More
വിദേശവനിതകള്‍ക്കും രക്ഷയില്ലാത്ത നാടോ
![](https://demo.chandrikadaily.com/wp-content/uploads/2018/04/liga.jpg)
പ്രതിവര്‍ഷം പതിനൊന്നുലക്ഷം വിനോദസഞ്ചാരികള്‍ എത്തുന്ന വശ്യസുന്ദരനാടാണ് നമ്മുടെ കൊച്ചുകേരളം. അനുനിമിഷമെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ച്ചയായി വേണം കേരളത്തിന്റെ തലസ്ഥാനനഗരിയില്‍, മുഖ്യമന്ത്രിയുടെ മൂക്കിന്‍തുമ്പത്ത് ഒരുമാസത്തിലധികം മുമ്പ് നടന്ന വിദേശവനിതയുടെ ദുരൂഹമരണത്തെ കാണാന്‍. പുരോഗമനമെന്നഭിമാനിക്കുന്ന ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് തൊട്ടരികെ കോവളം കടല്‍തീരത്തിനടുത്തായാണ് ലാത്വിയക്കാരിയായ ലിഗ സ്‌ക്രോമേന്‍ എന്ന മുപ്പത്തിമൂന്നുകാരി കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് മരിച്ചുവീണിരിക്കുന്നത്. മൃതശരീരത്തിന്റെ പരിശോധനയില്‍ സ്വാഭാവികമായും വനിത കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഇതിന് സമാനമായാണ് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുന്നതും. എന്നാല്‍ പൊലീസും ഭരണകൂടവും ഇക്കാര്യത്തില്‍ അതീവമായ അലംഭാവമാണ് പ്രകടിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന സംഭവവികാസങ്ങള്‍ ദ്യോതിപ്പിക്കുന്നത്. കുറ്റവാളികളുടെ കേന്ദ്രമാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം. നാട്ടുകാര്‍ പോലും പോകാന്‍ അറയ്ക്കുന്ന പ്രദേശത്താണ് മൃതശരീരം കണ്ടതെന്നത് കൊലപാതകത്തിന്റെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടപ്പെടുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വസ്തുത അറിയാനാകൂ എന്നാണ് കരുതുന്നതെങ്കിലും പൊലീസിന്റെയും സര്‍ക്കാരിന്റെയും ഉദാസീനത ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞ് ആകര്‍ഷിച്ച് കൊണ്ടുവന്ന വിദേശികളുടെ നേര്‍ക്കുള്ള ക്രൂരമായ നിസ്സംഗതയായേ വിലയിരുത്തപ്പെടുന്നുള്ളൂ. ലിഗ വിഷാദരോഗിയായിരുന്നുവെന്നതും ധരിച്ച വസ്ത്രം അവരുടതല്ലെന്നതും ദുരൂഹത ഏറ്റുന്നു. ഇരുപത്തിനാലു മണിക്കൂറായിട്ടും പരാതിയെക്കുറിച്ച് കേള്‍ക്കാന്‍ പോലും പൊലീസ് തയ്യാറാകാതിരുന്നതും മലയാളിയുടെ യശസ്സിനേറ്റ മുറിവാണ്. മാര്‍ച്ച് പതിനാലിനാണ് പോത്തന്‍കോട് നിന്ന് കോവളത്തേക്ക് ലിഗ ഓട്ടോ പിടിച്ച് പോയത്. ഇതിനുശേഷമാണ് ഇവരെ കാണാതായതെന്നത് ദുരൂഹതയുണര്‍ത്തുന്നു. വൈകാതെ ലിഗയുടെ സഹോദരി ഇല്‍സയും പുരുഷസുഹൃത്ത് ആന്‍ഡ്രൂ ജോര്‍ദാനും തുടര്‍ന്ന് സ്വന്തമായി തിരച്ചിലില്‍ ഏര്‍പെട്ടു. ആന്തരികാവയവങ്ങളില്‍ ഒരുതരത്തിലുള്ള മുറിവും കാണാനില്ലെന്നാണ് പൊലീസ് പരിശോധനാറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പൊലീസ് തറപ്പിച്ചുപറയാന്‍ ശ്രമിക്കുന്നത് ആത്മഹത്യയാണ് മരണകാരണം എന്നാണ്. തലയും പാദവും വേറിട്ട നിലയിലായിരിക്കുന്നുവെന്നത് നായ്ക്കള്‍ കടിച്ചുകീറിയതാകാമെന്നാണ് പൊലീസ് പറയുന്നത്. വിദേശവനിതക്ക് ഇവിടെ വന്ന് ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള ഒരു പ്രശ്‌നവുമില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് സഹോദരിയും ഭര്‍ത്താവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഈ ആരോപണം തെളിയിക്കാന്‍ അവര്‍ മുന്നോട്ടുവെക്കുന്നത് വിജനമായ പ്രദേശത്താണ് മൃതശരീരം കണ്ടത് എന്നതാണ്. യുവതിയെ കാണാനില്ലെന്ന ്കാട്ടി ബന്ധുക്കള്‍ സംഭവത്തിന് തൊട്ടദിവസങ്ങളില്‍തന്നെ പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് സേനാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ സമീപനം ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കാണാതായി മുപ്പത്തിയെട്ടാം ദിനമാണ് മൃതശരീരം കണ്ടെത്തിയത് എന്നതുതന്നെ പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് വിഹഗവീക്ഷണം നല്‍കുന്നു. പലതവണ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് ആസ്ഥാനത്തും സംസ്ഥാനപൊലീസ് മേധാവിക്കും നേരിട്ട് പരാതിയുമായി എത്തിയെങ്കിലും അവരുടെ ഭാഗത്തുനിന്നുണ്ടായ സമീപനം തീര്‍ത്തും നിരുത്തരവാദപരമായിരുന്നുവെന്നാണ് ലിഗയുടെ സഹോദരി പറയുന്നത്. ഇതാണോ ഒരു വിദേശവനിതയുടെ തിരോധാനത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ടിയിരുന്ന നടപടി? ലിഗയുടെ സഹോദരി മുഖ്യമന്ത്രിയെ കാണാന്‍ ഓഫീസില്‍ ചെന്നിട്ടുപോലും അവരെ കാണാന്‍ കൂട്ടാക്കാതെ അവരുടെ മുന്നിലൂടെ അവരെ നോക്കിക്കൊണ്ട് കാറില്‍പോകുകയായിരുന്നു പിണറായിവിജയന്‍. സ്വന്തം പാര്‍ട്ടിയുടെ പോഷകസംഘടനയായ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ ദാരുണമരണത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ സി.പി.എം അനുഭാവികളായ മാതാവുംബന്ധുക്കളും പൊലീസ് മേധാവിയെ സമീപിച്ചപ്പോഴും വഴിയിലൂടെ വലിച്ചിഴച്ച ഭരണകൂടമാണ് ഇവിടെയുള്ളതെന്നതിനാല്‍ ലാത്വിയക്കാരിയുടെ കാര്യത്തില്‍ ഇതല്ലേ നടന്നുള്ളൂ എന്ന് സമാധാനിക്കാം!
