Connect with us

Sports

ഇപ്പോഴെങ്കിലും അര്‍ജന്റീന തോറ്റില്ലെങ്കില്‍ അത് അനീതിയാണ്

Published

on

ഫ്രാന്‍സ് 4 – അര്‍ജന്റീന 3

#FRAARG

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

അര്‍ജന്റീന നാലേമൂന്നിന് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ എന്തുകൊണ്ടോ പതിവിന്‍പടിയുള്ള സങ്കടമൊന്നുമുണ്ടായിരുന്നില്ല. ഡോക്ടര്‍മാര്‍ മടക്കി അനേകകാലം രോഗക്കിടക്കയില്‍ കഴിച്ചുകൂട്ടിയൊരു പ്രിയപ്പെട്ടയാള്‍ മരിച്ചുപോയി എന്നു കേള്‍ക്കുമ്പോഴുണ്ടായ വിഷമമേ തോന്നിയുള്ളൂ. ഞാനിതു കാത്തിരിക്കുകയായിരുന്നു. ഇങ്ങനെയൊരു മടക്കത്തിന് സ്വയമറിയാതെ തന്നെ ഒരുങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും ഒരുപറ്റം ശരാശരിക്കാരെയും തെളിച്ച് റഷ്യയിലേക്കു വന്ന സാംപോളിയുടെ ടീമില്‍ നിന്ന് ഞാന്‍ അത്ഭുതം പ്രതീക്ഷിച്ചത് മെസ്സി എന്ന മനുഷ്യനുള്ളതുകൊണ്ടു മാത്രമായിരുന്നു. അയാളാകട്ടെ, കനത്ത മാര്‍ക്കിങ്ങിനിടയിലും ക്ഷമയോടെ ജോലി ചെയ്ത് തന്നെക്കൊണ്ടാവുന്നത് ചെയ്തു. രണ്ടു ഗോളിന് വഴിയൊരുക്കി. തലതാഴ്ത്തി ഹതാശനായി പുറത്തേക്കു നടക്കുന്ന അയാളോട് സഹതാപമില്ല, സ്നേഹമേയുള്ളൂ. ലയണല്‍ മെസ്സിയുടെ സ്ഥാനം ലോകകിരീടം നേടാത്ത ഇതിഹാസങ്ങളുടെ ഇടയില്‍ മാത്രമാവുമെന്നറിയാം; പക്ഷെ, എല്ലാ കാലത്തെയും മികച്ച കളിക്കാരന്‍ അയാളാണെന്നതില്‍ എനിക്കൊരു സംശയവുമില്ല.

4-3 എന്നൊരു സ്‌കോര്‍ലൈന്‍ ഈ മത്സരത്തില്‍ നിന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആദ്യമേ പറയട്ടെ. മാത്രവുമല്ല, അര്‍ജന്റീന ആദ്യം ഗോളടിക്കുകയും അവര്‍ ജയിക്കുകയും ചെയ്യുകയായിരുന്നെങ്കില്‍ അത് 2-1 നായിരിക്കുമെന്നും ഫ്രാന്‍സ് ആദ്യം ഗോളടിച്ചാല്‍ തിരിച്ചൊന്നടിക്കാന്‍ അവസരം നല്‍കാതെ അവര്‍ മത്സരം അവസാനിപ്പിക്കുമെന്നും കളി അറുബോറനായിരിക്കുമെന്നുമൊരു പ്രവചനം ഞാന്‍ അകമേ നടത്തിയിരുന്നു. പക്ഷേ, കളി മൊത്തത്തില്‍ കരുതിയതിലും നന്നായെന്നു മാത്രമല്ല, അനിവാര്യമായ കാരണങ്ങളാല്‍ തന്നെ അര്‍ജന്റീന ഗോളുകള്‍ നേടുകയും പുറത്തേക്കുള്ള വഴി കണ്ടെത്തുകയും ചെയ്തു.

