More
ഖത്തര്‍ കെ.എം.സി.സി അരനൂറ്റാണ്ടിന്റെ പ്രൗഢിയില്‍
എസ്.എ.എം ബഷീര്‍
ഖത്തര്‍ കെ എം സി സി രൂപീകരണത്തിന്റെ അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. ഒരു പക്ഷെ പ്രവാസി മലയാളി സംഘാടനത്തിന്റെ തന്നെ അര നൂറ്റാണ്ടും ഇതോടൊപ്പം പൂര്‍ത്തീകരിക്കപ്പെടുന്നു എന്നത് ഏറെ അഭിമാനത്തിനു വക നല്കുന്ന ഒരു യാദൃച്ഛികതയായിരിക്കുന്നു.
മലയാളിയുടെ പ്രവാസ ജീവിതത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, ഗള്‍ഫ് നാടുകളുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നതോടെയാണല്ലോ മലയാളിക്ക് പ്രവാസം ഇത്രമേല്‍ ആകര്‍ഷണീയവും, ആസ്വാദ്യകരവും, അഭിലഷണീയവുമായിത്തീര്ന്നത്. പേര്‍ഷ്യന്‍ പ്രവാസമെന്ന പേരില്‍ അറബ് രാജ്യങ്ങളിലേക്കുള്ള മലയാളിയുടെ സംഘടിത കുടിയേറ്റത്തിനു പരമാവധി ആറു പതിറ്റാണ്ടിന്റെ ചരിത്രമേ കാണുകയുള്ളൂ.
അവിടെയാണ് കേരള മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് എന്ന കെ എം സി സി യുടെ പൂര്‍വ രൂപം അര നൂറ്റാണ്ടു തികക്കുന്നത്. പ്രവാസത്തിന്റെ ചരിത്രം ആരെങ്കിലും എന്നെങ്കിലും രേഖപ്പെടുത്തുമെങ്കില്‍ ഇവിടെ ഇതാ ഖത്തര്‍ കെ എം സി സി പ്രവാസ സംഘാടനത്തിന്റെ ചരിത്രത്തില്‍ ഒന്നാമത്തെ നാഴികക്കല്ലായി തല ഉയര്‍ത്തി നില്ക്കു ന്നു. ഇന്ന് പ്രവാസി മലയാളികളുടെ ഇടയില്‍ ശക്തമായ വേരോട്ടമുള്ള, സുഭദ്രമായ സംഘ ടനാ സംവിധാനമുള്ള , ഏറ്റവും കൂടുതല്‍ സജീവവും ചടുലവുമായി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന, ഏറ്റവും കൂടുതല്‍ അംഗ ബലമുള്ള സംഘടനയാണ് കെ എം സി സി. അഥവാ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍.
മുസ്ലിം ലീഗിന്റെ പോഷക സംഘടന എന്ന നിലയില്‍ മാത്രമല്ല കെ എം സി സി അറിയപ്പെടുന്നതും ശ്രദ്ധിക്കപ്പെടുന്നതും.
ഒരു പരിചയപ്പെടുത്തലിന്റെയും ആമുഖങ്ങളുടെയും അകമ്പടി ആവശ്യമില്ലാത്ത വിധം പ്രവാസി സമൂഹത്തിന്റെ ഇടയിലും, കേരളക്കരയിലും ജനപക്ഷത്ത് പ്രവര്‍ത്തനനിരതമായി നില്ക്കു ന്ന സജീവ സാന്നിധ്യമാണ് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍.
എവിടെയൊക്കെ ദുരിതവും ദുഃഖവും ഉണ്ടോ, എവിടെയൊക്കെ പട്ടിണിയും പരിവട്ടവും, ദാരിദ്ര്യവുമുണ്ടോ, എവിടെയൊക്കെ പണമില്ലാതെ ചികിത്സ വഴി മുട്ടി നില്‍ക്കുന്നവരുണ്ടോ, എവിടെയൊക്കെ പണം ഇല്ലാത്തതിന്റെ പേരില്‍ പഠനം മുടങ്ങിപ്പോകുന്ന വിദ്യാര്‍ത്ഥികളുണ്ടോ അവിടെ എല്ലാം കെ എം സി സി യുമുണ്ട്. വിവാഹ പ്രായം കഴിഞ്ഞു പുര നിറഞ്ഞു നില്ക്കുന്ന കന്യകകള്‍, സ്വന്തമായൊരു മേല്‍ക്കൂരയില്ലാതെ പൊരിവെയിലത്തും കൊടും മഴയത്തും നില്ക്കു ന്ന ഭവന രഹിതര്‍, കുടിവെള്ളം ഇല്ലാത്തവര്‍, പഞ്ഞ മാസങ്ങളില്‍ കൊടും പട്ടിണിയിലാകുന്ന തീരദേശവാസികള്‍, അവരൊക്കെ ആശ്രയമായി കാണുന്നത് ജീവകാരുണ്യത്തിന്റെ പര്യായ പദമായ കെ എം സി സിയെയാണ്.
