Connect with us

Health

നിസ്സാരമല്ല ഷിഗെല്ല; രോഗം വരുന്നത് ഇങ്ങനെ-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി (seizures ) വരാനുള്ള സാധ്യതയും അധികമാണ്.

Published

on

ഇന്‍ഫോക്ലിനിക്‌
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം അഞ്ചുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു… അതിൽ ഒരു 11 വയസ്സുകാരൻ ഈ രോഗം മൂലം മരണപ്പെടുകയും ചെയ്തു… അതേ മേഖലയിൽ തന്നെ ഏകദേശം ഇരുപത്തിയഞ്ചോളം ആളുകൾക്ക് സമാനമായ രോഗലക്ഷണങ്ങളുമായി ചികിത്സയിലുമാണ്…
എന്താണ് ഈ രോഗം എന്ന് നമുക്കൊന്നു പരിശോധിക്കാം…
ആദ്യം അൽപം ചരിത്രത്തിലേക്ക്….
1897ൽ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ ‘കിയോഷി ഷിഗ’ ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അക്കാലത്ത് ജപ്പാനിൽ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് ഈ രോഗാണുവിനെ തിരിച്ചറിയാനായത്. അന്ന് അദ്ദേഹം ഇതിന് നൽകിയത് ‘ബാസില്ലസ് ഡിസെൻറ്രിയേ’ എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് ‘ഷിഗല്ല’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.കാലവർഷക്കെടുതിയുടെ ഭാഗമായി നമ്മുടെ നാട്ടിലും വയറിളക്കരോഗങ്ങൾ പെരുകിത്തുടങ്ങി. കുടിവെള്ളം മലിനമാകുന്നതാണ് പ്രധാന കാരണം. കുറച്ചു കൂടി വ്യക്തമാക്കിയാൽ മനുഷ്യമലം കലർന്ന വെള്ളമോ ഭക്ഷണമോ കഴിക്കുമ്പോളാണ് ഈ കോളി, ഷിഗെല്ലാ എന്നീ ബാക്ടീരിയകളെക്കൊണ്ടുള്ള വയറിളക്കം ഉണ്ടാകുന്നത്. ഇത്രയും മനസ്സിലാക്കിയാൽ ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന് മനസ്സിലാക്കൽ വളരെ സിംപിൾ ആണ്.
വയറിളക്കരോഗങ്ങളിൽ 90%ൽ അധികവും വെള്ളം പോലെ മലം പോകുന്ന (അക്യൂട്ട് വാട്ടറി ഡയേറിയ) തരം വയറിളക്കമാണ്. കൂടുതലും വൈറസുകളാണ് ഇതിന് കാരണമെങ്കിലും, മേൽപറഞ്ഞ ബാക്ടീരിയകളും, വിബ്രിയോ കോളറാ എന്ന ബാക്ടീരയും ഇത്തരം രോഗം ഉണ്ടാക്കാം. മുൻ കാലങ്ങളിൽ കുട്ടികളുടെ മരണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം അക്യൂട്ട് വാട്ടറി ഡയേറിയ ആയിരുന്നു. മലത്തിലൂടെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന നിർജ്ജലീകരണം മൂലമായിരുന്നു മരണങ്ങളിൽ ഭൂരിഭാഗവും. എന്നാൽ ORS ന്റെ ആവിർഭാവവും, വിവേകപൂർണ്ണമായ ഉപയോഗവും കാരണം ഈ രോഗം മൂലമുള്ള മരണം ഏതാണ്ട് ഇല്ലാതായി എന്നു തന്നെ പറയാം.
പത്ത് ശതമാനത്തിൽ താഴെ വയറിളക്ക രോഗങ്ങളിൽ മലത്തിൽ രക്തവും കഫവും കൂടെ കലർന്നിരിക്കും. ഇത്തരം വയറിളക്കങ്ങളെയാണ് Acute Dystentery എന്ന് പറയുന്നത്. ഷിഗെല്ല എന്ന ബാക്ടീരിയയാണ് ഇത്തരം വയറിളക്കത്തിന് പ്രധാന കാരണം. ആഗോളതലത്തിൽ ഈ ഒരു രോഗം പ്രതിവർഷം ഏകദേശം ആറു ലക്ഷത്തോളം ജനങ്ങളെ കൊന്നൊടുക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൊതുവേ രണ്ടു വയസ്സിനും നാലു വയസ്സിനുമിടയിലുള്ള കുട്ടികളിലാണ് ഈ രോഗാണുബാധ അധികമായും കണ്ടുവരുന്നത്.