4-2-3-1 ഫോര്‍മേഷനില്‍, തന്റെ കൈവശമുള്ള എല്ലാ ആയുധങ്ങളും നിരത്തിവെച്ചാണ് ദിദിഷര്‍ ദെഷാംപ്സ് ടീമിനെ പ്രീക്വാര്‍ട്ടറിന് ഇറക്കിയത്. മത്സരം മൈതാനമധ്യത്തില്‍ തളക്കുക, അര്‍ജന്റീനയുടെ പ്രതിരോധ ദൗര്‍ബല്യം മുതലെടുത്ത് അതിവേഗ പ്രത്യാക്രമണം നടത്തി ഗോളടിക്കുക എന്ന ലളിത സമവാക്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനാവശ്യമായ എല്ലാം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു താനും. 4-3-3 ശൈലിയില്‍ ഓപണ്‍ ഗെയിമിന് ടീമിനെ ഇറക്കിയ സാംപോളിയുടെ പരിമിതി, തന്റെ പദ്ധതിക്കും ‘പ്ലാന്‍ ബി’ക്കും ആവശ്യമായ മികവുള്ള കളിക്കാര്‍ കൈവശമില്ലെന്നതായിരുന്നു. ഇത്ര വലിയൊരു മത്സരത്തില്‍ ഹിഗ്വയ്നെ മാറ്റി പവോണിനെ കൊണ്ടുവന്നത് എനിക്കു (മാത്രം) ദഹിക്കുന്നതായിരുന്നില്ല. മുന്‍ മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും ഹിഗ്വയ്ന്റെ ഉയരവും പവര്‍ഗെയിമുകള്‍ കളിച്ചുള്ള പരിചയസമ്പത്തും ഗുണകരമാകുമെന്നാണ് ഞാന്‍ കണക്കുകൂട്ടിയിരുന്നത്. സാംപോളി പക്ഷേ, തന്റെ പദ്ധതിയില്‍ വിശ്വാസമുള്ളയാളായിരുന്നു.

പോഗ്ബയുമായി തന്റെ സ്ഥാനം വെച്ചുമാറി എന്‍ഗോളോ കാന്റെ ഇടതുവശത്തേക്കു മാറിയപ്പോള്‍ തന്നെ ഫ്രാന്‍സിന്റെ പ്രധാന നോട്ടം മെസ്സിയാണെന്നു വ്യക്തമായി. മെസ്സിയിലേക്ക് പന്തെത്തുന്നത് തടയുക എന്ന ഫ്രഞ്ച് തന്ത്രത്തെ സാംപോളി കടന്നുചിന്തിച്ചതായി തുടക്കത്തിലെ ചില നീക്കങ്ങളില്‍ കണ്ടു. മെസ്സിയെ കളിപ്പിക്കാന്‍ തിടുക്കംകൂട്ടാതെ ഇടതുവിങില്‍ പെരസിനെയും ഡിമരിയയെയും ഉപയോഗിച്ചായിരുന്നു ആക്രമണം. മഷരാനോ, എവര്‍ ബനേഗ എന്നിവര്‍ വലതുഭാഗത്ത് ഓവര്‍ലാപ്പ് ചെയ്യുന്ന മെര്‍ക്കാഡോയ്ക്ക പന്തെത്തിച്ചു നല്‍കുന്നതും ശ്രദ്ധിച്ചു.

മൂന്നംഗ ആക്രമണനിരയില്‍ മെസ്സിയെ ഒരു ഫാള്‍സ് നയന്‍ പ്ലേയര്‍ ആയി ഉപയോഗിക്കാനും അതുവഴി മരിയക്കും പാവോണിയും സ്പേസുണ്ടാക്കാനുമാകണം സാംപോളി കണക്കുകൂട്ടിയിരുന്നത്. മുന്‍നിരയില്‍ ഡീപ്പായി കളിച്ച് മെസ്സി സെന്‍ട്രല്‍ ഡിഫന്റര്‍മാരെ തന്നിലേക്ക് വിളിച്ചുവരുത്തുമെന്നും അപ്പോള്‍ ബോക്സില്‍ രൂപപ്പെടുന്ന ഒഴിവിലൂടെ ഇരുവശത്തുനിന്നും ആക്രമിക്കുകയെന്ന തന്ത്രം. എന്നാല്‍ മിഡ്ഫീല്‍ഡില്‍ വെച്ചുതന്നെ കാന്റെ മെസ്സിയെ ഏറ്റെടുത്തതോടെ ആ പദ്ധതി തുടക്കത്തിലേ പാളി. സദാസമയവും കൂട മെസ്സിക്കൊപ്പം ഒരാളും ബോള്‍ ചാനല്‍ മുറിച്ചുകളയാന്‍ പരിസരത്ത് രണ്ടുപേരുമുണ്ടായിരുന്നു. ഫാള്‍സ് നയനു പകരം മെസ്സിയെ പ്ലേമേക്കര്‍ റോളില്‍ (ടിപ്പിക്കല്‍ നമ്പര്‍ 10 റോള്‍) കളിപ്പിച്ച് മുന്നില്‍ ഒരു സ്ട്രൈക്കറെ കൂടി നിയോഗിച്ചിരുന്നെങ്കില്‍ (421 (മെസ്സി)-3) അദ്ദേഹത്തിന് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു എന്നു തോന്നുന്നു.

