Connect with us

gulf

കേരളത്തില്‍ നിന്ന് സെപ്തംബര്‍ 23ന് സര്‍വീസ് ഉണ്ടായേക്കും, സഊദി അതിര്‍ത്തികള്‍ തുറന്നു; നിബന്ധനകള്‍ കര്‍ശനം

എല്ലാ അതിര്‍ത്തികളിലും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ അതിര്‍ത്തികളെല്ലാം സഊദി തുറന്നു. ആറ് മാസത്തിലധികമായി നിലനില്‍ക്കുന്ന യാത്ര വിലക്കിന്നാണ് ഇന്ന് അതിര്‍ത്തികള്‍ തുറന്നതോടെ അന്ത്യം കുറിച്ചത്. കരാതിര്‍ത്തികള്‍ വഴിയുള്ള രാജ്യത്തേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം വന്‍തിരക്ക് അനുഭവപെട്ടു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഇന്നലെ രാജ്യത്തിലെത്തിയവരില്‍ ഭൂരിഭാഗവും. ബഹ്‌റൈന്‍ അതിര്‍ത്തിയിലെ കിംഗ് ഫഹ്ദ് കോസ് വേയില്‍ പുലര്‍ച്ചയോടെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. സഊദിയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പോകുന്ന വാഹനങ്ങളുടെ വന്‍ തിരക്കാണുണ്ടായത്. മറ്റു അതിര്‍ത്തികളിലും വന്‍ തിരക്കാണ് അനുഭവപെട്ടതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്തു. എല്ലാ അതിര്‍ത്തികളിലും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച 15ന് നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിനുള്ള വിലക്കും ഭാഗികമായി നീക്കിയെങ്കിലും വിമാനങ്ങളുടെ ഷെഡ്യൂളുകളില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. റീ എന്‍ട്രി വിസ, സന്ദര്‍ശക വിസ എന്നിവയുള്ള വിദേശികളെയും ജിസിസി പൗരന്മാരെയും രാജ്യത്തേക്ക് കൊണ്ടുവരാമെന്ന് രാജ്യത്തെ എല്ലാ എയര്‍ ലൈനുകളെയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ മുഖേന അറിയിച്ചിരുന്നു . യാത്രയുടെ 48 മണിക്കുറിനകം നടത്തിയ പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജറാക്കിയാല്‍ മാത്രമേ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കുകയുള്ളൂ. ഓരോ രാജ്യങ്ങളിലെയും സഊദി അംഗീകൃത ലബോറട്ടറികളില്‍ നിന്ന് ചെയ്ത ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കേണ്ടതും സഊദിയിലെ വിമാനത്താവളങ്ങളിലെത്തിയാല്‍ അധികൃതര്‍ ആവശ്യപ്പെടുന്ന പക്ഷം കാണിക്കേണ്ടതുമാണ് . വിദേശികള്‍ രാജ്യത്തെത്തിയാല്‍ മൂന്ന് ദിവസം സ്വയം കോറന്റൈനില്‍ പ്രവേശിക്കണം. കൊറന്റൈനുള്ള കരാര്‍ പത്രത്തില്‍ എയര്‍ പോര്‍ട്ടില്‍ വെച്ച് യാത്രക്കാര്‍ ഒപ്പിട്ടു നല്‍കണം. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ രാജ്യത്തെത്തുന്ന വിദേശികള്‍ നിര്ബന്ധിതരാണ്.നിബന്ധനകള്‍ ലംഘിച്ചാല്‍ ഗുരുതരമായ കുറ്റമായി കണക്കാക്കും.

അതെ സമയം ഇന്ത്യയില്‍ നിന്നുള്ള യാത്രയെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കോവിഡ് വ്യാപനമുണ്ടായ രാജ്യങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണത് പ്രത്യേക സമിതിയാണ്. ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ ഈ സമിതിയുടെ തീരുമാനം അന്തിമമാകും. വിമാന സര്‍വീസുകള്‍ക്കനുസരിച്ച് മാത്രമേ സഊദിയില്‍ നിന്ന് വിദേശങ്ങളിലേക്കും തിരിച്ചും യാത്ര സാധ്യമാകൂവെന്ന് സഊദി എയര്‍ലൈന്‍സ് അറിയിച്ചു. ഓരോ രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക വ്യവസ്ഥകളുണ്ട്. ആ വ്യവസ്ഥകള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്നും എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.

വിദേശികളെ നിബന്ധനകള്‍ പാലിച്ച് സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ സജ്ജമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇന്നലെ വൈകീട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ തന്നെ ആശ്രയിക്കേണ്ടിവരും. വന്ദേ ഭാരത് വിമാനങ്ങളില്‍ യാത്ര അനുവദിക്കുമോ എന്ന് വ്യക്തമല്ല. ഇരു ഗവണ്‍മെന്റിന്റെയും അനുമതി ലഭിച്ചാല്‍ മാത്രമേ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് സര്‍വീസ് നടത്താനാവുകയുള്ളൂ. സാധാരണ വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി ലഭ്യമാകുന്നത് വരെ സഊദി യില്‍നിന്ന് നാട്ടിലെത്താന്‍ വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങളെ തന്നെ സഊദിയിലുള്ള യാത്രക്കാര്‍ക്ക് ആശ്രയിക്കേണ്ടി വരും .