രോഗം ബാധിച്ച രോഗിയുടെ മലം കുടിവെള്ളത്തിൽ കലരുന്നത് വഴിയാണ് ഈ രോഗം മറ്റൊരു വ്യക്തിയിലേക്ക് പടരുന്നത്. നമ്മൾ, നമ്മുടെ ഭക്ഷണം, കുടിവെള്ളം എന്നിവയുടെ കാര്യത്തിൽ എത്ര നിഷ്കർഷ വെച്ചു പുലർത്തിയാലും പെട്ടു പോകുന്ന ചില ഘട്ടങ്ങളുണ്ട്. ചടങ്ങുകളിൽ ക്ഷണിതാക്കളായി ചെല്ലുമ്പോൾ അവിടെ നിന്നും കിട്ടുന്ന ഭക്ഷണം മര്യാദയുടെ പേരിൽ കഴിക്കേണ്ടി വരുന്നു. ചൂടുവെള്ളവും പച്ച വെള്ളവും മിക്സ് ചെയ്താണ് പലയിടത്തും കുടിക്കാൻ നൽകുക. വെൽകം ഡ്രിങ്ക് എന്ന് പറഞ്ഞ് നൽകുന്ന സാധനം എന്ത് വെള്ളത്തിൽ ഉണ്ടാക്കുന്നു എന്ന് ആർക്കും അറിയില്ല. ഉപയോഗിക്കുന്ന ഐസിന്റെ കാര്യവും വ്യത്യസ്തമല്ല. കലാപരമായി മുറിച്ച് അലങ്കരിച്ചു വെക്കുന്ന സാലഡുകൾ പലപ്പോഴും കഴുകാതെയാണ് മുറിക്കുന്നത് എന്നതാണ് വാസ്തവം.
വെറും നൂറിൽ താഴെ ഷിഗല്ല ബാക്ടീരിയ ഒരു വ്യക്തിയുടെ ശരീരത്തിനുള്ളിൽ കടന്നാൽ തന്നെ ഈ രോഗാണുബാധയുള്ള സാധ്യത വളരെയധികമാണ്. കുടലിനുള്ളിൽ പ്രവേശിച്ചതിനു ശേഷം കുടലിലെ ശ്ലേഷ്മസ്തരത്തിനുള്ളിലേക്ക് നുഴഞ്ഞുകയറുന്ന ഈ ബാക്ടീരിയകൾ അവിടെ കോശങ്ങൾക്കുള്ളിൽ വച്ചുതന്നെ പെറ്റുപെരുകുകയും, ചില വിഷപദാർത്ഥങ്ങൾ (ShET1, ShET2, Shigatoxin) ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. അവയുടെ പ്രവർത്തനം കുടലിൻറെ സ്വാഭാവികമായ പ്രവർത്തനങ്ങളെ ബാധിക്കുകയും, കുടലിലെ സ്തരത്തിൻറെ ഏറ്റവും മുകൾഭാഗം അഴുകി മലത്തോടൊപ്പം പുറത്തേക്ക് പോകുന്നതിന് കാരണമാകുന്നു, ഇതാണ് ഡിസെൻറ്രി (മലത്തോടൊപ്പം രക്തവും ഞോളയും പഴുപ്പും പുറത്തേക്ക് പോകുന്നു ) എന്ന അവസ്ഥയ്ക്ക് കാരണം.
രോഗാണു ശരീരത്തിനുള്ളിൽ കടന്ന് പരമാവധി ഏഴു ദിവസത്തിനുള്ളിൽ തന്നെ ( സാധാരണയായി രണ്ടാം ദിനം തന്നെ ) രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ വയറിളക്കം, അതിസാരം, പനി, ഓക്കാനം, ചർദ്ദിൽ, വയറുവേദന, ദഹനക്കുറവ്, പുറത്തേക്കൊന്നും പോകാൻ ഇല്ലാതിരിക്കുന്ന അവസ്ഥയിൽ പോലും തുടരെത്തുടരെ കക്കൂസിൽ പോകണമെന്ന തോന്നൽ എന്നിവയാണ്.
രോഗ സങ്കീർണതകൾ:
തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി (seizures ) വരാനുള്ള സാധ്യതയും അധികമാണ്. തുടർച്ചയായ വയറിളക്കം റെക്ടൽ പ്രൊലാപ്സിലേക്ക് (വൻകുടലിൻറെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ) നയിച്ചേക്കാം. കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് (രക്തത്തിലെ ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും എണ്ണത്തിൽ ക്രമാതീതമായ കുറവുണ്ടാകുന്നു) നയിക്കുന്നത് വഴി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. മറ്റുചിലരിൽ വൻകുടലിൻറെ ചലനശേഷി നഷ്ടപ്പെട്ട് അതിനുള്ളിൽ രോഗാണു പെറ്റു പെരുകി, പൊട്ടി പഴുപ്പ് വയറിനു ഉള്ളിലേക്ക് ബാധിച്ച് peritonitis എന്ന അവസ്ഥയിലേക്കു നയിക്കാം.
