Connect with us

Cricket

ഒരു കാറ്റിലും കോളിലും ഉലയാത്ത കപ്പിത്താന്‍, അക്ഷോഭ്യന്‍; പടിയിറങ്ങുന്നത് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറും ഒരുപക്ഷേ ധോണിയാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓസീസിന്റെ മൈക്കല്‍ ബെവനും മൈക്ക് ഹസിക്കും ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നര്‍ക്കും ഒരുപടി മുകളിലാണ് ധോണിയുടെ സ്ഥാനം.

Published

on

2011 ഏപ്രില്‍ രണ്ട്. വാംഖഡെ സ്റ്റേഡിയം. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ്. ഒരു വലിയ പോരാട്ട വേദിയില്‍ താരതമ്യേന മികച്ച സ്‌കോര്‍. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഒരു ടീം ഇത്രയും വലിയ സ്‌കോര്‍ ചെസ് ചെയ്ത് ജയിച്ചിട്ടില്ല. മഹേള ജയവര്‍ധനെ അടിച്ചെടുത്ത സെഞ്ച്വറി മികവിലായിരുന്നു ലങ്ക മുന്നൂറിനടുത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

വാംഖഡെയിലെ നിലക്കാത്ത ആരവങ്ങളിലേക്ക് മറുപടി ബാറ്റിങ്ങിനായി സെവാഗും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും. ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ സെവാഗിനെ മലിംഗ വിക്കറ്റിനു മുമ്പില്‍ കുരുക്കി. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ റണ്‍സ് പൂജ്യം. സ്വന്തം സ്റ്റേഡിയത്തില്‍ നന്നായി തുടങ്ങിയ സച്ചിന്‍ (18) ഏഴാം ഓവറില്‍ വീണു. സ്‌റ്റേഡിയം നിശ്ശബ്ദം. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 31 റണ്‍സ്.

പിന്നീടെത്തിയ ഗൗതംഗംഭീറും വിരാട് കോലിയും മധ്യഓവറുകളില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനം മുമ്പോട്ടു പോകവെ ദില്‍ഷന്‍ പ്രഹരമേല്‍പ്പിച്ചു. 35 റണ്‍സെടുത്ത കോലി പുറത്ത്. അടുത്തതായി വരേണ്ടത് യുവരാജ് സിങ്. എന്നാല്‍ പവലിയനില്‍ നിന്ന് ഇറങ്ങി വന്നത് ആ ഏഴാം നമ്പറുകാരന്‍. മഹേന്ദ്രസിങ് ധോണി. ഇന്ത്യന്‍ നായകന്‍. ടൂര്‍ണമെന്റില്‍ അതുവരെ മികച്ച ഒരു സ്‌കോര്‍ കണ്ടെത്താനാകാതെ ഉഴലുന്ന ക്യാപ്റ്റനെ നോക്കി വാംഖഡെ തരിച്ചു നിന്നു.

എന്നാല്‍ അക്ഷോഭ്യനായിരുന്നു ധോണി. മികച്ച ഫോമിലായിരുന്ന ഗംഭീറിനൊപ്പം പതിയെ പടര്‍ന്നു കയറി ആ ഇന്നിങ്‌സ്. 42-ാം ഓവറില്‍ സെഞ്ച്വറിക്ക് മൂന്നു റണ്‍സ് അകലെ ഗംഭീര്‍ വീണു. പിന്നാലെ യുവരാജെത്തി. ചടങ്ങുകളേ അപ്പോഴേക്കും ബാക്കിയുണ്ടായിരുന്നുള്ളൂ. 49-ാം ഓവര്‍ എറിയാനെത്തിയത് നുവാന്‍ കുലശേഖര. ആദ്യ പന്തില്‍ യുവരാജ് സിംഗിള്‍ എടുത്തു. ഫുള്‍ ലങ്തിലെത്തിയ രണ്ടാം പന്ത് ലോങ് ഓണിന് മുകളിലൂടെ ഗ്യാലറിയില്‍. സിക്‌സര്‍!

വാംഖഡെയില്‍ ആഹ്ലാദത്തിന്റെ അമിട്ടു പൊട്ടി. ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി അവര്‍ അലറി വിളിച്ചു. റീബോക്കിന്റെ ബാറ്റൊന്നു ചുഴറ്റി സ്റ്റംപ് പറിച്ചു വന്ന ധോണിയെ യുവാജ് ആശ്ലേഷിച്ചു മുത്തം വച്ചു. കമന്ററി ബോക്‌സില്‍ രവി ശാസ്ത്രി വിളിച്ചു പറഞ്ഞു.

