Connect with us

Sports

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് ആവേശ്വോജ്ജ്വല സ്വീകരണം

Published

on

 

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായ കേരളാ ടീമിന് സംസ്ഥാന സര്‍ക്കാറിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആവേശ്വോജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ തലസ്ഥാനത്തെത്തിയ ടീമിനെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. തുടര്‍ന്ന് 11.30ന് പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്റ്റാച്യു ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ടീമിനെ പത്രപ്രവര്‍ത്തക യൂണിയന്‍ ആസ്ഥാനമായ കേസരിയിലേക്ക് ആനയിച്ചത്. അവിടെ നടന്ന സമ്മേളനത്തില്‍ കായികമന്ത്രി എ.സി മൊയ്തീന്‍ ടീം അംഗങ്ങളെ മൊമെന്റോ നല്‍കി ആദരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് മ്യൂസിയത്തു നിന്നും തുറന്ന ജീപ്പിലാണ് താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരണ വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. റോളര്‍ സ്‌കേറ്റിംഗ്, അശ്വാരൂഢ സേന ഉള്‍പ്പെടെയുള്ളവയുടെ അകമ്പടിയോടെയായിരുന്നു താരങ്ങളെ സമ്മേളന സ്ഥലത്ത് എത്തിച്ചത്. കളിക്കാര്‍ക്കും കോച്ചിനും മാനേജര്‍ക്കും ഉള്‍പ്പെടെ കാഷ് അവാര്‍ഡും ഫലകവും സമ്മാനിച്ചു.
കിരീടം സ്വന്തമാക്കിയ കേരളാ ടീമിന് ഇനിയുമേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരുപാട് ഇല്ലായ്മകളുടെ പ്രതീകങ്ങളാണ് ഇവരില്‍ പലരും. എന്നാല്‍ ഫുട്ബോളില്‍ ഇവര്‍ക്കു ഇനിയുമേറെ നേടാന്‍ സാധിക്കും. ടീമംഗങ്ങള്‍ എല്ലാവരും ഒന്നിനൊന്നു മികച്ച രീതിയില്‍ കളിച്ചതോടെയാണ് കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിക്കാന്‍ സാധിച്ചത്. നാടിന്റെ മികവ് ഉര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഈ ടീമിന്റെ പ്രോത്സാഹനത്തിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. കൂടുതല്‍ തിളക്കമാര്‍ന്ന ഫുട്ബോള്‍ ജീവിതം ഇവര്‍ക്ക് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കായിക മന്ത്രി എ.സി മൊയ്തീന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എസ് സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, അഡ്വ.കെ.രാജു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി ദാസന്‍, കെ.എഫ്.എ പ്രസിഡണ്ട് കെ.എം.ഐ മേത്തര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മികച്ച ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ അഭാവമാണ് കേരള ഫുട്‌ബോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സന്തോഷ് ട്രോഫി പരിശീലകന്‍ സതീവന്‍ ബാലന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ടീമിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തിന് ശേഷം നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയെയും കോഴിക്കോടിനെയും മാറ്റി നിര്‍ത്തിയാല്‍ നിലവാരമുള്ള ഗ്രൗണ്ടുകള്‍ സംസ്ഥാനത്തില്ല. അതിനാലാണ് സന്തോഷ് ട്രോഫിയുടെ പരിശീലന ക്യാമ്പ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് മാറ്റിയത്. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കിയാലെ കേരള ഫുട്ബാള്‍ മുന്നോട്ടുപോകൂവെന്നും അദ്ദേഹം പറഞ്ഞു. വിജയത്തോടെ ടീം അംഗങ്ങളില്‍ പലര്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള വമ്പന്‍ ക്ലബുകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ അത്തരം കരാറുകളില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് കളിക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വമ്പന്‍ ടീമുകളില്‍ പോയി കളിക്കാതെ പുറത്തിരിക്കുന്നതിനെക്കാള്‍ നല്ലത് കേരളത്തിലെ ഏതെങ്കിലും ടീമില്‍ ചേര്‍ന്ന് കളിക്കുന്നതാണ്. സര്‍ക്കാര്‍ ജോലി ലഭിച്ചാലും താരങ്ങള്‍ ഫുട്ബാള്‍ ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ബാഹ്യ ഇടപെടലുകളോ സമ്മര്‍ദങ്ങളോ ഉണ്ടായിട്ടില്ല. അര്‍ഹതയുള്ള ഒരു കളിക്കാരനും ടീമിന് പുറത്തുപോകരുതെന്ന് മാത്രമായിരുന്നു ആഗ്രഹം-അദ്ദേഹം പറഞ്ഞു.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.