അമേരിക്ക മുതല്‍ ആസ്ട്രേലിയ വരെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന, ലക്ഷക്കണക്കിന് അംഗബലമുള്ള പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആഗോള കൂട്ടായ്മയാണ് മുസ്ലിം ലീഗിന്റെ ഈ പോഷക ഘടകം. ഈ ആഗോള കൂട്ടായ്മയിലെ ശക്തമായ ഒരു കണ്ണിയായി, ”സംഘശക്തി സമൂഹനന്മക്ക്” എന്ന മുദ്രാവാക്യവുമായി സേവന രംഗത്ത് സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തര്‍ കെ എം സി സി കര്‍മ്മവീഥിയില്‍ അമ്പതാണ്ടുകള്‍ തികച്ച് ഇതാ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
കെ എം സി സി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ജീവകാരുണ്യ പ്രവര്‍ത്തനമെന്നത് അവരുടെ ജീവിത ശൈലിയായി മാറി ക്കഴിഞ്ഞിട്ടുണ്ട്. സര്‍വമത സാഹോദര്യത്തിന്റെ സൗരഭം വിതറുന്ന, ബഹുസ്വരതയിലെ സഹിഷ്ണു തയുടെ സൗന്ദര്യം വിടര്‍ത്തുന്ന വിശ്വമാനവികതയുടെ നന്മകളാണ് ഖത്തര്‍ കെ എം സി സി എന്നും ഉയര്‍ത്തി പ്പിടിച്ചിട്ടുള്ളത്.
സുവര്‍ണ ജൂബിലിയുടെ തികവിലും, മികവിലും, നിറവിലും ജ്വലിച്ചു നില്ക്കുന്ന ഖത്തര്‍ കെ എം സി സി ”പ്രവാസം സമൂഹ നന്മക്ക്” എന്ന മുദ്രാവാക്യവുമായി, ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തി രിക്കുന്നത്. ചന്ദ്രിക വരുത്തി വായിക്കുവാനും, നാട്ടിലെ വിശേഷങ്ങള്‍ പങ്കു വെക്കുവാനും, നാട്ടില്‍ നിന്നും പുതുതായി എത്തുന്നവരെ മറുനാട്ടില്‍ ജോലി ലഭിക്കാന്‍ സഹായിക്കാനും, അങ്ങനെ പരിമിതമായ ലക്ഷ്യങ്ങളോടെ ഉണ്ടാക്കിയ ഒരു കൊച്ചു സംഘടന പ്രവാസി മലയാളി സംഘാടനത്തിന്റെ പ്രഥമ നാഴികക്കല്ലായി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നു.
രൂപീകരണ ഘട്ടത്തിലെ പരിമിത ലക്ഷ്യങ്ങളില്‍ നിന്നും ഉയരങ്ങള്‍ താണ്ടിയ കര്‍മ്മശക്തിയായി ഖത്തര്‍ കെ.എം.സി.സി മാറിയിരിക്കുന്നു. ‘ചന്ദ്രിക’ നാട്ടില്‍ നിന്നു വരുത്തി വായിക്കുക എന്നതില്‍ നിന്ന് ഖത്തറില്‍ ചന്ദ്രിക അച്ചടിച്ചു വിതരണം ചെയ്യുകയെന്ന ദൗത്യം ഏറ്റെടുത്തു നടത്തുന്ന അഭിമാനകരമായ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി അനുകരണീയമായ മാതൃകാ പദ്ധതികളിലൂടെ പ്രവാസ ലോകത്തിന്റെ കണ്ണും കരളും കവര്‍ന്ന പ്രസ്ഥാനമായി തിളങ്ങി നില്ക്കുന്നു.
