടറിയായിരുന്നയാള്‍ സി.ബി.ഐയുടെ രണ്ട് കേസുകളില്‍ പ്രതിയാണ്. ടി.പി കേസില്‍ യു.ഡി.എഫ്‌സര്‍ക്കാര്‍ കാലത്ത് പൊലീസ് കാണിച്ച ജാഗ്രതയാണ് സി.പി.എം നേതൃത്വത്തിലെ ചിലരെയെങ്കിലും അഴിക്കുള്ളിലാക്കാനും സി.പി.എമ്മിന്റെ കാപാലികരാഷ്ട്രീയം തുറന്നുകാട്ടാനും സഹായകമായത്.

എന്നിട്ടും തീര്‍ന്നെന്നുകരുതിയ ടി.പി വധത്തിനുശേഷവും കാസര്‍കോട്ട് രണ്ടുചെറുപ്പക്കാരെ അരിഞ്ഞുതള്ളാനുള്ള ധൈര്യം എങ്ങനെ ഒരു ഭരണകക്ഷിക്ക് കഴിഞ്ഞുവെന്നതിലായിരുന്നു സാധാരണക്കാരുടെ അത്ഭുതം. കൊലപാതകം സി.പി.എമ്മിന്റെ അജണ്ടയിലും നയത്തിലും എന്നെന്നേക്കുമായുളളതാണെന്ന് തെളിയിക്കുന്നതായിരുന്നു പെരിയ ഇരട്ടക്കൊലപാതകങ്ങള്‍. കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും രാഷ്ട്രീയഭൂമികയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പെരിയ കൊലപാതക്കേസിലെ വിധി പുന:ചിന്തക്ക് വിധേയമാകുമെങ്കില്‍ അത്രയുംനല്ലതെന്നേ പറയാനൊക്കൂ. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐയുടെ ഭാഗത്തുനിന്നും ശരിയായ ദിശയില്‍ അന്വേഷണം പുരോഗമിച്ചാല്‍മാത്രമേ ഇതും സാധ്യമാകൂ. ഹൈക്കോടതി ഉത്തരവില്‍ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലായതിന് കാരണം ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. അതിനാല്‍ അദ്ദേഹം ജനങ്ങളോടും കൊലപാതകത്തിനിരയായ കുടുംബങ്ങളോടും മാപ്പുപറയുകയാണ് വേണ്ടത്. അല്ലാതായാല്‍ ജനങ്ങള്‍ക്ക് ഭരണത്തിലും പൊലീസിലും നീതിനിര്‍വഹണത്തിലുമുള്ള വിശ്വാസം എന്നെന്നേക്കുമായി നഷ്ടപ്പെടുകയാവും ഫലം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.