ഷിഗെല്ല എർസെഫലൈറ്റിസ്-ഷിഗെല്ല രോഗാണു ഉണ്ടാക്കുന്ന ഒരു ടോക്സിൻ തലച്ചോറിനെ ബാധിക്കുന്നതിനാൽ അപസ്മാരം, പൂർണ്ണ ബോധമില്ലായ്മ, അബോധാവസ്ഥ എന്നീ പ്രശ്നങ്ങളുണ്ടാകുന്നു. അപൂർവ്വമായി ഇത് വളരെ മാരകമാകുന്നു. എകിരി സിൻഡ്രോം എന്നറിയപ്പെടുന്ന ഈ അവസ്ഥ മൂലം എല്ലാ വർഷവും ഏതാനും കുട്ടികൾ മരണപ്പെടാറുണ്ട്. ചികിൽസിച്ച് ഭേദമാക്കാൻ വളരെ വിഷമമുള്ള ഈ അവസ്ഥ പക്ഷേ വരാതെ നോക്കാൻ എളുപ്പമാണ്.
പ്രതിരോധം:
ഈ അസുഖത്തിന് എതിരെ ഒരു വാക്സിന് വേണ്ടിയുള്ള ശ്രമം ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും അത് ഇതുവരെ യാഥാർത്ഥ്യമാക്കപ്പെട്ടിട്ടില്ല. ഷിഗല്ലയുടെ പ്രതിരോധത്തിനായി വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും തന്നെയാണ് പ്രാധാന്യം നൽകേണ്ടത്.
1. കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകി സൂക്ഷിക്കുക.
2. ചെറിയ കുട്ടികൾ കൈ കഴുകുമ്പോൾ മുതിർന്നവർ ഒരു മേൽനോട്ടം വഹിക്കുക.
3. രോഗിയുടെ മലവും മറ്റു വിസർജ്ജ്യങ്ങളും പറ്റിയ തുണികൾ വേണ്ടത്ര അവധാനതയോടെ കൈകാര്യം ചെയ്യുക.
4. അണുനാശിനികൾ ഉപയോഗിച്ച് രോഗികളുടെ വസ്ത്രങ്ങൾ വൃത്തിയാക്കുക.
5. വയറിളക്കം ഉള്ള വേളകളിൽ നിങ്ങൾ പാചകം ചെയ്യുന്നതിൽ നിന്നും, ആഹാരപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുക
6. വയറിളക്കം ഉള്ള സമയങ്ങളിൽ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പറഞ്ഞയയ്ക്കാതെ വീട്ടിൽ തന്നെ സംരക്ഷിക്കുക.
7. പൊതു കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നും സ്വിമ്മിംഗ് പൂളുകളിൽ നിന്നും വെള്ളം വയറ്റിനുള്ളിൽ ചെല്ലാതിരിക്കാൻ ശ്രദ്ധിക്കുക.
8. കുടിവെള്ളം തിളപ്പിച്ചാറിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
9. ആഹാരം പാചകം ചെയ്യുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക.
10. കൃത്യമായ ഇടവേളകളിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്തുക.
11. അതാത് കാലഘട്ടങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
രോഗനിർണയം:
പ്രധാനമായും മേൽസൂചിപ്പിച്ച രോഗലക്ഷണങ്ങളിൽ നിന്നാണ് ഈ രോഗം തിരിച്ചറിയപ്പെടാറുള്ളത്. സംശയമുള്ള രോഗികളുടെ മലത്തിൻറെ കൾച്ചർ പരിശോധനയിലൂടെ ഈ രോഗാണുവിനെ തിരിച്ചറിയുന്നതാണ് ഇതിൻറെ സ്ഥിരീകരണ പരിശോധന. പക്ഷേ കണ്ടെത്തപ്പെടുന്ന രോഗബാധയെക്കാൾ 10 ഇരട്ടിയിലധികം രോഗവാഹകർ സമൂഹത്തിൽ ഉണ്ട്.
ചികിത്സ:
രോഗബാധിതരിൽ ബഹുഭൂരിഭാഗവും അഞ്ചുമുതൽ ഏഴു ദിവസത്തിനുള്ളിൽ തന്നെ സ്വാഭാവികമായും രോഗത്തിൽ നിന്ന് രക്ഷ നേടുന്നതാണ്. എന്നാൽ വയറിളക്ക രോഗബാധിതരിൽ പനിയോ, മലത്തിലൂടെ രക്തം പോകുന്ന അവസ്ഥയോ വയറുവേദനയോ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്. പൊതുവെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന എയ്ഡ്സ്/കാൻസർ ബാധിതർ, പ്രമേഹ രോഗികൾ എന്നിവർ കൂടുതൽ കരുതലോടെ ഈ രോഗത്തെ സമീപിക്കേണ്ടതാണ്.
ഏതൊരു വയറിളക്കരോഗത്തെയും പോലെ, നിർജലീകരണം തടയുക എന്നത് ഈ അസുഖത്തിന്റെ ചികിത്സയിലും പ്രഥമശ്രദ്ധ അർഹിക്കുന്നു. ഒ ആർ എസ് ലായനി ഉപയോഗിച്ചും, തീവ്രത കൂടുന്നതനുസരിച്ച് സിരകൾ വഴി ഡ്രിപ്പായും അതു നൽകുന്നു. രോഗാവസ്ഥ നീണ്ടുപോകാൻ കാരണമാകും എന്നതിനാൽ വയറിളക്കം കുറയ്ക്കാനുള്ള മരുന്നുകൾ സാധാരണ ഉപയോഗിക്കാറില്ല. സാധാരണ വയറിളക്കരോഗങ്ങളെ അപേക്ഷിച്ച് ഷിഗെല്ല ഭക്ഷണവസ്തുക്കൾ ആഗിരണം ചെയ്യാനുള്ള കുടലിന്റെ കഴിവിനെ കൂടുതലായി നശിപ്പിക്കുന്നു. ഇക്കാരണത്താൽ, ഷിഗെല്ലൊസിസ് ബാധിച്ച കുട്ടിയുടെ ആഹാരക്രമത്തിൽ പ്രത്യേകശ്രദ്ധ ആവശ്യമാണ്. സിങ്ക്, വൈറ്റമിൻ എ (ആവശ്യമെങ്കിൽ) എന്നിവ നൽകേണ്ടതാണ്. രോഗാണുവിനെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമാണ്. കൾച്ചർ പരിശോധനാഫലം അനുസരിച്ച് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുളിൽ മാറ്റം വരാം. അസുഖം ബാധിച്ച കുഞ്ഞിന് മുലപ്പാൽ തുടരുന്നത് അത്യാവശ്യമാണ്. രോഗത്തോടൊപ്പം സംഭവിച്ചേക്കാവുന്ന സങ്കീർണതകളിലേക്ക് പോയിക്കഴിഞ്ഞാൽ ഒരു ആധുനിക സംവിധാനമുള്ള ആശുപത്രിയിൽ കിടത്തിച്ചികിത്സ തന്നെ വേണ്ടി വന്നേക്കാം.
കേരളത്തിൽ:
കേരളത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം ജില്ലകളിലാണ് നാളിതുവരെ ഈ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വർഷം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടത് കോഴിക്കോട് ജില്ലയിൽ മാത്രം. അടുത്തകാലത്തായി നമ്മുടെ ആരോഗ്യവകുപ്പ് അടിസ്ഥാന രോഗപ്രതിരോധത്തിനായി നടത്തിപ്പോരുന്ന വാക്സിനേഷൻ, കിണറുകളുടെ ക്ലോറിനേഷൻ എന്നിവയ്ക്കെതിരെ പ്രചാരണം നടത്തുന്ന ഒരു വലിയ ലോബി തന്നെ ഉയർന്നു വരുന്നത് പൊതു സമൂഹത്തിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതാണല്ലോ. മുൻപ് കേട്ടുകേൾവിയില്ലാത്ത വിധം ഷിഗല്ല പോലുള്ള രോഗങ്ങൾ കേരളം പോലൊരു സംസ്ഥാനത്ത് തിരിച്ചുവരുന്നത് ഇവയോടൊപ്പം കൂടി ചേർത്ത് വായിക്കേണ്ടതാണ്. വെള്ളം തിളപ്പിച്ചു കുടിക്കുന്നത് സ്വാഭാവികമായ ജലത്തിൻറെ ‘ഓജസും ജീവനും നഷ്ടപ്പെടത്തും’ എന്നതുപോലെയുള്ള വികലമായ പ്രചാരണങ്ങളിൽ വീണുപോകുന്നത് ഇത്തരം രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. ഇത്തരം പ്രചാരകരുടെ ലക്ഷ്യവും ഇതുതന്നെയാണെന്ന് വേണം കരുതുവാൻ.
എഴുതിയത് : Dr Kiran Narayanan Dr Arun Mangalath Dr Mohandas Nair Dr Purushothaman Kuzhikkathukandiyil Dr Manu Muraleedharan