നാട്ടിലും സഊദിയിലുമുള്ള വിവിധ ട്രാവല്‍ ഏജന്‍സികള്‍ സഊദിയിലേക്കുള്ള യാത്രക്ക് നീക്കം ആരംഭിച്ചിട്ടുണ്ട് .ചില ഏജന്‍സികള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ബുക്കിംഗും സ്വീകരിച്ചുതുടങ്ങി.സഊദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23 ന് കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും തിരുവനന്തപുരത്ത് നിന്ന് ജിദ്ദ വഴി റിയാദ് , കൊച്ചിയില്‍ നിന്ന് ജിദ്ദ വഴി റിയാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് സഊദി എയര്‍ലൈന്‍സ് കേരളത്തിലെ ഏജന്‍സിയായ റവാബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ വ്യാപ്തിയും ആശങ്കയും മനസ്സിലാക്കി സഊദിയുടെ അന്തിമ അനുമതിക്ക് വിധേമായിട്ടായിരിക്കും ഇക്കാര്യങ്ങളൊക്കെ നടക്കുകയെന്നതാണ് ലഭിക്കുന്ന സൂചന.

gulf

സഊദി സ്വീകരിക്കാനിരിക്കുന്നത് ഒരുകോടി ഉംറ തീര്‍ത്ഥാടകരെ

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു.

Published

on

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു. ഓണ്‍ലൈന്‍ വഴി മിനിട്ടുകള്‍ക്കകം വിസ നേടാനും ഉംറ പാക്കേജ് വാങ്ങാനും വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സാധിക്കുമെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ ഈ രംഗത്ത് നൂതനമായ സംവിധാനങ്ങളാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു .

തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനായി ഹജ്ജ് ഉംറ കമ്പനികളും വിദേശ രാജ്യങ്ങളിലെ ഏജന്റുമാരെയും ആക്ടിവേറ്റ് ചെയ്തു വരികയാണ്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കാന്‍ അഞ്ഞൂറിലധികം കമ്പനികള്‍ക്കാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഉംറ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ബി ടു ബി ,ബി ടു സി സംവിധാനങ്ങള്‍ അനുസരിച്ച് ഉംറ പാക്കേജുകള്‍ പ്രകാരം കരാറുകള്‍ ഒപ്പുവെക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 34 ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് അംഗീകരിച്ച വാലറ്റുകള്‍ വഴി പണമടച്ച് ഉംറ പാക്കേജുകള്‍ വാങ്ങാന്‍ സാധിക്കും. ഉംറക്കെത്തുന്ന വിദേശ തീര്‍ത്ഥാടകര്‍ക്ക് പുണ്യഭൂമിയില്‍ യാത്ര ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് കമ്പനികള്‍ ഒരുക്കുക. തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാനായി രണ്ടായിരത്തോളം ഹോട്ടലുകളും അപ്പാര്‍ട്‌മെന്റുകളും ടൂറിസം വകുപ്പിന് കീഴില്‍ സജ്ജമാണ്.

Continue Reading

gulf

കെഎംസിസി നേതാവ് നരിപ്പറ്റ ഹനീഫ
സഊദിയിൽ നിര്യാതനായി

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം:കെഎംസിസി നേതാക്കളിൽ പ്രമുഖനും സമസ്തയുടെ സജീവ പ്രവർത്തകനുമായിരുന്ന മലപ്പുറം വേങ്ങര മിനി കാപ്പിൽ സ്വദേശി നരിപ്പറ്റ മുഹമ്മദ് ഹനീഫ (54) നിര്യാതനായി.
ഒരാഴ്ചയോളമായി റിയാദിലെ ആശുപത്രയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണപ്പെട്ടത്‌.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെത്തുടർന്ന് ജിദ്ദയിൽനിന്നെത്തിയ അദ്ദേഹത്തിൻറെ സഹോദരൻ അജ്‌മൽ,അളിയൻ അഹമ്മദ് കുട്ടി എന്നിവർ മരണസമയത്ത് റിയാദിലെ ആശുപത്രിയിൽ ഉണ്ടായിരുന്നു.

മുപ്പത് വർഷത്തോളമായി സഊദിയിൽ ഉള്ള അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ് നാട്ടിൽ നിന്നെത്തിയത്.
ജിദ്ദ,റിയാദ്,ദമ്മാം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഹനീഫക്ക് പ്രവാസലോകത്ത് വലിയ സൗഹൃദ ബന്ധങ്ങൾ ഉണ്ട്.

