Connect with us

Health

നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയുന്നുണ്ടോ?;അറിയാം ഈ ലക്ഷണങ്ങളിലൂടെ

Published

on

മുമ്പെങ്ങുമില്ലാത്തവിധം ജനങ്ങള്‍ അവരവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരാകാന്‍ തുടങ്ങിയിരിക്കുന്നു. അതിനു കാരണം വേറൊന്നല്ല, ലോകത്തെ പിടിച്ചു കുലുക്കിയ കൊറോണവൈറസ് തന്നെ. കോവിഡ് 19 മഹാമാരിയുടെ കാലത്ത് പലരും ആരോഗ്യത്തോടെ തുടരാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നു. എന്തെന്നാല്‍ വൈറസ് ആക്രമണ സാധ്യത കൂടുതലുള്ളത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ്. അതിനാല്‍ പലരും ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലീ മാറ്റത്തിലൂടെയുമൊക്കെ തങ്ങളുടെ ആരോഗ്യം കഴിയുന്നത്ര സംരക്ഷിച്ചു നിര്‍ത്തുന്നു.

20 സെക്കന്‍ഡ് കൈ കഴുകുന്നതും സാമൂഹിക അകലം പാലിക്കുന്നതും വൈറസ് പടരാതിരിക്കാനുള്ള പ്രധാന ഘടകമാണ്. എന്നിരുന്നാലും, നിങ്ങള്‍ നേരിട്ടേക്കാവുന്ന രോഗാണുക്കളോട് പൊരുതാന്‍ കഴിയുന്ന ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയുടെ ശക്തി എത്രത്തോളമുണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമോ? അതിനായി പരിശോധനകള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുന്നത് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന ഒന്നാണ്. നിങ്ങള്‍ക്ക് പലപ്പോഴും അസുഖമോ തളര്‍ച്ച അനുഭവപ്പെടുകയോ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത മറ്റ് ലക്ഷണങ്ങളോ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാണെന്നാണ് ഇതിനര്‍ത്ഥം. ശരീരം ചില അടയാളങ്ങളിലൂടെ ഇത് നിങ്ങളെ മനസിലാക്കിത്തരുന്നു. അത്തരം ചില മുന്നറിയിപ്പ് അടയാളങ്ങളും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളുമറിയാന്‍ വായിക്കൂ.

സമ്മര്‍ദ്ദം വര്‍ധിക്കുന്നു

ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങളുടെ വൈകാരിക നില തെറ്റി സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നത് യാദൃശ്ചികമായാണെന്നു തെറ്റിദ്ധരിക്കരുത്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുന്നതിനാലും നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാം. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ദീര്‍ഘകാല സമ്മര്‍ദ്ദം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നു എന്നാണ്. കാരണം സമ്മര്‍ദ്ദം നിങ്ങളുടെ ശരീരത്തിലെ അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്ന വെളുത്ത രക്താണുക്കളെ ബാധിക്കുന്നു. ഇതിന്റെ അളവ് കുറയുന്നതോടെ ജലദോഷം പോലുള്ള വൈറസുകളുടെ അപകടസാധ്യത നിങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു.

വിട്ടുമാറാത്ത ജലദോഷം

മുതിര്‍ന്ന ഒരാള്‍ക്ക് ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ജലദോഷം പിടിപെടുന്നത് തികച്ചും സാധാരണമാണ്. മിക്കവര്‍ക്കും ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ഇതു ഭേദവുമാകുന്നു. ആ സമയത്ത്, രോഗപ്രതിരോധ ശേഷി ആന്റിബോഡികള്‍ വികസിപ്പിക്കുന്നതിനും അണുക്കളെ പ്രതിരോധിക്കുന്നതിനും മൂന്ന് നാല് ദിവസമെടുക്കും. എന്നാല്‍ നിങ്ങള്‍ക്ക് നിരന്തരം ജലദോഷം അടിക്കടി പിടിപെടുന്നുവെങ്കില്‍ ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നതിന്റെ വ്യക്തമായ സൂചനയാണ്.

ഉദര രോഗങ്ങള്‍

നിങ്ങള്‍ക്ക് പതിവായി വയറിളക്കം, മലബന്ധം അല്ലെങ്കില്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയി കുറയുന്നതിന്റെ സൂചനയായിരിക്കാം. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയുടെ 70 ശതമാനവും നിങ്ങളുടെ ദഹനനാളത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അവിടെയുള്ള നല്ല ബാക്ടീരിയകളും സൂക്ഷ്മാണുക്കളും നിങ്ങളുടെ കുടലിനെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ സഹായകരമായ കുടല്‍ ബാക്ടീരിയകള്‍ കുറയുന്നത് നിങ്ങളില്‍ വൈറസുകള്‍, വിട്ടുമാറാത്ത വീക്കം, രോഗപ്രതിരോധ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും.