കുറിയതും വേഗം കുറഞ്ഞതുമായ പാസുകളിലൂടെ മൈതാനത്തിന്റെ വീതി ഉപയോഗപ്പെടുത്തി അര്‍ജന്റീന കളിക്കുമ്പോള്‍ ക്ഷമയോടെ ഫ്രാന്‍സ് കാത്തുനിന്നത് തങ്ങളുടെ പ്രായോഗിക പദ്ധതിക്കുള്ള അവസരം പാത്തായിരുന്നു. അധികം സമയം വേണ്ടിവന്നില്ല. ഗ്രീസ്മന്റെ കുറ്റമറ്റ ഫ്രീകിക്ക് ക്രോസ്ബാറിലിടിച്ചു മടങ്ങിയതില്‍ ലാറ്റിനമേരിക്കക്കാര്‍ക്ക് ആശ്വസിക്കാനാവുന്നതിനു മുമ്പുതന്നെ അവര്‍ പദ്ധതി നടപ്പാക്കി. സ്വന്തം ഗോള്‍മുഖത്തുനിന്ന് വീണ്ടെടുത്ത പന്ത്, റിലേ ഓട്ടത്തിലെന്നവണ്ണം ഒരുങ്ങിനിന്ന എംബാപ്പെക്ക് എത്തിക്കുന്നു. സര്‍വശക്തിയുമെടുത്ത് അയാള്‍ മൈതാനം നീളെ പന്തുമായി ഓടുന്നു. തന്നേക്കാള്‍ 15 വയസ്സ് മൂപ്പുള്ള മഷരാനോയെ വേഗം കൊണ്ടും റോഹോയെ കരുത്തു കൊണ്ടും തോല്‍പ്പിച്ചാണ് അയാള്‍ ബോക്സില്‍ കയറുന്നത്. മികച്ച ഫുള്‍ബാക്കുകള്‍ വരുത്താറില്ലാത്തൊരു ഭീമന്‍ അബദ്ധം റോഹോ വരുത്തിയത് അയാള്‍ക്കും ഫ്രാന്‍സിനും ഗുണകരമായി. ബോക്സിനു പുറത്തുനിന്നാണ് റോഹോ എംബാപ്പെയെ ആദ്യം ഫൗള്‍ ചെയ്യുന്നത്. അതില്‍തന്നെ അയാള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ബോക്സിനകത്തു വെച്ചൊരു തള്ളുകൂടി കൊടുത്ത് അയാള്‍ എംബാപ്പെയുടെ വീഴ്ചയും പെനാല്‍ട്ടിയും മഞ്ഞക്കാര്‍ഡും ഉറപ്പുവരുത്തി. ഗ്രീസ്മന് സ്പോട്ടില്‍ നിന്ന് പിഴക്കാനുള്ള സാധ്യത വിരളമാണല്ലോ.

ഡിഫന്‍സിലെ അര്‍ജന്റീനയുടെ ഗതികേടിനാണ് ഞാനീ ഗോള്‍ സമര്‍പ്പിക്കുക. സ്വന്തം ഹാഫില്‍ നിന്നൊരു മനുഷ്യന്‍ ഓടിക്കയറുമ്പോള്‍ വഴിയില്‍ വെച്ച് വീഴ്ത്താന്‍ അവരുടെ മധ്യനിരക്കാര്‍ക്കായില്ല. എംബാപ്പെ ഓട്ടം തുടരുമ്പോള്‍ രണ്ട് ഫുള്‍ബാക്കുമാരും പൊസിഷനിലുണ്ടായിരുന്നു. അവര്‍ക്കും ഒന്നും ചെയ്യാനായില്ല. അമിത വേഗത്തില്‍ വരുന്ന പ്ലെയറെ റോഹോ ഗോള്‍മുഖത്തു നിന്ന് അകലേക്കു നയിക്കുമ്പോള്‍ ഗോള്‍കീപ്പറുടെ പൊസിഷനിങും പ്രധാനമായിരുന്നു. ധൈര്യം പ്രയോഗിച്ച് പന്ത് കളക്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനു പകരം അയാള്‍ കുറ്റിയടിച്ച പോലെ പോസ്റ്റിനടിയില്‍ നിന്നു. വലിയ മത്സരങ്ങളിലെ അര്‍മാനിയുടെ പരിചയക്കുറവിനൊപ്പം ഡിഫന്‍സിലെ ആശയവിനിമയമില്ലായ്മയുമാണ് തിരിച്ചടിച്ചത്. തൊട്ടുമുന്നത്തെ മത്സരത്തില്‍ മാത്രം അരങ്ങേറ്റം നടത്തിയ 31 വയസ്സുള്ള ഗോള്‍കീപ്പറെ വല്ലാതെ കുറ്റപ്പെടുത്തുന്നതിലര്‍ത്ഥമില്ല. നല്ല കീപ്പര്‍മാരെ ഉല്‍പ്പാദിപ്പിക്കാത്ത അര്‍ജന്റീനയുടെ സംവിധാനങ്ങളെ തന്നെ പറയണം.