വിവിധ നാടുകളിലെ കെ എം സി സി ഘടകങ്ങള്‍ അടക്കം പ്രവാസി സംഘടനകള്‍ പലതും മാതൃ കയാക്കിയ ശാസ്ത്രീയമായ രീതിയില്‍ സംഘടിപ്പിച്ച സാമൂഹ്യ സുരക്ഷാപദ്ധതിയും, സ്നേഹപൂര്‍വം പദ്ധതിയും, സമൂഹ നോമ്പ് തുറകളും സൗജന്യ ഡയാലിസിസ് സെന്ററുകളുടെ തുടക്കവുമെല്ലാം ഖത്തര്‍ കെ എം സി സി പ്രവാസ ലോകത്തിനു നല്കിയ സംഭാവനകളാണ്.
1968 സെപ്തംബര്‍ മാസത്തില്‍ തൃശൂര്‍ ഒരുമനയൂര്‍ സ്വദേശി പരേതനായ അബൂബക്കര്‍ ഷാ പ്രസിഡന്റും, തൃശൂര്‍ പാലുവായിലെ ആര് ഒ അബ്ദുല്‍ കലാം ജനറല്‍ സെക്രട്ടറിയും, പരേതനായ ഹസ്സൈനാര്‍ ഹാജി കൂത്തുപറമ്പ് ഖജാഞ്ചിയുമായി തുടക്കമിട്ടതാണീ സംഘ ടന. പ്രഥമ കമ്മിറ്റിയില്‍ സജീവമായി സഹകരിച്ച കണ്ണൂര്‍ കക്കാടിലെ ടി വി അബ്ദുല്‍ ഖാദര്‍ ഹാജി ഇപ്പോള്‍ ഖത്തര്‍ കെ എം സി സിയുടെ ഉപദേശകസമിതി അംഗമായി സജീവമായി രംഗത്തുണ്ട്. തൃശൂരിലെ എന്‍.ടി അബൂബക്കറും, പാപ്പനായ് ഖാദര്‍ സാഹിബും ഇപ്പോഴും കര്‍മ്മനിരതരാണ്.
അവര്‍ രൂപം നല്കിയ കേരള മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്, പിന്നീട് ചന്ദ്രിക റീഡേഴ്സ് ഫോറവും കെ എം സി സി യുമായി പരിണമിച്ചു. സമാഗമം 2017 എന്ന പേരില്‍ കോഴിക്കോട് ജെ ഡി റ്റി ഹാളില്‍ സെപ്തംബര്‍ അഞ്ചിന്, ഖത്തര്‍ വാസം മതിയാക്കി നാട്ടില്‍ താമസിക്കുന്ന പൂര്‍വകാല കെ എം സി സി പ്രവര്‍ത്തകരെയും, അവധിക്കു നാട്ടിലെത്തിയ ഇപ്പോഴത്തെ പ്രവര്‍ത്തകരേയും ഒരുമിച്ചു ചേര്‍ത്ത് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തോടെ ഒരു വര്‍ഷക്കാലത്തെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ക്ക്് തുടക്കമാകും.
ഔദ്യോഗിക കണക്കനുസരിച്ച് തന്നെ ഇരുപത്തി അഞ്ചു ലക്ഷം മലയാളികള്‍ വിദേശത്തും ഏതാണ്ട് അത്രതന്നെ കുടിയേറ്റ (അന്യ സംസ്ഥാന) തൊഴിലാളികള്‍ കേര ളത്തിലും പണിയെടുക്കുന്ന വിസ്മയകരമായ ഒരു ചിത്രമാണ് കേരളീയ പ്രവാസത്തിന്റെത്. പ്രതിവര്‍ഷം 75000 കോടി രൂപയാണ് പ്രവാസി സമൂഹം കേരളത്തിലേക്ക് എത്തിക്കുന്നത് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ മറു വശം രസകരമാണ്. ഏതാണ്ട് 17500 കോടി രൂപ അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രതിവര്‍ഷം കൊണ്ട് പോകുന്നു.