കെഎംസിസിയുടെ വേങ്ങരമണ്ഡലം കമ്മിറ്റി,മലപ്പുറം ജില്ല കമ്മിറ്റി സഊദിയിൽ വിവിധ പ്രവിശ്യ കളിലെ സെൻട്രൽ കമ്മിറ്റി എന്നിവിടങ്ങളിലെല്ലാം ഉന്നതമായ നേതൃ പദവികളിലിരുന്ന അദ്ദേഹം പൊതുസമൂഹത്തിൽ നിറഞ്ഞുനിന്ന സംഘാടകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.

നാട്ടിലും മറുനാട്ടിലും അദ്ദേഹം വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികൾ ജീവകാരുണ്യ സേവന രംഗത്ത് പുതിയ ആശയങ്ങൾക്കും കർമ്മങ്ങൾക്കും തുടക്കമാവുകയും സംഘടനാ തലത്തിലെ ഇതര ഘടകങ്ങൾക്ക് അനുകരണീയമാം വിധം മാതൃകാപരവുമായിരുന്നു.
സ്‌പോട്‌സ് രംഗത്തും അതീവ തല്പരനായിരുന്ന ഹനീഫ ദമ്മാം ഖാലിദിയ്യ സ്‌പോട്‌സ് ക്ലബ്ബിന്റ നേതൃത്വമായും പ്രവർത്തിച്ചിരുന്നു.
പരേതരായ നരിപ്പറ്റ ബീരാൻ-റുഖിയ ദമ്പതികളാണ് മാതാപിതാക്കൾ.
ഭാര്യ.സാജിദ.മക്കൾ.ശിബിലി,ശാനു, ശാലു.മുഹമ്മദ് ഹനീഫയുടെ നിര്യാണത്തിൽ കെഎംസിസി യുടെ വിവിധ ഘടകങ്ങൾ അനുശോചനം രേഖപ്പെടുത്തി.

Continue Reading

gulf

വിമാന കമ്പനിയുടെ അനാസ്ഥ; ഹാജിമാര്‍ വലയുന്നു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു.

Published

on

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തിട്ട് പോലും മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് അവരുടെ ലഗേജുകള്‍ കൃത്യമായി എത്തിച്ചു കൊടുക്കാന്‍ പോലും കഴിയുന്നില്ല. മാത്രമല്ല ഷെഡ്യൂള്‍ ചെയ്ത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് ഹജ്ജ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. ഇത് മൂലം ഹാജിമാരും അവരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും വലയുകയാണ് . വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി സഊദി എയര്‍ലൈന്‍സിന്റെ അഞ്ച് വിമാനങ്ങളാണ് ജിദ്ദയില്‍ നിന്നും ഹാജിമാരുമായി നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തിയത്.

ആദ്യ രണ്ട് വിമാനങ്ങള്‍ സമയക്രമം പാലിച്ചെങ്കിലും പിന്നീട് മൂന്ന് വിമാനങ്ങളും രണ്ട് മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് 5.15 ന് എത്തേണ്ട വിമാനം 6.30 നും, ഞായറാഴ്ച വൈകീട്ട് 4.30 എത്തേണ്ട വിമാനം 6.15 നും, രാത്രി 7.40 ന്‍ എത്തേണ്ട വിമാനം 9.58 നുമാണ് എത്തിയത്. വടക്കന്‍ ജില്ലകളില്‍ നിന്നും മറ്റുമായി ഹാജിമാരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും നാട്ടുകാരും അടക്കമുള്ളവരും ഇത് മൂലം വലയുകയാണ്. വിമാനം തുടര്‍ച്ചയായി വൈകാനുള്ള കാരണവും ബന്ധപ്പെട്ടവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഞായറാഴ്ച്ച രാത്രി 9.58 ന് എത്തിയ വിമാനത്തിലെ 250 ഓളം ഹാജിമാരുടെ ലഗേജുകളും ലഭ്യമായിട്ടില്ല.

ഇവ അടുത്ത ദിവസം എത്തിച്ചു നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നലെയും ലഗേജുകള്‍ എത്തിച്ചു നല്‍കിയിട്ടില്ല. ശനിയാഴ്ച എത്തിയ 100 ഓളം ഹാജിമാരുടെ ലഗേജുകളും ലഭിക്കാതെ വന്നിരുന്നു. ഇവ ഞായറാഴ്ച എത്തിച്ചു നല്‍കുകയാണ് ചെയ്തത്. സാധാരണ യാത്രാ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ ഹജ്ജ് വിമാനത്തില്‍ കയാട്ടിക്കൊണ്ടുവന്നതാണ് ഹാജിമാരുടെ ലഗേജുകള്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണമെന്നാണ് വിവരം. ഹജ്ജ് വിമാനങ്ങളില്‍ ഇത്തരത്തില്‍ അനാസ്ഥയുണ്ടാകുന്നത് ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ യാത്രക്കാര്‍ ആയിട്ട് പോലും ഹാജിമാരോട് എയര്‍ലൈന്‍സ് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് വരെ എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്നും നടത്തിയ ഹജ്ജ് യാതൊരു ആക്ഷേപവും ഉണ്ടാകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.