Connect with us

kerala

ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരപൂര്‍വതയാണ്; മനോജ് കുറൂരിന്റെ കുറിപ്പ്

കവിതയെഴുതുന്ന ദിവസങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥത മനസ്സിലാവാന്‍ നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷേ കവിതാവിവര്‍ത്തനം നിര്‍വഹിക്കുമ്പോള്‍ ഓരോ വാക്കിനും മൂലഭാഷയിലുള്ള ധ്വനിതലങ്ങള്‍ വരെ മനസ്സിലാക്കി അതിനിണങ്ങുന്ന വാക്കുകള്‍ കിട്ടാനായി പുലരുംവരെയിരുന്ന് അസ്വസ്ഥനാകുന്ന ബാലേട്ടന്‍ തീര്‍ച്ചയായും ഒരപൂര്‍വ്വതയാണ്.

Published

on

മനോജ് കുറൂര്‍

ഞാന്‍ ഇവിടെ പറയുന്ന ഒരു വാക്കുപോലും വേണ്ട രീതിയില്‍ മനസ്സിലാക്കപ്പെടും എന്നു പ്രതീക്ഷയില്ല; പ്രത്യേകിച്ച്, ഞാന്‍ എഴുതിയ മുറിനാവ് എന്ന നോവലിനെക്കുറിച്ച്, ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍, തിങ്കളാഴ്ച ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുന്ന സന്ദര്‍ഭത്തില്‍. അതിന്റെ കാരണം ആദ്യം പറയാം. ഈ നോവല്‍ എഴുതിക്കൊണ്ടിരുന്ന കാലത്ത് ഏറ്റവുമധികം ഞാന്‍ സംസാരിച്ചിട്ടുള്ള ഒരാള്‍ അദ്ദേഹമാണ്. അതിനും കുറച്ചു കാലം മുന്‍പുവരെ സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ അതു മുറിഞ്ഞു പോയി. പക്ഷേ പില്ക്കാലത്തൊരിക്കല്‍ ഭാഷ തെറ്റുകൂടാതെയെഴുതാന്‍ പോലും അറിയാത്ത വിദ്യാര്‍ത്ഥികളും അവരെ തിരുത്താത്ത അദ്ധ്യാപകരുമുള്ള വിദ്യാലയങ്ങളില്‍ തന്റെ കവിതകള്‍ പഠിപ്പിക്കേണ്ടതില്ല എന്നദ്ദേഹം പ്രസ്താവിച്ചപ്പോള്‍, അദ്ദേഹത്തോട് പൂര്‍ണമായും യോജിച്ചുകൊണ്ട് മനോരമ ഓണ്‍ലൈനിലൂടെ ഞാനും പ്രതികരിച്ചിരുന്നു. അതു പ്രസിദ്ധീകരിച്ചു വന്ന ദിവസം രാവിലെ അദ്ദേഹം വിളിച്ചു. ‘മനോജേ, നിന്റെ വര്‍ഗ്ഗത്തെപ്പോലെ ആത്മവഞ്ചകര്‍ വേറെയില്ല’ എന്നു പറഞ്ഞായിരുന്നു തുടക്കം. അദ്ദേഹം അങ്ങനെ പറയാനിടയായ സാഹചര്യത്തെക്കുറിച്ച് വളരെ ക്ഷോഭത്തോടെ സംസാരിച്ചു. തീര്‍ച്ചയായും ആ ക്ഷോഭകാരണം മനസ്സിലായതുകൊണ്ട് ഞാന്‍ കേട്ടു നിന്നതേയുള്ളൂ. ഒടുവില്‍ അദ്ദേഹം പറഞ്ഞു: ‘പക്ഷേ മനോജ് അതിനെ പിന്തുണച്ചത് എന്നെ അമ്പരപ്പിച്ചു.’