കേരളത്തിന്റെ വിദേശനാണ്യവരുമാനത്തില്‍ മോശമല്ലാത്ത പങ്ക് നിര്‍വഹിക്കുന്ന വിനോദസഞ്ചാരികളോട് നമ്മുടെ സര്‍ക്കാരിനും വിനോദസഞ്ചാരവകുപ്പിനും ഇതാണ് നയവും നിലപാടുമെങ്കില്‍ പിന്നെ കേരളത്തിന് വലുതായൊന്നും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാനില്ല. കാശ്മീരില്‍ തുടരുന്ന ആഭ്യന്തര അന്ത:ഛിദ്രം അവിടുത്തേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തടയുകയും കേരളത്തിലേക്ക് അക്കൂട്ടര്‍ ഒഴുകിയെത്തുകയും ചെയ്യുന്ന വേളയിലാണ് ഇത്തരമൊരു സമീപനം കേരളത്തിലെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. മുമ്പ് തേക്കടിയിലും മറ്റും വിനോദസഞ്ചാരികളായ വനിതകളോട് നമ്മുടെ ചെറുപ്പക്കാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള മോശമായ പെരുമാറ്റങ്ങളും ആക്രമണവുമൊക്കെ കണക്കിലെടുത്ത് അവരുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുപകരം അവരുടെ മരണത്തിന് വരെ നാം കാരണമായിരിക്കുന്നുവെന്ന ആരോപണത്തെ തള്ളിക്കളയാനാവില്ല. പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത്തരം മരണങ്ങള്‍ അന്വേഷിക്കാന്‍ പരിമിതിയുണ്ടായിരുന്നാലും കേരളത്തിലെ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന കോവളം വിനോദസഞ്ചാരകേന്ദ്രത്തിനടുത്തുണ്ടായ ദുരൂഹമരണം പൊലീസ് അറിഞ്ഞില്ലെന്ന് ഏതുമാനദണ്ഡം വെച്ച് ന്യായീകരിച്ചാലും അത് പരിഷ്‌കൃതമായ അന്താരാഷ്ട്രസമൂഹം അംഗീകരിക്കാന്‍ പോകുന്നില്ല. സംഭവം നടന്ന സ്ഥലത്തിന് അടുത്തെങ്ങും സി.സി.ടി.വി സൗകര്യം ഇല്ലായിരുന്നുവെന്നത് ഗുരുതരമായ വീഴ്ചയാണ്. കൂട്ടമായി ആരെങ്കിലും ആക്രമിച്ചിരിക്കാനാണ് സാധ്യതയെങ്കില്‍ അത് കണ്ടെത്താന്‍ ശാസ്ത്രീയമായ നടപടികള്‍ പൊലീസും സര്‍ക്കാരും സ്വീകരിച്ചേ മതിയാകൂ. അതല്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയതുകൊണ്ടുമാത്രം കൈകഴുകാനാകില്ല. സംഭവത്തെ ലഘൂകരിച്ചുകാണാനാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേരളത്തിന്റെ പുരോഗമനപാതക്ക് ഒട്ടും യോജിച്ചതല്ല. സന്നദ്ധപ്രവര്‍ത്തകയായ അശ്വതി ജ്വാല മാത്രമാണ് വിദേശികളുടെ മുന്നില്‍ കേരളത്തിന്റെ മാനം ഉയര്‍ത്തിപ്പിടിച്ചത്. അവര്‍ പറയുന്നത് വിശ്വസിച്ചാല്‍ അങ്ങേയറ്റം അവഹേളനാപരമായാണ് കാണാതായ യുവതിയുടെ ബന്ധുക്കളോട് പൊലീസ് പെരുമാറിയത്. സംഭവത്തില്‍ ഇനിയും വൈകാതെ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി തെളിവുകള്‍ പൊതുജനത്തിനും കോടതിക്കും മുമ്പാകെ ഹാജരാക്കാനും പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കണം. അല്ലാതായാല്‍ ഇതിനകം മോശമായ പ്രതിച്ഛായ കൂടുതല്‍ വഷളാകുന്നതിനേ ഈ അലംഭാവം വഴിവെക്കൂ.
Health
സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
![](https://demo.chandrikadaily.com/wp-content/uploads/2022/07/IMG-20220722-WA0017.jpg)
കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.
സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Health
ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.
![](https://demo.chandrikadaily.com/wp-content/uploads/2017/08/free-medical-camp.png)
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.
Education
career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം
![](https://demo.chandrikadaily.com/wp-content/uploads/2022/07/images-2022-07-12T182350.533.jpeg)
ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.
ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.
ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.
ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി
മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി
എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.
ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി
ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