ഗോളടിച്ചപ്പോള്‍ തന്നെ ഫ്രാന്‍സ് പകുതിയോളം വിജയിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും ക്ഷമയോടെയുള്ള ആക്രമണങ്ങളിലൂടെ അര്‍ജന്റീന പഴുതുകള്‍ തേടിക്കൊണ്ടിരുന്നു. ബോക്സിലേക്ക് അടുപ്പിക്കാതിരിക്കുക എന്ന പ്രതിലോമപരതയില്‍ ഫ്രാന്‍സ് അതീവമായി ആഴ്ന്നുപോയതാണ് അര്‍ജന്റീനയുടെ ആദ്യഗോളിന് വഴിയൊരുക്കിയത്. എവര്‍ ബനേഗയുടെ പരിചയ സമ്പത്തിനും അതില്‍ വലിയൊരു പങ്കുണ്ട്. ഇടതുഭാഗത്തു വെച്ച് ബനേഗക്ക് പന്ത് നല്‍കിയ പാവോണ്‍ ഒരു ത്രൂപാസ് പ്രതീക്ഷിച്ച് ബോക്സിലേക്ക് ഓടിക്കയറുന്നുണ്ടായിരുന്നു. എന്നാല്‍, ബോക്സിനു പുറത്ത് ഏക്കര്‍കണക്കിന് സ്ഥലവുമായി ഷോട്ടെടുക്കാന്‍ പാകത്തില്‍ ഡിമരിയ നില്‍ക്കുന്നത് ബനേഗ കണ്ടെത്തി. ആ സമയം ബോക്സിലും തൊട്ടുപുറത്തുമായി എട്ട് ഫ്രഞ്ച് കളിക്കാരുണ്ടായിരുന്നു. സ്വസ്ഥമായ ഫസ്റ്റ് ടച്ചിനും കാലില്‍ കരുത്ത് ആവാഹിക്കാനുമുള്ള അവസരങ്ങള്‍ വലിയ കളിക്കാര്‍ പാഴാക്കാറില്ല. മനോഹരമായ ലോങ് റേഞ്ചറിലൂടെ മരിയ ലക്ഷ്യം കണ്ടു.

ഇടവേളക്കു ശേഷമെത്തിയ ഗോളില്‍ ഭാഗ്യത്തിന്റെ തലോടലുണ്ടായിരുന്നെങ്കിലും അര്‍ജന്റീന അത് അര്‍ഹിച്ചതു തന്നെയായിരുന്നു. ബോക്സില്‍ പ്രവേശിക്കേണ്ട ഡിമരിയയെ കുപ്പായത്തില്‍ പിടിച്ചുവലിച്ചാണ് ഡിഫന്റര്‍ വീഴ്ത്തിയത്. ഫ്രീകിക്കില്‍ പന്ത് കിട്ടിയ മെസ്സി വെട്ടിത്തിരിഞ്ഞു തൊടുത്ത ഷോട്ടിന് വേണ്ടത്ര വേഗതയുണ്ടായിരുന്നില്ലെങ്കിലും മെര്‍ക്കാഡോയുടെ കാല്‍ നിര്‍ണായകമായി. യഥാര്‍ത്ഥത്തില്‍ മെസ്സിയുടെ ഷോട്ടിന്റെ ഗതിയില്‍ നിന്ന് കാല്‍വലിച്ചതായിരുന്നു മെര്‍ക്കാഡോ; അതില്‍ത്തട്ടി വഴിമാറിയ പന്ത് ഗോളിയെ നിരാശനാക്കി വലകുലുക്കി.