മുറിവുകള്‍ ഉണങ്ങാന്‍ താമസം

പൊള്ളല്‍, മുറിവ് എന്നിവയ്ക്കു ശേഷം കേടുപാടുകള്‍ തീര്‍ക്കാന്‍ ചര്‍മ്മം പഴയരീതിയിലേക്ക് നീങ്ങുന്നു. പുതിയ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതിന് പോഷക സമ്പുഷ്ടമായ രക്തം അയച്ച് മുറിവ് ഉണക്കാനായി നിങ്ങളുടെ ശരീരം പ്രവര്‍ത്തിക്കുന്നു. ഈ പ്രക്രിയ ആരോഗ്യകരമായ രോഗപ്രതിരോധ കോശങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി മന്ദഗതിയിലാണെങ്കില്‍, ചര്‍മ്മത്തിന് എളുപ്പത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല. പകരം, നിങ്ങളുടെ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുകയും ചര്‍മ്മം പഴയതുപോലെയാവാന്‍ കാലതാമസം വരികയും ചെയ്യുന്നു.

പതിവായി അണുബാധ

അമേരിക്കന്‍ അക്കാദമി ഓഫ് അലര്‍ജി ആസ്ത്മ ആന്റ് ഇമ്മ്യൂണോളജി റിപ്പോര്‍ട്ട് പ്രകാരം മുതിര്‍ന്നവരില്‍ രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തില്‍ നാലില്‍ കൂടുതല്‍ തവണ ചെവി അണുബാധയുണ്ടാവുക, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുതവണ ന്യുമോണിയ വികസിക്കുക, വിട്ടുമാറാത്ത സൈനസൈറ്റിസ്, പ്രതിവര്‍ഷം രണ്ടില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമായി വരിക തുടങ്ങിയവ നിങ്ങളുടെ രോഗപ്രതിരോധ ശേഷി തകരാറിലാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.

എല്ലായ്‌പ്പോഴും ക്ഷീണം

നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍, നിങ്ങളുടെ ഊര്‍ജ്ജ നിലയും കുറയുന്നു. അതിന്റെ ഫലത്താല്‍ നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടാം. പതിവായ ക്ഷീണവും അലസതയും വീണ്ടും വീണ്ടും നിങ്ങളുടെ പ്രതിരോധശേഷിയെ തളര്‍ത്തുന്നു.

കൈകളില്‍ തണുപ്പ്

നിങ്ങളുടെ രക്തക്കുഴലുകള്‍ വീക്കം സംഭവിക്കുകയാണെങ്കില്‍, നിങ്ങളുടെ വിരലുകള്‍, കാല്‍വിരലുകള്‍, ചെവികള്‍, മൂക്ക് എന്നിവയ്ക്ക് ചൂട് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ശൈത്യകാലത്ത് ഈ ഭാഗങ്ങളിലെ ചര്‍മ്മം വെളുത്തതും നീലനിറവുമാകാം. രക്തയോട്ടം തിരിച്ചെത്തിയാല്‍ ചര്‍മ്മം ചുവപ്പായും മാറുന്നു. രോഗപ്രതിരോധ സംവിധാനം തകരാറിലാകുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. ഡോക്ടര്‍മാര്‍ ഇതിനെ ‘റെയ്‌നൗഡ്‌സ് പ്രതിഭാസം’ എന്ന് വിളിക്കുന്നു.

വരണ്ട കണ്ണുകള്‍

രോഗപ്രതിരോധം തകരാറിലായ പലരിലും കണ്ണുകള്‍ വരണ്ടതായി കണ്ടുവരുന്നു. നിങ്ങളുടെ കണ്ണില്‍ എന്തോ തറയ്ക്കുന്നതു പോലെ തോന്നുക അല്ലെങ്കില്‍ വേദന, ചുവപ്പ്, കാഴ്ച മങ്ങല്‍ എന്നിവ നിങ്ങളില്‍ കണ്ടേക്കാം.

ചര്‍മ്മപ്രശ്‌നങ്ങള്‍

അണുക്കള്‍ക്കെതിരെയുള്ള നിങ്ങളുടെ ശരീരത്തിന്റെ ആദ്യത്തെ പ്രതിരോധ പാളിയാണ് ചര്‍മ്മം. ഇത് എങ്ങനെ കാണപ്പെടുന്നു എന്നതിനനുസരിച്ച് നിങ്ങളുടെ രോഗപ്രതിരോധ ശേഷി അതിന്റെ ജോലി എത്ര നന്നായി ചെയ്യുന്നുവെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. രോഗപ്രതിരോധ ശേഷി തകരാറിലാകുമ്പോള്‍ നിങ്ങളില്‍ ചൊറിച്ചില്‍, ചര്‍മ്മ വരള്‍ച്ച, ചുവന്ന ചര്‍മ്മം എന്നീ ലക്ഷണള്‍ കണ്ടുവരുന്നു.