പിന്നീടുള്ള ഫോണ്‍ സംസാരങ്ങളില്‍നിന്ന് ആ മനുഷ്യനെ, കവിയെ, ധിഷണാശാലിയെ കുറേയൊക്കെ അടുത്തറിയാനായി. വാല്മീകിയും കാളിദാസനും ഹോമറും ഷേക്‌സ്പിയറും എലിയറ്റും യേറ്റ്‌സും സെസാര്‍ വയെഹോയും നെരൂദയും എഴുത്തച്ഛനും ആശാനും വള്ളത്തോളും ജി ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍ നായരും ഒളപ്പമണ്ണയും ഉള്‍പ്പെടെ നിരവധി കവികള്‍ എഴുതിയ മികച്ച കവിതകളെല്ലാം അദ്ദേഹത്തിനു ഹൃദിസ്ഥം. ദസ്തയവ്‌സ്‌കിയുടെയും കസാന്‍ദ്‌സാക്കീസിന്റെയും സി വി രാമന്‍പിള്ളയുടെയുമൊക്കെ നോവലുകളില്‍നിന്നുള്ള നിരവധി സന്ദര്‍ഭങ്ങളും മനഃപാഠം.

തന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള വൈലോപ്പിള്ളി മുതല്‍ സച്ചിദാനന്ദന്‍ വരെയുള്ള മുതിര്‍ന്ന കവികളോട് തികഞ്ഞ ആദരവ്, ജീവിതത്തില്‍ സഹായിച്ച എല്ലാവരോടുമുള്ള തീരാത്ത കടപ്പാട്, മനുഷ്യബന്ധങ്ങളോട് തീവ്രമായ മമത, സൗഹൃദങ്ങളിലുള്ള വിശ്വാസം എന്നിങ്ങനെ അദ്ദേഹത്തിന്റെ നിരവധി പ്രത്യേകതകള്‍ ഇക്കാലത്ത് തിരിച്ചറിയാനായി. ഞാന്‍ നോവല്‍ എഴുതുന്ന കാലമായതിനാല്‍, തത്ത്വചിന്ത അതിലൊരു പ്രധാനവിഷയമായതിനാല്‍, ആ മേഖലയെപ്പറ്റി ഇടയ്‌ക്കൊരിക്കല്‍ സംസാരം വന്നപ്പോഴാണ് ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടത്. പൗരസ്ത്യവും പാശ്ചാത്യവുമായ തത്ത്വചിന്തകളിലെ വളരെ സങ്കീര്‍ണ്ണമായ സങ്കല്പനങ്ങളില്‍പ്പോലും അദ്ദേഹത്തിനു വ്യക്തവും സൂക്ഷ്മവുമായ ജ്ഞാനമുണ്ട്. പിന്നീട് പലപ്പോഴായി എന്റെ നിരവധി സംശയങ്ങള്‍ അദ്ദേഹം തീര്‍ത്തുതരികയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷിക്കാന്‍ അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങള്‍ വലിയ തുണയായി. കലകളെക്കുറിച്ചുള്ള സൂക്ഷ്മധാരണയാണ് അതിലേറെ അദ്ഭുതം. ഹിന്ദുസ്ഥാനി-കര്‍ണാടക സംഗീതരംഗങ്ങളില്‍ പണ്ടുതൊട്ടേയുള്ള സംഗീതജ്ഞരുടെ ആലാപനങ്ങള്‍ ചിരപരിചിതം. കഥകളിയും നാഗസ്വരവും കൂടിയാട്ടവും നാടകവും സിനിമയും അതേപോലെതന്നെ ഇഷ്ടമേഖലകള്‍. തനിക്ക് അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം പറയാറില്ല. സ്വന്തം കവിതയെ മഹത്വവത്കരിച്ച് ഒരു വാക്കുപോലും പറഞ്ഞതായി ഓര്‍മ്മയില്ല. മറ്റുള്ളവരുടെ മികച്ച കവിതകള്‍ ചൊല്ലിക്കേള്‍പ്പിക്കുമ്പോള്‍ തൊണ്ടയിടറുകയും ക്ലാസ്സിക് കൃതികളിലെ മനുഷ്യാവസ്ഥകളെക്കുറിച്ചു സംസാരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന ഈ മനുഷ്യന്റെ ആത്മാര്‍ത്ഥതയും നിഷ്‌കപടമായ സ്‌നേഹവും എത്രയോ തവണയാണ് അറിയാന്‍ ഇടയായിട്ടുള്ളത്!

