Connect with us

Video Stories

ഏഴ് കോടി അഭയാര്‍ത്ഥികള്‍ യൂറോപ്പിലും പ്രതിസന്ധി

Published

on

കെ. മൊയ്തീന്‍കോയ

ലോകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കാരണക്കാര്‍ ആരാണെന്ന് കണ്ടെത്തുവാന്‍ വലിയ പ്രയാസമില്ല. പ്രധാനമായും പാശ്ചാത്യശക്തികള്‍! അതുകൊണ്ട് തന്നെ പരിഹാര പദ്ധതി തയാറാക്കാനും ഇതിനുള്ള സാഹചര്യം ഒഴിവാക്കാനും പാശ്ചാത്യര്‍ക്ക് ഉത്തരവാദിത്തമുണ്ട്. 2017ന്റെ അവസാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനം അധികമാണ് സംഖ്യ. ഏഴ് കോടിയോളം വരുന്നു. ബ്രിട്ടീഷ് ജനസംഖ്യയേക്കാള്‍ കൂടുതല്‍!! ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണ പ്രശ്‌നം അഭയാര്‍ത്ഥികള്‍. ഇവയൊന്നും സ്വയം ഉണ്ടായതല്ല; മറിച്ച് പാശ്ചാത്യശക്തികളുടെ യുദ്ധകൊതിയും വെട്ടിപ്പിടിക്കല്‍ തന്ത്രവും ആയുധ കച്ചവടവും സൃഷ്ടിച്ച ഭയാനകതയുടെ ദുരന്ത സംഭവങ്ങളാണ്.
അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് യൂറോപ്പും അമേരിക്കയും. ‘വിതച്ചതേ കൊയ്യൂ’ ഇത്രയധികം അഭയാര്‍ത്ഥികള്‍ മധ്യപൗരസ്ത്യ ദേശത്ത് നിന്നും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഒഴുകുന്നത് പാശ്ചാത്യനാടുകള്‍ ഇവിടങ്ങളില്‍ നടത്തുന്ന ആക്രമണം മൂലമാണെന്ന് യു.എന്‍. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഉള്‍പ്പെടെ വന്‍ശക്തികള്‍ വര്‍ഷങ്ങളായി ഇവിടങ്ങളില്‍ തീമഴ വര്‍ഷിക്കുകയാണല്ലോ. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നാണ് അടുത്ത കാലത്തായി വന്‍തോതില്‍ അഭയാര്‍ത്ഥി പ്രവാഹം യൂറോപ്പിന് ഭീഷണിയായത്. ഇറാഖ്, ലിബിയ, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് നേരത്തെയുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും അഭയാര്‍ത്ഥികളായി. അമേരിക്കക്ക് പുറമെ റഷ്യയും പ്രധാന അക്രമണ ശക്തികളാണ്. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം ഇപ്പോഴും തുടരുകയുമാണ്. 2017ല്‍ പത്തുലക്ഷം പേര്‍ യൂറോപ്പിലെത്തി. ഈ വര്‍ഷം ഒരു ലക്ഷമെങ്കിലും എത്തുമെന്നാണ് യു.എന്‍. അഭയാര്‍ത്ഥി കാര്യങ്ങള്‍ക്കുള്ള ഏജന്‍സിയുടെ നിഗമനം, അഭയാര്‍ത്ഥികളില്‍ എഴുപത് ശതമാനവും പത്ത് രാജ്യങ്ങളില്‍ നിന്നാണത്രെ.
അഭയാര്‍ത്ഥികളില്‍ 2.5 കോടി 18 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് വസ്തുത നടുക്കമുളവാക്കുന്നതാണ്. രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തെ സംഖ്യ. അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവിന് കാരണം പ്രധാനമായും സിറിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ ആണ്. സിറിയയില്‍ 5.5 മില്യണ്‍ ആണ്. ഏഴ് വര്‍ഷത്തിന്നകം നാലു ലക്ഷം മരണം. അഭയാര്‍ത്ഥികളില്‍ 2.9 മില്യണ്‍ തുര്‍ക്കി സ്വീകരിച്ചു. ലബനാനിലും ജോര്‍ദ്ദാനിലുമുള്ള ക്യാമ്പുകളില്‍ 6.60 മില്യണ്‍, ഇറാഖില്‍ തന്നെ അഭയാര്‍ത്ഥി സംഖ്യ 2.40 മില്യണ്‍. ഈജിപ്തില്‍ 1.22,000. സിറിയയിലെ ഫലസ്തീന്‍ ക്യാമ്പില്‍ 4.60 ലക്ഷം. സൗത്ത് സുഡാനിലെ അഭയാര്‍ത്ഥി സംഖ്യ 7.37 ലക്ഷം. പാക്കിസ്താനില്‍ 1.6 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍. ബംഗ്ലാദേശില്‍ ഏഴ് ലക്ഷം മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍.
അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരെയും വേര്‍തിരിച്ച് കാണാനാണ് യൂറോപ്പിന്റെ നീക്കം. അമേരിക്ക ആകട്ടെ ഇരുവിഭാഗത്തെയും തടയുന്നു. അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരിലെ അമ്മമാരില്‍ നിന്ന് കുട്ടികളെ വേര്‍തിരിച്ച് പാര്‍പ്പിക്കുന്ന തീരുമാനം വന്‍ പ്രതിഷേധത്തിന് കാരണമായി. അമേരിക്കന്‍ തെരുവീഥികളില്‍ അമര്‍ഷം കത്തിപടരുകയാണ്. യൂറോപ്യന്‍ യൂണിയന്റെ അടവ് മറ്റൊരു രീതിയില്‍. ചൈനയുടെ വന്‍ മതിലിന് സമാനം, യൂറോപ്യന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്താനാണ് അവരുടെ തീരുമാനം. ‘അതിര്‍ത്തി കോട്ട’ പോലെ സംരക്ഷിക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍ തന്ത്രം എത്രമാത്രം വിജയിക്കുമെന്ന് പ്രവചിക്കാനാവില്ല. യൂറോപ്പിലേക്കുള്ള വരവ് ലിബിയ, തുര്‍ക്കി മൊറോക്കോ എന്നീ രാജ്യങ്ങള്‍ വഴിയാണെന്നതിനാല്‍ അവിടങ്ങളില്‍ തന്നെ കൂടുതല്‍ അഭയാര്‍ത്ഥിക്യാമ്പ് തുറക്കാനാണ് തീരുമാനം. ഇതിന് പുറമെ, അല്‍ബേനിയ, തൂനീഷ്യ എന്നിവിടങ്ങളിലും ക്യാമ്പ് സ്ഥാപിക്കാനും ഇവയ്ക്ക് ആവശ്യമായി വരുന്ന ഫണ്ട് യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കാനുമാണ് കഴിഞ്ഞ ആഴ്ചയില്‍ ബ്രസ്സല്‍സില്‍ യൂണിയന്‍ ഉച്ചകോടി തീരുമാനം. നിലവിലെ അഭയാര്‍ത്ഥികളെ യൂണിയനിലെ 28 അംഗ രാഷ്ട്രങ്ങളും പങ്കു വെക്കുമത്രെ. ഇറ്റലിക്കാര്‍ ക്ഷുഭിതരാണ്. ആറ് ലക്ഷം അഭയാര്‍ത്ഥികള്‍ ക്യാമ്പില്‍ പാര്‍ക്കുന്നുണ്ട്. ഇവരെ പുറത്താക്കുമെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാറിന്റെ ഭീഷണി. യൂണിയന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജര്‍മ്മന്‍ മന്ത്രിസഭയിലെ വലതുപക്ഷ തീവ്ര നിലപാടുള്ള ആഭ്യന്തരമന്ത്രി രാജി ഭീഷണി മുഴക്കിയത് ആഞ്ചല മെക്കല്‍ സര്‍ക്കാറിന് ഭീഷണിയായി. ഇറ്റലിയിലേക്കുള്ള മധ്യധരണ്യാഴി വഴിയുള്ള അഭയാര്‍ത്ഥി ബോട്ട് മുങ്ങി കഴിഞ്ഞ ആഴ്ചയില്‍ നൂറ് പേരാണ് മരിച്ചത്. 2014ന് ശേഷം ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടത് 17,000.
പുതിയ അഭയാര്‍ത്ഥി പ്രവാഹത്തിന്നിടയില്‍ ഫലസ്തീന്‍ ക്യാമ്പുകള്‍ വിസ്മരിക്കപ്പെടുന്നുണ്ട്. ബംഗ്ലാദേശില്‍ മ്യാന്‍മര്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അവരുടെ പ്രയാസം കണ്ട്, നൊമ്പരപ്പെടുകയാണ്. ‘സങ്കല്‍പ്പിക്കാനാവാത്ത പീഡനമാണ് മ്യാന്‍മര്‍ സഹോദരര്‍ അനുഭവിച്ചതെന്നാ’ണ് ഗുട്ടറസിന്റെ പ്രസ്താവന. മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാണ് മ്യാന്‍മറില്‍ നടന്നത്. ഇതിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നാണ് യു.എന്‍. സെക്രട്ടറി ജനറല്‍ ആവശ്യപ്പെടുന്നത്. അഭയാര്‍ത്ഥികളുടെ വിഷമാവസ്ഥ നേരിട്ടറിയാന്‍ ഗുട്ടറസ് എങ്കിലും എത്തിയല്ലോ. തുര്‍ക്കി പ്രസിഡന്റ് ഉറുദുഗാന്റെ പ്രതിനിധിയായി അദ്ദേഹത്തിന്റെ സഹധര്‍മ്മിണി കഴിഞ്ഞ മാസം എത്തിയിരുന്നു. തുര്‍ക്കിയും മറ്റ് അറബ് രാഷ്ട്രങ്ങളും സഹായവുമായി രംഗത്തുള്ളത് ആശ്വാസകരമാണ്. അഭയാര്‍ത്ഥിപ്രവാഹം അവസാനമില്ലാതെ തുടരുന്നത് ഭയാനകമാണ്. സ്വന്തം നാടുകളില്‍ മെച്ചപ്പെട്ട ജീവിതം നയിച്ചവരെ ആട്ടിയോടിച്ചവരെ തടയുകയാണ് ആവശ്യം. റഷ്യ ഉള്‍പ്പെടെ പാശ്ചാത്യശക്തികള്‍ മധ്യപൗരസ്ത്യ ദേശത്തും വടക്കന്‍ ആഫ്രിക്കയിലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുവാന്‍ തയാറാകുകയാണെങ്കില്‍ മാത്രമെ അഭയാര്‍ത്ഥി പ്രവാഹം അവസാനിക്കുകയുള്ളു. അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് അടിയന്തിരമായി യു.എന്‍. ചെയ്യേണ്ടത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.