ഒരു ഗോളിന് പിന്നിലായ ശേഷമാണ് ഫ്രാന്‍സ് ശരിക്കും നന്നായി കളിച്ചത്. മധ്യനിരയുടെ ശക്തി അവര്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി. ഈ സമയത്താണ് മെസ്സിക്ക് ബ്രെത്തിങ് സ്പേസ് ലഭിച്ചതും. എന്നാല്‍, അര്‍ജന്റീനക്ക് ആക്രമിക്കണോ പ്രതിരോധിക്കണോ എന്നു തീരുമാനമില്ലാത്തതു പോലെയാണ് അനുഭവപ്പെട്ടത്. ലീഡ് വര്‍ധിപ്പിക്കാന്‍ ഒന്നാഞ്ഞുപിടിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, കളിയുടെ വിധിതന്നെ മറ്റൊന്നായേനെ. പക്ഷേ, തങ്ങളുടെ ദുര്‍ബലനായ സന്തതിയെ വിശ്വസിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. നാല് അര്‍ജന്റീനാ ഡിഫന്റര്‍മാര്‍ ബോക്സിലുണ്ടായിരിക്കെയാണ് പവാര്‍ഡ് ബോക്സിന്റെ പുറത്തുനിന്ന് ഫസ്റ്റ്ടൈം വോളി തൊടുക്കുന്നത്. പന്ത് അയാളുടെ വഴിയിലേക്ക് എത്തിച്ചതാകട്ടെ അര്‍ജന്റീനയുടെ ഫുള്‍ബാക്കും.

മൂന്നാമതൊരു ഗോള്‍ കൂടി നേടാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് ആ ഗോള്‍ വീണപ്പോഴുള്ള മെസ്സിയുടെ ശരീരഭാഷയില്‍ നിന്നു വ്യക്തമായിരുന്നു. പതിവുപോലെ, പാസുകള്‍ ചെയ്ത് കയറുക എന്ന രീതിയാണ് അവര്‍ അവലംബിച്ചത്; അതാകട്ടെ അര്‍ധമനസ്സോടെ മാത്രവുമായിരുന്നു. ഫ്രാന്‍സിനാകട്ടെ, സമനില ഗോള്‍ ഊര്‍ജം നല്‍കി. ഒരിക്കല്‍ക്കൂടി, ബോക്സില്‍ പ്ലെയറെ എങ്ങനെ മാര്‍ക്ക് ചെയ്യണമെന്നു തിട്ടമില്ലാത്ത അര്‍ജന്റീനാ ഡിഫന്‍സിന്റെ അജ്ഞതയ്ക്കു മേല്‍ എംബാപ്പെ ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍ അടച്ചുകയറ്റി. റീബൗണ്ടില്‍ നിന്ന് പന്ത് സ്വന്തമാക്കിയ പന്തുമായി എംബാപ്പെ വലതുബോക്സില്‍ സ്പേസുണ്ടാക്കുമ്പോള്‍ മെര്‍ക്കാഡോ അയാള്‍ക്കു പിന്നില്‍ കാഴ്ചക്കാരനായി നില്‍ക്കുന്നുണ്ടായിരുന്നു. മര്യാദക്കൊരു ടാക്ലിങ് പോലും നടത്താന്‍ മുതിരാതെ. സ്വന്തം ഹാഫില്‍ ഇഷ്ടം പോലെ കളിക്കാന്‍ അനുവദിച്ച് നാലാം ഗോളും നേടാന്‍ അര്‍ജന്റീന തന്നെ ഫ്രാന്‍സിന് അനുവാദം കൊടുത്തു. ഗോള്‍കീപ്പറില്‍ നിന്നു സ്വീകരിച്ച് മൈതാനംവഴി കളിച്ചാണ് ഒരു വെല്ലുവിളിയുമില്ലാതെ ഫ്രാന്‍സ് ഈ ഗോള്‍ നേടിയതെന്നോര്‍ക്കണം. അര്‍ജന്റീനയുടെ മധ്യനിരയും മുറിച്ചുകടന്ന് ആവശ്യത്തിന് സമയമെടുത്ത് ഫ്രാന്‍സ് നേടിയ ഗോള്‍. അതോടെ കളി കഴിഞ്ഞു. മെസ്സിയുടെ ക്രോസില്‍ നിന്നുള്ള അഗ്വേറോയുടെ ഗോള്‍ വളരെ വൈകിപ്പോയി.