ഇതേ സ്വഭാവത്തിന്റെ ഭാഗമായ മറ്റു ഘടകങ്ങളാണ് അദ്ദേഹത്തെ സംബന്ധിച്ചുണ്ടാകുന്ന വിവാദങ്ങള്‍ക്കും കാരണം എന്നു തോന്നുന്നു. ഡിപ്ലോമസി അദ്ദേഹത്തിനു വശമില്ല. ആത്മാര്‍ത്ഥതയില്ലാത്ത പുകഴ്ത്തലുകളില്‍ വീഴില്ല. തന്നെ അളക്കാനും സ്വാതന്ത്ര്യത്തില്‍ ഇടപെടാനും വരുന്നവരോട് ക്ഷോഭിക്കുകയും ചെയ്യും. ഓരോന്നും ആവര്‍ത്തിച്ചു പരീക്ഷിച്ചറിയും. അങ്ങനെ ബോധ്യപ്പെട്ട മറ്റുള്ളവരുടെ ഗുണങ്ങളെ അംഗീകരിക്കാനും സ്വയം വിനീതനാവാനും ഒരു മടിയുമില്ല. വളരെ സാധാരണക്കാരായ ആളുകളുടെ ചില ഇടപെടലുകളില്‍ തന്റെ തെറ്റു സമ്മതിച്ച് കാല്ക്കല്‍ വീണ കഥകളും അദ്ദേഹം ധാരാളം പറഞ്ഞിട്ടുണ്ട്.

കവിതയെഴുതുന്ന ദിവസങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥത മനസ്സിലാവാന്‍ നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷേ കവിതാവിവര്‍ത്തനം നിര്‍വഹിക്കുമ്പോള്‍ ഓരോ വാക്കിനും മൂലഭാഷയിലുള്ള ധ്വനിതലങ്ങള്‍ വരെ മനസ്സിലാക്കി അതിനിണങ്ങുന്ന വാക്കുകള്‍ കിട്ടാനായി പുലരുംവരെയിരുന്ന് അസ്വസ്ഥനാകുന്ന ബാലേട്ടന്‍ തീര്‍ച്ചയായും ഒരപൂര്‍വ്വതയാണ്. വാക്കുകളോടും ഭാഷയോടുമുള്ള കരുതല്‍ അത്രത്തോളമുണ്ട്. ഈ സ്വയംസമര്‍പ്പണം എല്ലാറ്റിലും കാണാം. ക്ഷോഭിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോഴും അതുണ്ടാവും.

വ്യക്തിപരമായ അനുഭവങ്ങള്‍ ഇനിയുമേറെയുണ്ടെങ്കിലും ഞാന്‍ അതു വിവരിക്കാന്‍ തുനിയുന്നില്ല. അദ്ദേഹവുമായുള്ള അടുപ്പം മുതലെടുക്കരുത് എന്ന് എനിക്കും നിര്‍ബന്ധമുണ്ട്. എങ്കിലും ഞാന്‍ തോറ്റുപോയ ഒരനുഭവം പറയാം. ഞാന്‍ നോവല്‍ എഴുതിത്തീര്‍ന്നപ്പോള്‍ എന്നെക്കാള്‍ സന്തോഷിച്ചത് അദ്ദേഹമാണ്. നോവല്‍ വായിക്കാന്‍ താത്പര്യപ്പെട്ടതനുസരിച്ച് ഞാന്‍ അയച്ചുകൊടുത്തപ്പോള്‍ അതു പ്രിന്റൗട്ട് എടുത്തു സൂക്ഷ്മമായി വായിക്കുകയും ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ എടുത്തു പറയുകയും വേണ്ടത്ര മിഴിവില്ലാത്ത ഭാഗങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഞാന്‍ പിന്നെയും പല തവണ തിരുത്തി. അതു വാരികയില്‍ വന്നപ്പോഴും ചില നിരീക്ഷണങ്ങള്‍ പങ്കു വച്ചു. നോവല്‍ പുസ്തകമാക്കിയപ്പോള്‍ ഞാന്‍ അയച്ചുകൊടുത്തു. അതു മുഴുവന്‍ ആഴ്ചകളെടുത്തു വീണ്ടും വായിക്കുകയാണ് അദ്ദേഹം ചെയ്തത്. പുസ്തകത്തെക്കുറിച്ചു സംസാരിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച താത്പര്യം എന്നെ വിനീതനാക്കുന്നു. അതിനെപ്പറ്റി ഞാന്‍ കൂടുതല്‍ പറയുന്നില്ല.