മുടികൊഴിച്ചില്‍

ചിലപ്പോഴൊക്കെ രോഗപ്രതിരോധ ശേഷി നിങ്ങളുടെ തലമുടിയെയും ആക്രമിക്കുന്നു. നിങ്ങളുടെ തലമുടിയോ മുഖത്തിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോയുള്ള രോമമോ കൊഴിയുകയാണെങ്കില്‍, നിങ്ങള്‍ക്ക് അലോപ്പീസിയ അരാറ്റ എന്ന അവസ്ഥ ഉണ്ടാകാം. ഇതും രോഗപ്രതിരോധശേഷി കുറവ് കാരണമായുണ്ടാകുന്നൊരു തകരാറാണ്.

ഭക്ഷണം കഴിക്കുന്നതില്‍ തടസ്സം

നിങ്ങള്‍ക്ക് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, നിങ്ങളുടെ അന്നനാളം വീര്‍ക്കുകയോ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമാവുകയോ ചെയ്യാം. ഭക്ഷണം തൊണ്ടയിലോ നെഞ്ചിലോ കുടുങ്ങിയതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. മറ്റുചിലര്‍ക്ക് ഭക്ഷണം ഇറക്കുമ്പോള്‍ ശ്വാസം മുട്ടുകയോ ചെയ്യുന്നു. സാധ്യമായ കാരണങ്ങളിലൊന്നായ ഇത്തരം അവസ്ഥകളും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രശ്‌നമാകാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വഴികള്‍

മുകളില്‍ സൂചിപ്പിച്ചതു പോലുള്ള മുന്നറിയിപ്പ് അടയാളങ്ങള്‍ നിങ്ങളില്‍ കണ്ടുവരുന്നുവെങ്കില്‍, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് കുറച്ച് അധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. കുറച്ച് ജീവിതശൈലി മാറ്റങ്ങളും പുതിയ ശീലങ്ങളും പാലിക്കുന്നതിലൂടെ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ കഴിയുന്നതാണ്.

1.സമീകൃതാഹാരം കഴിക്കുക
2.മതിയായ ഉറക്കം നേടുക
3.പതിവായി വ്യായാമം ചെയ്യുക
4.വ്യക്തിശുചിത്വം പാലിക്കുക
5.ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
6.പുകവലി, മദ്യപാനം ഒഴിവാക്കുക
7.സമ്മര്‍ദ്ദം അകറ്റുക

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Health

കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം, ചില മുൻകരുതലിലൂടെ

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്.

Published

on

മഴക്കാലം എന്നാൽ പല രോഗങ്ങളുടെയും കൂടെ കാലമാണ് , പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. പനി ,ജലദോഷം മുതൽ ഡെങ്കിപനി പോലുള്ള നിരവധി രോഗങ്ങളാണ് ഈ കാലയളവിൽ പടർന്ന് പിടിക്കുന്നത്.

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പടുന്നത് കഴിഞ്ഞ 2-3 വർഷമായി കുട്ടികൾ കൊവിഡ് ഐസൊലേഷനിൽ ആയിരുന്നതിനാൽ വൈറസുകളുമായുള്ള സമ്പർക്ക കുറവ്മൂലം കുട്ടികളിലെ ആന്റിബോഡികൾ ഇല്ലാതാവുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.

മഴക്കാല രോഗങ്ങളെ ചെറുക്കാൻ മാതാപിതാക്കൾക്കായി ചില പൊടി കൈകൾ:

• കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക, ഇത് പനി വരുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ഒരു പരിധി വരെ സഹായകമാകും. ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

• കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ മാതാപിതാങ്ങൾ ശ്രദ്ധിക്കുക.കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്ത്രരാകേണ്ട ആവശ്യമില്ല, കുട്ടികൾ പനി മൂലം അസ്വസ്ഥരാണെങ്കിൽ പാരസെറ്റമോൾ മാത്രം നൽകുക. പനി കുട്ടിയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്.

• വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

• സമീകൃതാഹാരം ശീലമാക്കുക , പുറത്തുനിന്നുള്ള ഭക്ഷണ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാൻശ്രദ്ധിക്കുക.
• ഭക്ഷണത്തിൽധാരാളം പച്ചക്കറികളും ,പഴവർഗങ്ങളും, ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക. കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും, കാരണം ഇത് ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്, കൂടാതെ ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകമാണ് .

• മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ പെരുകുന്നത്, ഇത് ഡെങ്കിപനി പോലെയുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.

• ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.

• മഴക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻ കോട്ടോ കൈയ്യിൽ കരുതുക. കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.