‘ധോണി ഫിനിഷസ് തിംഗ്‌സ് ഓഫ് ഇന്‍ സ്‌റ്റൈല്‍. എ മഗ്‌നിഫിസന്റ് സ്‌ട്രൈക്ക് ഇന്റു ദ ക്രൗഡ്. ഇന്ത്യ ലിഫ്റ്റ് ദ് വേള്‍ഡ് കപ്പ് ആഫ്റ്റര്‍ ട്വന്റിഎയ്റ്റ് ഇയേഴ്‌സ്. ദ പാര്‍ട്ടി സ്റ്റാര്‍ട്ടഡ് ഇന്‍ ദ ഡ്രസിംഗ് റൂം. ഇറ്റ്‌സ് ഇന്ത്യന്‍ ക്യാപ്റ്റന്‍, ഹൂ ഹാസ് ബീന്‍ അബ്‌സല്യൂട്ട്‌ലി മഗ്‌നിഫിസന്റ് ഇന്‍ ദ നൈറ്റ് ഓഫ് ദ ഫൈനല്‍”

നിസ്സംശയം ധോണിയുടെ കളി ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു ലോകകപ്പ് ഫൈനലിലേത്. 2007ലെ പ്രഥമ ടി 20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ഇന്ദ്രജാലമാണ് 2011ലും ആവര്‍ത്തിക്കപ്പെട്ടത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുള്ള ഉചിതമായ സമ്മാനം കൂടിയായിരുന്നു ആ ലോകകപ്പ് നേട്ടം. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കൂടി നേടിയതോടെ ഐ.സി.സിയുടെ മൂന്ന് ട്രോഫിയും നേടുന്ന ആദ്യ നായകന്‍ എന്ന യശസ്സും ധോണിക്ക് സ്വന്തമായി.

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറും ഒരുപക്ഷേ ധോണിയാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓസീസിന്റെ മൈക്കല്‍ ബെവനും മൈക്ക് ഹസിക്കും ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നര്‍ക്കും ഒരുപടി മുകളിലാണ് ധോണിയുടെ സ്ഥാനം.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Cricket

കിവി ക്യാമ്പില്‍ കോവിഡ് ബാധ

മൂന്ന് പേരാണ് പോസിറ്റീവായി ഐസോലേഷനിലായത്. ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്‌നര്‍, ബാറ്റര്‍ ഹെന്‍ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സണ്‍ എന്നിവരാണ് രോഗ ബാധിതരായത്.

Published

on

സസെക്‌സ്: ഇംഗ്ലീഷ് പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് സംഘത്തില്‍ കോവിഡ് ബാധ. മൂന്ന് പേരാണ് പോസിറ്റീവായി ഐസോലേഷനിലായത്. ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്‌നര്‍, ബാറ്റര്‍ ഹെന്‍ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സണ്‍ എന്നിവരാണ് രോഗ ബാധിതരായത്. എന്നാല്‍ മറ്റ് താരങ്ങള്‍ക്കാര്‍ക്കും രോഗബാധയില്ല. സസെക്‌സിനെതിരായ ചതുര്‍ദിന വാം അപ്പ് മല്‍സരം ഇന്നലെയാരംഭിക്കുകയും ചെയ്തു. നിക്കോളാസ് കിവി ടെസ്റ്റ് സംഘത്തിലെ പ്രധാനിയാണ്. 46 മല്‍സരങ്ങളില്‍ ടീമിന്റെ ഓപ്പണറായി അദ്ദേഹം കളിച്ചിരുന്നു. അടുത്ത മാസമാണ് ഇംഗ്ലീഷ്-കിവി പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലീഷ് ടെസ്റ്റ് സംഘത്തെ പരിശീലിപ്പിക്കുന്നത് കിവി മുന്‍ നായകനായ ബ്രെന്‍ഡന്‍ മക്കല്ലമാണ്.

Continue Reading

Cricket

ഇന്നെങ്കിലും പുലിയാവുമോ; ചെന്നൈ ഇന്നിറങ്ങും

ഇന്ന് അഞ്ചാം മല്‍സരമാണ്. പ്രതിയോഗികള്‍ ഫാഫ് ഡുപ്ലസി നയിക്കുന്ന, വിരാത് കോലി കളിക്കുന്ന ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ്. ഇന്നും തോറ്റാല്‍ ചെന്നൈക്കാരുടെ മോഹങ്ങളെല്ലാം അസ്ഥാനത്താവും.

