Connect with us

Culture

വെല്ലുവിളിയുമായി ഉത്തരകൊറിയ; വീണ്ടും മിസൈല്‍ പരീക്ഷിച്ചു

Published

on

പ്യോങ്യാങ്: അമേരിക്കയുടെ ഭീഷണികളെയും ദക്ഷിണകൊറിയയുടെപുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ അനുരഞ്ജന നിര്‍ദേശങ്ങളെയും കാറ്റില്‍പറത്തി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഉത്തരകൊറിയക്ക് വടക്കുപടിഞ്ഞാറ് കുസോംഗില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ 700 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന്‍ കടലില്‍ പതിച്ചു. ഉത്തരകൊറിയന്‍ വിഷയത്തില്‍ മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന മൂണ്‍ ജേ ഇന്നിന് മിസൈല്‍ പരീക്ഷണം കനത്ത തിരിച്ചയായി. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഇല്ലെന്ന സന്ദേശമാണ് ഉത്തരകൊറിയന്‍ ഭരണനേതൃത്വം ഇതിലൂടെ നല്‍കിയിരിക്കുന്നത്. പരീക്ഷണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മൂണ്‍ ജേ ഇന്‍ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു. മിസൈല്‍ സാങ്കേതികവിദ്യയില്‍ ഉത്തരകൊറിയ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് പുതിയ പരീക്ഷണം വ്യക്തമാക്കുന്നതെന്ന് ജപ്പാന്‍ അറിയിച്ചു. 30 മിനിറ്റിലധികം പറന്ന ശേഷമാണ് മിസൈല്‍ കടലില്‍ പതിച്ചതെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയം പറയുന്നു. 4500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിച്ച് നടത്തിയ മിസൈല്‍ പരീക്ഷണത്തെ അപലപിക്കുന്നതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രഖ്യാപിച്ചു. ഏതുതരം മിസൈലാണ് പരീക്ഷിച്ചതെന്ന പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എസ് പസഫിക് കമാന്‍ഡ് പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈല്‍ അല്ല പരീക്ഷിച്ചതെന്നും പസഫിക് കമാന്‍ഡ് വ്യക്തമാക്കി. മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ആത്മസംയമനം പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ചൈന അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം വഷളാക്കുന്ന രൂപത്തില്‍ ഒന്നും ചെയ്യരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താനവയില്‍ നിര്‍ദേശിച്ചു. യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ക്ക് വിരുദ്ധമായി ഉത്തരകൊറിയ നടത്തുന്ന അത്തരം പ്രവര്‍ത്തനങ്ങളെ ചൈന എതിര്‍ക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഉത്തരകൊറിയ സന്ദര്‍ശിക്കാന്‍ സന്നദ്ധമാണെന്ന് പ്രസിഡന്റായി ചുതമലയേറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തില്‍ മൂണ്‍ ജേ ഇന്‍ അറിയിച്ചിരുന്നു. സംഘര്‍ഷത്തിന് അയവുവരുത്തി ചര്‍ച്ചക്ക് വാതില്‍ തുറന്നേക്കുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് പുതിയ മിസൈല്‍ പരീക്ഷണം. യു.എസ് ഭരണകൂടവുമായി ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് ഉത്തരകൊറിയന്‍ പ്രതിനിധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേരിക്ക ശത്രുതാപരമായ നിലപാട് ഉപേക്ഷിച്ചില്ലെങ്കില്‍ ആണവശേഷി കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ ശനിയാഴ്ച മുന്നറിയിപ്പുനല്‍കിയിരുന്നു. വിമാനവാഹിനി അടക്കമുള്ള പടക്കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തിയും ദക്ഷിണകൊറിയയില്‍ പ്രതിരോധ കവചം സ്ഥാപിച്ചും വന്‍ സന്നാഹങ്ങളാണ് അമേരിക്ക മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.