എന്റെ നോട്ടത്തില്‍ രണ്ടാം പകുതിയിലെ അര്‍ജന്റീനയുടെ വീഴ്ചക്കു കാരണം കോച്ച് സാംപോളിയുടെ ഒരു സാഹസ തീരുമാനമായിരുന്നു. ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ട റോഹോയെ പിന്‍വലിച്ച് അയാള്‍ ഇടവേള കഴിഞ്ഞിറങ്ങുമ്പോള്‍ ഫാസിയോയെ ഇറക്കി. അവസാന രണ്ടു ഗോളുകള്‍ വഴങ്ങുമ്പോഴും ഫാസിയോ എന്തെടുക്കുകയായിരുന്നുവെന്ന്, അയാള്‍ എത്ര അണ്‍പ്രൊഫഷണലായാണ് ഇടപെട്ടിരുന്നതെന്ന് റീപ്ലേ കണ്ടാല്‍ നിങ്ങള്‍ക്കു മനസ്സിലാകും. 2006-ല്‍ പരിക്കു ഭയന്ന് റിക്വല്‍മിയെ പെക്കര്‍മാന്‍ പിന്‍വലിച്ചതു പോലൊരു ചരിത്രപരമായ അബദ്ധമായിരുന്നു ഇതും. ഒരുപക്ഷേ, ഒരു മഞ്ഞക്കാര്‍ഡിന്റെ പുറത്തു നില്‍ക്കുകയായിരുന്നെങ്കില്‍ പോലും റോഹോ ആ പരിസരത്തുണ്ടായിരുന്നെങ്കില്‍ ആ രണ്ടു ഗോളും, ഒരുപക്ഷേ മൂന്നും വഴങ്ങുമായിരുന്നു.

ഈ ലോകകപ്പിനു വരുമ്പോള്‍ അര്‍ജന്റീനയുടെ ദുര്‍ബലമേഖല പ്രതിരോധമായിരുന്നു. കരുത്ത് മുന്‍നിരയും. മുന്‍നിരക്കാര്‍ ഇന്ന് മൂന്നു ഗോള്‍ കണ്ടെത്തി. എന്നാല്‍, വീണുകിട്ടിയ ലീഡ് സംരക്ഷിക്കാന്‍ ഡിഫന്റര്‍മാര്‍ക്കും മിഡ്ഫീല്‍ഡര്‍മാര്‍ക്കും കഴിഞ്ഞില്ല. ഇന്നത്തെ മത്സരം അര്‍ജന്റീന ജയിച്ചിരുന്നെങ്കില്‍ അതൊരു അനീതിയാകുമായിരുന്നു. ഈ സംഘം – അതില്‍ ലയണല്‍ മെസ്സി ഉണ്ടെങ്കില്‍ പോലും – പ്രീക്വാര്‍ട്ടറിനപ്പുറം അര്‍ഹിക്കുന്നില്ല.

സാംപോളിയെയും മെസ്സിയെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത തന്നെ തുലാസിലായ ഘട്ടത്തിലാണ് സാംപോളി ചുമതലയേല്‍ക്കുന്നത്. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായി അര്‍ജന്റീന റഷ്യയിലെത്തിയെങ്കില്‍ അതിലൊരു പങ്ക് കോച്ചിന് നല്‍കുക തന്നെ വേണം. അയാള്‍ക്ക് പിഴച്ചത് ടീമിന്റെ ശക്തിദൗര്‍ബല്യങ്ങളെ ശരിയായി വിലയിരുത്തുന്നതിലാണെന്ന് തോന്നുന്നു. ടീമിലെ മിക്കതാരങ്ങളും മുപ്പതു കഴിഞ്ഞവരാണെന്ന കാര്യം സാംപോളി ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഡിബാല എന്നൊരു ലോകോത്തര കളിക്കാരനെ ഉള്‍പ്പെടുത്തിക്കൊണ്ടൊരു പ്ലാന്‍ ബി പോലും ഉണ്ടാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ബാര്‍സലോണ മെസ്സിയെ കേന്ദ്രബിന്ദുവാക്കി ടീമിനെ കെട്ടിപ്പടുത്തത് മികച്ച ലോകോത്തര താരങ്ങളുമായാണ്. ചിലിയില്‍ സാംപോളിക്കും മികച്ച ടീമിന്റെ പിന്തുണയുണ്ടായിരുന്നു. അര്‍ജന്റീനക്ക് അങ്ങനെ ഒരു ഗണമുള്ളത് ആക്രമണനിരയില്‍ മാത്രവും. അവരാകട്ടെ, ഡിബാലയൊഴിച്ചാല്‍ വയസ്സന്‍പട ആയിക്കഴിഞ്ഞിട്ടുണ്ടു താനും.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.