Connect with us

Culture

ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍; ചരിത്രം കുറിക്കാന്‍ പെണ്‍പുലികള്‍

Published

on

ലണ്ടന്‍: വനിതാ ക്രിക്കറ്റിലെ ചാമ്പ്യനെ തീരുമാനിക്കുന്ന അങ്കത്തില്‍  ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. ആതിഥേയരെന്ന ആനുകൂല്യവും റാങ്കിങിലെ മേല്‍ക്കൈയുമുള്ള ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി കന്നി ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മിഥാലി രാജും സംഘവും. മുമ്പൊരിക്കലുമില്ലാത്ത വിധം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് മാധ്യമങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ നേടിക്കൊടുത്ത ടൂര്‍ണമെന്റ് കലാശത്തിലെത്തുമ്പോള്‍ ആദ്യന്തം ത്രസിപ്പിക്കുന്ന മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോര്‍ഡ്‌സിലെ 26,500 ടിക്കറ്റുകളും വിറ്റഴിഞ്ഞു എന്നതില്‍ നിന്നുതന്നെ ഫൈനല്‍ ഉയര്‍ത്തുന്ന ആവേശം എത്രത്തോളമെന്ന് വ്യക്തമാകുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണിക്കാണ് കളി ആരംഭിക്കുന്നത്.

വനിതാ ക്രിക്കറ്റിലെ 11-ാം ലോകകപ്പ് ജൂണ്‍ 24-ന് ആരംഭിക്കുമ്പോള്‍ എട്ട് ടീമുകളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഒടുവില്‍ അത് രണ്ട് ടീമുകളിലേക്കു മാത്രമായി ചുരുങ്ങുമ്പോള്‍ ഇംഗ്ലണ്ടിനും ഇന്ത്യയും ഏറെക്കുറെ ഒരേ സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. രണ്ടാം റാങ്കുകാരായ ഇംഗ്ലണ്ടിന് ആതിഥേയരെന്ന മുന്‍ഗണന ഉണ്ടെങ്കിലും ഗാലറിയില്‍ നിന്നുള്ള പിന്തുണ ഇരുകൂട്ടര്‍ക്കും തുല്യമായിരിക്കും. വാദ്യമേളങ്ങളും ആര്‍പ്പുവിളികളുമായി ‘ഭാരത് ആര്‍മി’ ഗാലറി കൈയടക്കുമ്പോള്‍ വിദേശത്ത് കളിക്കുകയാണെന്ന തോന്നല്‍ മിഥാലി രാജിനും സംഘത്തിനുമുണ്ടാവില്ല. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ സംഘത്തിന് ആത്മവിശ്വാസമേകുമ്പോള്‍ പ്രതികാര ദാഹത്തോടെയുള്ള ഇംഗ്ലീഷ് പെണ്‍പുലികള്‍ കൂടുതല്‍ അപകടകാരികളാവും.

തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ചെത്തിയ ഇംഗ്ലണ്ടിനെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ആദ്യമത്സരത്തില്‍ 35 റണ്‍സിന് വീഴ്ത്തിയത്. സ്മൃതി മന്ദാന (90), പൂനം റാവത്ത് (84), മിഥാലി രാജ് (71) എന്നിവരുടെ മികവില്‍ ഇന്ത്യ 281 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയപ്പോള്‍ പേസര്‍ ശിഖ പാണ്ഡെയുടെ രണ്ട് വിക്കറ്റ് പ്രകടനവും ഓഫ്‌സ്പിന്നര്‍ ദീപ്തി ശര്‍മയുടെ മൂന്നു വിക്കറ്റ് നേട്ടവും ഇന്ത്യയക്ക് ജയമൊരുക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരത്തിലെ ജയം ആധികാരികമായിരുന്നു. എതിരാളികളെ 183 ലൊതുക്കിയ ഇന്ത്യ, സ്മൃതി മന്ദാനയുടെ (106) സെഞ്ച്വറി മികവില്‍ ലക്ഷ്യം കണ്ടു. പാകിസ്താനെതിരെ ബാറ്റര്‍മാര്‍ പതറിയപ്പോള്‍ ബൗളര്‍മാരുടെ മികവാണ് ജയമൊരുക്കിയത്. 169 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താനെതിരെ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത എക്ത ബിഷ്തിന്റെ മികവില്‍ 95 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. നാലാം മത്സരത്തില്‍ ദീപ്തി ശര്‍മയും (78), മിഥാലി രാജും (53) അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ശ്രീലങ്കയെ 10 റണ്‍സിനും നീലപ്പട തോല്‍പ്പിച്ചു.

കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി രുചിച്ചത്. 115 റണ്‍സിന്റെ പരാജയത്തിനു പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ ഓസീസിനോടും പരാജയമറിഞ്ഞു. എന്നാല്‍, മിഥാലിയുടെ സെഞ്ച്വറി മികവില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്റിനെ 186 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍ ഇടമുറപ്പിച്ചു.