ഈ പശ്ചാത്തലത്തില്‍ പ്രവാസം നേടിത്തന്ന സൗഭാഗ്യങ്ങള്‍ കൊണ്ട് പറുദീസ പണിതവരും പതിറ്റാണ്ടുകളുടെ പ്രവാസ ജീവിതം നയിച്ചിട്ടും പ്രയാസികള്‍ ആയിത്തന്നെ തുടരുന്ന മഹാ ഭൂരിപക്ഷം പേരും ഉള്ള ഒരു വലിയ സമൂഹം തങ്ങളുടെ ഭാവിയെക്കുറിച്ച് ഏറെ ചിന്തിക്കേണ്ടതുണ്ട്. മുപ്പതു ലക്ഷത്തോളം വരുന്ന മലയാളി പ്രവാസി സമൂഹത്തിലെ ഓരോരുത്തരും അവനവന്റെ ബന്ധുമിത്രാദികളെ ദൈനംദിനം പരിപാലിക്കുകവഴി ഒരു സംസ്ഥാനത്തെ തന്നെയാണ് പരിപാലിച്ചു പോരുന്നത്.
ക്ലേശകരവും ദുരിതങ്ങള്‍ നിറഞ്ഞതുമായിരുന്ന പഴയകാല, ബര്‍മീസ്, ശ്രീലങ്കന്‍ പ്രവാസ ജീവിതങ്ങളെ കടംകഥയാക്കി പേര്‍ഷ്യയിലേക്കുള്ള കുടിയേറ്റം തുടങ്ങിയത് മുതല്‍ മലയാളി പ്രവാസ ചരിത്രത്തിന്റെ സുവര്‍ണ അധ്യായങ്ങള്‍ ആരംഭിച്ചു. അറേബ്യന്‍ സുഗന്ധം പരിമളം പരത്തിയ ഈ പ്രവാസ ജീവിതം അത്യന്തം ക്ലേശകരമായ ഭൂമികയില്‍ നിന്ന് കൊണ്ട് തന്നെ ഏറെ ആഘോഷിക്കുകയും ആസ്വദിക്കുകയും അതിലേറെ കൊണ്ടാടുകയും ചെയ്തു മലയാളി.
മലയാളക്കരയും മലയാളിയും ഏറെ സമ്പന്നരായി. സുഭിക്ഷതയുടെ നല്ല നാളുകള്‍ സൃഷ്ടിക്കപ്പെട്ടു. അതിന്റെ ഗുണവും ദോഷവും നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. സാമ്പത്തികമായി മലയാളക്കര ഐശ്വര്യഭൂമിയായി മാറുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു കേരള മോഡല്‍ നമ്മുടെ രാജ്യത്ത് രൂപപ്പെടുകയും ചെയ്തു. മറു വശത്ത് പ്രവാസ ജീവിതം ഉണ്ടാക്കുന്ന മാനസികവും, സാമൂഹ്യവും ,ആരോഗ്യപരവുമായ പ്രശ്നങ്ങളും ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു.
യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ത്രേലിയയിലേക്കും കുടിയേറിയ മലയാളികള്‍ അവിടങ്ങളില്‍ തന്നെ കുടുംസമേതം താമസമാക്കുകയും സമ്പാദിച്ചതൊക്കെയും അതാതിടങ്ങളില്‍ തന്നെ ചിലവഴിക്കുകയും ചെയ്തപ്പോള്‍ ഗള്‍ഫ് മലയാളി തനിക്കു കിട്ടിയ ഓരോ നാണയത്തുട്ടും ഉറുമ്പുകള്‍ കൂട്ടിവെക്കുന്നത് പോലെ കൂട്ടിവെച്ചു മാസാമാസം നാട്ടിലേക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നു.
(ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ടാണ് ലേഖകന്‍)
Health
സോനു സൂദും ആസ്റ്റര്‍ മെഡ്സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ആസ്റ്റര്‍ വോളന്റിയേഴ്സ്, ബോളിവുഡ് നടന് സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്സ്, ബോളിവുഡ് നടന് സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.
സഫാന്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്ജന് ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന് എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന് വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്ജന്മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Health
ഓള് ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള് ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള് ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്സ്, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.
Education
career chandrika: പാരാമെഡിക്കല്‍ കോഴ്സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം
ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള് മനസിലാക്കി യുക്തമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.
ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്സുകളിലേക്കുള്ള അഡ്മിഷന് നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്പര്യപ്പെട്ട കോഴ്സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.
ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്സിംഗ് കോഴ്സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.
ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്നോളജി
മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്നോളജി
എക്സ്റേ, എം.ആര്.ഐ, സി.ടി സ്കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്സ്, റേഡിയേഷന് ഫിസിക്സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്നിക്സ്, അടിസ്ഥാന ഇലക്ട്രോണിക്സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.
ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജി
ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്കുലാര്‍ ടെക്നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്ക്കുലാര്‍ ടെക്നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