Published

on

ഇത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ തോല്‍വികള്‍ മാത്രം സമ്പാദ്യമാക്കിയ ടീം. മഹേന്ദ്രസിംഗ് ധോണിക്ക് പകരം സീസണില്‍ പുതിയ നായകനായി രവീന്ദു ജഡേജ വന്നപ്പോള്‍ ആദ്യ നാല് മല്‍സരങ്ങളിലും ടീം തകര്‍ന്നു. ഇന്ന് അഞ്ചാം മല്‍സരമാണ്. പ്രതിയോഗികള്‍ ഫാഫ് ഡുപ്ലസി നയിക്കുന്ന, വിരാത് കോലി കളിക്കുന്ന ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ്. ഇന്നും തോറ്റാല്‍ ചെന്നൈക്കാരുടെ മോഹങ്ങളെല്ലാം അസ്ഥാനത്താവും. 2010 ലെ ഐ.പി.എല്ലില്‍ തുടര്‍ച്ചയായി നാല് മല്‍സരങ്ങളില്‍ തകര്‍ന്നിരുന്നു ചെന്നൈ. പക്ഷേ അത് തുടക്കത്തിലായിരുന്നില്ല. ഇന്നത്തെ വലിയ പ്രശ്‌നം ചെന്നൈ ജയത്തിനൊപ്പം തോറ്റാല്‍ അത് വലിയ നാണക്കേടാവുമെന്നതാണ്. കാരണം ബെംഗളൂരുവിനെ നയിക്കുന്നത് ഇത് വരെ ചെന്നൈ സംഘത്തില്‍ കളിച്ച ഫാഫ് ഡുപ്ലസിയാണ്. ബാറ്റിംഗാണ് ചെന്നൈക്ക് തലവേദന. ആര്‍ക്കും വലിയ സ്‌ക്കോര്‍ നേടാനാവുന്നില്ല. റോബിന്‍ ഉത്തപ്പ, റിഥുരാജ് ഗെയിക്‌വാദ്, മോയിന്‍ അലി, അമ്പാട്ട് റായിഡു എന്നിവരെല്ലാം അതിവേഗം മടങ്ങുന്നു. ബൗളിംഗില്‍ വിശ്വസ്തനായ ഒരാള്‍ പോലുമില്ല. ഇന്നും തോറ്റാല്‍ പ്രശ്‌നം പല വിധമായി മാറും.

Continue Reading

Cricket

ഐപിഎല്‍; ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും

ഇഷാന്‍ കിഷന്‍, കിരണ്‍ പൊലാര്‍ഡ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാമുണ്ടായിട്ടും ഭേദപ്പെട്ട സ്‌ക്കോര്‍ ടീമിന് അപ്രാപ്യമായി നില്‍ക്കുന്നു. ബൗളിംഗില്‍ ജസ്പ്രീത് ബുംറക്കൊപ്പം ബേസില്‍ തമ്പിയും നന്നായി പന്തെറിയുമ്പോഴും ജയം അകലെ നില്‍ക്കുന്നു എന്നതാണ് ടീമിനെ കാര്യമായി അലട്ടുന്നത്.

Published

on

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇത് വരെ ജയിക്കാത്തവര്‍ മൂന്ന് പേരാണ്. അഞ്ച് തവണ കിരീടം സ്വന്തമാക്കിയ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്, നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍. ഇവര്‍ മൂന്ന് പേരും ഇന്ന് മൈതാനത്തുണ്ട്. ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 3-30 ന് നടക്കുന്ന അങ്കത്തില്‍ ചെന്നൈയും ഹൈദരാബാദും നേര്‍ക്കുനേര്‍ വരുമ്പോള്‍ രാത്രിയിലെ പോരാട്ടത്തില്‍ മുംബൈക്ക് മുന്നില്‍ ശക്തരായ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സാണ് വരുന്നത്. മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും നായകസ്ഥാനം രവിന്ദു ജഡേജ ഏറ്റെടുത്തതിന് ശേഷം ടീമിന് വിജയങ്ങളില്ല എന്നത് ഞെട്ടിക്കുന്ന സത്യമാണ്. മൂന്ന് മല്‍സരങ്ങളിലും അവര്‍ തോല്‍ക്കുകയായിരുന്നു. നന്നായി കളിക്കുമ്പോഴും ടീം തോല്‍ക്കുന്നു എന്നതാണ് ജഡേജയെ കുഴക്കുന്നത്. അവസാന സീസണില്‍ റണ്‍സ് വാരിക്കൂട്ടിയ ഓപ്പണര്‍ റിഥുരാജ് ഗെയിക്‌വാദ് മൂന്ന് മല്‍സരങ്ങളിലും വന്‍ പരാജയമായിരുന്നു. മോയിന്‍ അലി തട്ടുതകര്‍പ്പന്‍ ടി-20 താരമാണ്. പക്ഷേ അദ്ദേഹത്തിനും കളിച്ച രണ്ട് മല്‍സരങ്ങളിലും താളം ലഭിച്ചിട്ടില്ല. ബാറ്റര്‍മാരില്‍ ധോണിയും ശിവം ദുബേയും മാത്രമാണ് പ്രതീക്ഷ കാക്കുന്നത്. ബൗളിംഗില്‍ ദീപക് ചാഹറുടെ പരുക്കും അഭാവവും പ്രശ്‌നമായി നില്‍ക്കുമ്പോള്‍ വിദേശ ബൗളര്‍മാരില്‍ ക്രിസ് ജോര്‍ദാന്‍, ഡവിന്‍ പ്രിട്ടോറിയസ് എന്നിവര്‍ക്കൊന്നും വിക്കറ്റുകള്‍ സ്വന്തമാക്കാനാവുന്നില്ല. ജഡേജ നല്ല ഓള്‍റൗണ്ടറാണ്. സമ്മര്‍ദ്ദത്തില്‍ അദ്ദേഹത്തിനും പിഴക്കുന്നു. ഇത് തന്നെയാണ് ഹൈദരാബാദിന്റെയും അവസ്ഥ. നായകന്‍ കെയിന്‍ വില്ല്യംസണ്‍ ഓപ്പണറായി വന്നിട്ടും റണ്‍സ് നേടാനാവുന്നില്ല,. അഭിഷേക് ശര്‍മയും പുതിയ പന്ത് നേരിടുന്നതില്‍ ദയനീയ പരാജയമായി മാറുന്നു. രാഹുല്‍ ത്രിപാഠി മൂന്നാമനായും ദക്ഷിണാഫ്രിക്കക്കാരന്‍ ഐദന്‍ മാര്‍ക്‌റാം നാലാമതും വരുമ്പോള്‍ ടീമിന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ആരും വിശ്വാസ്യത കാക്കുന്നില്ല.

ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍ വിശ്വാസ്യത കാക്കുമ്പോള്‍ ഉംറാന്‍ മാലിക്, വാഷിംഗ്ടണ്‍ സുന്ദര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരെല്ലാം ധാരാളം റണ്‍സ് വഴങ്ങുന്നു. മുംബൈക്കാരുടെ കാര്യമാണ് പെരുത്ത് കഷ്ടം. എല്ലാ കളികളിലും ഇത് വരെ ഇങ്ങനെ തോറ്റിട്ടില്ല മുംബൈക്കാര്‍. രോഹിത് ശര്‍മ എന്ന സീനിയര്‍ നായകന്‍ ഉള്‍പ്പെടെ ആര്‍ക്കും റണ്‍സ് നേടാനാവുന്നില്ല. ഇഷാന്‍ കിഷന്‍, കിരണ്‍ പൊലാര്‍ഡ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാമുണ്ടായിട്ടും ഭേദപ്പെട്ട സ്‌ക്കോര്‍ ടീമിന് അപ്രാപ്യമായി നില്‍ക്കുന്നു.

ബൗളിംഗില്‍ ജസ്പ്രീത് ബുംറക്കൊപ്പം ബേസില്‍ തമ്പിയും നന്നായി പന്തെറിയുമ്പോഴും ജയം അകലെ നില്‍ക്കുന്നു എന്നതാണ് ടീമിനെ കാര്യമായി അലട്ടുന്നത്. അതേ സമയം വിരാത് കോലിയില്‍ നിന്നും ഫാഫ് ഡുപ്ലസിയിലേക്ക് നായകസ്ഥാനം വന്നപ്പോള്‍ ബെംഗളൂരു മാറി. കിടിലന്‍ ബാറ്റിംഗാണ് ഡി.കെ എന്ന ദിനേശ് കാര്‍ത്തിക് കാഴ്ച്ചവെക്കുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂടി ഇന്ന് ടീമിനൊപ്പമുണ്ട്. അവസാന മല്‍സരത്തില്‍ മിന്നിയ ഷഹബാസ് അഹമ്മദിനെ കാണാതിരിക്കരുത്. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നീ മികച്ച ബൗളര്‍മാരും ബെംഗളൂരു സംഘത്തിലുള്ളപ്പോള്‍ മുംബൈ ഇന്നും വിയര്‍ക്കാനാണ് സാധ്യത.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.