ഇപ്പോഴത്തെ ഈ ചര്‍ച്ച എന്നെ അമ്പരപ്പിക്കുന്നു. രണ്ടു വര്‍ഷം മുന്‍പു നടന്ന ഒരു പരിപാടിയില്‍നിന്നുള്ള ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് വീണ്ടും അവതരിപ്പിച്ച് അത് ഇപ്പോള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഈ തമാശ അവിടെ നില്ക്കട്ടെ. അദ്ദേഹം ആ പരിപാടിക്കുശേഷം സാഹിത്യോത്സവങ്ങളില്‍ സംസാരിക്കാറുമില്ല. അതിനൊന്നും താത്പര്യമില്ലെന്നു തോന്നുന്നു. കാരണം, ലക്ഷങ്ങള്‍ വായിക്കുന്ന ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിലേക്ക് അഭിമുഖം ചോദിച്ചപ്പോള്‍ നിരസിക്കുന്നതിനു ഞാന്‍ സാക്ഷിയാണ്. താത്പര്യമില്ലാത്ത മേഖലകളില്‍നിന്നു സ്വയം ഒഴിഞ്ഞുനടക്കാന്‍ ശ്രമിക്കുന്ന ഒരാളെ അദ്ദേഹത്തിന്റെ വഴിക്കുവിടുക. അദ്ദേഹത്തോടു ചോദ്യങ്ങള്‍ ചോദിക്കുന്നുവെങ്കില്‍ അവയ്ക്കുള്ള മറുപടി എങ്ങനെയാണെങ്കിലും ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം എന്നു പറഞ്ഞാല്‍ സമ്മതമാവില്ലെങ്കില്‍, അത്തരം സാഹചര്യം ഉണ്ടാക്കാതിരിക്കാനുള്ള വിവേകം കാണിക്കുകയെങ്കിലും വേണം. കാരണം, ഇത്തരം മാനുഷികമായ ബലങ്ങളും ദൗര്‍ബല്യങ്ങളും വികാരവിക്ഷോഭങ്ങളുമെല്ലാം ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ കവിത. ആ കവിത ഇഷ്ടമാണ്, പക്ഷേ ആ കവിതകള്‍ക്കു കാരണമായ മറ്റൊന്നും ഇഷ്ടമല്ല എന്നു പറയുന്നതില്‍ എന്തു കഥയാണുള്ളത്?

ഞാന്‍ ഇത്രയൊക്കെ എഴുതിയതുകൊണ്ട് അദ്ദേഹത്തിനുമേല്‍ എന്തെങ്കിലും അധികാരം എനിക്കുണ്ടെന്നോ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അടുപ്പമുണ്ടെന്നോ ദയവായി ധരിക്കരുത്. വ്യക്തിപരമായ കാര്യങ്ങള്‍ വളരെ കുറച്ചേ അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളൂ. പരദൂഷണം പറയാനോ മറ്റുള്ളവരെ വിലയിരുത്താനോ സ്വയം അടുപ്പം സ്ഥാപിക്കാനോ ഒന്നുമല്ല, സമാനതാത്പര്യങ്ങള്‍ പങ്കിടാനും കൂടുതല്‍ അറിയാനുമാണ് ഈ സൗഹൃദം എന്നെ സഹായിച്ചിട്ടുള്ളത്. അദ്ദേഹത്തെപ്പറ്റി ഇവിടെ പറഞ്ഞതെല്ലാം എനിക്കു പലതവണ ബോധ്യപ്പെട്ട കാര്യങ്ങളാണ്. സന്ദര്‍ഭം ഇതായതുകൊണ്ട് വിസ്തരിച്ചെഴുതി എന്നു മാത്രം. ‘സ്വസ്ഥിതിതന്‍ മറുപുറം തപ്പും മര്‍ത്ത്യനീതി’യുടെ പ്രഭാവകാലത്ത് വാക്കുകള്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കും എന്നറിഞ്ഞുകൂടല്ലോ.

 

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.