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Health

കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം, ചില മുൻകരുതലിലൂടെ

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്.

Published

on

മഴക്കാലം എന്നാൽ പല രോഗങ്ങളുടെയും കൂടെ കാലമാണ് , പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. പനി ,ജലദോഷം മുതൽ ഡെങ്കിപനി പോലുള്ള നിരവധി രോഗങ്ങളാണ് ഈ കാലയളവിൽ പടർന്ന് പിടിക്കുന്നത്.

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പടുന്നത് കഴിഞ്ഞ 2-3 വർഷമായി കുട്ടികൾ കൊവിഡ് ഐസൊലേഷനിൽ ആയിരുന്നതിനാൽ വൈറസുകളുമായുള്ള സമ്പർക്ക കുറവ്മൂലം കുട്ടികളിലെ ആന്റിബോഡികൾ ഇല്ലാതാവുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.

മഴക്കാല രോഗങ്ങളെ ചെറുക്കാൻ മാതാപിതാക്കൾക്കായി ചില പൊടി കൈകൾ:

• കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക, ഇത് പനി വരുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ഒരു പരിധി വരെ സഹായകമാകും. ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

• കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ മാതാപിതാങ്ങൾ ശ്രദ്ധിക്കുക.കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്ത്രരാകേണ്ട ആവശ്യമില്ല, കുട്ടികൾ പനി മൂലം അസ്വസ്ഥരാണെങ്കിൽ പാരസെറ്റമോൾ മാത്രം നൽകുക. പനി കുട്ടിയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്.

• വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

• സമീകൃതാഹാരം ശീലമാക്കുക , പുറത്തുനിന്നുള്ള ഭക്ഷണ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാൻശ്രദ്ധിക്കുക.
• ഭക്ഷണത്തിൽധാരാളം പച്ചക്കറികളും ,പഴവർഗങ്ങളും, ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക. കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും, കാരണം ഇത് ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്, കൂടാതെ ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകമാണ് .

• മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ പെരുകുന്നത്, ഇത് ഡെങ്കിപനി പോലെയുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.

• ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.

• മഴക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻ കോട്ടോ കൈയ്യിൽ കരുതുക. കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.