പ്രാഥമിക റൗണ്ടിലെ തോല്‍വിക്ക് സെമിയില്‍ പകരം വീട്ടിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. 115 പന്തില്‍ 171 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട് പ്രകടനത്തിനു മുന്നില്‍ ഒന്നാം റാങ്കുകാരായ ഓസ്‌ട്രേലിയക്ക് മറുപടിയില്ലാതായി. പേസര്‍മാരായ ഝുലന്‍ ഗോസ്വാമിയും ശിഖ പാണ്ഡെയും ഓസീസ് മുന്‍നിരയെ താളം തെറ്റിച്ചപ്പോള്‍ മറ്റു ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നു. 56 പന്തില്‍ 90 റണ്‍സെടുത്ത് അലക്‌സ് ബ്ലാക്ക്‌വെല്‍ ഭീഷണിയുയര്‍ത്തിയെങ്കിലും മിഥാലിയുടെ ബൗളിങ് റൊട്ടേഷന്‍ തന്ത്രങ്ങളില്‍ ഓസ്‌ട്രേലിയ വീണു.

ഇന്ത്യയോട് തോറ്റെങ്കിലും മറ്റു മത്സരങ്ങളെല്ലാം ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പരീക്ഷണം നേരിട്ടെങ്കിലും ജയിച്ചു കയറിയ അവര്‍ നാലാം കിരീടത്തിനായുള്ള മത്സരത്തില്‍ ഒരുപടി മുന്നില്‍ തന്നെയാണ്. ഇന്ത്യയുടെ ജയങ്ങളെല്ലാം ഡെര്‍ബിയില്‍ ആയിരുന്നു എന്നതിനാല്‍ ലോര്‍ഡ്‌സിലെ അന്തരീക്ഷം പിന്തുണക്കുക ആതിഥേയരെ തന്നെയാവും. 2012-ല്‍ ഇവിടെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു എന്നത് മിഥാലിക്കും സംഘത്തിനും പ്രതീക്ഷ പകരുന്നുണ്ട്.
ഒരാള്‍ പരാജയപ്പെടുമ്പോള്‍ മറ്റൊരാള്‍ തിളങ്ങുന്നു എന്നതാണ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ആത്മവിശ്വാസം പകരുന്ന ഘടകം. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ സ്മൃതി മന്ദാനക്ക് പിന്നീട് മികവിലെത്താന്‍ കഴിയാതിരുന്നപ്പോള്‍ മിഥാലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരെല്ലാം അവസരത്തിനൊത്തുയര്‍ന്നു.

19-കാരിയായ ദീപ്തി ശര്‍മ ടൂര്‍ണമെന്റില്‍ 200 റണ്‍സ് നേടുകയും പത്ത് വിക്കറ്റെടുക്കുകയും ചെയ്തു. ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന വെറ്ററന്‍ താരം ഝുലന്‍ ഗോസ്വാമിയുടെ തിരിച്ചുവരവ് പേസ് അറ്റാക്കിന് മൂര്‍ച്ച കൂട്ടിയപ്പോള്‍ ഡെര്‍ബിയിലെ പിച്ചില്‍ സ്പിന്നര്‍മാരും തിളങ്ങി. സെമിയില്‍ ശിഖ പാണ്ഡെക്ക് തന്റെ ക്വോട്ട പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നിട്ടും ഹര്‍മന്‍പ്രീത് കൗര്‍ ഒരു പന്തുപോലും എറിയാതിരുന്നിട്ടും സ്പിന്നര്‍മാരെ വെച്ച് കളി ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അതേസമയം, ടാമി ബ്യുമണ്ട് (387), ഹിതര്‍ നൈറ്റ് (363), സാറ ടെയ്‌ലര്‍ (351) എന്നീ മൂന്ന് ബാറ്റര്‍മാര്‍ 350-ലധികം റണ്‍സ് കുറിച്ചത് ഇംഗ്ലണ്ടിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.
2005-ല്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച മിഥാലി രാജ് ഇത് രണ്ടാം തവണയാണ് ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കലാശക്കളിയില്‍ നയിക്കുന്നത്. പുരുഷ, വനിതാ ക്യാപ്ടന്‍മാരില്‍ ആര്‍ക്കുമില്ലാത്ത ഈ റെക്കോര്‍ഡ് ചരിത്ര വിജയമാക്കി മാറ്റാനാവും ടീമിന്റെ ശ്രമം. 392 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ മിഥാലിക്ക് അതിനു കഴിയട്ടെ എന്നാണ് ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന ഇന്ത്യന്‍ ജനതയുടെ പ്രാര്‍ത്ഥനയും.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.